ഇംഗ്ലീഷ് ഭാഷാ പ്രയോഗ പ്രാവീണ്യം നിത്യാഭ്യാസത്തിലൂടെ ഉണ്ടായിക്കോട്ടെ എന്നു കരുതിയാവണം, ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്ത് വീട്ടില്‍ ഹിന്ദു പത്രം വരുത്തുമായിരുന്നു. ഗള്‍ഫില്‍ കമ്പോണ്ടറായ (ഇപ്പോള്‍ പ്രമോഷനായി ഡോക്ടറായിക്കാണും) അയല്‍വാസി രാഘവന്‍ പിള്ളയുടെ ഐഡിയയായിരുന്ന് അത്. ഇനിയുള്ളകാലം കേരളത്തില്‍ ഒരു ജോലി എന്നത് സ്വപ്നം മാത്രമാമണെന്നും, ഇംഗ്ലീഷറിയാത്തവന്‍ പുറംലോകത്തു പോകേണ്ടി വന്നാല്‍ കഷ്ടപ്പെടുമെന്നും, രാഘവന്‍ പിള്ള ഗള്‍ഫില്‍ എത്തിപ്പെടുന്നതുവരെ “നാട്ടിലെ പ്രധാന ഗള്‍ഫുകാര”നായിരുന്ന ഷുക്കൂര്‍ മുതലാളിയെ വരെ ഇംഗ്ലീഷറിയേണ്ട കാര്യം വരുമ്പോള്‍ സഹായിക്കുന്നത് താനാണെന്നും മാന്യ അയല്‍വാസി അച്ഛനെ ധരിപ്പിച്ചു.
ഒരു മുന്‍ പട്ടാളക്കാരന്‍ കൂടിയാണ് രാഘവന്‍ പിള്ള. ഇദ്ദേഹം പറയുമായിരുന്ന പട്ടാളക്കഥകള്‍ സ്വാഭാവികമായും അതിശയോക്തി കലര്‍ന്നവയായിരുന്നു. അതിനാല്‍, ഇദ്ദേഹത്തിന്‍റെ ഗള്‍ഫ് വീരചരിതം ഒന്നാം വാല്യമൊഴികെ മറ്റൊന്നും ഞങ്ങളുടെ ഗ്രാമത്തില്‍ വിറ്റഴിഞ്ഞിരുന്നില്ല. എങ്കിലും, ഇംഗ്ലീഷ് പഠനത്തിന്‍റെ ആവശ്യം കാര്യകാരണസഹിതം വിവരിച്ചതിന് പത്തില്‍ പത്തു മാര്‍ക്കും നല്‍കാന്‍ അച്ഛന്‍ തീരുമാനിക്കുകയായിരുന്നു.
സ്പോര്‍ട്സ് റിപ്പോര്‍ട്ടിംഗ് ഒരു കലയാണെന്ന് മനസ്സിലാകുന്നത് ഹിന്ദുപ്പത്രത്തിലെ ചെസ്സ് റിപ്പോര്‍ട്ടുകള്‍ വായിച്ചപ്പോഴാണ്. ചെസ്സില്‍ കമ്പം കയറിയിക്കുന്ന കാലം. ഓഫീസില്‍ നിന്ന് പാതിരാത്രി കഴിഞ്ഞാണെത്തുന്നതെങ്കിലും അച്ഛന്‍ ചോദിക്കും:
ടാ, മോനേ, ഒന്ന് കരുക്കള്‍ നിരത്തീട്ട് ഒറങ്ങ്യാ പോരേ?
ഓ, സമ്മതം!
ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പും മറ്റും ദാ നമ്മുടെ കണ്‍മുന്നില്‍ കാണുന്ന പോലെ ഹിന്ദു റിപ്പോര്‍ട്ടുചെയ്യുമായിരുന്നു. ഏതോ ഒരു സായിപ്പായിരുന്നു ലേഖകന്‍. പേരോര്‍മയില്ല. [എന്‍റെ ഓര്‍മയ്ക്ക് പിടിതരാതെ നിന്ന ഈ ലേഖകന്‍, മാന്വേല്‍ ആരണ്‍ എന്ന നാടന്‍ സായിപ്പാണെന്ന് യാത്രാമൊഴിയും ഉമേഷും പറഞ്ഞുതന്നു. നന്ദി.] (ഹിന്ദു വായനകൊണ്ടുണ്ടായ ഏക പ്രയോജനവും ഇതായിരുന്നു. നിത്യാഭ്യാസി ആനയെ എടുത്തില്ല.)
അതിനു ശേഷമാണ് ഞാന്‍ ദേശാഭിമാനിയിലെ ക്രിക്കറ്റ് റിപ്പോര്‍ട്ടിംഗ് ശ്രദ്ധിക്കാന്‍ തുടങ്ങിയത്. അക്കാലത്ത് മലയാളത്തിലെ ഏറ്റവും നല്ല ക്രിക്കറ്റ് റിപ്പോര്‍ട്ടിംഗ് ദേശാഭിമാനിയുടേതായിരുന്നു. ശക്തിധരന്‍ എന്നോ ശക്തിദാസ് എന്നോ മറ്റോ ആയിരുന്നു ലേഖകന്‍റെ പേര് എന്നാണ് എന്‍റെ ഓര്‍മ. [ലേഖകന്‍റെ പേര് രവീന്ദ്രദാസ് ആണെന്ന് തിരുത്തിത്തന്ന മന്‍ജിത്തിന് നന്ദി.] കാവ്യസുന്ദരവും ഭാവനാസുരഭിലവുമായ ചേതോഹര ഭാഷയാല്‍ ക്രിക്കറ്റിലെ അതികായന്മാരെയും മഹായുദ്ധങ്ങളേയും സുന്ദരനിമിഷങ്ങളേയും തന്‍റെ വാരാന്ത്യ ലേഖനങ്ങളിലൂടെ ഇദ്ദേഹം സാധാരണ മലയാളിക്കും സ്വന്തമാക്കിക്കൊടുത്തു. ദേശാഭിമാനി സ്ഥിരമായി വായിച്ചിട്ട് നാളേറെയായതിനാല്‍ ഇപ്പോള്‍ ആ പത്രത്തിന്‍റെ ക്രിക്കറ്റ് റിപ്പോര്‍ട്ടിംഗ് എങ്ങനെയെന്ന് എനിക്കറിയില്ല.
ഈ ലേഖനം ഇത്രയും നിങ്ങള്‍ വായിച്ചെങ്കില്‍, സംശയിക്കേണ്ട, നിങ്ങള്‍ ഒരു കായികപ്രേമിയാണ്. അല്ലെങ്കില്‍ നിങ്ങളുടെ പേര് ദിവ്യ എന്നാണ്. ഏതായാലും പറഞ്ഞുവന്നകാര്യമിതാണ്: എന്‍റെ അഭിപ്രായത്തില്‍, ഇന്ന് ഏറ്റവും നന്നായി ക്രിക്കറ്റ് റിപ്പോര്‍ട്ടുകളും അവലോകനങ്ങളും ആംഗലഭാഷയിയില്‍ എഴുതുന്നത് ക്രിക്ഇന്‍ഫോയുടെ ഫീച്ചേഴ്സ് എഡിറ്ററായ ദിലീപ് പ്രേമചന്ദ്രനാണ്. ദിലീപ് പ്രേമചന്ദ്രന്‍റെ ലേഖനങ്ങള്‍ ഇവിടെയും ഇവിടെയും വായിക്കാം. ഈ ലേഖനങ്ങള്‍ ക്രിക്കറ്റ് ഇഷ്ടപ്പെടുന്നവര്‍ക്ക് നല്ല വായനയാണ്.