കണക്കു വയ്ക്കേണ്ടുന്ന ചെലവുകള്‍

“നിങ്ങള്‍ വീടും ചുറ്റുപാടും മോടി പിടിപ്പിക്കാനായി എത്ര ചെലവാക്കുന്നു എന്ന് എഴുതി വയ്ക്കാറുണ്ടോ?” പുലര്‍ച്ചെ രണ്ടരയോളം നീണ്ടുനിന്ന സൌഹൃദ ചര്‍ച്ചകള്‍ക്കിടയിലെപ്പൊഴോ പ്രകാശ് ചോദിച്ചു.

മറ്റുള്ളവരുടെ പ്രതികരണത്തിനിടയില്‍, ഈ ചോദ്യം മനസ്സിലേയ്ക്കെത്തിച്ച ഓര്‍മകള്‍ മാറ്റിവച്ച് ഞാന്‍ പറഞ്ഞു: “ഇല്ല. മിക്ക കണക്കുകളും ഞാന്‍ സൂക്ഷിക്കാറില്ല.”

സ്വന്തം ചെലവുകളുടെ കണക്കുകള്‍ സൂക്ഷിക്കുന്നതെന്തിനാണ്? അവ വിശകലനം ചെയ്ത് ചെലവു കുറയ്ക്കാനാണോ? ഒരു മനസ്സമാധാനത്തിനോ? ആറ്റില്‍ കളഞ്ഞാലും അളന്നു കളയാനോ? അതോ അനാവശ്യച്ചെലവുകളുടെ പട്ടിക നിരത്തി സമാധാനം കളയാനോ?

ആദ്യമായി ദൈനം ദിനച്ചെലവുകള്‍ക്ക് രൂപ സ്വന്തമായി കൈകാര്യം ചെയ്തു തുടങ്ങിയത് പ്രീ-ഡിഗ്രിക്ക് ഹോസ്റ്റലില്‍ എത്തിപ്പെട്ടപ്പോഴായിരുന്നു.

“അന്നന്നുള്ള ചെലവുകള്‍ എഴുതിവയ്ക്കണം”, അമ്മ ഓര്‍മിപ്പിച്ചു. “ഒരു പഴയ പുസ്തകം അതിനായി കരുതണം.”
“അച്ഛന്‍ കണക്കെഴുതാറില്ലല്ലോ!”
“കണക്കെഴുതി വച്ച് ചെലവുകളെന്തൊക്കെയാണെന്ന് നോക്കാത്തതുകൊണ്ടാണ് ഷുഗറുണ്ടായിട്ടും അച്ഛന്‍ നിര്‍ത്താതെ സിഗരറ്റ് വലിക്കുന്നത്. അതുകൊണ്ടാണ് കളീലുണ്ടായിട്ടും ഈ വീട്ടില്‍ പശുവില്ലാത്തത്.”
അമ്മ പരാതിപ്പെട്ടിയുടെ അടപ്പു തുറക്കുകയാണെന്നു മനസ്സിലാക്കിയ ഞാന്‍ പറഞ്ഞു:
“ഞാന്‍ കണക്കെഴുതി വയ്ക്കാം!”

അഞ്ചാറുമാസം കഴിഞ്ഞ് ഞാന്‍ കണക്കെഴുത്ത് നിറുത്തി. ചെലവിന്‍റെ കണക്ക് എഴുതി വയ്ക്കുന്ന പരിപാടി അതീവ ബോറായിരുന്നു. അതുകൊണ്ട് യാതൊരു പ്രയോജനവുമില്ലതാനും. ഒരു മാസം എട്ടു രൂപയ്ക്ക് നാരങ്ങവെള്ളം കുടിച്ചു, അഞ്ചു രൂപ കടം കൊടുത്തു, തൊണ്ണൂറു രൂപയ്ക്ക് പുതിയ ടെക്സ്റ്റ് വാങ്ങി, കടം കൊടുത്ത പതിനേഴുരൂപ തിരികെ കിട്ടി തുടങ്ങിയ സ്റ്റാറ്റിസ്റ്റിക്സ് എനിക്കോ വീട്ടുകാര്‍ക്കോ പ്രയോജനപ്രദമായി തോന്നിയതേയില്ല.

പിന്നീട് ഇങ്ങനെയൊരു സ്റ്റാറ്റിസ്റ്റിക്സില്‍ കമ്പമുണ്ടായത് മൂന്നു കൊല്ലത്തോളം മുമ്പാണ്. ചെലവുകള്‍ ഇനം തിരിച്ച്, ഗ്രാഫ് വരച്ച്, വിശകലനം ചെയ്യേണ്ടുന്ന ആവശ്യകതയെക്കുറിച്ച് സുഹൃത്ത് വാചാലനായപ്പോള്‍ സ്വന്തം ചെലവുകള്‍ ഇങ്ങനെ ചിത്രരൂപത്തിലാക്കിയാല്‍ എങ്ങനെയിരിക്കും എന്നൊരു ജിജ്ഞാസ ഉടലെടുത്തു. രണ്ടുമാസം ഗ്രാഫ് കണ്ടതോടെ ആ കമ്പവും അവസാനിച്ചു.

അച്ചുവിന് ‘സമ്മര്‍ ഡ്രസ്’ നോക്കാന്‍ ദിവ്യ കടകള്‍ കയറിയിറങ്ങുകയാണ്. അച്ചു ഉറക്കമായതിനാല്‍ ഞാനും അച്ചുവും കാറില്‍ത്തെന്നെയിരിക്കുന്നു. റേഡിയോയില്‍ ‘പുസ്തകപരിചയം’ എന്ന പരിപാടി.

ബെര്‍ണാഡ് കൂപ്പറിന്‍റെ ‘ദ ബില്‍ ഫ്രം മൈ ഫാദര്‍’ എന്ന ഓര്‍മക്കുറിപ്പുകളാണ് പുസ്തകപരിചയത്തില്‍. ബെര്‍ണാഡിന്‍റെ പിതാവ് എഡ്‍വേഡ് കൂപ്പര്‍ ലോസ് ഏഞ്ചലസിലെ പ്രസിദ്ധനായ ഒരു വിവാഹമോചന അഭിഭാഷകനായിരുന്നു. അച്ഛന്‍റെയും മകന്‍റെയും ആശയപരമായ അഭിപ്രായ വ്യത്യാസങ്ങളും വ്യത്യസ്ഥ വീക്ഷണങ്ങളും സൂക്ഷ്മമായി ഒപ്പിയെടുത്തിട്ടുള്ള പുസ്തകമത്രേ ‘ദ ബില്‍ ഫ്രം മൈ ഫാദര്‍’. മകന്‍ ഒരു എഴുത്തുകാരനായി പേരെടുത്തിട്ടും, ജീവിക്കാനുള്ള തൊഴില്‍ ഉള്ളവനായി അച്ഛന്‍ മകനെ കണക്കാക്കിയിരുന്നില്ല. മകന് അന്തസ്സിനു ചേര്‍ന്ന ഒരു തൊഴിലില്ലാത്തത്, പ്രഗത്ഭനായ അഭിഭാഷകന്‍ എന്ന നിലയില്‍ പേരെടുത്ത് ഉയര്‍ന്ന നിലയില്‍ ജീവിച്ചിരുന്ന അച്ഛനെ നിരാശനാക്കി. ബെര്‍ണാഡിനെ വളര്‍ത്തി വലുതാക്കുന്നതു വരെയുള്ള ചെലവുകള്‍ ഒന്നും വിടാതെ ഒരു ബില്ല് ആയി മകനയച്ചു കൊടുത്തു, എഡ്‍വേഡ്. രണ്ട് മില്യണ്‍ ഡോളര്‍ തിരിച്ച് കൊടുക്കാന്‍ ആവശ്യപ്പെടുന്നതായിരുന്നു ആ ബില്ല്. (പുസ്തകം ഞാന്‍ വായിച്ചിട്ടില്ല. ഇത്രയും റേഡിയോ പരിപാടി കേട്ട അറിവില്‍ നിന്നുമെഴുതുന്നതാണ്.)

ഈ പുസ്തകം സിനിമയാകുന്നുണ്ട്.

തിളങ്ങുന്ന ഒരു സ്പൈഡര്‍മാന്‍ ഉടുപ്പും നീല നിക്കറും പായ്ക്കറ്റില്‍ നിന്നും പുറത്തെടുത്ത് ഞാന്‍ ദിവ്യയോട് ചോദിച്ചു:
“ഇതിനെത്രയായി?”
“സെയിലായിരുന്നു. ഒമ്പത് ഡോളര്‍”

“എന്താ ചിരിക്കുന്നത്?”

അച്ചുവിനയയ്ക്കുന്ന ബില്ലില്‍ ഒമ്പത് ഡോളര്‍ കൂടി എഴുതിച്ചേര്‍ക്കുന്ന രംഗം ഞാന്‍ സങ്കല്പിക്കുകയായിരുന്നു.

Published in:  on July 5, 2006 at 7:08 pm Comments (33)

കണക്കു വയ്ക്കേണ്ടുന്ന ചെലവുകള്‍

“നിങ്ങള്‍ വീടും ചുറ്റുപാടും മോടി പിടിപ്പിക്കാനായി എത്ര ചെലവാക്കുന്നു എന്ന് എഴുതി വയ്ക്കാറുണ്ടോ?” പുലര്‍ച്ചെ രണ്ടരയോളം നീണ്ടുനിന്ന സൌഹൃദ ചര്‍ച്ചകള്‍ക്കിടയിലെപ്പൊഴോ പ്രകാശ് ചോദിച്ചു.

മറ്റുള്ളവരുടെ പ്രതികരണത്തിനിടയില്‍, ഈ ചോദ്യം മനസ്സിലേയ്ക്കെത്തിച്ച ഓര്‍മകള്‍ മാറ്റിവച്ച് ഞാന്‍ പറഞ്ഞു: “ഇല്ല. മിക്ക കണക്കുകളും ഞാന്‍ സൂക്ഷിക്കാറില്ല.”

സ്വന്തം ചെലവുകളുടെ കണക്കുകള്‍ സൂക്ഷിക്കുന്നതെന്തിനാണ്? അവ വിശകലനം ചെയ്ത് ചെലവു കുറയ്ക്കാനാണോ? ഒരു മനസ്സമാധാനത്തിനോ? ആറ്റില്‍ കളഞ്ഞാലും അളന്നു കളയാനോ? അതോ അനാവശ്യച്ചെലവുകളുടെ പട്ടിക നിരത്തി സമാധാനം കളയാനോ?

ആദ്യമായി ദൈനം ദിനച്ചെലവുകള്‍ക്ക് രൂപ സ്വന്തമായി കൈകാര്യം ചെയ്തു തുടങ്ങിയത് പ്രീ-ഡിഗ്രിക്ക് ഹോസ്റ്റലില്‍ എത്തിപ്പെട്ടപ്പോഴായിരുന്നു.

“അന്നന്നുള്ള ചെലവുകള്‍ എഴുതിവയ്ക്കണം”, അമ്മ ഓര്‍മിപ്പിച്ചു. “ഒരു പഴയ പുസ്തകം അതിനായി കരുതണം.”
“അച്ഛന്‍ കണക്കെഴുതാറില്ലല്ലോ!”
“കണക്കെഴുതി വച്ച് ചെലവുകളെന്തൊക്കെയാണെന്ന് നോക്കാത്തതുകൊണ്ടാണ് ഷുഗറുണ്ടായിട്ടും അച്ഛന്‍ നിര്‍ത്താതെ സിഗരറ്റ് വലിക്കുന്നത്. അതുകൊണ്ടാണ് കളീലുണ്ടായിട്ടും ഈ വീട്ടില്‍ പശുവില്ലാത്തത്.”
അമ്മ പരാതിപ്പെട്ടിയുടെ അടപ്പു തുറക്കുകയാണെന്നു മനസ്സിലാക്കിയ ഞാന്‍ പറഞ്ഞു:
“ഞാന്‍ കണക്കെഴുതി വയ്ക്കാം!”

അഞ്ചാറുമാസം കഴിഞ്ഞ് ഞാന്‍ കണക്കെഴുത്ത് നിറുത്തി. ചെലവിന്‍റെ കണക്ക് എഴുതി വയ്ക്കുന്ന പരിപാടി അതീവ ബോറായിരുന്നു. അതുകൊണ്ട് യാതൊരു പ്രയോജനവുമില്ലതാനും. ഒരു മാസം എട്ടു രൂപയ്ക്ക് നാരങ്ങവെള്ളം കുടിച്ചു, അഞ്ചു രൂപ കടം കൊടുത്തു, തൊണ്ണൂറു രൂപയ്ക്ക് പുതിയ ടെക്സ്റ്റ് വാങ്ങി, കടം കൊടുത്ത പതിനേഴുരൂപ തിരികെ കിട്ടി തുടങ്ങിയ സ്റ്റാറ്റിസ്റ്റിക്സ് എനിക്കോ വീട്ടുകാര്‍ക്കോ പ്രയോജനപ്രദമായി തോന്നിയതേയില്ല.

പിന്നീട് ഇങ്ങനെയൊരു സ്റ്റാറ്റിസ്റ്റിക്സില്‍ കമ്പമുണ്ടായത് മൂന്നു കൊല്ലത്തോളം മുമ്പാണ്. ചെലവുകള്‍ ഇനം തിരിച്ച്, ഗ്രാഫ് വരച്ച്, വിശകലനം ചെയ്യേണ്ടുന്ന ആവശ്യകതയെക്കുറിച്ച് സുഹൃത്ത് വാചാലനായപ്പോള്‍ സ്വന്തം ചെലവുകള്‍ ഇങ്ങനെ ചിത്രരൂപത്തിലാക്കിയാല്‍ എങ്ങനെയിരിക്കും എന്നൊരു ജിജ്ഞാസ ഉടലെടുത്തു. രണ്ടുമാസം ഗ്രാഫ് കണ്ടതോടെ ആ കമ്പവും അവസാനിച്ചു.

അച്ചുവിന് ‘സമ്മര്‍ ഡ്രസ്’ നോക്കാന്‍ ദിവ്യ കടകള്‍ കയറിയിറങ്ങുകയാണ്. അച്ചു ഉറക്കമായതിനാല്‍ ഞാനും അച്ചുവും കാറില്‍ത്തെന്നെയിരിക്കുന്നു. റേഡിയോയില്‍ ‘പുസ്തകപരിചയം’ എന്ന പരിപാടി.

ബെര്‍ണാഡ് കൂപ്പറിന്‍റെ ‘ദ ബില്‍ ഫ്രം മൈ ഫാദര്‍’ എന്ന ഓര്‍മക്കുറിപ്പുകളാണ് പുസ്തകപരിചയത്തില്‍. ബെര്‍ണാഡിന്‍റെ പിതാവ് എഡ്‍വേഡ് കൂപ്പര്‍ ലോസ് ഏഞ്ചലസിലെ പ്രസിദ്ധനായ ഒരു വിവാഹമോചന അഭിഭാഷകനായിരുന്നു. അച്ഛന്‍റെയും മകന്‍റെയും ആശയപരമായ അഭിപ്രായ വ്യത്യാസങ്ങളും വ്യത്യസ്ഥ വീക്ഷണങ്ങളും സൂക്ഷ്മമായി ഒപ്പിയെടുത്തിട്ടുള്ള പുസ്തകമത്രേ ‘ദ ബില്‍ ഫ്രം മൈ ഫാദര്‍’. മകന്‍ ഒരു എഴുത്തുകാരനായി പേരെടുത്തിട്ടും, ജീവിക്കാനുള്ള തൊഴില്‍ ഉള്ളവനായി അച്ഛന്‍ മകനെ കണക്കാക്കിയിരുന്നില്ല. മകന് അന്തസ്സിനു ചേര്‍ന്ന ഒരു തൊഴിലില്ലാത്തത്, പ്രഗത്ഭനായ അഭിഭാഷകന്‍ എന്ന നിലയില്‍ പേരെടുത്ത് ഉയര്‍ന്ന നിലയില്‍ ജീവിച്ചിരുന്ന അച്ഛനെ നിരാശനാക്കി. ബെര്‍ണാഡിനെ വളര്‍ത്തി വലുതാക്കുന്നതു വരെയുള്ള ചെലവുകള്‍ ഒന്നും വിടാതെ ഒരു ബില്ല് ആയി മകനയച്ചു കൊടുത്തു, എഡ്‍വേഡ്. രണ്ട് മില്യണ്‍ ഡോളര്‍ തിരിച്ച് കൊടുക്കാന്‍ ആവശ്യപ്പെടുന്നതായിരുന്നു ആ ബില്ല്. (പുസ്തകം ഞാന്‍ വായിച്ചിട്ടില്ല. ഇത്രയും റേഡിയോ പരിപാടി കേട്ട അറിവില്‍ നിന്നുമെഴുതുന്നതാണ്.)

ഈ പുസ്തകം സിനിമയാകുന്നുണ്ട്.

തിളങ്ങുന്ന ഒരു സ്പൈഡര്‍മാന്‍ ഉടുപ്പും നീല നിക്കറും പായ്ക്കറ്റില്‍ നിന്നും പുറത്തെടുത്ത് ഞാന്‍ ദിവ്യയോട് ചോദിച്ചു:
“ഇതിനെത്രയായി?”
“സെയിലായിരുന്നു. ഒമ്പത് ഡോളര്‍”

“എന്താ ചിരിക്കുന്നത്?”

അച്ചുവിനയയ്ക്കുന്ന ബില്ലില്‍ ഒമ്പത് ഡോളര്‍ കൂടി എഴുതിച്ചേര്‍ക്കുന്ന രംഗം ഞാന്‍ സങ്കല്പിക്കുകയായിരുന്നു.

Published in:  on at 12:08 pm Comments (12)