ഫിസിക്കല്‍ ആക്റ്റിവിറ്റി

കഴിഞ്ഞ ശനിയാഴ്ച വീണ്ടും ലങ്ക കിലുങ്ങി.

(ലിങ്കുകള്‍ തോറും പാറി നടന്നു് അറിവു സമ്പാദിക്കാന്‍ മടിയുള്ളവര്‍ക്കു് ഇതാ ഗുളികരൂപം. മുകളില്‍ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ സന്ദര്‍ശിച്ചവര്‍ ഈ ഗുളികരൂപം വായിക്കണമെന്നില്ല.

പണ്ടൊരിക്കല്‍ പളുങ്കു് എന്ന സിനിമയുടെ പ്രസക്തഭാഗങ്ങള്‍ റ്റി. വി.യില്‍ കണ്ടുകൊണ്ടിരുന്ന ഞാന്‍, “ഈ വീട്ടില്‍ ഇന്നേ വരെ കുടുംബ പ്രവര്‍ത്തനം നടന്നിട്ടുണ്ടോ?” എന്നു നായിക നായകനോടു ചോദിക്കുന്നതു കേട്ടു ഞെട്ടുകയും, നായിക പറഞ്ഞതു് കുടുംബ പ്രവര്‍ത്തനം എന്നല്ല, കുടുംബ പ്രാര്‍ത്ഥന എന്നായിരുന്നുവെന്നു് പിന്നീടു് മനസ്സിലാക്കുകയുമുണ്ടായി. ഈ അസുഖത്തിനു് ഇംഗ്ലീഷു ഭാഷയില്‍ Mondegreen എന്നാണു് പറയുന്നതെന്നു് പറഞ്ഞുതന്നതു് രാജേഷ് വര്‍മ്മയാണു്. Mondegreen എന്നതിന്‍റെ മലയാള പരിഭാഷയായി രാജേഷിന്‍റെ സംഭാവനയാണു് “ലങ്ക കിലുങ്ങുക”.)

കേരളത്തിലെ ചില സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍, സീയാറ്റില്‍ മലയാളികളില്‍ പ്രമുഖരായ സന്തോഷ് നായരും സന്തോഷ് പടിയത്തും സന്തോഷ് മാത്യുവും, പിന്നെ, ഈയുള്ളവനും (എന്തൊരു വിനയം!) ജനക്കൂട്ടങ്ങളെ ഒഴിവാക്കി ജീവിച്ചുവരികയായിരുന്നെങ്കിലും സൂര്യന്‍ മേഘങ്ങള്‍ക്കിടയില്‍ നിന്നും പുറത്തുവന്ന ദിവസമായതിനാലും നാട്ടില്‍ നിന്നും അമേരിക്കയ്ക്കു വന്നു ബോറടിച്ചിരിക്കുന്ന സുഹൃത്തുക്കളുടെ അച്ഛനമ്മമാര്‍ക്കു “എല്ലാരേയും കാണണമെന്നു” വാശിയായതിനാലും, ഈ സീസണിലെ ആദ്യത്തെ പുറം‍ലോക പാര്‍ട്ടിയായതിനാലുമാണു് ഇക്കഴിഞ്ഞ ശനിയാഴ്ച ഭാര്യയും മകനും ഞാനും യഥാസമയം പാര്‍ക്കിലെത്തി ഗോവിന്ദിന്‍റെ ഒന്നാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കുകൊണ്ടതു്.

സുഹൃത്തുക്കളോടു് ഉപചാരവാക്കുകളൊക്കെപ്പറഞ്ഞു് കട്‍ലറ്റും മറ്റു ചെറുതീറ്റസാധനങ്ങളുമിരിക്കുന്ന മേശനോക്കി പായവേ, ഒരു വശത്തുനിന്നു് കയ്യിലൊരു പിടിവീണു.

“എടോ, എങ്ങോട്ടാ ഈ ഓടുന്നേ?” സുഹൃത്തായ ഹരിയുടെ അച്ഛനാണു്.

“കഴിഞ്ഞ പ്രാവശ്യം കണ്ടതില്‍ നിന്നും വല്ലാതായല്ലോ!” ഭാര്യ സാധാരണ പറയാറുള്ള വാചകങ്ങള്‍ ഞാന്‍ കടമെടുത്തു.

“എടോ, I am 68. Do you think I will get better as I get older?”
“അച്ഛാ, ഇവര്‍ക്കൊക്കെ മലയാളം മനസ്സിലാവും, ട്ടോ!” ഹരി ഇടപെട്ടു.
“നീ പോടാ!”

ഇതൊക്കെ കേട്ടുകൊണ്ടു് ജോജോയും സംഭാഷണത്തില്‍ പങ്കുചേര്‍ന്നു.

ഹരിയുടെ അച്ഛന്‍ തുടരുകയാണു്: “സന്തോഷിന്‍റെ മുടിയൊക്കെ അങ്ങുമിങ്ങും നരച്ചു തുടങ്ങിയല്ലോ… ഫിസിക്കല്‍ ആക്റ്റിവിറ്റിക്ക് കുറവുണ്ടൊ?” ചോദ്യം ചോദിച്ചു കഴിഞ്ഞു് ഒരു കള്ളച്ചിരിയും.

ഞാന്‍ ഒന്നു പരുങ്ങി. അച്ഛന്‍റെ പ്രായമുള്ള മാന്യ ദേഹമാണു്. ഇദ്ദേഹത്തോടു് എങ്ങനെയാണു് ഈ ചോദ്യത്തിനുത്തരം പറയുക. ഞാന്‍ സുഹൃത്തിനെ നോക്കി. പിന്നെ ഹരിയുടെ അച്ഛനെ നോക്കി. അതു കഴിഞ്ഞു് ചുറ്റും നോക്കി. പിന്നെ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു:

“ഏയ്, അങ്ങനെയൊന്നുമില്ല!”

ഹരിയുടെ അച്ഛനുണ്ടോ വിടുന്നു: “എന്നു വച്ചാല്‍?”

ഇനിയും മടിച്ചു നിന്നിട്ടു കാര്യമില്ല. എന്തും വരട്ടെയെന്നുവച്ചു ഞാന്‍ പറഞ്ഞു: “ഇല്ല!”

“എടോ താനൊക്കെ ഇങ്ങനെ തുടങ്ങിയാലെങ്ങനാ? വീട്ടിലൊരുത്തനുണ്ടു്, അവനോടു പറഞ്ഞിട്ടും ഒരു കാര്യവുമില്ല…”

“കഴിക്കാനെടുത്തിട്ടു വരാം,” സംഭാഷണം കേട്ടുകൊണ്ടിരുന്ന സുഹൃത്തിനെ ഒരു വിധത്തില്‍ ഞാന്‍ അവിടുന്നു മാറ്റി നിറുത്തി ചോദിച്ചു:
“ജോജോ, മേനോന്‍ സാറു് എന്തിനാ എന്‍റെ ഫിസിക്കല്‍ ആക്റ്റിവിറ്റിയെപ്പറ്റി ഇങ്ങനെ ചോദിച്ചുകൊണ്ടിരിക്കുന്നതു്? ഹരിയോടു പറഞ്ഞിട്ടു കാര്യമില്ല പോലും!”

“എന്തു ഫിസിക്കല്‍ ആക്റ്റിവിറ്റി? സന്തോഷ് ഫിസിക്കല്‍ ചെക്കപ്പിനു് പോകാറുണ്ടോ എന്നല്ലേ സാറു് ചോദിച്ചതു്?”

Published in:  on May 21, 2008 at 10:15 pm Comments (11)