അച്ചുവിന് മൂന്നു വയസ്സ്

ഒന്നല്ല, രണ്ടല്ല, മൂന്നാണു നിന്‍ പ്രായ‍-
മെന്നൊത്തു കണ്ടിട്ടു മൊഞ്ചത്തികള്‍ കൂടി,
നിന്നങ്ങു ചുറ്റിത്തിരിഞ്ഞെന്നു വന്നാലെ-
നിന്നാണെ, യച്ഛന്നു കോപം ശമിക്കില്ല!

ആരും കാണാത്ത തക്കത്തിന് തരക്കാരായ പെണ്‍കുട്ടികളെ ‘ഹഗ്ഗും’ ‘കിസ്സും’ ചെയ്യുന്ന, പ്രായത്തിനു ചേരാത്ത ഒരു സ്വഭാവം നിനക്കു വന്നു ചേര്‍ന്നതായി അച്ഛന്‍ അറിയുന്നു. സൂക്ഷിച്ചാല്‍ എന്‍റെ കയ്യിലിരിക്കുന്നതു (പെണ്ണുങ്ങളുടെ കയ്യിലിരിക്കുന്നതും) വാങ്ങിക്കൂട്ടാതെ കഴിക്കാം!

ഈ വിഷയത്തിലുള്ള പഴയൊരു പോസ്റ്റ്: അച്ചുവിന് രണ്ടു വയസ്സ്.

പിന്നെഴുത്ത്: എന്നോടുള്ള ദേഷ്യം തേങ്ങയോട് കാട്ടണമെന്നില്ല.

മരണവീട്ടില്‍

എന്തൊരുത്സാഹമായിരുന്നന്നവര്‍-
ക്കെന്‍റെയച്ഛനെപ്പട്ടില്‍ പൊതിയുവാന്‍,
ആളൊഴിഞ്ഞിടും നേരം വരെയും നി-
ന്നാരവത്തൊടും കണ്ണീരൊഴുക്കുവാന്‍.

ഏങ്ങിയേങ്ങിക്കരഞ്ഞു കൊണ്ടങ്ങനെ-
യേറെയുള്ളപദാനങ്ങളോതുവാന്‍,
എണ്ണിയേറെയും നേടിയ കൈകളാ-
ലന്ത്യമായിറ്റു വെള്ളം കൊടുക്കുവാന്‍.
ശക്തിയറ്റു കിടക്കുമെന്നച്ഛനെ
ശക്തിയോടെയെടുത്തു നടക്കുവാന്‍,
പിന്നെച്ചിട്ടയില്‍ തീര്‍ത്ത ചിതയിലേ-
യ്ക്കന്നനുത്തൊരാ ദേഹത്തെ വയ്ക്കുവാന്‍.

അന്തിമേഘത്തെച്ചുംബിക്കാനെന്നോണം
ബന്ധനാന്തകരായൊരാ ജ്വാലകള്‍,
അന്തരീക്ഷത്തെയാകെച്ചുവപ്പാക്കി
ചന്തമോടെയുലഞ്ഞാടിടുന്നേരം
എന്തൊരാനന്ദമായിരുന്നന്നവര്‍-
ക്കന്തമില്ലാതലറിച്ചിരിക്കുവാന്‍!
ഉമ്മറത്തു മുറുക്കിയൊലിപ്പിക്കാ-
നുണ്ടൊരേമ്പക്കമുണ്ടെന്നു കാണിക്കാന്‍.

എന്തൊരുത്സാഹമായിരുന്നന്നവര്‍-
ക്കെന്‍റെയച്ഛനെപ്പട്ടില്‍ പൊതിയുവാന്‍
ആളൊഴിഞ്ഞിടും നേരം വരെയും നി-
ന്നാരവത്തൊടും കണ്ണീരൊഴുക്കുവാന്‍.

Published in: on October 10, 2007 at 4:56 am Comments (8)

അച്ചുവിന് രണ്ടു വയസ്സ്


പുലര്‍ന്നുവല്ലോ, യിതുനാളു നിന്‍റേ
പിറന്ന നാളും, ഭരണീ, തുലാത്തില്‍.
മറന്നുവെന്നോ, യലയാഴി പോലേ,
കിടന്നു നീ പണ്ടലറിക്കരഞ്ഞൂ!
കടന്നുപോകേ ദിനരാത്രമൊന്നായ്
പകര്‍ന്നു തന്നൂ മനമാകെ മോദം.
കടന്നു പോയീ, യറിയാതെ വേഗം
പിറന്ന നാള്‍തൊട്ടിതുരണ്ടു വര്‍ഷം.
വളര്‍ന്നുപോലും, വലുതായിപോലും,
കുരുന്നു കള്ളാ, വളരില്ല മക്കള്‍!

Published in: on October 28, 2006 at 7:26 am Comments (139)

വെറുതേ ചില ചോദ്യങ്ങള്‍

ദൈവം പറഞ്ഞു:
    വെറുതേ ചില ചോദ്യങ്ങള്‍.
    ‘യാത്രയ്ക്കു മുമ്പ് ചോദ്യം പാടില്ല.’
    യാത്രയ്ക്കു മുമ്പും ചോദ്യമാവാം!

ആമുഖം കഴിഞ്ഞു.
അശരീരികള്‍ നിരന്നു.
വിലങ്ങില്ലാത്ത അശരീരികള്‍
എന്നെ വിലങ്ങു വച്ചു.

അച്ഛന്‍ പറഞ്ഞു:
    എന്‍റെ കണ്ണടച്ചാല്‍ നീ അനുഭവിക്കും.
    ‘ശരി.’
    നീ എന്‍റെ പണമപഹരിച്ചോ?
    ‘പിതാവേ, അങ്ങയുടെ പോക്കറ്റിലെ
    നാണയത്തുട്ടുകള്‍ ഞാന്‍ എണ്ണി നോക്കി.’

അമ്മ പറഞ്ഞു:
    എന്‍റെ കണ്ണടച്ചാല്‍ നീ അനുഭവിക്കും.
    ‘വളരെ ശരി.’
    നീ പഠിക്കുന്നുണ്ടോ?
    ‘പൈസയുള്ളപ്പോള്‍ മാതൃഹൃദയമേ പഠിക്കുവതെന്തിന്?’

ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍
ദിവസങ്ങള്‍ക്ക് പഴക്കം വന്നില്ല,
വര്‍ഷങ്ങള്‍ക്ക് പഴക്കം വന്നു.

പുസ്തകം പറഞ്ഞു:
    എന്‍റെ അറിവ് പഴയതാണ്.
    ‘പഴയ അറിവില്‍ തെറ്റുണ്ടാവില്ല.’
    വെള്ളിയാഴ്ചകളില്‍ നീ
    മദ്യപിക്കുന്നതെന്ത്?
    ‘വെള്ളിയാഴ്ചകളില്‍
    അക്ഷരത്തിന്‍റെ ഗന്ധത്തേക്കാള്‍
    മദ്യഗന്ധമാണെനിക്കിഷ്ടം!’

കൂടുതലിരുട്ടുന്തോറും
ഇരുട്ടിനു മടുത്തു.
ചിലപ്പോള്‍ ഇരുട്ടിന്‍റെ നിറം
വെളുപ്പാണ്.

ചന്ദ്രന്‍ പറഞ്ഞു:
    ഉദിക്കുന്നതിനേക്കാള്‍ പ്രയാസം അസ്തമിക്കാനാണ്.
    ‘ഉദയാസ്തമയങ്ങള്‍ക്കിടയിലുള്ള യാത്രയോ?’
    നിന്‍റെ കലണ്ടറില്‍ ഇന്ന് പൌര്‍ണമിയല്ലേ?
    ഞാന്‍ ഉദിച്ചോട്ടേ?
    ‘കറുത്ത തുണിയാലുള്ള കര്‍ട്ടന്‍ നീ കാണാത്തതെന്ത്?
    നീ ധൈര്യമായി ഉദിക്കുക,
    ഇരുളിന്‍റെ മറവിലുള്ള വേഴ്ചയെ കാലം അപലപിക്കുന്നില്ല.’

മരണത്തിനു കവികള്‍
കറുത്ത ചായം വരച്ചു.
കറുപ്പിനു ചിത്രകാരന്മാര്‍
മരണ ഗന്ധമേകി.

ഭാര്യ പറഞ്ഞു:
    ഞാന്‍ മരിക്കുന്നതാണ് നിങ്ങള്‍ക്കിഷ്ടം.
    ‘എന്നാല്‍ എന്‍റെ കാലില്‍ മുള്ളുകള്‍ തറയും.’
    നാഥാ, എന്‍റെ മാറിടം നിന്നെ ഭ്രമിപ്പിക്കുന്നതെന്ത്?    
    ‘ഉന്നതിയിലേയ്ക്കുള്ള പാത
    മാറിടങ്ങളിലാരംഭിക്കുന്നു പ്രിയേ!’

സൌന്ദര്യത്തിന്‍റെ നാനാര്‍ഥങ്ങള്‍
അവള്‍ എന്നെ പഠിപ്പിച്ചു.
പകരമായി, അവള്‍ സുന്ദരിയാണെന്ന്
ഞാന്‍ പറഞ്ഞു.

കണ്ടക്ടര്‍ പറഞ്ഞു:
    സുന്ദരികളായ യാത്രക്കാരെ എനിക്കിഷ്ടമാണ്.
    ‘ധിക്കാരിയായ നിയമപാലകനാണ് അങ്ങ്.’
    ദാനശീലനാം ഭവാന്‍ ടിക്കറ്റെടുക്കാത്തതെന്ത്?
    ‘ചില്ലറകള്‍ തെരുവു വേശ്യകള്‍ക്കായി
    മാറ്റി വച്ചു കഴിഞ്ഞു.’

സംസ്കാരം വളര്‍ത്തുവാന്‍
കെട്ടിടങ്ങള്‍ ഉയര്‍ന്നു.
സാഹിത്യം അളക്കുവാന്‍
പ്രതിഭകള്‍ ഊണുമേശ്യ്ക്കു ചുറ്റും നിരന്നു.

കാമുകി പറഞ്ഞു:
    സ്വര്‍ഗമേ നന്ദി:
    നിന്‍റെ ചെയ്തികളില്‍ സംസ്കാരം നിറഞ്ഞു നിന്നു.
    ‘അന്ത്യനാളില്‍ ഈ അവാര്‍ഡ് കാമ്യമല്ല,
    ജഡ്ജിംഗ് കമ്മിറ്റിയുടെ ദയാവായ്പാകുന്നു ഇത്.’
    എനിക്കു ശ്വസന തടസ്സമുണ്ടായിട്ടും
    ഇനിയും നീ മുഖമമര്‍ത്തുന്നതെന്ത്?
    ‘അന്ത്യശ്വാസം വരെ ചുംബിക്കാനാണ്
    ഭാര്യയുടെ ഉത്തരവ്.’

പണ്ട് ഹൃദയത്തിന്‍റെ നിറം
ചുവപ്പായിരുന്നു.
ഇപ്പോള്‍ ചുവപ്പിനു കറുപ്പിനോട്
അസൂയയാണ്.

രാത്രി പറഞ്ഞു:
    എന്‍റെ പൂക്കള്‍ക്കു വെളുപ്പു നിറമാണ്.
    ‘കറുത്ത വസ്തുക്കള്‍ക്കു കുപ്രസിദ്ധയാണു നീ.’
    എന്‍റെ നിഴലില്‍ നീ സന്മാര്‍ഗ ചിന്ത വെടിയുന്നതെന്ത്?
    ‘രാത്രി അസന്മാര്‍ഗികള്‍ക്കുള്ളതാണ്,
    നീയില്ലെങ്കില്‍ ഞാനില്ല!’

പൊടിപ്പും തൊങ്ങലുമുള്ള
കഥകള്‍ക്ക് നല്ല പ്രചാരമാണ്.
വില കുറവായതിനാല്‍ ആരും
ആത്മകവിത എഴുതാറില്ല.

ഞാന്‍ പറഞ്ഞു:
    ‘നിര്‍ഭാഗ്യവാനായ യോദ്ധാവ്’
    എന്നാണ് എന്‍റെ ആത്മകഥയുടെ പേര്.

ദൈവം പറഞ്ഞു:
    ചോദ്യങ്ങള്‍ നിര്‍ത്തുക.
    ഇനിയും ഭൂമിയില്‍ മരിക്കാനാളുണ്ട്.

ചോദ്യങ്ങള്‍ നിന്നു.
അശരീരികള്‍ ഓരോന്നായി മരിച്ചു വീണു.
ദൈവവും ഞാനും മാത്രമായപ്പോള്‍ മറ്റൊരു ദൈവം വന്നു.
‘ഒന്നാം ദൈവം കള്ള ദൈവം’:
ഞാന്‍ ഉറക്കെ വിളിച്ചു.
എന്നിട്ട് രണ്ടാമത്തെ ദൈവത്തോടൊപ്പം പോയി.
അടുത്ത പരീക്ഷ പ്രയാസമില്ലാതിരിക്കാന്‍
ഞാന്‍ ഏതു ദൈവത്തോടു
പ്രാര്‍ഥിക്കും—ഒന്നോ രണ്ടോ?

Published in: on October 10, 2006 at 5:10 am Comments (16)

വിദ്യ വരുന്ന വഴി

അറിവിന്‍റെ കാല്‍ഭാഗമേകും ഗുരുക്കള്‍,
‍സ്വയമേവ കാല്‍ഭാഗമാര്‍ജ്ജിപ്പു ശിഷ്യന്‍,
ഒരു നാലിലൊന്നിന്നു വേണം സതീര്‍ഥ്യര്‍,
‍ഇനി നാലിലൊന്നങ്ങു നല്‍കുന്നു കാലം.

[ഗുരുകുലത്തിലെ ആചാര്യാത് പാദമാദത്തേ എന്ന ശ്ലോകത്തിന്‍റെ പരിഭാഷ. ]

Published in: on August 28, 2006 at 7:24 pm Comments (2)

ഓണം വരുന്നു*

ചെത്തിപ്പൂവിന്‍ കുല പൂത്തു മറിയുന്നു
തുമ്പതന്‍ നെഞ്ചകം തുള്ളിത്തുടിക്കുന്നു
പാഴ്ചെടി പോലുമേ പൂവുമായെത്തുന്നു
പാലയും പിച്ചിയും സ്വാഗതമോതുന്നു
പൂവിളികേട്ടു പുലരിയുണരുന്നു
പൂവമ്പന്‍ പ്രേമത്തിന്‍ തേരു തെളിക്കുന്നു
മുറ്റത്തു പൂക്കളമെങ്ങും നിറയുന്നു
മന്ദാരപ്പൂക്കളും മുന്നില്‍ തെളിയുന്നു
പാടത്തു പക്ഷികള്‍ കീര്‍ത്തനമോതുന്നു
പാര്‍ത്തലം തന്നെയും കോരിത്തരിക്കുന്നു
തത്തയും മൈനയുമോടിയെത്തീടുന്നു
തത്തിക്കളിച്ചു കതിരുമായ് പൊങ്ങുന്നു
വാരിവാഹങ്ങള്‍ മറഞ്ഞു തുടങ്ങുന്നു
വാസവന്‍ തന്നുടെയാജ്ഞകേട്ടെന്നപോല്‍
കസ്തൂരി ഗന്ധം പൊഴിച്ചുകൊണ്ടെന്‍ മുന്നില്‍
ശ്രാവണ സന്ധ്യയുമോടിയെത്തീടുന്നു
വിണ്ണിലായ് താരകള്‍ നീണ്ടു നിരക്കുന്നു
തല്ലജവല്ലിയെ താലോലിച്ചാര്‍ക്കുന്നു
മാരുതീ താതനും കള്ളക്കഥയുമായ്
മന്ദമായ് വന്നു തഴുകിയുറക്കുന്നു.

*പതിനാറ് വര്‍ഷം മുമ്പ് ഓണം വന്നപ്പോള്‍

Published in: on August 18, 2006 at 7:33 am Comments (56)

ഓണം വരുന്നു*

ചെത്തിപ്പൂവിന്‍ കുല പൂത്തു മറിയുന്നു
തുമ്പതന്‍ നെഞ്ചകം തുള്ളിത്തുടിക്കുന്നു
പാഴ്ചെടി പോലുമേ പൂവുമായെത്തുന്നു
പാലയും പിച്ചിയും സ്വാഗതമോതുന്നു
പൂവിളികേട്ടു പുലരിയുണരുന്നു
പൂവമ്പന്‍ പ്രേമത്തിന്‍ തേരു തെളിക്കുന്നു
മുറ്റത്തു പൂക്കളമെങ്ങും നിറയുന്നു
മന്ദാരപ്പൂക്കളും മുന്നില്‍ തെളിയുന്നു
പാടത്തു പക്ഷികള്‍ കീര്‍ത്തനമോതുന്നു
പാര്‍ത്തലം തന്നെയും കോരിത്തരിക്കുന്നു
തത്തയും മൈനയുമോടിയെത്തീടുന്നു
തത്തിക്കളിച്ചു കതിരുമായ് പൊങ്ങുന്നു
വാരിവാഹങ്ങള്‍ മറഞ്ഞു തുടങ്ങുന്നു
വാസവന്‍ തന്നുടെയാജ്ഞകേട്ടെന്നപോല്‍
കസ്തൂരി ഗന്ധം പൊഴിച്ചുകൊണ്ടെന്‍ മുന്നില്‍
ശ്രാവണ സന്ധ്യയുമോടിയെത്തീടുന്നു
വിണ്ണിലായ് താരകള്‍ നീണ്ടു നിരക്കുന്നു
തല്ലജവല്ലിയെ താലോലിച്ചാര്‍ക്കുന്നു
മാരുതീ താതനും കള്ളക്കഥയുമായ്
മന്ദമായ് വന്നു തഴുകിയുറക്കുന്നു.

*പതിനാറ് വര്‍ഷം മുമ്പ് ഓണം വന്നപ്പോള്‍

Published in: on at 12:33 am Comments (20)

പല്ലും നാക്കും

ദന്തമോതുന്നു നാവിനോടിന്നഹോ:
“എന്തുവേണം നിനക്കടങ്ങീടുവാന്‍‍?
ഹന്ത, നിത്യേന നീയഴിഞ്ഞാടിയാ-
ലന്ത്യമെത്തും ഹതാശനാണിന്നു ഞാന്‍!”

[ഗുരുകുലത്തിലെ ഇതി പ്രാര്‍ത്ഥയതേ ദന്തോ എന്ന ശ്ലോകത്തിനുള്ള ഒരു വിദൂര പരിഭാഷ. ]

Published in: on July 26, 2006 at 11:00 am Comments (9)

എല്ലാം വെറും കഥകളാണ്

മുരളീ സ്വരവീചി തളര്‍ന്നുറങ്ങി, മൂക-
ബന്ധത്തിന്‍ യമുനകള്‍ നേര്‍ത്തൊഴുകി,
രാധാവിലാപത്തിന്നലയൊടുങ്ങി, പ്രേമ-
സുരഭിയുമെങ്ങോ തകര്‍ന്നുറഞ്ഞു.
ഗോപകുമാരികള്‍, ഗോവര്‍ദ്ധനാദ്രിയു-
മെന്‍ കഥ ചൊല്ലുന്ന കാളിന്ദിയും,
കാളിയ മര്‍ദ്ദന വീരചരിതങ്ങള്‍
കാലം കുറിച്ചിട്ട കാപട്യങ്ങള്‍!
ദ്വാരക, മിന്നുന്ന കോട്ടകള്‍, കൊത്തളം
ആശിപ്പതെത്രയുമുന്നതങ്ങള്‍.
പീലിത്തിരുമുടി കെട്ടിപോലും
പീതാംബരം ചെമ്മേ ചുറ്റിപോലും
ഓടക്കുഴലതില്‍ പാടിപോലും
ഗോക്കളെ നോക്കുവോനാണു പോലും!
വെണ്ണകട്ടുണ്ടു നടക്കുന്നൊരീയെന്നെ
മണ്ണിന്‍റെ നാഥനാക്കുന്നു നിങ്ങള്‍.

Published in: on July 20, 2006 at 5:49 am Comments (36)

എല്ലാം വെറും കഥകളാണ്

മുരളീ സ്വരവീചി തളര്‍ന്നുറങ്ങി, മൂക-
ബന്ധത്തിന്‍ യമുനകള്‍ നേര്‍ത്തൊഴുകി,
രാധാവിലാപത്തിന്നലയൊടുങ്ങി, പ്രേമ-
സുരഭിയുമെങ്ങോ തകര്‍ന്നുറഞ്ഞു.
ഗോപകുമാരികള്‍, ഗോവര്‍ദ്ധനാദ്രിയു-
മെന്‍ കഥ ചൊല്ലുന്ന കാളിന്ദിയും,
കാളിയ മര്‍ദ്ദന വീരചരിതങ്ങള്‍
കാലം കുറിച്ചിട്ട കാപട്യങ്ങള്‍!
ദ്വാരക, മിന്നുന്ന കോട്ടകള്‍, കൊത്തളം
ആശിപ്പതെത്രയുമുന്നതങ്ങള്‍.
പീലിത്തിരുമുടി കെട്ടിപോലും
പീതാംബരം ചെമ്മേ ചുറ്റിപോലും
ഓടക്കുഴലതില്‍ പാടിപോലും
ഗോക്കളെ നോക്കുവോനാണു പോലും!
വെണ്ണകട്ടുണ്ടു നടക്കുന്നൊരീയെന്നെ
മണ്ണിന്‍റെ നാഥനാക്കുന്നു നിങ്ങള്‍.

Published in: on July 19, 2006 at 10:49 pm Comments (13)