ബോംബേ വിളിക്കുന്നു

രംഗം ഒന്ന്

‘സാര്‍, ഇന്ത്യയിലേയ്ക്ക് ഫോണ്‍ വിളിക്കാറുണ്ടോ?’ ഫോണെടുത്തപ്പോള്‍ അങ്ങേത്തലയ്ക്കല്‍ നിന്നും തമിഴ് ചുവയുള്ള ഇംഗ്ലീഷിലുള്ള ചോദ്യം.
‘അതെന്ത് ചോദ്യമാണ്? പിന്നില്ലാതേ!’ ഞാന്‍ പ്രതിവചിച്ചു.

നാട്ടിലേയ്ക്കുള്ള ഫോണ്‍ വിളി ഇവിടെ വലിയൊരു ബിസിനസ്സാണ്. ചെലവു കുറഞ്ഞതും നിലവാരം കൂടിയതും എന്ന ലേബലോടെ പുതിയപുതിയ ഫോണ്‍ സര്‍വീസുകളുടെ പ്രതിനിധികളില്‍ നിന്നുള്ള മാര്‍ക്കറ്റിംഗ് കോളുകള്‍ സര്‍വ്വസാധാരണം.

ഇത്തവണ ഇന്ത്യക്കാരനാണ് വിളിക്കുന്നത് എന്നതിനാല്‍, സാധാരണ ചെയ്യാറുള്ളതുപോലെ ഒന്നും തിരിച്ചു പറയാതെ, ഉടന്‍ ഫോണ്‍ വയ്ക്കാന്‍ തോന്നിയില്ല. സംസാരത്തില്‍ ചെറിയൊരു ഡ്രാഗ് ഉള്ളതിനാല്‍ നാട്ടില്‍ നിന്നാണ് വിളിയെന്ന് വ്യക്തം. രാത്രി പകലാക്കി അധ്വാനം ചെയ്യുന്ന സ്വന്തം രാജ്യക്കാരനോട് അല്പം മാന്യതയാവുന്നതില്‍ തെറ്റില്ലല്ലോ.

‘സാര്‍, എന്‍റെ പേര് സ്മിത്ത്. ഫോണ്‍ ചെയ്യാന്‍ നമ്മുടെ സര്‍വ്വീസ് ഉപയോഗിക്കൂ! ഇതിന് വില കുറവാണെന്ന് മാത്രമല്ല, നല്ല ക്വാളിറ്റിയുമുണ്ട്.’
‘സ്മിത്തോ? നിങ്ങള്‍ പേരുമാറ്റിയോ?’ സ്മിത്ത് എന്ന പേരില്‍ ഒരു തമിഴന്‍ ഉണ്ടാവാന്‍ സാധ്യതയില്ലെന്ന ധൈര്യത്തിലാണു ഞാന്‍.
‘ഇല്ലല്ലോ. എന്‍റെ പേര് സ്മിത്ത് എന്നാണ്. ഞാന്‍ ന്യൂജേര്‍സിയില്‍ നിന്നാണ് വിളിക്കുന്നത്.’

ഒരുവിധത്തില്‍ ആ കോള്‍ അവസാനിപ്പിച്ചു. ഇതൊക്കെ മനസ്സിലാവുന്നവരുടെ അടുത്തെങ്കിലും മദ്രാസില്‍ നിന്നോ മറ്റോ വിളിക്കുന്ന അറുമുഖത്തിന് ന്യൂജേഴ്സിയിലെ സ്മിത്താവാതിരുന്നുകൂടേ എന്ന് മനസ്സിലോര്‍ത്തു.

രംഗം രണ്ട്

‘സാര്‍, ഇന്ത്യയിലേയ്ക്ക് വിളിക്കാന്‍ ഇതാ ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗ്ഗം,’ ചുറു ചുറുക്കുള്ള നല്ല ഇംഗ്ലീഷില്‍ വടക്കേ ഇന്ത്യക്കാരി മൊഴിയുന്നു.
‘നീയാര്, കാത്‍ലീനോ, ജെനിഫറോ?’ അല്പം പരിഹാസം ചേര്‍ത്ത് ഞാന്‍ ചോദിച്ചു.
‘അല്ല സര്‍, ഞാന്‍ ഹീന, ബോംബേയില്‍ നിന്ന് വിളിക്കുന്നു…’

കാര്യങ്ങള്‍ പുരോഗമിക്കുന്നു എന്നത് സന്തോഷജനകം തന്നെ. താന്‍ അമേരിക്കന്‍ ഐക്യനാടുകളിലെവിടെയോ ഇരിക്കുന്ന ജെനിഫറാണെന്ന് അവള്‍ കള്ളം പറയുന്നില്ലല്ലോ!

രംഗം മൂന്ന്

‘സാറുണ്ടോ?’ നല്ല പച്ചമലയാളത്തിലുള്ള പെണ്‍ശബ്ദം.
‘സാര്‍ നാട്ടില്‍ വിളിക്കാന്‍ ഏതു സര്‍വീസാണ് ഉപയോഗിക്കുന്നത്?’
‘അയ്യോ, സാറിവിടെ ഇല്ലല്ലോ. ഞാന്‍ വെറും വേലക്കാരന്‍!’
‘സാറെവിടെപ്പോയി?’
‘സാറും കൊച്ചമ്മയും കൂടി കറങ്ങാന്‍ പോയിരിക്കുന്നു. തിരിച്ചു വരുമ്പോഴേയ്ക്കും കഞ്ഞീം കറീം ഉണ്ടാക്കി വയ്ക്കണം…’

സംഭാഷണം അവിടെ വച്ച് കഴിയുമെന്ന് ഞാന്‍ വിചാരിച്ചു.

‘ഇന്നെന്താ കൂട്ടാന്‍ വയ്ക്കുന്നത്?’ അവള്‍ ചിരിക്കുന്നു.

ഞാന്‍ ചുറ്റും നോക്കി. അകലെ മൂലയില്‍ കുറേ ബീന്‍സ് ഇരിക്കുന്നു.

‘ബീന്‍സ് തോരന്‍,’ എന്‍റെ മറുപടി.
‘അയ്യേ, വലിയ വേലക്കാരനായിട്ട് ബീന്‍സ് തോരനാണോ സാറിന് വച്ചു കൊടുക്കുന്നത്?’
‘ശരി, ഒരുപാട് ജോലി ബാക്കി കിടക്കുന്നു. സാര്‍ വരുമ്പോള്‍ വിളിക്കൂ!’ ഇനിയും ഇതിങ്ങനെ നീളുന്നത് ഭംഗിയല്ലെന്നു കണ്ട് സംഭാഷണം അവസാനിപ്പിച്ചു.

* * *

ഡിഷ് നെറ്റ്‍വര്‍ക്കിലെ പ്രോഗ്രാമുകള്‍ കാണുന്നവര്‍ തീര്‍ച്ചയായും കാണേണ്ടുന്ന ലിങ്ക് ചാനലിനെപ്പറ്റി മുമ്പ് ഈ ലേഖനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. അതുപോലെ അവശ്യം കാണേണ്ടുന്ന മറ്റൊരു ചാനലാണ് ഫ്രീ സ്പീച് ചാനല്‍ (9415). ഫ്രീ സ്പീച് ചാനലില്‍ കണ്ട ബോംബേ കോളിംഗ് എന്ന ഡോക്യുമെന്‍ററി, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്‍ററുകളുടെ നാഡിമിടിപ്പ് അറിയാന്‍ സഹായകമാം വിധം അതിമനോഹരമാണ്. നല്ല ഡോക്യുമെന്‍ററിക്കുള്ള നിരവധി അവാര്‍ഡുകള്‍, ക്യാനഡ നാഷണല്‍ ഫിലിം ബോഡ് നിര്‍മ്മിച്ച ബോംബേ കോളിംഗ് ഇതിനോടകം നേടിയിരിക്കുന്നു.

ഇന്ത്യയില്‍ നിന്നു വരുന്ന ഇത്തരം കോളുകളോട് ഇന്ത്യക്കാര്‍ക്കെങ്കിലും കൂടുതല്‍ അനുഭാവപൂര്‍ണ്ണമായ സമീപനം ഉണ്ടാവാന്‍ ഈ ഡോക്യുമെന്‍ററി സഹായിക്കും. കണ്ടു നോക്കൂ.

Published in:  on September 18, 2007 at 6:57 pm Comments (6)

കക്കാനും നില്‍ക്കാനും പഠിച്ചവര്‍

നമ്മുടെ പിന്നാമ്പുറത്തു നിന്ന് കറിവേപ്പില മോഷണം പോയിട്ട് മാസം ഒന്നാവാന്‍ പോകുന്നു. യാഹുവിന്‍റെ ബ്ലോഗു മോഷണത്തെപ്പറ്റി യാഹുവിനോട് പരാതിപ്പെട്ടു. ഞാനല്ല, എന്‍റെ കാര്യസ്ഥനാണ് മോഷ്ടാവ്, അവന്‍റെ കുത്തിനു പിടിക്കൂ എന്നു യാഹു. കാര്യസ്ഥന്‍ കുത്തിനു പിടിക്കാന്‍ നിന്നിട്ടു വേണ്ടേ? കയ്യബദ്ധമാണെന്ന് കാര്യസ്ഥന്‍റെ വീട്ടുകാര്‍.

അവസാനം ഇത് വലിയ കാര്യമാക്കാതെ തരമില്ലെന്നായി. ബൂലോഗ ക്ലബ്ബു പോലൊന്നുമല്ല പ്രസ്ക്ലബ്ബ്. അവിടെ എല്ലാരും ഒന്നാണ്. എന്തൊരു സഹോദര സ്നേഹം! കണ്ടു പഠിക്കണം.

“തെളിവ്?”
“ദാ, ഈ സൈറ്റുകള്‍ നോക്കൂ!”
“ഏ. പി. റിപ്പോര്‍ട്ടു ചെയ്തോ?”
“ഇല്ല. പക്ഷേ നിങ്ങള്‍ക്കാകാമല്ലോ.”
“ആകാം, മുട്ടടി കാരണം പറ്റുന്നില്ല. അടുത്ത തവണ ഉറപ്പ്.”
“അടുത്ത തവണയോ? ബ്ലോഗില്‍ നിന്നും അടിച്ചു മാറ്റുന്നതിന് അറുതി വരില്ലെന്നാണോ?”

യാഹുവിനെ അറിയിച്ചിട്ടും കാര്യമില്ലെന്ന് മനസ്സിലാക്കി പ്രതിഷേധിക്കാന്‍ മറ്റു വഴികള്‍ നോക്കി വരികയായിരുന്നു. മറ്റൊന്നിനുമല്ല, ഈ വഴിക്ക് പണമോ പ്രശസ്തിയോ ആഗ്രഹിച്ചല്ല. തെറ്റ് തെറ്റായിക്കാണാനുള്ള ആഗ്രഹം.

നാഴികയ്ക്ക് നാല്പതുവട്ടം നാടു നന്നാവില്ല എന്നു പറഞ്ഞാല്‍ പോര, അതിനു കാരണമാവുന്നതിനെതിരെ പ്രതികരിക്കണം, പ്രതിഷേധിക്കണം.

മാര്‍ച്ച് അഞ്ചിന് ഒരു കൂട്ട പ്രതിഷേധം. ഇനിയിതാവര്‍ത്തിക്കില്ല എന്ന ഉറപ്പോടെ, മാതൃകാപരമായി, മാന്യമായി പറഞ്ഞുതീരുന്നില്ലെങ്കില്‍, മാര്‍ച്ച് അഞ്ചിനുള്ള പ്രതിഷേധത്തില്‍ എല്ലാ മലയാളം ബ്ലോഗര്‍മാരും പങ്കുചേരാന്‍ അപേക്ഷിക്കുന്നു. അതുവഴി, അടഞ്ഞുതന്നെ കിടക്കുന്ന കണ്ണുകളില്‍ അല്പം വെളിച്ചം വീഴുന്നെങ്കില്‍ വീഴട്ടെ. പരസ്യമായ കുറ്റസമ്മതം, ഖേദപ്രകടനം. പിന്നെ മുതലിന്നുടമ ആവശ്യപ്പെടുന്നെങ്കില്‍ മാന്യമായ നഷ്ടപരിഹാരം.

കമ്യൂണിറ്റിയുടെ വിഷമം മാറ്റാന്‍ മാര്‍ച്ച് രണ്ടിന് കോടതി കൂടുന്നത്രേ. മുതലുടമയുമായി ഫോണിലും മെയിലിലും സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനിടയില്‍ അല്പം സമയം കിട്ടിയപ്പോള്‍ സമൂഹത്തിനെ തലോടാനെത്തിയതാണെന്നുമാണ് തസ്കരവീരന്‍റെ അറിയിപ്പ്. എന്‍റെ ഈ-മെയിലില്‍ കിട്ടിയതായതിനാല്‍ എന്നേയും ക്ഷണിച്ചിട്ടുണ്ട് എന്നു കരുതുന്നു.

From: Vinay Chhajlani
Date: Wednesday, February 28, 2007 1:27 AM
To: wdblog@webdunia.com
Subject: Malayalam Recipe Content

Dear Bloggers,

This is in relation to the posting made by Mrs. Suryagayatri – Su regarding posting of her recipe content on Yahoo! India Malayalam Website. Webdunia is the content provider for the above website ( http://malayalam.yahoo.in ). We observe that there have been some blog postings on the above topic. While we are in touch with Mrs. Suryagayatri through both email and phone to address her concerns, we also appreciate the concerns of the blogging community. We hence propose to have a communication with the community online on March 02, 2007 between 8 PM to 9.30 PM ( IST) on the following blogsite.

http://webdunia.wordpress.com

We invite you to participate at this blog and express your opinion.We shall be available online to instateneously answer at the scheduled time.

Thanks and Regards,
Vinay Chhajlani | CEO | Webdunia.com ( India) Pvt Ltd

ഉഷ്ണം ഉഷ്ണേന ശാന്തി എന്നായതു കൊണ്ടാണോ ബ്ലോഗിലെ കളവിന് ബ്ലോഗില്‍ വച്ചുതന്നെ ഒത്തുതീര്‍പ്പു നടത്തുന്നത്? സ്വന്തമായി നാലിഞ്ച് സ്ഥലമില്ലാത്തതിനാലാണല്ലോ വേഡ്പ്രസിന്‍റെ അടുക്കളയില്‍ പാര്‍ട്ടി വിളിച്ചിരിക്കുന്നത്. വിധി നിര്‍ണ്ണയിക്കുന്നത് എങ്ങനെയാണാവോ? ഭൂരിപക്ഷം നോക്കിയാണോ, അതോ ബ്ലോഗിലെ പുലികളുടെ/ജനപ്രിയ എഴുത്തുകാരുടെ അഭിപ്രായപ്രകാരമോ? (പുലി, ജനപ്രീതി എന്നൊക്കെ പറയുന്നത് ആപേക്ഷികമല്ലേ? ഇന്നത്തെ പുലി, നാളത്തെ എലി; മറിച്ചും.)

‘കുട്ടനും മുട്ടനും’ കഥ ഓര്‍ക്കുന്നത് നന്ന്. ചോരവാര്‍ന്നൊഴുകുന്ന നെറ്റിയും കാത്ത്, കുമ്പിളും കുത്തിയിരിക്കുന്നവരോട്: സദ്യയ്ക്ക് ഒരില കുറച്ച് വച്ചാല്‍ മതി. ആ വഴിക്ക് ഞാനില്ല.

കുടുംബ പ്രവര്‍ത്തനം

ലോകത്തിന്‍റെ ഒരു മൂലയില്‍ വസിക്കുന്ന പ്രവാസിയായതിനാല്‍ പതിനഞ്ചോ അതിലധികമോ വരുന്ന മലയാളം ചാനലുകള്‍ കാണാനുള്ള ഭാഗ്യം എന്‍റെ നല്ലപാതിക്ക് ഇല്ല. മുജ്ജന്മ സുകൃതത്തിന്‍റെ സ്റ്റോക്ക് എന്നെക്കെട്ടിയ വകയില്‍ തീര്‍ന്നു പോയതിനാലും കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ അധികം സുകൃതം ചെയ്തിട്ടില്ലാത്തതിനാലും എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുന്ന ചാനലുകളായ കൈരളിയും സൂര്യയും മാത്രമാണ് നമ്മുടെ മലയാളം ദൂരദര്‍ശനമോഹങ്ങളെ ചെറുതായെങ്കിലും പൂവണിയിക്കുന്നത്.

ചൊറിഞ്ഞു കേറുന്ന പരിപാടികളുടെ ആധിക്യം കാരണം (ഉദാ: 1, 2), ന്യൂസിനും ക്രിക്കറ്റുകളിയുടെ തുണ്ടുകള്‍ കാണുന്നതിനും മാത്രമാണ് ഞാന്‍ ഇവയെ ആശ്രയിക്കാറ്. മറ്റെല്ലാ വീടുകളിലേയും പോലെ, ഒന്നും കണ്ടില്ലെങ്കിലും റ്റി. വി. ഓണ്‍ ആയിരിക്കണമെന്ന തത്വം കൃത്യമായി പാലിക്കുന്ന കൂട്ടരായതിനാല്‍ കൌതുകം ജനിപ്പിക്കുന്ന മറ്റുപരിപാടികളൊക്കെ കണ്ടു കഴിയുമ്പോള്‍ യാന്ത്രികമായി റ്റി. വി. ചാനല്‍ എണ്ണൂറോ എണ്ണൂറ്റിയൊന്നോ (സൂര്യയോ കൈരളിയോ) ആയി മാറും.

അങ്ങനെയുള്ള വൈകുന്നേരങ്ങളിലൊന്നിലാണ് ഞാന്‍ പളുങ്ക് എന്ന സിനിമയുടെ പ്രസക്ത ഭാഗങ്ങള്‍ കാണുന്നത്.

അവതാരിക: “തൊട്ടതെല്ലാം പൊന്നാക്കുന്ന, മലയാള സിനിമാ സം‌വിധായകരില്‍ അഗ്രഗണ്യനായ ബ്ലസ്സി…”
ഞാന്‍: “ഓ, പിന്നേയ്… (ഭാര്യയോട്) എടീ, അഗ്രഗണ്യന്‍ എന്ന വാക്കിന്‍റെ അര്‍ഥമെന്താണെന്ന് നിനക്കറിയാമോ?”
ദിവ്യ: “പ്രധാനപ്പെട്ടവന്‍? മുന്‍‍നിരയിലുള്ളവന്‍? അങ്ങേയറ്റത്തവന്‍?”
ഞാന്‍: “ഏറ്റവും നല്ലവന്‍, വഴികാട്ടുന്നവന്‍, നേതൃത്വം നല്‍കുന്നവന്‍, സര്‍വശ്രേഷ്ഠന്‍, പ്രഥമഗണനീയന്‍, പൂജ്യസ്ഥാനീയന്‍, മേന്മയും തികവും ഔന്നത്യവും വൈശിഷ്ട്യവും കുലീനതയും നിറഞ്ഞവന്‍…”
ദിവ്യ: “പാവങ്ങളല്ലേ… ജീവിച്ചു പോട്ടെ. ഇന്ന് വേറേയാരേയും കിട്ടിയില്ലേ കുതിരകേറാന്‍?”

ഇതൊന്നും വകവയ്ക്കാതെ, റ്റി. വി.-ക്കാരി കസര്‍ത്തു തുടരുകയാണ്. ഇടയ്ക്കിടയ്ക്ക് സിനിമയുടെ ചില ഭാഗങ്ങള്‍ കാണിക്കുന്നുമുണ്ട്. പകുതി ശ്രദ്ധ റ്റി. വി. യിലാക്കി, ഞാന്‍ ക്രിക്ഇന്‍ഫോയില്‍ സ്കോട്‍ലന്‍ഡ് അയര്‍ലന്‍ഡിനെ തോല്പിച്ച വാര്‍ത്ത വായിക്കാനിരുന്നു. പെട്ടന്നാണ് മമ്മൂട്ടിയും നായികയും തമ്മിലുള്ള ഈ സംഭാഷണം ശ്രദ്ധിക്കുന്നത്:

നായിക: “ഈ വീട്ടില്‍ ഇന്നേ വരെ കുടുംബ പ്രവര്‍ത്തനം നടന്നിട്ടുണ്ടോ?”*

ഞാന്‍ ചെറുതായൊന്നു ഞെട്ടി. എന്തായിരിക്കും നായിക ഉദ്ദേശിച്ച ഈ ‘കുടുംബ പ്രവര്‍ത്തനം’?

റ്റി. വി. യില്‍ നോക്കിയപ്പോള്‍ മമ്മൂട്ടി കട്ടിലില്‍ കിടക്കുന്നു, നായിക തറയില്‍ പായ് വിരിച്ച് അതിലും. മുകളില്‍ പറഞ്ഞ ചോദ്യം ചോദിക്കാന്‍ പറ്റിയ സെറ്റപ്പ്.

ഞാന്‍ (ദിവ്യയോട്): “ഇന്നേ വരെ ഈ വീട്ടില്‍ എന്ത് നടന്നിട്ടുണ്ടോന്ന്?”
ദിവ്യ: “ആ… എന്തോ കുടുംബ…”

ഞാന്‍ മീഡിയാ സെന്‍റര്‍ റീവൈന്‍ഡ് ചെയ്തു. (ഷെയിം‍ലെസ് പ്ലഗ് എന്നതിന്‍റെ മലയാളം എന്താണാവോ: നാണമില്ലാത്ത പരസ്യം എന്നാണോ?) വീണ്ടും കേട്ടു നോക്കി.

ഞാന്‍: “കൊള്ളാം, വീട്ടില്‍ കുടുംബ പ്രവര്‍ത്തനം നടന്നിട്ടുണ്ടോന്ന്! ഗ്രാമീണയായ നായിക ഇങ്ങനെ നേരേ വാ എന്ന രീതിയില്‍ ഭര്‍ത്താവിനോട് ‘പ്രവര്‍ത്തനമില്ലായ്മ’യെപ്പറ്റി പരാതി പറയുന്നതു കൊള്ളാമല്ലോ. ഇനി ഇതിലും വായില്‍ക്കൊള്ളാത്ത രണ്ട് ഡയലോഗ് മോളെന്നു പറയുന്ന പെങ്കൊച്ചിന്‍റെ വായില്‍ കൂടി തിരുകി വച്ചാല്‍ ബ്ലസ്സിക്ക് സം‌വിധായകരിലെ അഗ്രഗണ്യപദവി നിലനിറുത്താന്‍ ബുദ്ധിമുട്ടേയില്ല…”

“ആ റിമോട്ടിങ്ങു തന്നേ, ഞാന്‍ ഒന്നു കൂടെ കേള്‍ക്കട്ടെ.”
“ഇതൊന്നും അച്ചു കേള്‍ക്കേണ്ട, അവന്‍റെ ചെവി പൊത്തിക്കോ!” ഞാന്‍ തമാശയായി പറഞ്ഞു.

സീന്‍ റീവൈന്‍ഡാകുന്നു. ജൂറി പുറത്ത്: “അതേ, ആ ചെവി ഒന്ന് ഡോക്ടറെക്കാണിക്കുമോ? അവള്‍ ചോദിച്ചത്, ‘ഈ വീട്ടില്‍ കുടുംബ പ്രാര്‍ഥന നടന്നിട്ടുണ്ടോ’ എന്നാണ്!”

[*ഇതെഴുതുന്നതിനു മുമ്പ് നായികയുടെ ചോദ്യവും അതിനു മമ്മൂട്ടി നല്‍കുന്ന ഉത്തരവും ഒരിക്കല്‍ കൂടി കാണാന്‍ ശ്രമിച്ചെങ്കിലും ഇതുവരെ നടന്നിട്ടില്ല.]

Published in:  on February 6, 2007 at 12:19 am Comments (43)

തള്ളയ്ക്കെഴും ദുര്‍ഗ്ഗതി പിള്ളകള്‍ക്കും

കുട്ടിക്കാലങ്ങളില്‍ ഓരോ കുറുമ്പുകള്‍ കാട്ടുമ്പോള്‍ മുതിര്‍ന്ന ബന്ധുക്കള്‍ “ഇവന്‍ ഇങ്ങനെയൊക്കെ ചെയ്യാതിരിക്കുമോ” എന്ന അര്‍ഥത്തില്‍ “അവളുടെയല്ലേ മോന്‍” അല്ലെങ്കില്‍ “അവന്‍റെ മോനല്ലേ” എന്നു പറയുന്നത് കേള്‍ക്കുമ്പോള്‍ ഇനി മേലില്‍ അറിയാതെ പോലും ആ ചെയ്തി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പിക്കുമായിരുന്നു. ഒന്നാമത്, വെറുതേ അച്ഛനെയും അമ്മയെയും പഴി കേള്‍പ്പിക്കുന്നതിനുള്ള മടി. പിന്നെ ‘ഞാന്‍ ആരെപ്പോലെയുമല്ല, വ്യത്യസ്തനാണ്’ എന്ന് കാണിക്കാനുള്ള ത്വര. പക്ഷേ, ഇങ്ങനെ ചെയ്തു കൂട്ടുന്ന (പലപ്പോഴും നിര്‍ദ്ദോഷങ്ങളായ) പ്രവൃത്തികള്‍, നാമറിയാതെ നമ്മുടെ ചര്യകളില്‍ യാന്ത്രികമായി കടന്നു വരുന്നവയാണെന്ന് മനസ്സിലാവുന്നത്, രണ്ടു വയസ്സായ മകന്‍റെ ‘അനുകരണ’ത്തില്‍ വിസ്മയം പൂണ്ടിരിക്കുമ്പൊഴാണ്.

അമ്മയുടെയും അച്ഛന്‍റെയും ചില മാനറിസങ്ങള്‍ ഇപ്പോള്‍ത്തന്നെ മകന്‍ ശീലിച്ചിരിക്കുന്നു. ജോണ്‍ സ്റ്റുവര്‍ടിന്‍റെ റ്റി. വി. പരിപാടി തുടങ്ങുന്നതിനുമുമ്പ് സോഫയില്‍ വന്നിരുന്ന് ചിരിക്കാന്‍ തയ്യാറെടുക്കുന്നതും, പാത്രങ്ങളായെ പാത്രങ്ങളിലൊക്കെ കിട്ടുന്ന തവികളിട്ടിളക്കുന്നതും, നിത്യം കാണുന്ന മനസ്സിലുറച്ചുപോയ കാഴ്ചകളില്‍ നിന്നുണ്ടായ അനുകരണങ്ങളാണെന്ന് വ്യക്തം. എന്നാല്‍, വൈകുന്നേരങ്ങളില്‍ പതിവായുള്ള പന്തുകളിക്കിടയില്‍, പന്ത് എനിക്ക് എറിഞ്ഞുതരുന്നതിനു മുമ്പ്, വലതുകയ്യില്‍ പന്തു പിടിച്ച് ഇടതുകയ്യിലേയ്ക്കടിച്ച് ശബ്ദം കേള്‍പ്പിക്കുക എന്നത് സൂക്ഷ്മ നിരീക്ഷണത്തില്‍ നിന്നു മാത്രം ‘പിടിച്ചെടുക്കാവുന്ന’തായതിനാല്‍, വളരെ സവിശേഷമായിത്തോന്നിയ അനുകരണങ്ങളിലൊന്നാണത്.

മാതാപിതാക്കളുടെ ഓരോ സ്വഭാവവിശേഷവും എത്ര സൂക്ഷ്മമായാണ് കുട്ടികള്‍ സ്വന്തമാക്കുന്നതെന്നോ! അതും വളരെച്ചെറിയ പ്രായത്തില്‍ത്തന്നെ. പല അനുകരണങ്ങളും കുറച്ചുനാളുകള്‍ മാത്രം നിലനില്‍ക്കുന്ന താല്കാലികമായ സംഗതിയായിരിക്കും. എന്നാല്‍ സ്വഭാവരൂപീകരണത്തില്‍ത്തന്നെ സ്വാധീനം ചെലുത്തുന്ന മറ്റു ചില മാനറിസങ്ങളും നാമറിയാതെ, നാം കുട്ടികള്‍ക്ക് കൈമാറുന്നുണ്ട്.

ഉള്ളൂര്‍ അതിമനോഹരമായി ഇത് വരച്ചു കാട്ടിയിരിക്കുന്നു:

ജനിച്ച നാള്‍ തൊട്ടു ജഗത്തിലെങ്ങും
സ്നേഹം ലഭിക്കാത്തൊരിവള്‍ക്കു പാര്‍ത്താല്‍
ചപ്രത്തലക്കെട്ടയഥാര്‍ഹമല്ല,
“തള്ളയ്ക്കെഴും ദുര്‍ഗ്ഗതി പിള്ളകള്‍ക്കും.”

കുട്ടികള്‍ കാണുന്നു, കുട്ടികള്‍ ചെയ്യുന്നു എന്ന പേരില്‍ ഓസ്ട്രേലിയയിലെ ഒരു പരസ്യ ഏജന്‍സി തയ്യാറാക്കിയ ഒന്നര മിനുട്ട് നീളമുള്ള പരസ്യം ഈ സത്യം അരക്കിട്ടുറപ്പിയ്ക്കുന്നു. (ലിങ്കുകള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ “Children See, Children do” എന്ന് സേര്‍ച് ചെയ്യുക.)

[പരസ്യം ശ്രദ്ധയില്‍പ്പെടുത്തിയ പ്രാപ്രയ്ക്ക് നന്ദി.]

Published in:  on December 9, 2006 at 8:02 am Comments (44)

ലാലേട്ടാ, രമ്യ വിളിക്കുന്നു

മലയാളം റ്റി. വി. തുറന്നു വച്ചാല്‍ സിംഹഭാഗവും സിനിമാസംബന്ധിയായ പരിപാടികളാവുമല്ലോ കാണാന്‍ കിട്ടുക. അതില്‍ തെറ്റു പറയാനില്ല. പരസ്യമാണ് റ്റി. വി. യുടെ വരുമാനം. പരസ്യം കിട്ടുന്ന പരിപാടിയാണ് റ്റി. വി. ക്കാര്‍ക്ക് പഥ്യം. സിനിമാ സംബന്ധിയായ പരിപാടികള്‍ കാണിക്കാന്‍ ചെലവ് കുറവ്. വരവ് കൂടുതലും. ഇതൊക്കെ മനസ്സിലാക്കിയെടുക്കാന്‍ അപാര ബുദ്ധിയൊന്നും വേണ്ടെന്നര്‍ഥം.

റ്റി. വി. അവതാരകര്‍ക്ക് അതിനാല്‍ തന്നെ സിനിമാക്കാരെക്കുറിച്ചാണ് എപ്പോഴും പറയാനുണ്ടാവുക. പൃഥ്വിരാജിന് പല്ലുവേദന, ഭാവനയ്ക്ക് നീര്‍വീഴ്ച, മോഹന്‍ലാല്‍ ഡബ്‍ള്‍ റോള്‍ അഭിനയിക്കണോ, മമ്മൂട്ടിയുടെ ഇനി കോമഡി ചെയ്യണോ എന്നു തുടങ്ങുന്ന വാര്‍ത്തകള്‍ അപ്പപ്പോള്‍ നമുക്കെത്തിക്കേണ്ടേ?

ഇതൊക്കെ സഹിക്കാം. ചലച്ചിത്ര ഗാനപരിപാടികളുടെയും സിനിമാവിശേഷ പരിപാടികളുടെയും അവതാരകരാണ് നമ്മുടെ സഹനശക്തി നന്നായി പരീക്ഷിക്കുന്നത്. ഈ പരിപാടിയൊന്നും അധികം കണ്ടുകൊണ്ടിരിക്കാത്തതിനാല്‍ വലിയ പ്രശ്നമില്ലാതെ, രക്തസമ്മര്‍ദ്ദം വരാതെ, കാലം കഴിഞ്ഞു പോകുന്നു. എന്നാലും അശ്വമേധവും സിംഗ് ആന്‍ഡ് വിന്‍-ഉം കഴിഞ്ഞാല്‍ ആപാദചൂഡം ചൊറിഞ്ഞുവരുന്ന മറ്റൊരു സംഗതി ഇക്കൂട്ടര്‍ ഒപ്പിക്കാറുണ്ട്.

അതെന്താണെന്നോ? “ഞമ്മ സ്വന്തം ആള്” എന്ന നെഗളിപ്പ്.

ഒരു പരിചയുമില്ലാത്തവരെ, മറ്റാരെങ്കിലും വിളിക്കുന്ന ലൈസന്‍സുപയോഗിച്ച്, സ്വന്തമാക്കല്‍. അവതാരക പറയുന്നു: “ദാസേട്ടന്‍ മനോഹരമായി പാടിയിരിക്കുന്നു!” ദാസേട്ടന്‍? ശ്രീ. കെ. ജെ. യേശുദാസ് ഇവളുടെ “ഏട്ട”നാണോ? യേശുദാസിനെ വളരെ അടുത്തറിയുന്നവര്‍ ദാസേട്ടന്‍ എന്ന് വിളിക്കുന്നതിലത്ഭുതമില്ല. അതനുകരിച്ച് കണ്ണില്‍ക്കാണുന്ന കൂത്താടിയും കുറുമാലിയുമൊക്കെ അങ്ങനെ വിളിക്കാന്‍ തുടങ്ങിയാലോ?

ലാലേട്ടനും മമ്മുക്കയും ഇങ്ങനെ നമുക്ക് ‘സ്വന്തമായതാണ്’. നമ്മുടെ സ്വകാര്യതകളില്‍ സ്നേഹപ്രകടനത്തിനായി ഇങ്ങനെ ചെല്ലപ്പേരിട്ടു വിളിക്കാമെങ്കിലും അവതാരകനും അവതാരകയും കലാകാരന്മാരുടെ പേരുപറയുമ്പോള്‍ സേയ്ഫ് ഡിസ്റ്റന്‍സ് ഇടണമെന്നാണെന്‍റെ അഭിപ്രായം. ഒന്നുമില്ലെങ്കിലും ഇതു കേള്‍ക്കുന്ന മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും തോന്നില്ലേ, ഒരു ‘ഇത്’?

ഗായിക ചിത്ര, എസ്. ജാനകിയെ ജാനകിയമ്മ എന്നാണ് വിളിക്കുക. ഇപ്പോള്‍ എസ്. ജാനകിയെ ജാനകിയമ്മയെന്ന് വിളിക്കാത്തവര്‍ ചുരുക്കം. സുശീലാമ്മയ്ക്കും ഈ ഗതിതന്നെ. എന്നാല്‍ പി. ലീലയാവട്ടെ, ഇതുവരെ ലീലാമ്മയായിക്കണ്ടിട്ടില്ല.

ഇവര്‍ക്കാര്‍ക്കും ലാലു അലക്സ് ചേട്ടനും ഇന്നസന്‍റ് ചേട്ടനും ശോഭനച്ചേച്ചിയും വഴങ്ങാത്തതെന്ത്?

സംഗീത സം‌വിധായകന്‍, അന്തരിച്ച ശ്രീ രവീന്ദ്രനും കവി പി. ഭാസ്കരനും ഇവരുടെ പ്രിയപ്പെട്ട മാഷന്മാരാണ്. എന്നാല്‍ അധ്യാപകരായിരിന്നിട്ടുകൂടി ഓയെന്‍‍വിയും, ജഗദീഷും മാഷ് പദവിയ്ക്കര്‍ഹരായില്ല.

ഗായകരില്‍ ജയചന്ദ്രനോ എം. ജി. ശ്രീകുമാറോ ഏട്ടന്മാരായിട്ടില്ല. എം. ജി. ശ്രീകുമാര്‍ ശ്രീക്കുട്ടന്‍ പോലും ആയിക്കണ്ടിട്ടില്ല (അത്രയും ഭാഗ്യം).

ഇങ്ങനെ ‘സ്നേഹബഹുമാനങ്ങളോടെ’ വിളിക്കുന്നത് പേരുവിളിക്കുന്നതിനേക്കാള്‍ നന്നല്ലേ എന്നു തോന്നിയേക്കാം. അവതാരകര്‍ ഇങ്ങനെ സ്വന്തം ആളു ചമയുന്നത് അതിരുകടന്ന പണിതന്നെയാണ്. മറിച്ച്, പേരുമാത്രം പറയുന്നത് ബഹുമാനമില്ലായ്മയാവുന്നുമില്ല. തങ്ങളേക്കാള്‍ കേമന്മാരും കേമികളുമില്ലെന്ന് ധരിക്കുന്ന അവതാരകരുടെ ചേട്ടാ, ചേച്ചീ, മാഷേ വിളികളാണ് കേള്‍വിക്കാര്‍ക്കും പേര് വിളിക്കപ്പെടുന്നവര്‍ക്കും ഒരുപോലെ അരോചകമാവുക.

ആകാശവാണിയുടെ മാതൃക തന്നെ നല്ലത്. “അടുത്ത ഗാനം ആലപിക്കുന്നത് യേശുദാസും ചിത്രയും. ചിത്രം: തിരകള്‍ക്കപ്പുറം. ഗാനരചന: യൂസഫലി കേച്ചേരി, സംഗീതം: ജോണ്‍സണ്‍.” യേശുദാസും ചിത്രയും യൂസഫലിയും ജോണ്‍സണുമൊപ്പം, നമ്മള്‍ കേള്‍വിക്കാരും അതാസ്വദിക്കുന്നു.

കുറിപ്പ്: രമ്യ സൂര്യ റ്റി. വി. യില്‍ മ്യൂസിക് മൊമന്‍റ്സ് എന്ന പരിപാടിയുടെ അവതാരകയാണ്.

Published in:  on October 14, 2006 at 7:40 am Comments (83)

ബ്ലോഗുകളുടെ വിശ്വാസ്യത

ഒരു മാധ്യമവും വായനക്കാരുടെയോ പ്രേക്ഷകരുടെയോ പൂര്‍ണവിശ്വാസ്യതയില്‍ പിറന്നുവീഴുന്നില്ല. പത്രങ്ങള്‍ എഴുതുന്നത് മുഴുവന്‍ വിശ്വാസയോഗ്യമല്ലാത്തതാണെന്നും ബ്ലോഗുകളെല്ലാം പരമസത്യങ്ങളാണെന്നും ഒരു വായനക്കാരനും പറയുമെന്നും തോന്നുന്നില്ല. വിശ്വാസ്യതയും പേരുമുള്ള പത്രങ്ങള്‍ വരുത്തുന്നത്ര തെറ്റുകള്‍, വിശ്വാസ്യതയും പേരുമുള്ള ബ്ലോഗുകളില്‍ കണ്ടെത്താനുള സാധ്യത കുറവായിരിക്കും എന്നുമാത്രമാണ് വാദം.

പത്ര, റ്റി. വി. മാധ്യമങ്ങളിലെന്നപോലെ ബ്ലോഗിലും വിശ്വാസ്യത ആര്‍ജിച്ചെടുക്കുന്നതാണ്. ഇന്ന് ഉപയോഗത്തിലിരിക്കുന്ന മാധ്യമങ്ങളില്‍ വിശ്വാസ്യത നേടിയെടുക്കാനും നഷ്ടപ്പെടുത്താനും ഏറ്റവും അനായാസം സാധ്യമാകുന്നത് ബ്ലോഗുകള്‍ക്കാണ്. കെട്ടിലും, മട്ടിലും, സൃഷ്ടിയിലുമുള്ള ഈ അനായാസതയാണ് മറ്റുമാധ്യമങ്ങളില്‍ നിന്ന് ബ്ലോഗുകളെ വേര്‍തിരിക്കുന്ന വലിയൊരു ഘടകം.

വര്‍ഷങ്ങളുടെ സദ്കൃത്യം (അതോ പരസ്യമോ) കൊണ്ട് നേടിയെടുക്കുന്നതാണ് പത്രങ്ങളുടെ പേരും വിശ്വാസ്യതയും. ന്യൂസ് ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളെ ആശ്രയിച്ചും സ്വന്തം റിപ്പോര്‍ട്ടര്‍മാര്‍ ‘സംഭവസ്ഥലം’ സന്ദര്‍ശിച്ചും അല്ലാതെയും ‘ലൈവ്’ ആയും ഫയല്‍ ചെയ്യുന്ന വാര്‍ത്തകളിലെ ശരിതെറ്റുകള്‍ അന്വേഷിക്കാന്‍ കുറച്ചുകാലം മുമ്പുവരെ ആരും മിനക്കെട്ടിട്ടില്ല എന്നതാണ് സത്യം. ഇനി അഥവാ, തെറ്റുകള്‍ കണ്ടെത്തിയാലും അത് പത്രത്തെ അറിയിച്ച് തിരുത്തല്‍ പ്രസിദ്ധീകരിപ്പിക്കുന്നത് മുന്‍‍ഗണനയുള്ള ഒരു കാര്യമായി പലര്‍ക്കും അനുഭവപ്പെട്ടിരുന്നില്ല. ആളുകളുടെ പേരുകള്‍ മുതലായ ചില്ലറ തിരുത്തലുകളല്ലാതെ, കാര്യമായ ഒരു തെറ്റു തിരുത്തലും ഒരു പത്രത്തിലും ഞാന്‍ കണ്ടിട്ടില്ല. വന്‍ അബദ്ധങ്ങള്‍ എഴുതിപ്പിടിപ്പിച്ചിട്ട്, പിറ്റേന്ന് കുറച്ചുകൂടി ശരിയായ വാര്‍ത്ത അറിയിക്കുമ്പോഴും, തെറ്റ് സമ്മതിക്കലും ഖേദപ്രകടനവും നടത്തിയ സംഭവങ്ങള്‍ ഓര്‍മയില്‍ തെളിഞ്ഞുവരുന്നേയില്ല.

വസ്തുതകള്‍ ക്രോസ്ചെക്ക് ചെയ്യുന്നത് എളുപ്പമാവുകയും വാര്‍ത്താവിനിമയ രംഗം പുരോഗമിക്കുകയും ചെയ്തതോടെ ചെറിയ തെറ്റുകള്‍ പോലും പത്രത്തെ അറിയിക്കാനും വാര്‍ത്തകളുടെ നിജസ്ഥിതി ഉറപ്പുവരുത്താനുമുള്ള പ്രവണത കൂടി വന്നു. പത്രങ്ങള്‍ ലൈവ് വിപ്ലവത്തോട് അത്ര ആവേശകരമായ പ്രതികരണം കാണിക്കാതിരുന്നപ്പോള്‍ പ്രതികരണങ്ങള്‍ക്ക് ഇന്‍സ്റ്റന്‍റ് മറുകുറി കിട്ടുന്ന മറ്റുമാധ്യമങ്ങള്‍ക്ക് പ്രചാരമേറി. റ്റി.വി. യിലെ ഫോണ്‍-ഇന്‍ പരിപാടികളുടെ പ്രചാരം ഈ വസ്തുതയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.

പത്രങ്ങളെ വിമര്‍ശിക്കുമ്പോള്‍
ദേശാഭിമാനിയേയും മനോരമയേയും വായനക്കാരന്‍ ഒരേ കണ്ണില്‍ കാണാറില്ലല്ലോ. രണ്ടു കൂട്ടര്‍ക്കും വ്യക്തമായ രാഷ്ട്രീയ/സസമൂഹിക അജണ്ടകളുള്ളതു കാരണം, പല വാര്‍ത്തകളും ആ മുന്‍‍വിധിയോടു കൂടി മാത്രമേ ഈ മാധ്യമങ്ങളില്‍ നിന്ന് വായിക്കാനാവൂ.

എന്നാല്‍, മാധ്യമങ്ങളുടെ വിശ്വാസ്യത ചര്‍ച്ച ചെയ്യുമ്പോള്‍ നാം ഈവക പ്രത്യക്ഷമായ പക്ഷപാത റിപ്പോര്‍ട്ടിംഗിനെ അല്ല പ്രധാനമായും വിമര്‍ശിക്കുന്നത്. അച്ചുതാനന്ദന്‍റെ ഭരണം കെങ്കേമമെന്ന് ദേശാഭിമാനിയും (അവരെഴുതുമോ?) മഹാമോശമെന്ന് വലതുപക്ഷ പത്രങ്ങളും എഴുതിവിടുന്നതിനെ പൊക്കിപ്പിടിച്ച്, ഒരു കൂട്ടര്‍ പറയുന്നത് തെറ്റ്, മറ്റൊരു കൂട്ടര്‍ പറയുന്നത് ശരി എന്ന് വാദിക്കലല്ല ലക്ഷ്യം. മറിച്ച്, തെറ്റായ കണക്കുകള്‍, പേരുകള്‍, സ്ഥിതിവിവരങ്ങള്‍, പ്രത്യേകിച്ച് യാതൊരന്വേഷണവും കൂടാതെ വായില്‍ തോന്നിയ മാതിരി പടച്ചു കൂട്ടുന്ന “ഹ്യൂമന്‍ ഇന്‍ററസ്റ്റ് സ്റ്റോറീസ്‍” എന്നിവയാണ് ഇവിടെ വിമര്‍ശന വിധേയമാക്കേണ്ടുന്നത്, ആക്കുന്നത്. എന്നു കരുതി, പത്രങ്ങള്‍ വരുത്തുന്ന വളരെ നിര്‍ദ്ദോഷമായ തെറ്റുകളെ പൊക്കിപ്പിടിച്ച് കൊണ്ടാടുന്നത് അനാവശ്യമാണുതാനും. (‘ഇന്‍ പ്രെയ്സ് ഓഫ് മിസ്റ്റേക്സ്’ എന്ന പേരില്‍ പ്രീ-ഡിഗ്രിക്ക് ഒരു പാഠം പഠിക്കാനുണ്ടായിരുന്നു. നിസ്സാര തെറ്റുകളുടെ പേരില്‍ പത്രമോഫീസിലേയ്ക്ക് വിളിച്ചും എഴുതിയും പരാതിപറയുന്നവര്‍ക്ക് വേറേ പണിയില്ലേ എന്ന ചോദ്യമായിരുന്നു ആ ലേഖനത്തില്‍. ആല്‍ഡസ് ഹക്സ്‍ലി ആയിരുന്നു ലേഖകന്‍ എന്നാണോര്‍മ. തെളിവു തരാന്‍ ലിങ്കൊന്നും തെരഞ്ഞിട്ട് കിട്ടുന്നില്ല.)

ബ്ലോഗുകള്‍ക്ക് വിശ്വാസ്യത കൂടുന്നത് എന്തുകൊണ്ട്?

  • പലപ്പോഴും ‘സംഭവ സ്ഥലത്ത്’ പത്രറിപ്പോര്‍ട്ടര്‍ ഉണ്ടാവാനുള്ള സാധ്യതെയെക്കാളേറെയാണ് ബ്ലോഗര്‍ ഉണ്ടാവാനുള്ള സാധ്യത. മിനി-മൈക്രോസോഫ്റ്റ് ബ്ലോഗ് ഉദാഹരണമായെടുക്കുക. ഇത് ഒരു മൈക്രോസോഫ്റ്റ് ജീവനക്കാരന്‍റെ ബ്ലോഗ് ആണ് (ആള്‍ ഇപ്പോഴും അജ്ഞാതന്‍). മൈക്രോസോഫ്റ്റ് മാനേജ്മെന്‍റിനെ വിമര്‍ശിക്കുന്നതില്‍ മുമ്പന്തിയിലാണ് ഇദ്ദേഹം. ഒരു പത്രലേഖകനു സാധ്യമാകാത്ത കാര്യമാണ് ഇദ്ദേഹം ചെയ്യുന്നത്. പത്രങ്ങള്‍ വരെ, പലപ്പോഴും ഇദ്ദേഹത്തെ ഉദ്ധരിച്ചാണ് മൈക്രോസോഫ്റ്റ് രഹസ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു ഉദാഹരണം ഇവിടെ.
  • സിബു പറഞ്ഞിട്ടുള്ളതു പോലെ, ബ്ലോഗുകളില്‍ തെറ്റുകള്‍ തിരുത്തപ്പെടാനുള്ള സാധ്യതയും അതിനുള്ള വേഗതയും വളരെ കൂടുതലാണ്. ബ്ലോഗില്‍ എഴുതി വിട്ട തെറ്റായ കാര്യം വായനക്കാര്‍ തിരുത്തിയ കഥ എല്‍ജി പറഞ്ഞിട്ടുണ്ട്. ഇനി സ്വാനുഭവം പറയാം. ഈ പോസ്റ്റ് ഒന്നു വായിച്ചു നോക്കൂ. അതില്‍ എനിക്ക് അറിവില്ലാത്തതോ ഓര്‍മയില്ലാത്തതോ ആയ സംഗതികള്‍ എത്ര വേഗമാണ് തിരുത്തപ്പെട്ടത്. ബ്ലോഗുകളുടെ ഗുണം, “ഇന്‍ പ്ലെയ്സ്” തിരുത്തലുകള്‍ നല്‍കാമെന്നതാണ്. അതായത്, ഒരിക്കല്‍ തിരുത്തിയാല്‍, പിന്നെ ആ ലേഖനം വായിക്കുന്ന ആര്‍ക്കും ഈ തിരുത്ത് ലഭ്യമാണ്. പത്രങ്ങള്‍ക്കുള്ള ഒരു പരിമിതിയും ഇതാണ്. ഇന്നത്തെ പത്രത്തില്‍ കടന്നു കൂടിയ തെറ്റ് നാളത്തെ പത്രത്തിലാണ് തിരുത്തപ്പെടുക. അപ്പോള്‍ കുറേക്കാലം കഴിഞ്ഞ് ഇന്നത്തെപ്പത്രം മാത്രം നോക്കുന്നയാളിന് ആ തിരുത്ത് ലഭ്യമാകുന്നില്ല. ഈ സൌകര്യം ലഭ്യമായ ഓണ്‍ലൈന്‍ പത്രങ്ങള്‍ പോലും ഇത് ഉപയോഗപ്പെടുത്തിക്കണ്ടിട്ടില്ല.
  • കതിരും പതിരും തിരിച്ചറിയാന്‍ എളുപ്പം. ബ്ലോഗുകള്‍ ആര്‍ക്കും എന്തും എഴുതാനുള്ള ഇടങ്ങളാണെന്ന് ഒരു വിശ്വാസം ചിലേടങ്ങളിലെങ്കിലും നിലനില്‍ക്കുന്നു. ഇതില്‍ സത്യമില്ലാതില്ല. വിശ്വാസയോഗ്യമല്ലാത്ത ബ്ലോഗുകള്‍ക്കുദാഹരണം പലരും നിരത്തുകയുണ്ടായി. ഇത് ബ്ലോഗുകളുടെ മാത്രം കാര്യമല്ല. ഇന്‍റര്‍നെറ്റില്‍ അസത്യങ്ങളോ അര്‍ഥസത്യങ്ങളോ ആയ ഒരുപാട് കാര്യങ്ങള്‍ ഒരുപാടൊരുപാട് പേര്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നതിനുദാഹരണം ദേവന്‍ ഇവിടെ പറയുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ വായനക്കാരന്‍, പത്രങ്ങളുടെ കാര്യത്തില്‍ സെലക്ടീവാകുന്നതു പോലെ, ബ്ലോഗുകളുടെ കാര്യത്തിലും സെലക്ടീവായേ തീരൂ. വളരെ ചിട്ടവട്ടങ്ങളോടെ നടത്തിപ്പോരുന്നവ മാത്രമേ വിശ്വാസയോഗ്യമാവൂ എന്നത് ബാലിശമായ വാദമാണ്. എന്തുമേതും തന്നിഷ്ടം പോലെ എഴുതിപ്പിടിപ്പിക്കാമെന്ന് ആള്‍ക്കാര്‍ ധരിച്ചു വച്ചിരിക്കുന്ന വിക്കിപ്പീഡിയയാണോ, അതോ റെഫറന്‍സിന് അവസാനവാക്കെന്ന് കരുതപ്പെടുന്ന എന്‍സൈക്ലോപീഡിയ ബ്രിറ്റാനിക്കയാണോ കൂടുതല്‍ കൃത്യമായത് എന്നത് തര്‍ക്കവിഷയമാണല്ലോ. നേച്ചര്‍ മാഗസിന്‍ നടത്തിയ പഠനത്തില്‍, കൃത്യതയുടെയും വിശ്വാസ്യതയുടെയും കാര്യത്തില്‍ ഈ രണ്ട് എന്‍സൈക്ലോപീഡിയകളും ഒരുപോലെയാണെന്ന് കണ്ടെത്തുകയുണ്ടായി. (ഈ പഠനം അശാസ്ത്രീയമാണെന്ന് എന്‍സൈക്ലോപീഡിയ ബ്രിറ്റാനിക്ക പറഞ്ഞിട്ടുണ്ട്. അതിലത്ഭുതമില്ല.)

നല്ല നാളേയ്ക്ക്
ഒരു കണക്കിന് നോക്കിയാല്‍ ഇത് ഒരു അനാവശ്യ ചര്‍ച്ചയാണ്. എന്നാലും ബ്ലോഗുകളുടെ, പ്രത്യേകിച്ച് മലയാളം ബ്ലോഗുകളുടെ പ്രചാരം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കുത്സിതബുദ്ധിയോടും അല്ലാതെയും വിശ്വാസ്യതയുടെ പ്രശ്നം പല കോണില്‍ നിന്നും പൊങ്ങി വരാന്‍ സാധ്യത കാണുന്നു. ചാറ്റുറൂമുകള്‍ സൃഷ്ടിച്ച മോശം ഇമേജുകളാവാം, ഒരു പക്ഷേ, ഇന്‍റര്‍നെറ്റുമായി ബന്ധമുള്ളതെന്തും കാപട്യം നിറഞ്ഞതും അവിശ്വസനീയവും സുരക്ഷാരഹിതവുമാണെന്ന പൊതുധാരണയ്ക്ക് നിനാദം. ആ ധാരണ മാറ്റിയെടുക്കേണ്ടുന്നത് നമ്മുടെ കടമയാണ്. അതിലേയ്ക്ക് ഇത്തരം സം‌വാദങ്ങള്‍ സഹായകമാകണം എന്ന് ആശിക്കുന്നു. ഒപ്പം, പത്രങ്ങളുള്‍പ്പടെയുള്ള ഇതരമാധ്യമങ്ങളുടെ ഉത്തരവാദിത്തം ഓര്‍മിപ്പിക്കാനും ഈ ചര്‍ച്ച വഴിതെളിച്ചാല്‍ നന്ന്.

Published in:  on July 14, 2006 at 12:41 am Comments (36)

മലയാളം, മനോരമ, മഞ്ഞ

അച്ഛന്‍റെ കുടുംബ വീട് ഭാഗം വച്ചപ്പോള്‍, മൂത്ത സന്തതിയായതു കാരണം, ബാക്കിയെല്ലാരും എടുത്തു കഴിഞ്ഞ് ആര്‍ക്കും വേണ്ടാതെ ബാക്കി വന്ന കിഴക്കേവിളയാണ് അച്ഛന് കിട്ടിയത്.

കുടുംബ വീടും അതിനു ചുറ്റുമുള്ള തൊടിയും കവുങ്ങിന്‍ തോപ്പും കുരുമുളകു തോട്ടവും വടക്കേവിളയും മറ്റും അച്ഛന്‍റെ അനിയത്തി (അപ്പച്ചി) ആദ്യമേ എടുത്തു. കൊച്ചച്ഛന്മാരില്‍ ഇളയയാള്‍ ഫലഭൂയിഷ്ഠമായ പടിഞ്ഞാറേ വിള തിരഞ്ഞെടുത്തു. കൊച്ചച്ഛന്‍ രണ്ടാമന്‍, ആള്‍ സഞ്ചാരമുള്ളതും ഭാവിയില്‍ ഒരു റോഡ് വന്നേക്കാവുന്നതും കശുമാവ്, മാവ്, തെങ്ങ്, പ്ലാവ് എന്നീ വൃക്ഷങ്ങള്‍ നിറഞ്ഞതുമായ മേലേ വിളയും സ്വന്തമാക്കി.

പിന്നെയുള്ള കിഴക്കേ വിളയില്‍, കുറെ മണ്ടപോയ തെങ്ങുകള്‍, വാഴ, മഞ്ഞള്‍, പയര്‍, കപ്പ, ആദിയായ സീസണല്‍‍സ് വിളഞ്ഞിരുന്നു. അവ ദൈനംദിനാവശ്യങ്ങള്‍ക്കുപകരിച്ചിരുന്നു എന്നല്ലാതെ, അവയില്‍ നിന്ന് ആദായം ഉണ്ടാവുക അസാധ്യമായിരുന്നു.

എല്ലാരും സ്വന്തമായി വീടുകള്‍ കെട്ടി താമസമായി അധികം കഴിയാതെ, അപ്രതീക്ഷിതമായി, കിഴക്കേവിളയ്ക്ക് മുന്നിലൂടെയുള്ള നടവഴിയ്ക്ക് ടാറിടാത്ത തടമായി പ്രമോഷന്‍ കൊടുക്കാന്‍ പഞ്ചായത്ത് തീരുമാനമെടുത്തു. മേലേ വിളയ്ക്ക് പ്രധാന ഗതാഗതമാര്‍ഗം എന്ന പദവി ക്രമേണ നഷ്ടമായി.

അതുകൊണ്ടാണ് പ്രഭാകരേട്ടന്‍ പഴയ വഴി ഉപേക്ഷിച്ച്, എന്നും രാവിലെ ടാറിടാത്ത തടത്തിലൂടെ സൈക്കിളില്‍ വന്ന് ഞങ്ങളുടെ വീട്ടിനു മുമ്പില്‍ രണ്ട് മനോരമ, ഒരു മാതൃഭൂമി, ഒരു ദേശാഭിമാനി എന്നീ പത്രങ്ങള്‍, നാലുവീട്ടുകാരും കൂടി പങ്കിട്ടെടുത്തോളൂ എന്നമട്ടില്‍ വലിച്ചെറിഞ്ഞിട്ട് പോയിരുന്നത്. കൂട്ടത്തില്‍ രണ്ട് എണ്ണം മനോരമ ആയതിനാലും, വീട്ടിലെപ്പത്രം മനോരമയാണെങ്കിലും അച്ഛനോ അനിയന്മാരോ മനോരമയില്‍ വായന തുടങ്ങാത്തതിനാലും, ഉണര്‍ന്നു വരുമ്പോള്‍ എനിക്ക് മിക്കവാറും കിട്ടുക മനോരമ ആയിരിക്കും. അങ്ങനെയാണ് ഞാന്‍ ക്രമേണ മനോരമ അഡിക്റ്റ് ആകുന്നത്.

കേരളത്തിനു പുറത്തായതു മുതല്‍ മുടങ്ങിപ്പോയ മനോരമ വായന, പിന്നെ വീണ്ടും തുടങ്ങിയത് അവര്‍ വെബ് സൈറ്റ് ആരംഭിച്ചപ്പോഴാണ്. കൂടുതല്‍ വേഗത്തില്‍, ചൂടാറാതെ, വാര്‍ത്തകള്‍ ദീപികയില്‍ കിട്ടിത്തുടങ്ങിയപ്പോള്‍ ഞാന്‍ വീണ്ടും മനോരമയെ ഉപേക്ഷിച്ചു. അതിനു ശേഷം ഞാന്‍ മനോരമ സൈറ്റില്‍ കാലു കുത്തുന്നത് (അതോ വിരലോ), എന്‍റെ ഒരു സുഹൃത്ത് മനോരമയുടെ ലൈഫ്സ്റ്റൈല്‍ വിഭാഗത്തിലേയ്ക്ക് മാറുമ്പോഴാണ്. എന്‍റെ ഒന്ന് രണ്ട് കുറിപ്പുകള്‍ ലൈഫ്സ്റ്റൈല്‍ വിഭാഗത്തില്‍ വന്നതോടെ അവിടെ പ്രത്യക്ഷപ്പെടുന്ന മറ്റ് ലേഖനങ്ങളും ഞാന്‍ വായിച്ചു തുടങ്ങി.

മലയാളം റ്റി. വി. പരിപാടികള്‍ ലഭ്യമായതോടെ, വാര്‍ത്തകള്‍ക്കായി മനോരമയിലും ദീപികയിലും പോകുന്ന പതിവ് നിന്നു. മനോരമയുടെ സൈറ്റില്‍ പോയിട്ട് ഒരു വര്‍ഷത്തിലധികമായി. അപ്പോഴാണ് വെറുതേയിരുന്ന എന്നെ വക്കാരി വിളിച്ച് മനോരമ കാണിക്കാന്‍ കൊണ്ടുപോകുന്നത്. സ്വാഭാവികമായും ഞാന്‍ പോയത് നേരേ ലൈഫ് സ്റ്റൈലിലേയ്ക്ക് (അതെ, ആദ്യ പേജിന്‍റെ വലതുവശത്തായിക്കണ്ട എല്ലാ പ്രലോഭനങ്ങളെയുമുപേക്ഷിച്ച്).

ആകെ വട്ടായി, ചെറുപ്പത്തിലേ വട്ട് പിടിച്ചു, വായിച്ചു വട്ടായി എന്നൊക്കെ ആലങ്കാരികമായി പറയാമെങ്കിലും അത് അനുഭവിച്ചറിയണമെങ്കില്‍, മറുനാട് എന്ന ഉപവിഭാഗത്തില്‍, ശ്രീയോ ശ്രീമതിയോ ആയ ബെര്‍ളി തോമസ് പടച്ചു വിടുന്ന ഒന്നോ രണ്ടോ ‘ഐറ്റം നമ്പര്‍’ വായിച്ചാല്‍ മതി. ഇതാ ചില ചില്ലറ സാമ്പിളുകള്‍.

മാന്യനായിരിക്കണം; ഓഫീസിനകത്തും പുറത്തും

“ഒന്നു ചിരിച്ചപ്പോള്‍ തന്നെ അവള്‍ അടുത്തു വന്നു. പിറ്റേന്ന് ഓഫ് ദിവസമാണ്. രാവിലെ പാര്‍ക്കില്‍ കാണാമെന്ന് പറഞ്ഞ് പിരിയുമ്പോള്‍ മസാല പുരണ്ട ഒരു അവധിയായിരുന്നു മനസ്സില്‍. പിറ്റേന്ന് പാര്‍ക്കില്‍ നിന്ന് തുടങ്ങിയ അവധി ഐസ്ക്രീം പര്‍ലറും തിയറ്ററും പിന്നിട്ട് വൈകിട്ട് ഹോട്ടല്‍ മുറിയിലവസാനിക്കുമ്പോള്‍ പിറ്റേന്നത്തെ ജോലിക്കുള്ള ഊര്‍ജവും അതിലേറെ ബാക്കി നില്‍ക്കുന്ന അഭിനിവേശങ്ങളും സ്വകാര്യതയുടെ ബാഗില്‍ ബാക്കിയായി.”

“ജീവനക്കാരുടെ വ്യക്തി ജീവിതം കൂടി സംശുദ്ധമായിരിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്ന കമ്പനികളുടെ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടുകയാണ്.”

“ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ ചിന്താഗതികളും ധാര്‍മിക ബോധവും നെഞ്ചിലേറ്റാന്‍ ജീവനക്കാരെ പ്രേരിപ്പിക്കുന്നത് കടുത്ത അനീതിയാണെന്നും ഇവര്‍ പറയുന്നു.”

ഓഫീസിലും വീട്ടിലും വര്‍ക്കഹോളിക്

“വര്‍ക്കഹോളിക് ഭര്‍ത്താക്കന്മാര്‍ പൊതുവേ വിശ്വസ്തരാണെന്നും ഒരു സര്‍വേ ചൂണ്ടിക്കാണിക്കുന്നു.”

“കുടുംബ ബന്ധം നന്നായി കൊണ്ടു പോകാന്‍ തന്നെ സമയം കുറവായതിനാല്‍ മറ്റൊരു ബന്ധത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ലെന്ന് പ്രഫഷനലുകള്‍ സാക്ഷ്യപ്പെടുത്തുന്നു.”

ചെറുപ്പക്കാര്‍ക്ക് താല്പര്യം ഫീമെയിലിന്‍റെ ഈ മെയിലില്‍

“നാട്ടിലിറങ്ങി സുന്ദരിമാരുടെ പേരും മേല്‍വിലാസവും ചികഞ്ഞെടുത്ത് അവരുടെ ഗേറ്റിനു മുന്നില്‍ ഒരു സൈക്കിളുമായി കറങ്ങാന്‍ ധൈര്യമുള്ള എത്ര ചെറുപ്പക്കാര്‍ ഇന്ന് കേരളത്തിലുണ്ട്.”

“അയലത്തെ സുന്ദരിയെക്കുറിച്ചറിയാനാണെങ്കില്‍ പോലും ബ്യൂട്ടിഫുള്‍ ഗേള്‍ നെക്സ്റ്റ് ഡോര്‍ എന്ന് ഗൂഗിളില്‍ ടൈപ്പ് ചെയ്ത് വിവരങ്ങള്‍ക്കായി കാത്തിരിക്കുന്ന ഒരു സമൂഹത്തിന് മാന്യതയുടെ പരിവേഷം കൂടി ലഭിക്കുന്നുണ്ടെന്ന് മാത്രം.”

“നഗരങ്ങളില്‍ പെണ്ണായി പിറന്നവരെല്ലാം സുന്ദരിമാരുമാണ്.”

“ജീവിതമെന്നാല്‍ നല്ലൊരു കം‍പ്യൂട്ടറും കൊള്ളാവുന്നൊരു ബ്രോഡ്ബാന്‍ഡ് കണക്ഷനുമാണ്.”

കൌശലവേലയുമായി പെണ്‍കുട്ടികള്‍ (അവിവാഹിതര്‍ സൂക്ഷിക്കുക)

“പെണ്‍കുട്ടികള്‍ കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ പോലെയാണ്. എല്ലാ റൂട്ടിലും അവരുണ്ട്. കൈ നീട്ടുന്നവന് മുന്നില്‍ നിര്‍ത്തില്ല. വെറുതെ നില്‍ക്കുന്നവനെ നിര്‍ത്തി കയറ്റിക്കൊണ്ടു പോവുകയും ചെയ്യും.”

“ഓരോ പുരുഷനേയും കാണുമ്പോള്‍ പെണ്‍കുട്ടികള്‍ ആദ്യം ചിന്തിക്കുന്നത് അയാളെ തന്‍റെ ഭര്‍ത്താവാക്കാന്‍ കൊള്ളാമോ എന്നാണത്രേ.”

ഇവിടെ കോണ്‍ഡം നിക്ഷേപിക്കരുത്

“നൂറുകണക്കിന് സ്ത്രീപുരുഷന്മാര്‍ ജോലി ചെയ്യുന്ന പ്രസ്ഥാനത്തില്‍ എല്ലാവരും ഒരേ ധാര്‍മിക മര്യാദ കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. ചിലര്‍ ഓഫീസ് പരിസരത്തു വച്ച് വിശ്രമവേളകളില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നുവെന്നത് സത്യമാണ്. പക്ഷേ അതിന്‍റെ പേരില്‍ അവരെ ശിക്ഷിക്കാനോ ജോലിയില്‍ നിന്ന് നീക്കം ചെയ്യാനോ കഴിയില്ല.”

ബാക്കി നിങ്ങള്‍ തന്നെ വായിച്ചോളൂ. ബെര്‍ളിക്കാണോ, എനിക്കാണോ, അതോ “മറുനാടന്‍” ജോലിക്കാര്‍ക്കാണോ വട്ട്?

Published in:  on April 28, 2006 at 10:01 pm Comments (57)

അതിവേഗം ബഹുദൂരം

ന്യൂസ്‍വീക്ക് വാരിക India Rising എന്ന പേരില്‍ ഒരു ലേഖനം അവരുടെ കവര്‍ സ്റ്റോറി ആയി പ്രസിദ്ധീകരിച്ചിരിക്കുന്നു. ലോകകാര്യങ്ങളെപ്പറ്റി കാര്യവിവരമുള്ള ഫരീദ് സാഖറിയയാണ് ലേഖകന്‍. ജോണ്‍ സ്റ്റൂവെര്‍ട്ടിന്‍റെ ദ ഡെയ്‍ലി ഷോ വിത് ജോണ്‍ സ്റ്റൂവെര്‍ട്ട് എന്ന പരിപാടി കാണുന്നവര്‍ ഫരീദിനെ അറിയുമായിരിക്കും. ഡിഷ് നെറ്റ്വര്‍ക്കിലെ ലിങ്ക് ചാനല്‍ (9410) കാണുന്നവര്‍ക്കും ഫരീദ് സാഖറിയയെ പരിചയപ്പെടുത്തേണ്ടല്ലോ.

ലേഖനത്തില്‍ നിന്ന്:

At this point, anyone who has actually been to India will probably be puzzled. “India?” he or she will say. “With its dilapidated airports, crumbling roads, vast slums and impoverished villages? We’re talking about that India?” Yes, that, too, is India. The country might have several Silicon Valleys, but it also has three Nigerias within it, more than 300 million people living on less than a dollar a day. India is home to 40 percent of the world’s poor and has the world’s second largest HIV population. But that is the familiar India, the India of poverty and disease. The India of the future contains all this but also something new.

ലേഖനം അവസാനിക്കുന്നത് ഇങ്ങനെ:

The world turns and India will have its ups and downs. But today it is India’s moment. It can grasp it and forge a new path for itself. Along that road lies a genuine and deep relationship between the planet’s largest democracy and its wealthiest democracy. Until now, this has merely been a slogan. It could actually become a reality, and who knows what such a world might look like?

ബുഷിനെ കരിങ്കൊടി കാണിക്കണോ വേണ്ടയോ എന്ന വാദത്തിലേയ്ക്ക് കടക്കുന്നില്ല. ബുഷ് നാളെ കഴിഞ്ഞ് മറ്റെന്നാള്‍ പോകാനുള്ളയാളാണ്. അവസരങ്ങള്‍ പാഴാക്കാതിരിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടത് എന്നാണ് എനിക്കു തോന്നുന്നത്.

Published in:  on February 28, 2006 at 6:42 am Comments (22)

രാഘോണ്ണാ, താങ്ക്യൂ!

ഇംഗ്ലീഷ് ഭാഷാ പ്രയോഗ പ്രാവീണ്യം നിത്യാഭ്യാസത്തിലൂടെ ഉണ്ടായിക്കോട്ടെ എന്നു കരുതിയാവണം, ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്ത് വീട്ടില്‍ ഹിന്ദു പത്രം വരുത്തുമായിരുന്നു. ഗള്‍ഫില്‍ കമ്പോണ്ടറായ (ഇപ്പോള്‍ പ്രമോഷനായി ഡോക്ടറായിക്കാണും) അയല്‍വാസി രാഘവന്‍ പിള്ളയുടെ ഐഡിയയായിരുന്ന് അത്. ഇനിയുള്ളകാലം കേരളത്തില്‍ ഒരു ജോലി എന്നത് സ്വപ്നം മാത്രമാമണെന്നും, ഇംഗ്ലീഷറിയാത്തവന്‍ പുറംലോകത്തു പോകേണ്ടി വന്നാല്‍ കഷ്ടപ്പെടുമെന്നും, രാഘവന്‍ പിള്ള ഗള്‍ഫില്‍ എത്തിപ്പെടുന്നതുവരെ “നാട്ടിലെ പ്രധാന ഗള്‍ഫുകാര”നായിരുന്ന ഷുക്കൂര്‍ മുതലാളിയെ വരെ ഇംഗ്ലീഷറിയേണ്ട കാര്യം വരുമ്പോള്‍ സഹായിക്കുന്നത് താനാണെന്നും മാന്യ അയല്‍വാസി അച്ഛനെ ധരിപ്പിച്ചു.

ഒരു മുന്‍ പട്ടാളക്കാരന്‍ കൂടിയാണ് രാഘവന്‍ പിള്ള. ഇദ്ദേഹം പറയുമായിരുന്ന പട്ടാളക്കഥകള്‍ സ്വാഭാവികമായും അതിശയോക്തി കലര്‍ന്നവയായിരുന്നു. അതിനാല്‍, ഇദ്ദേഹത്തിന്‍റെ ഗള്‍ഫ് വീരചരിതം ഒന്നാം വാല്യമൊഴികെ മറ്റൊന്നും ഞങ്ങളുടെ ഗ്രാമത്തില്‍ വിറ്റഴിഞ്ഞിരുന്നില്ല. എങ്കിലും, ഇംഗ്ലീഷ് പഠനത്തിന്‍റെ ആവശ്യം കാര്യകാരണസഹിതം വിവരിച്ചതിന് പത്തില്‍ പത്തു മാര്‍ക്കും നല്‍കാന്‍ അച്ഛന്‍ തീരുമാനിക്കുകയായിരുന്നു.

സ്പോര്‍ട്സ് റിപ്പോര്‍ട്ടിംഗ് ഒരു കലയാണെന്ന് മനസ്സിലാകുന്നത് ഹിന്ദുപ്പത്രത്തിലെ ചെസ്സ് റിപ്പോര്‍ട്ടുകള്‍ വായിച്ചപ്പോഴാണ്. ചെസ്സില്‍ കമ്പം കയറിയിക്കുന്ന കാലം. ഓഫീസില്‍ നിന്ന് പാതിരാത്രി കഴിഞ്ഞാണെത്തുന്നതെങ്കിലും അച്ഛന്‍ ചോദിക്കും:

ടാ, മോനേ, ഒന്ന് കരുക്കള്‍ നിരത്തീട്ട് ഒറങ്ങ്യാ പോരേ?

ഓ, സമ്മതം!

ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പും മറ്റും ദാ നമ്മുടെ കണ്‍മുന്നില്‍ കാണുന്ന പോലെ ഹിന്ദു റിപ്പോര്‍ട്ടുചെയ്യുമായിരുന്നു. ഏതോ ഒരു സായിപ്പായിരുന്നു ലേഖകന്‍. പേരോര്‍മയില്ല. [എന്‍റെ ഓര്‍മയ്ക്ക് പിടിതരാതെ നിന്ന ഈ ലേഖകന്‍, മാന്വേല്‍ ആരണ്‍ എന്ന നാടന്‍ സായിപ്പാണെന്ന് യാത്രാമൊഴിയും ഉമേഷും പറഞ്ഞുതന്നു. നന്ദി.] (ഹിന്ദു വായനകൊണ്ടുണ്ടായ ഏക പ്രയോജനവും ഇതായിരുന്നു. നിത്യാഭ്യാസി ആനയെ എടുത്തില്ല.)

അതിനു ശേഷമാണ് ഞാന്‍ ദേശാഭിമാനിയിലെ ക്രിക്കറ്റ് റിപ്പോര്‍ട്ടിംഗ് ശ്രദ്ധിക്കാന്‍ തുടങ്ങിയത്. അക്കാലത്ത് മലയാളത്തിലെ ഏറ്റവും നല്ല ക്രിക്കറ്റ് റിപ്പോര്‍ട്ടിംഗ് ദേശാഭിമാനിയുടേതായിരുന്നു. ശക്തിധരന്‍ എന്നോ ശക്തിദാസ് എന്നോ മറ്റോ ആയിരുന്നു ലേഖകന്‍റെ പേര് എന്നാണ് എന്‍റെ ഓര്‍മ. [ലേഖകന്‍റെ പേര് രവീന്ദ്രദാസ് ആണെന്ന് തിരുത്തിത്തന്ന മന്‍ജിത്തിന് നന്ദി.] കാവ്യസുന്ദരവും ഭാവനാസുരഭിലവുമായ ചേതോഹര ഭാഷയാല്‍ ക്രിക്കറ്റിലെ അതികായന്മാരെയും മഹായുദ്ധങ്ങളേയും സുന്ദരനിമിഷങ്ങളേയും തന്‍റെ വാരാന്ത്യ ലേഖനങ്ങളിലൂടെ ഇദ്ദേഹം സാധാരണ മലയാളിക്കും സ്വന്തമാക്കിക്കൊടുത്തു. ദേശാഭിമാനി സ്ഥിരമായി വായിച്ചിട്ട് നാളേറെയായതിനാല്‍ ഇപ്പോള്‍ ആ പത്രത്തിന്‍റെ ക്രിക്കറ്റ് റിപ്പോര്‍ട്ടിംഗ് എങ്ങനെയെന്ന് എനിക്കറിയില്ല.

ഈ ലേഖനം ഇത്രയും നിങ്ങള്‍ വായിച്ചെങ്കില്‍, സംശയിക്കേണ്ട, നിങ്ങള്‍ ഒരു കായികപ്രേമിയാണ്. അല്ലെങ്കില്‍ നിങ്ങളുടെ പേര് ദിവ്യ എന്നാണ്. ഏതായാലും പറഞ്ഞുവന്നകാര്യമിതാണ്: എന്‍റെ അഭിപ്രായത്തില്‍, ഇന്ന് ഏറ്റവും നന്നായി ക്രിക്കറ്റ് റിപ്പോര്‍ട്ടുകളും അവലോകനങ്ങളും ആംഗലഭാഷയിയില്‍ എഴുതുന്നത് ക്രിക്ഇന്‍ഫോയുടെ ഫീച്ചേഴ്സ് എഡിറ്ററായ ദിലീപ് പ്രേമചന്ദ്രനാണ്. ദിലീപ് പ്രേമചന്ദ്രന്‍റെ ലേഖനങ്ങള്‍ ഇവിടെയും ഇവിടെയും വായിക്കാം. ഈ ലേഖനങ്ങള്‍ ക്രിക്കറ്റ് ഇഷ്ടപ്പെടുന്നവര്‍ക്ക് നല്ല വായനയാണ്.

Published in:  on January 30, 2006 at 5:27 am Comments (40)

കല്‍ക്കട്ട വിളിക്കുന്നു

വടക്കേ അമേരിക്ക (യു. എസ്. എ) യില്‍ സ്ഥിരതാമസമല്ലാത്ത പല ഇന്ത്യാക്കാര്‍ക്കും അമേരിക്കന്‍ ന്യൂസ് എന്നാല്‍ CNN എന്നാണ് ധാരണ. CNN-ന്‍റെ അമേരിക്കന്‍ ന്യൂസ് ഡെസ്ക് വല്ലപ്പോഴുമവതരിപ്പിക്കുന്ന ഇന്ത്യാ വിശേഷങ്ങള്‍ ഏറിയവയും പക്ഷപാതത്തിന്‍റെ കടുത്ത നിറക്കൂട്ടില്‍ ചാലിച്ചതായിരിക്കും. അമേരിക്കന്‍ മാധ്യമങ്ങളുടെ ഈ തോന്നിവാസത്തില്‍ അനല്പമായ അരിശത്തോടെ പ്രതികരിക്കാനും ഈ ചാനലുകളെ ബഹിഷ്കരിക്കാനും ഇത്തലമുറയിലെ അമേരിക്കന്‍വാസികളായ ഇന്ത്യാക്കാര്‍ (ഈയുള്ളവനുള്‍പ്പടെ) ശ്രദ്ധിക്കാറുണ്ട്.

ഈ സാഹചര്യത്തിലാണ് “കേള്‍ക്കാന്‍ കൊള്ളാവുന്ന” മാധ്യമങ്ങളായ Public Broadcasting Service (PBS)-ന്‍റെയും National Public Radio (NPR)-യുടെയും പ്രസക്തി വര്‍ദ്ധിക്കുന്നത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനങ്ങള്‍ സാധാരണഗതിയില്‍ വാര്‍ത്തകള്‍ സ്പിന്‍ ചെയ്യാറില്ല. PBS ഏതാനും മാസങ്ങള്‍ക്കു മുമ്പ് സംപ്രേഷണം ചെയ്ത ഒരു മണിക്കൂര്‍ നീണ്ട അമിതാഭ് ബച്ചനുമായുള്ള അഭിമുഖം ഒരു ഇന്ത്യക്കാന് ലഭിച്ച ഏറ്റവും നല്ല മീഡിയ കവറേജ് ആയിരുന്നു എന്ന് പറയാം. (ഓപ്പറ വിന്‍ഫ്രി ഷോയിലും ഡേവിഡ് ലെറ്റര്‍മാന്‍ ഷോയിലും ഐശ്വര്യാ റായ്-ക്ക് കിട്ടിയ “സ്ലോട്ട്” ഓര്‍ത്തുകൊണ്ട് തന്നെയാണ് ഞാനിതു പറയുന്നത്.)

കല്‍ക്കട്ടയിലെ ഒരു അനാധാലയത്തില്‍ ജനിച്ച്, അമേരിക്കന്‍ ദമ്പതികളാല്‍ ദത്തെടുക്കപ്പെട്ട മൂന്ന് പെണ്‍കുട്ടികള്‍ അവരുടെ വളര്‍ത്തച്ഛന്‍മാരോടും വളര്‍ത്തമ്മമാരോടുമൊപ്പം സ്വന്തം വേരുകള്‍ തേടി ഇന്ത്യയിലെത്തുന്ന കഥയാണ് “കല്‍ക്കട്ട വിളിക്കുന്നു” എന്ന 20 മിനിട്ടുമാത്രം ദൈര്‍ഘ്യമുള്ള ഡോക്യുമെന്‍ററിയിലൂടെ PBS അവതരിപ്പിക്കുന്നത്. സ്നേഹസമ്പന്നരായ മാതാപിതാക്കളാല്‍ “വെള്ളക്കാരന്‍റെ സംസ്കാരത്തില്‍” (തെറ്റായ അര്‍ഥത്തിലല്ല) വളര്‍ത്തപ്പെട്ട മൂന്നു പെണ്‍കുട്ടികള്‍ക്കും ചുറ്റുമുള്ള “ബന്ധുക്കളില്‍” നിന്നും തങ്ങള്‍ വ്യത്യസ്ഥരാണെന്ന് എന്നും തോന്നിയിരുന്നു. അവരോരോരുത്തരും തങ്ങളിലെ ഇന്ത്യക്കാരിയെ കണ്ടെത്തുകയാണ് യാത്രയ്ക്കൊടുവില്‍.

വായിക്കുക, കാണുക: http://www.pbs.org/frontlineworld/rough/2006/01/india_calcutta.html

Published in:  on January 26, 2006 at 7:28 am Comments (17)