ഫോട്ടോഗ്രാഫിക് ഓര്‍മ്മ

കുറേക്കാലം നാട്ടില്‍ നിന്നു മാറി നില്‍ക്കുന്നവര്‍ക്കു് നാട്ടിലെത്തുമ്പോള്‍ നൊസ്റ്റാള്‍ജിയയുടെ അസുഖം ഉണ്ടാകുന്നതു് സാധാരണയാണല്ലോ. ബൈക്കോടിക്കണം, കേയെസ്സാര്‍റ്റീസീ ബസ്സില്‍ യാത്ര ചെയ്യണം, രവിയണ്ണന്‍റെ കടയില്‍ തയ്ച്ചെടുത്ത ഉടുപ്പിടണം, കുട്ടനാശാനെക്കൊണ്ടു് മുടിവെട്ടിപ്പിക്കണം, പാടത്തെ ചെളിയില്‍ ചവുട്ടി നടക്കണം, പണ്ടു തെക്കുവടക്കു നടക്കുമ്പോള്‍ മൈന്‍ഡു ചെയ്യാതിരുന്ന ഹിന്ദിറ്റീച്ചറെക്കാണുമ്പോള്‍ താണുവണങ്ങി ബഹുമാനിക്കണം, പഠിച്ച പ്രൈമറി സ്കൂളിന്‍റെ മുറ്റത്തു ചെന്നു നിന്നിട്ടു്, ‘ഇവിടെയായിരുന്നു തുടക്കം’എന്നതിശയിക്കണം തുടങ്ങിയ സാദാ ആഗ്രഹങ്ങള്‍ക്കുപരി മറ്റൊരു അത്യാഗ്രഹം കൂടി മനസ്സില്‍ വച്ചാണു് ഏകദേശം ഒമ്പതുവര്‍ഷങ്ങള്‍ക്കു മുമ്പു് ഞാന്‍ തിരുവനന്തപുരത്തു് പറന്നിറങ്ങിയതു്.

അമേരിക്കയില്‍ വന്ന ആദ്യകാലത്തു് ഏതൊരു കെട്ടിടം കണ്ടാലും അതിനുമുന്നില്‍ ഞെളിഞ്ഞു നിന്നു പടമെടുക്കുക എന്നതു് മറ്റുപലരേയും പോലെ എന്‍റേയും ബലഹീനതകളില്‍ ഒന്നായിരുന്നു. നാട്ടിലുള്ളവര്‍ക്കുകൂടി പരിചിതമായ സ്ഥലമോ സ്ഥാപനമോ മറ്റോ ആണെങ്കില്‍ പറയുകയും വേണ്ട. വേള്‍ഡ് റ്റ്രേഡ് സെന്‍റര്‍, വൈറ്റ് ഹൌസ്, നയാഗ്രാ വെള്ളച്ചാട്ടം എന്നിവയുടെയൊക്കെ അറ്റത്തു ചെന്നു നിന്നു് പടം പിടിച്ചു് പടം പിടിച്ചാണു് ആരംഭിച്ചതെങ്കിലും അതൊരു ജ്വരമായി മാറുമെന്നു കരുതിയിരുന്നില്ല. എഡിസന്‍, ഗ്രഹാം ബെല്‍ എന്നിവരുടെ പരീക്ഷണശാലകളിലൂടെ, അറ്റ്ലാന്‍റിക് സിറ്റിയിലെ റ്റാജ്മഹല്‍ കസീനോയിലൂടെ, ഹാര്‍വേഡ്, പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റികളിലെത്തിയപ്പോഴാണു് ഐഡിയ ഉദിക്കുന്നതു്. അഥവാ, അത്രയും താമസിച്ചേ ഐഡിയ ഉദിച്ചുള്ളൂ: എന്തുകൊണ്ടു് കേരള യൂണിവേഴിസ്റ്റി കെട്ടിടത്തിനു മുന്നില്‍ നില്‍ക്കുന്ന പടം ആയിക്കൂട?

ഒരുവട്ടം കൂടി ഓര്‍മ്മകള്‍ നിറയുന്ന കലാലയ തിരുമുറ്റങ്ങളില്‍ തിരുച്ചുപോയി അവിടെ നിന്നു് ഫോട്ടോ എടുക്കണം എന്നു് ഓയെന്‍‍വിക്ക് തോന്നിയ അതേ മോഹം തന്നെയാണു് എനിക്കുമുണ്ടായിരുന്നതു്. പല രൂപത്തില്‍, പല ഭാവത്തില്‍. ഒരു കാല്‍ മടക്കി തൂണില്‍ ചാരി നിന്നു് അകലേയ്ക്കു നോക്കുന്ന പോസ്, കൈവരിയില്‍ കയറിയിരുന്നു വിദൂരതയില്‍ കണ്ണുനട്ടു് ചിന്തിക്കുന്ന പോസ്, നീണ്ട ഇടനാഴിയിലൂടെ ഒറ്റയ്ക്കു ക്യാമറയ്ക്കു പുറം തിരിഞ്ഞു് നടക്കുന്ന പോസ്, രാജാരവിവര്‍മ്മ ബോയ്സ് ഹൈസ്കൂള്‍ എന്നും മാര്‍ ഈവാനിയോസ് കോളജ് എന്നും എഴുതിവച്ചിരിക്കുന്നതു കൂടി ഫ്രെയിമില്‍ വരത്തക്ക വിധത്തിലുള്ള പോസ്…

നാട്ടിലുണ്ടായിരുന്ന കാലത്തൊന്നും തോന്നാതിരുന്ന ആഗ്രഹമാണിതു്. ഫീസടയ്ക്കാനും, അടച്ച ഫീസിലെ തെറ്റു തിരുത്താനും, ഹോള്‍റ്റിക്കറ്റു വാങ്ങാനും, ഡിഗ്രി സേര്‍ട്ടിഫിക്കറ്റിന്‍റെ ഡ്യൂപ്ലിക്യേറ്റും റ്റ്രിപ്ലിക്യേറ്റും സംഘടിപ്പിക്കാനും, വെറുതേ ചെന്നിരിക്കാനും, തുടങ്ങി എത്രയോ തവണ പോയിട്ടും ഇന്നേ വരെ യൂണിവേഴ്സിറ്റിയുടെ ഫോട്ടോ എടുത്തിട്ടില്ല. ഇനി പടമെടുക്കണമെന്നു തോന്നിയിരുന്നെങ്കില്‍ത്തന്നെ, കയ്യില്‍ ക്യാമറയില്ലായിരുന്നു. ആയുധം കയ്യിലില്ലാത്തോന്‍, അങ്കക്കളത്തിലാണെങ്കിലും, അടരാടുന്നതെങ്ങനെ?

ഒരു ഞായറായാഴ്ച വൈകുന്നേരം ഒരുങ്ങിക്കെട്ടി കേരള യൂണിവേഴ്സിറ്റിയുടെ പാളയം ക്യാമ്പനിനു മുന്നില്‍ ചെന്നിറങ്ങി. തിരക്കില്ലാതെ സൌകര്യപ്രദമായി പടമെടുക്കാനാണു് ഞായറായാഴ്ച തെരഞ്ഞെടുത്തതു്. സന്ധ്യമയങ്ങും നേരം. നഗരച്ചന്ത, പക്ഷേ, പിരിയാറായിട്ടില്ല. ഗേയ്റ്റ് കടന്നു് ഇടതു വശത്തേയ്ക്കു് മാറി നിന്നു്, അന്തിവെയിലില്‍ കുളിച്ചു നില്‍ക്കുന്ന യൂണിവേഴ്സിറ്റി കെട്ടിടത്തിന്‍റെ പൌഢഭംഗി ക്യാമറയിലേയ്ക്കു് ആവാഹിച്ചു തുടങ്ങിയതും ഒരു മൊരടന്‍ അലര്‍ച്ച കാതുകളില്‍ വന്നു പതിച്ചു:

“ടേയ്… നിര്‍ത്തടേയ്‌!”

എന്നോടായിരിക്കില്ല എന്നുറപ്പുണ്ടായിരുന്നതിനാല്‍ തിരിഞ്ഞു നോക്കാന്‍ മെനക്കെട്ടില്ല. ഇന്നത്തെപ്പോലെ ഡിജിറ്റല്‍ ക്യാമറയൊന്നും ഉള്ള കാലമല്ല. വ്യൂഫൈന്‍ഡറിലൂടെ നോക്കിയുറപ്പിച്ചു് ആവശ്യമുള്ള ഭാഗങ്ങളെല്ലാം പടത്തില്‍ വരുമെന്നുറപ്പാക്കി ക്ലിക്കാന്‍ തയ്യാറായി നില്‍ക്കുമ്പോഴാരെങ്കിലും ‘എടേ പോടേ’ വിളിക്കു വിളികേള്‍ക്കുമോ?

“ടേയ്… നെനക്കു് കേക്കാന്‍ വയ്യേടേയ്? ഇവ്ട ഫോട്ടോ എടുത്തൂടന്നു് എഴ്ത്യേക്കണതു് നെനക്കു് കണ്ടൂടേടേയ്? ടേയ്, ടേയ്, ടേയ്!”

ഞാന്‍ തിരിഞ്ഞു നോക്കി. അതാ, യൂണിവേഴ്സിറ്റി മുറ്റത്തൊരു സെക്യൂരിറ്റി ഗാര്‍ഡ്.

“എന്താ, എന്താ ഞാന്‍ പടമെടുത്താലു്” എന്നു് നാഗവല്ലി സ്റ്റൈലില്‍ ചോദിക്കാനൊരുങ്ങിയതാണു്. എന്നാല്‍ ആവേശം അടക്കി, ഗൌരവം വിടാതെ ഞാന്‍ ചോദിച്ചു: “അതൊക്കെ ഓരോ അനാവശ്യ നിയന്ത്രണങ്ങളല്ലേ? ഒരു ഫോട്ടോ എടുത്തെന്നു വച്ചു് എന്താവാനാ?”
“എന്തായാലും ഇവിടെ പടമെടുക്കാന്‍ ഞാന്‍ സമ്മതിക്കില്ല.” സെക്യൂരിറ്റി ഗാര്‍ഡ് വിട്ടുതരുന്നില്ല.
“ചേട്ടന്‍ ഇങ്ങനെ ചൂടായാലോ? പരിഹാരമില്ലാത്ത പ്രശ്നമൊന്നുമില്ലല്ലോ.” ഞാന്‍ സോപ്പിടലിന്‍റെ വഴിയിലായി.
“ചേട്ടനാ? നെനക്കൊക്കെ തോന്നുമ്പം തരാതരം പോലെ വിളിക്കാനൊരു പേരാണല്ലു് ചേട്ടാന്നു്. ഒന്നു് പോടാ വെറുതെ.”

അതു ന്യായം. അദ്ദേഹത്തിനു് കുറഞ്ഞതു് ഒരു അമ്പതു വയസ്സു തോന്നിക്കും. അമ്പതുകാരനെ ചേട്ടാന്നു വിളിക്കുന്നതു് ഫീല്‍ ചെയ്യത്തക്ക വിധമുള്ള അപരാധമാണു് എന്നു ഞാന്‍ മനസ്സിലാക്കി.

ഏതായാലും ഇനി അധികം നിന്നാല്‍ പന്തികേടാവുമെന്നു മനസ്സിലായി. പതിയെ മുങ്ങുകതന്നെ. അതിനിടയില്‍ ‘ഗാര്‍ഡ് ചേട്ടന്‍റെ’ ഒരു സഹായി കൂടി എത്തിച്ചേര്‍ന്നു. ചേട്ടന്‍ സഹായിയോടു് കാര്യങ്ങളുടെ കിടപ്പു് ധരിപ്പിച്ചു. സഹായി എന്നോടു വന്നു പറഞ്ഞു:

“നിങ്ങള്‍ ഗേറ്റിനു പൊറത്തു പോണം. ഞങ്ങക്കു് വേറേ പണീണ്ടു്.”

പിന്നൊന്നും ആലോചിച്ചില്ല. ഞാന്‍ തിരിച്ചു് ഒരു നടത്തമല്ലായിരുന്നോ! നാളിതുവരെ ആള്‍ക്കാര്‍ കൈവയ്ക്കാത്ത തങ്കപ്പെട്ട ശരീരമാണു്. ഒരു പടത്തിനു വേണ്ടി എന്തിനു ആ റെക്കോഡ് തിരുത്തണം? പഠിച്ച യൂണിവേഴ്സിറ്റിയുടെ മുന്നില്‍ നിന്നു് പടം പിടിക്കണമെന്ന മോഹം തല്ക്കാലം ഉപേക്ഷിച്ചു തടികേടാക്കാതെ മടങ്ങുകതന്നെ.

ഈ സംഭവത്തിനു ശേഷം, കേരള യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റില്‍ കണ്ട ഒരു ഈ-മെയില്‍ അഡ്രസ്സിലേയ്ക്കു് ഞാനൊരു കത്തെഴുതി. പഠിച്ച യൂണിവേഴ്സിറ്റിയുടെ മുന്നില്‍ നിന്നും പടമെടുക്കണമെന്നതു് ഏതൊരു വിദ്യാര്‍ത്ഥിയുടേയും ആഗ്രഹമാണെന്നും അതിനാല്‍ കെട്ടിടങ്ങളുടെ പടമെടുക്കരുതു് എന്ന നിര്‍ദ്ദേശം പിന്‍‍വലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ആ കത്തു്. കത്തിനു യഥാസമയം മറുപടി വന്നു. തല്ക്കാലം നിര്‍ദ്ദേശം പിന്‍‍വലിക്കാന്‍ ഉദ്ദേശമില്ലെന്നും എന്നാല്‍ യൂണിവേഴ്സിറ്റി കെട്ടിടങ്ങളുടെ ഫോട്ടോ ലഭ്യമാക്കാന്‍ ഉടന്‍ നടപടി എടുക്കുന്നുണ്ടു് എന്നു കാണിച്ചുമായിരുന്നു മറുപടി.

ചില ചില്ലറ തിരക്കുകളില്‍ കുടുങ്ങിപ്പോയതിനാല്‍ കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടയില്‍ നാളിന്നേവരെ ഈ സംഭവം ഫോളോ-അപ് ചെയ്യാന്‍ സാധിച്ചില്ല. (സോറി!) കേരള യൂണിവേഴ്സിറ്റി തന്ന ഉറപ്പു് പാലിച്ചിട്ടുണ്ടു് എന്നു് നിങ്ങളെ അറിയിക്കാന്‍ ഒരു പൂര്‍വ്വവിദ്യാര്‍ത്ഥി എന്ന നിലയില്‍ എനിക്കു് അതിയായ സന്തോഷമുണ്ടു്. യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റില്‍ പോയാല്‍, ഫോട്ടോ ഗ്യാലറിയാണു് മറ്റെന്തിനേക്കാളും മുന്നേ ഇപ്പോള്‍ നമ്മുടെ കണ്ണില്‍ പെടുന്നതു്.


(ഫോട്ടോ: കേരള യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റ് ഹോം പേയ്ജ്. കടപ്പാടു്: കേരള യൂണിവേഴ്സിറ്റി)

യൂണിവേഴ്സിറ്റി ഡിപാര്‍ട്മെന്‍റുകളുടെ ഹൈ-റെസല്യൂഷന്‍ പടം എന്ന പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ചിരകാല സ്വപ്നം സാദ്ധ്യമാക്കിയ കേരള യൂണിവേഴ്സിറ്റിയെ എത്ര അഭിനന്ദിച്ചാലാണു് മതിയാവുക? പടങ്ങളെടുക്കാന്‍ ശ്രമിച്ചു് ജീവനും കൊണ്ടോടിയിട്ടുള്ള എന്നെപ്പോലെയുള്ളവര്‍ മാത്രമല്ല, വിദ്യാലയ കെട്ടിടങ്ങളുടെ പടങ്ങളില്‍ താല്പര്യമുള്ള വരുംതലമുറയും കേരള യൂണിവേഴ്സിറ്റിയോടു് എന്നെന്നും കടപ്പെട്ടിരിക്കും. ഈ പടങ്ങള്‍ യഥേഷ്ടം ഡൌണ്‍ലോഡു ചെയ്യാന്‍ അനുവദിക്കുവഴി, കേരള യൂണിവേഴ്സിറ്റി തങ്ങളുടെ വിശാലമനസ്കതയും ഓപണ്‍ സോഴ്സിനോടുള്ള അനുഭാവവും തെളിയിച്ചു കഴിഞ്ഞു. വിദൂരദേശങ്ങളിലിരുന്നുകൊണ്ടു് യൂണിവേഴ്സിറ്റിയില്‍ നിന്നും കറസ്പോന്‍റന്‍സ് വഴി പഠിച്ചവര്‍ക്കു്, അവര്‍ ഒരിക്കല്‍ പോലും തിരുവനന്തപുരം സന്ദര്‍ശിച്ചിട്ടില്ലെങ്കിലും, ഈ ഫോട്ടോകള്‍ ഡിജിറ്റലി മാറ്റി താന്താങ്ങളുടെ ഡിപാര്‍ട്മെന്‍റിന്‍റെ മുന്നിലും വരാന്തയിലും മറ്റും നില്‍ക്കുന്ന പടമുണ്ടാക്കുക എന്നതു് ഇപ്പോള്‍ സാദ്ധ്യമായിരിക്കുന്നു. ഈ മാറ്റത്തിനു വഴിയൊരുക്കുക വഴി ഒമ്പതു കൊല്ലങ്ങള്‍ കൊണ്ടു് കേരളത്തിലെ മറ്റേതു സ്വയംഭരണ സ്ഥാപനത്തേക്കാളും അഭിമാനാര്‍ഹമായ നേട്ടമാണു് കേരള യൂണിവേഴ്സിറ്റിയ്ക്കുണ്ടായിരിക്കുന്നതു് എന്നതില്‍ രണ്ടഭിപ്രായമില്ല. എല്ലാം തുടങ്ങി വച്ചതു് ഈയുള്ളവന്‍റെ ഫോട്ടോഗ്രഫി ശ്രമമാണെന്നതു് ഈ മുന്നേറ്റത്തിനു് രത്നശോഭയേകുന്നു.

വരും കാലങ്ങളിലും, കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തു് സമൂലപരിവര്‍ത്തനങ്ങള്‍ക്കു് നാന്ദികുറിച്ചേക്കാവുന്ന, ചെറുതെങ്കിലും പ്രാധാന്യമേറിയ ഇത്തരം ഇടപെടലുകള്‍ നടത്താനുള്ള എന്‍റെ സന്നദ്ധതയ്ക്കുള്ള പ്രതിജ്ഞ പുതുക്കിക്കൊണ്ടു് ഈ കുറിപ്പു് അവസാനിപ്പിക്കുന്നു.

(എന്‍. ബി. കുമാറിന്‍റെ യൂണിവേഴ്സിറ്റി കോളേജ് എന്ന പോസ്റ്റ് വായിച്ചപ്പോള്‍ ഓര്‍മ്മ വന്ന ഒരനുഭവം.)

Published in:  on October 23, 2008 at 2:21 am Comments (11)

വിജയരഹസ്യം

വെള്ളിയാഴ്ച രാവിലെ ഓഫീസിലിരിക്കുമ്പോള്‍ സുഹൃത്തിന്‍റെ ഫോണ്‍: “ഇന്നു് വൈകുന്നേരം അവിടെ കൂടാം!”
“അതിനെന്താ, അങ്ങനെയാവാം,” കൂടുതലാലോചിക്കാതെ ഞാന്‍ മറുപടി പറഞ്ഞു.
“വല്ലതും കഴിക്കാന്‍ കാണുമോ?” അദ്ദേഹത്തിനു് ആശങ്ക.
“എന്താ വേണ്ടതു്? അല്പസൊല്പം വീട്ടില്‍ കാണും. തികഞ്ഞില്ലെങ്കില്‍ വാങ്ങിയാല്‍ പോരേ? വേണ്ടതെന്താണെന്നു പറ, ഞാന്‍ വാങ്ങിവച്ചേക്കാം!”
“അതല്ല, ഭക്ഷണമുണ്ടാവുമോ എന്നാണു് ചോദിക്കുന്നതു്.”
“ഓ! അതു് ഭാര്യയോടു ചോദിക്കട്ടെ!”

ഭാര്യയുടെ അനുവാദം ചോദിക്കാതെ ഉത്തരവാദിത്തങ്ങളും പൊല്ലാപ്പുകളും വലിച്ചു് തലയില്‍ വച്ചിട്ടു് കുടുംബകലഹമില്ലാതെ എങ്ങനെ രക്ഷപ്പെടുന്നു എന്ന ചോദ്യം എന്‍റെ പല സുഹൃത്തുക്കളും എന്നോടു ചോദിച്ചിട്ടുണ്ടു്. ആ ചോദ്യത്തില്‍ രണ്ടു് factual errors ഉണ്ടു്.

  1. പൊതുവേ റിസ്ക് എടുക്കാന്‍ മടിയുള്ളയാളാണു് ഞാന്‍. അതിനാല്‍ തന്നെ, പൊല്ലാപ്പാണെന്നുറപ്പായാല്‍ ഞാന്‍ അതെടുത്തു് തലയില്‍ വയ്ക്കാറില്ല. (നിങ്ങള്‍ ആലോചിക്കുന്നതെന്തെന്നു മനസ്സിലായി: ഒരബദ്ധം ആര്‍ക്കും പറ്റില്ലേ!)
  2. കുടുംബകലഹമില്ലാതെ രക്ഷപ്പെടുന്നു എന്നതു് നിങ്ങളുടെ അനുമാനം മാത്രമാണു്.

എന്തായാലും ചോദിച്ച സ്ഥിതിക്കു് പറഞ്ഞേക്കാം. ഇനി ആരെങ്കിലും ചോദിച്ചാല്‍ ഈ പോസ്റ്റിലേയ്ക്കൊരു ലിങ്ക് കൊടുത്താല്‍ മതിയല്ലോ.

ഗ്രെയ്സ് ഹോപര്‍ എന്ന പേരു് ചിലര്‍ക്കെങ്കിലും പരിചിതമായിരിക്കും. അമേരിക്കന്‍ നേവല്‍ ഓഫീസറായിരുന്ന ഗ്രെയ്സ് അറിയപ്പെടുന്ന ഒരു കമ്പ്യൂട്ടര്‍ സയന്‍റിസ്റ്റു കൂടി ആയിരുന്നു. അമേരിക്കന്‍ നേവിയില്‍ ജോലി, കമ്പ്യൂട്ടര്‍ സയന്‍റിസ്റ്റ് എന്നിങ്ങനെയൊക്കെ ആയിട്ടും ഗ്രെയ്സ് നല്ല വിവരമുള്ള കൂട്ടത്തിലായിരുന്നു. എപ്പൊഴോ ഒരു ഉള്‍വിളിയുണ്ടായപ്പോള്‍ ഗ്രെയ്സ് ഇങ്ങനെ പറയുകയുണ്ടായി:

It’s easier to ask forgiveness than it is to get permission.

ആകസ്മികമായി ഇതു വായിക്കാനിടയായപ്പോള്‍ ഞാന്‍ ആനന്ദചിത്തനായിച്ചമഞ്ഞു. ഇതു തന്നെയായിരുന്നല്ലോ ഗ്രെയ്സേ ഞാന്‍ നോക്കി നടന്ന വാചകം! അന്നുമുതല്‍ ഞാന്‍ അനുവാദം ചോദിക്കല്‍ നിറുത്തി മാപ്പിരന്നു തുടങ്ങി.

എന്നാല്‍ ഗ്രെയ്സിനു തെറ്റിയെന്നും ഇതു പറയുന്നതുപോലെ അത്ര എളുപ്പപ്പണിയല്ലെന്നും മനസ്സിലാക്കാന്‍ അധികസമയം വേണ്ടിവന്നില്ല. മാപ്പു് കിട്ടിയില്ലെങ്കില്‍ എന്തു ചെയ്യണം എന്നതിനെപ്പറ്റി ഗ്രെയ്സിന്‍റെ സ്റ്റ്രാറ്റജിയില്‍ ഒന്നും പറയുന്നില്ല. ഇതു നടക്കുന്നകാര്യമല്ല എന്നു ഗ്രെയ്സിനോടു പറയാമെന്നുവച്ചാല്‍ 1992-ല്‍, ഞാന്‍ മാപ്പിരന്നു തുടങ്ങുന്നതിനും ഒന്‍‍പതു വര്‍ഷം മുമ്പു്, ഗ്രെയ്സ് ചോദ്യങ്ങളില്ലാത്തെ ലോകത്തിലേയ്ക്കു് യാത്രയാവുകയും ചെയ്തു.

ഇനിയെന്താണു വഴി? ഈ ക്വട്ടേഷന്‍ ഓപണ്‍ സോഴ്സായതു ഭാഗ്യം! നമുക്കു വേണ്ടുന്ന രീതിയില്‍ തിരുത്തി ഉപയോഗിക്കാമല്ലോ. ഇതൊക്കെ തിരുത്തുന്നതിനാവശ്യമായ റ്റെക്നോളജി എന്‍റെ കൈവശമുണ്ടുതാനും. പിന്നൊന്നുമാലോചിച്ചില്ല:

90% of the time it’s easier to ask forgiveness than it is to get permission. The key to success is determining where the other 10% is.

എന്നങ്ങു തിരുത്തി. സ്വയം നിര്‍മ്മിച്ച ഈ പെരുമാറ്റച്ചട്ടം ഉപയോഗിച്ചുതുടങ്ങിയതിനു ശേഷം എനിക്കു വച്ചടിവച്ചടി വിജയമല്ലേ! നിങ്ങളും ഈ വിജയരഹസ്യം (സ്വന്തം വീട്ടില്‍) പരീക്ഷിച്ചു നോക്കൂ.

Published in:  on September 12, 2008 at 7:24 pm Comments (7)

താങ്കളുടെ ഇഷ്ടം

ഞാന്‍: “ഹലോ, ഞാന്‍ വിളിച്ചതു് എനിക്കു തരാനുള്ള പണത്തെപ്പറ്റി വീണ്ടും ഓര്‍മ്മിപ്പിക്കാനാണു്!”

സുഹൃത്തു്: “ഓര്‍മ്മയുണ്ടു്, ഓര്‍മ്മയുണ്ടു്. അതു് ക്യാഷായിട്ടു വേണോ, അതോ ചെക്കു മതിയോ?”

ഞാന്‍: “മുമ്പു സൂചിപ്പിച്ചിരുന്നു… താങ്കളുടെ ഇഷ്ടം പോലെ. എങ്ങനെ ആയാലും വിരോധമില്ല.”

സുഹൃത്തു്: “എനിക്കു പ്രത്യേകിച്ചു പ്രിഫറന്‍സ് ഇല്ല. അതിനാല്‍ താങ്കളുടെ ഇഷ്ടം എന്താണെന്നു പറയൂ!”

ഞാന്‍: “ഞാന്‍ പറഞ്ഞല്ലോ. താങ്കള്‍ക്കു് സൌകര്യമേതാണെന്നു വച്ചാല്‍ അങ്ങനെ!”

സുഹൃത്തു്: “എന്നാലും പറയൂ. ഏതാണു് പ്രിഫറന്‍സ്?”

ഞാന്‍: “ഡിമാന്‍ഡ് ഡ്രാഫ്റ്റോ മണി ഓര്‍ഡറോ ആയിരുന്നു എനിക്കു സൌകര്യം. ഇനി ക്യാഷായിട്ടാണെങ്കില്‍ എല്ലാം നൂറിന്‍റേതു മതി. അതല്ല ചെക്കാണയയ്ക്കുന്നതെങ്കില്‍ കമ്മീഷന്‍ കൂടി ചേര്‍ക്കണേ.”

Published in:  on August 4, 2008 at 8:52 pm Comments (12)

പുനരുപയോഗം

പറഞ്ഞു വന്നാല്‍ ഞാന്‍ പുനരുപയോഗത്തിന്‍റെ ആളാണു്. ഉപഭോഗവസ്തുക്കള്‍ അവയുടെ ആയുസ്സിന്‍റെ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഉപയോഗം കഴിഞ്ഞാല്‍ ഭൌമോപരിതലത്തില്‍ അനാഥമായി വലിച്ചെറിയാതെ, പുനരുപയോഗം സാധ്യമാക്കുന്ന രീതിയില്‍ വേണം ഉപേക്ഷിക്കാനെന്നും വാദിക്കുന്നവരുടെ മുന്‍‍പന്തിയില്‍ ഞാനുമുണ്ടു്.

സഹിക്കവയ്യാണ്ടാണു് കഴിഞ്ഞയാഴ്ച കടയില്‍ പോയി ഒരു പുതിയ ചായയരിപ്പ വാങ്ങിയത്. എത്രനാളെന്നു കരുതിയാ തുളവീണ ചായയരിപ്പയിലൂടെ ചായക്കപ്പിലെത്തുന്ന തേയിലക്കൊത്ത് വലിച്ചു കുടിക്കുന്നത്? ഇന്നും തേയിലക്കൊത്തുതന്നെ പ്രാതല്‍. അതിനാല്‍, പ്രിയതമേ, ഇനിയെങ്കിലും പഴയതു് ചവറ്റുകൊട്ടയിലിട്ടിട്ടു് പുതിയ ചായയരിപ്പ ഉപയോഗിച്ചുതുടങ്ങിയാല്‍ ഉപകാരമായിരുന്നു. നന്ദി, നമസ്കാരം!

Published in:  on July 26, 2008 at 4:01 pm Comments (9)

ഒരുനാള്‍ ഞാനും

2001-നുശേഷം ഓരോ തവണയും ലൈസന്‍സു പുതുക്കുമ്പോള്‍ ഈ ചോദ്യത്തിനു മുന്നില്‍ രണ്ടു നിമിഷം ആലോചിച്ചു നില്‍ക്കും.

What do you want to do?
License renewal fee: $25
Two-wheeler motorcycle endorsement renewal fee: Add additional $25

[ഈ നാട്ടുകാര്‍ സൈക്കിളിനെ ബൈക്ക് എന്നും, നമ്മള്‍ ബൈക്ക് എന്നു വിളിക്കുന്നവനെ മോട്ടോര്‍ സൈക്കിള്‍ എന്നുമാണു് പറയുന്നതു്.]

അമേരിക്കയില്‍ വച്ചു് അവസാനമായി മോട്ടോര്‍ സൈക്കിള്‍ ഓടിച്ചതു് 2001-ല്‍. ഇനി ഇവിടെ വച്ചു് ഈ ജന്മം മോട്ടോര്‍ സൈക്കിള്‍ ഓടിക്കാന്‍ ഭാഗ്യമുണ്ടാവുമോ എന്നറിയില്ല. കൊച്ചും തള്ളയും നാട്ടില്‍ പോയ തക്കത്തിനു് ഒരു സുഹൃത്തിനോടു് മോട്ടോര്‍ സൈക്കിള്‍ ഓടിക്കാന്‍ തരുമോ എന്നു ചോദിച്ചപ്പോള്‍ അവരു തിരിച്ചുവന്നിട്ടു ചത്താല്‍ പോരേ എന്നായിരുന്നു മറുപടി.

എന്നാലും രണ്ടുനിമിഷത്തിന്‍റെ ആലോചനയ്ക്കൊടുവില്‍ $50 കൊടുത്തു് ഡ്രൈവിംഗ് ലൈസന്‍സിനോടൊപ്പം മോട്ടോര്‍ സൈക്കിള്‍ എന്‍ഡോഴ്സ്മെന്‍റ് വീണ്ടും പുതുക്കും. ഇനി ഞാനായിട്ടു റെഡിയല്ലായിരുന്നു എന്നു് പറയിക്കരുതല്ലോ!

(നമതിന്‍റെ ബുള്ളറ്റുകളുണ്ട്, വെറും ബൈക്കുകളും എന്ന പോസ്റ്റിനു സമര്‍പ്പണം.)

Published in:  on June 24, 2008 at 2:00 am Comments (4)

വരും, വരാതിരിക്കുമോ!

പലര്‍ പറഞ്ഞ ശേഷവും, വിഷാദമോടെയെങ്കിലും
സ്ഥിരം വരുന്ന ചാനല്‍ ‘താരസിംഗറു’ള്ളതാക്കി ഞാന്‍:
ഹരം തരുന്ന പാട്ടുകള്‍, സുഖം തരുന്ന കാഴ്ചയും
വരും വരാതിരിക്കുമോ, പ്രതീക്ഷമാത്രമാശ്രയം!

(കൈരളിയും സൂര്യയുമുപേക്ഷിച്ചു് ഞങ്ങളും ഏഷ്യാനെറ്റിലേയ്ക്കു് ചേക്കേറി. “വരും വരാതിരിക്കുമോ, പ്രതീക്ഷമാത്രമാശ്രയം” എന്ന എവിടെയൊക്കെയോ കേട്ടിട്ടുള്ള സമസ്യയ്ക്കു് ഒരു ശീഘ്രപൂരണമിതാ. വൃത്തം പഞ്ചചാമരം.)

Published in:  on June 23, 2008 at 5:26 am Comments (12)

ഫിസിക്കല്‍ ആക്റ്റിവിറ്റി

കഴിഞ്ഞ ശനിയാഴ്ച വീണ്ടും ലങ്ക കിലുങ്ങി.

(ലിങ്കുകള്‍ തോറും പാറി നടന്നു് അറിവു സമ്പാദിക്കാന്‍ മടിയുള്ളവര്‍ക്കു് ഇതാ ഗുളികരൂപം. മുകളില്‍ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ സന്ദര്‍ശിച്ചവര്‍ ഈ ഗുളികരൂപം വായിക്കണമെന്നില്ല.

പണ്ടൊരിക്കല്‍ പളുങ്കു് എന്ന സിനിമയുടെ പ്രസക്തഭാഗങ്ങള്‍ റ്റി. വി.യില്‍ കണ്ടുകൊണ്ടിരുന്ന ഞാന്‍, “ഈ വീട്ടില്‍ ഇന്നേ വരെ കുടുംബ പ്രവര്‍ത്തനം നടന്നിട്ടുണ്ടോ?” എന്നു നായിക നായകനോടു ചോദിക്കുന്നതു കേട്ടു ഞെട്ടുകയും, നായിക പറഞ്ഞതു് കുടുംബ പ്രവര്‍ത്തനം എന്നല്ല, കുടുംബ പ്രാര്‍ത്ഥന എന്നായിരുന്നുവെന്നു് പിന്നീടു് മനസ്സിലാക്കുകയുമുണ്ടായി. ഈ അസുഖത്തിനു് ഇംഗ്ലീഷു ഭാഷയില്‍ Mondegreen എന്നാണു് പറയുന്നതെന്നു് പറഞ്ഞുതന്നതു് രാജേഷ് വര്‍മ്മയാണു്. Mondegreen എന്നതിന്‍റെ മലയാള പരിഭാഷയായി രാജേഷിന്‍റെ സംഭാവനയാണു് “ലങ്ക കിലുങ്ങുക”.)

കേരളത്തിലെ ചില സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍, സീയാറ്റില്‍ മലയാളികളില്‍ പ്രമുഖരായ സന്തോഷ് നായരും സന്തോഷ് പടിയത്തും സന്തോഷ് മാത്യുവും, പിന്നെ, ഈയുള്ളവനും (എന്തൊരു വിനയം!) ജനക്കൂട്ടങ്ങളെ ഒഴിവാക്കി ജീവിച്ചുവരികയായിരുന്നെങ്കിലും സൂര്യന്‍ മേഘങ്ങള്‍ക്കിടയില്‍ നിന്നും പുറത്തുവന്ന ദിവസമായതിനാലും നാട്ടില്‍ നിന്നും അമേരിക്കയ്ക്കു വന്നു ബോറടിച്ചിരിക്കുന്ന സുഹൃത്തുക്കളുടെ അച്ഛനമ്മമാര്‍ക്കു “എല്ലാരേയും കാണണമെന്നു” വാശിയായതിനാലും, ഈ സീസണിലെ ആദ്യത്തെ പുറം‍ലോക പാര്‍ട്ടിയായതിനാലുമാണു് ഇക്കഴിഞ്ഞ ശനിയാഴ്ച ഭാര്യയും മകനും ഞാനും യഥാസമയം പാര്‍ക്കിലെത്തി ഗോവിന്ദിന്‍റെ ഒന്നാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കുകൊണ്ടതു്.

സുഹൃത്തുക്കളോടു് ഉപചാരവാക്കുകളൊക്കെപ്പറഞ്ഞു് കട്‍ലറ്റും മറ്റു ചെറുതീറ്റസാധനങ്ങളുമിരിക്കുന്ന മേശനോക്കി പായവേ, ഒരു വശത്തുനിന്നു് കയ്യിലൊരു പിടിവീണു.

“എടോ, എങ്ങോട്ടാ ഈ ഓടുന്നേ?” സുഹൃത്തായ ഹരിയുടെ അച്ഛനാണു്.

“കഴിഞ്ഞ പ്രാവശ്യം കണ്ടതില്‍ നിന്നും വല്ലാതായല്ലോ!” ഭാര്യ സാധാരണ പറയാറുള്ള വാചകങ്ങള്‍ ഞാന്‍ കടമെടുത്തു.

“എടോ, I am 68. Do you think I will get better as I get older?”
“അച്ഛാ, ഇവര്‍ക്കൊക്കെ മലയാളം മനസ്സിലാവും, ട്ടോ!” ഹരി ഇടപെട്ടു.
“നീ പോടാ!”

ഇതൊക്കെ കേട്ടുകൊണ്ടു് ജോജോയും സംഭാഷണത്തില്‍ പങ്കുചേര്‍ന്നു.

ഹരിയുടെ അച്ഛന്‍ തുടരുകയാണു്: “സന്തോഷിന്‍റെ മുടിയൊക്കെ അങ്ങുമിങ്ങും നരച്ചു തുടങ്ങിയല്ലോ… ഫിസിക്കല്‍ ആക്റ്റിവിറ്റിക്ക് കുറവുണ്ടൊ?” ചോദ്യം ചോദിച്ചു കഴിഞ്ഞു് ഒരു കള്ളച്ചിരിയും.

ഞാന്‍ ഒന്നു പരുങ്ങി. അച്ഛന്‍റെ പ്രായമുള്ള മാന്യ ദേഹമാണു്. ഇദ്ദേഹത്തോടു് എങ്ങനെയാണു് ഈ ചോദ്യത്തിനുത്തരം പറയുക. ഞാന്‍ സുഹൃത്തിനെ നോക്കി. പിന്നെ ഹരിയുടെ അച്ഛനെ നോക്കി. അതു കഴിഞ്ഞു് ചുറ്റും നോക്കി. പിന്നെ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു:

“ഏയ്, അങ്ങനെയൊന്നുമില്ല!”

ഹരിയുടെ അച്ഛനുണ്ടോ വിടുന്നു: “എന്നു വച്ചാല്‍?”

ഇനിയും മടിച്ചു നിന്നിട്ടു കാര്യമില്ല. എന്തും വരട്ടെയെന്നുവച്ചു ഞാന്‍ പറഞ്ഞു: “ഇല്ല!”

“എടോ താനൊക്കെ ഇങ്ങനെ തുടങ്ങിയാലെങ്ങനാ? വീട്ടിലൊരുത്തനുണ്ടു്, അവനോടു പറഞ്ഞിട്ടും ഒരു കാര്യവുമില്ല…”

“കഴിക്കാനെടുത്തിട്ടു വരാം,” സംഭാഷണം കേട്ടുകൊണ്ടിരുന്ന സുഹൃത്തിനെ ഒരു വിധത്തില്‍ ഞാന്‍ അവിടുന്നു മാറ്റി നിറുത്തി ചോദിച്ചു:
“ജോജോ, മേനോന്‍ സാറു് എന്തിനാ എന്‍റെ ഫിസിക്കല്‍ ആക്റ്റിവിറ്റിയെപ്പറ്റി ഇങ്ങനെ ചോദിച്ചുകൊണ്ടിരിക്കുന്നതു്? ഹരിയോടു പറഞ്ഞിട്ടു കാര്യമില്ല പോലും!”

“എന്തു ഫിസിക്കല്‍ ആക്റ്റിവിറ്റി? സന്തോഷ് ഫിസിക്കല്‍ ചെക്കപ്പിനു് പോകാറുണ്ടോ എന്നല്ലേ സാറു് ചോദിച്ചതു്?”

Published in:  on May 21, 2008 at 10:15 pm Comments (11)

അവാര്‍ഡ്

(കരഘോഷം)

താങ്ക്യൂ, താങ്ക്യൂ!

(വീണ്ടും കരഘോഷം)

[...] ഈ അവാര്‍ഡിനു് അര്‍ഹമാകാന്‍ എനിക്കു് അവസരം നല്‍കിയ എന്‍റെ റ്റീം ക്യാപ്റ്റനു് ഞാന്‍ നന്ദി പറയുന്നു. എന്നെ ഓപണറാക്കാനുള്ള അദ്ദേഹത്തിന്‍റെ തീരുമാനം ധീരോദാത്തവും അഭിനന്ദനീയവും സമയോചിതവുമായിരുന്നു.

വിജയം നേടുന്ന ഏതൊരു പുരുഷനു പിന്നിലും ഒരു സ്ത്രീ ഉണ്ടെന്നു പറയുന്നതു് എത്ര ശരിയാണു്! ഈ നേട്ടത്തിനു പിന്നില്‍ എന്‍റെ ഭാര്യയ്ക്കും മകനുമുള്ള പങ്കു് വിസ്മരിക്കാനാവില്ല. വേറേ പണിയുള്ളതിനാല്‍ അവര്‍ക്കും ഈ അവാര്‍ഡു ദാനത്തിനു് എത്തിച്ചേരാനായിട്ടില്ല. എന്നാലും അവരോടുമുള്ള നന്ദിയും കടപ്പാടും ഞാന്‍ രേഖപ്പെടുത്തുന്നു. [...]

(വീണ്ടും കരഘോഷം)

പത്രലേഖകന്‍: അങ്ങയുടെ നേട്ടത്തിനു പിന്നില്‍ ഭാര്യയും മകനുമാണു് എന്നു പറഞ്ഞതു് വിശദീകരിക്കാമോ?
അവാര്‍ഡ് ജേതാവു്: തീര്‍ച്ചയായും. ഈ ലീഗ് നടന്ന സമയം അവര്‍ രണ്ടു പേരും നാട്ടിലായിരുന്നു.
പത്രലേഖകന്‍: എന്നു വച്ചാല്‍? അവരുടെ ശല്യമില്ലായിരുന്നു എന്നാണോ?
അവാര്‍ഡ് ജേതാവു്: ഹ ഹ ഹ…

* * *

ഭാര്യ: ഇതെന്തിനാ രാത്രി ഇങ്ങനെ കിടന്നു് അട്ടഹസിക്കുന്നതു്?
ഞാന്‍: അല്ല, ഈ ഇന്‍റര്‍വ്യൂവറിന്‍റെ…
ഭാര്യ: ഇന്‍റര്‍വ്യൂ? പാതിരാത്രി പിച്ചു പേയും പറയാതെ ഉറങ്ങാന്‍ നോക്കു് മനുഷ്യാ!

Published in:  on April 17, 2008 at 2:58 am Comments (5)

ഫൊക്കാന വീണ്ടും

ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത് അമേരിക്ക (FOKANA) യുമായി ഇടപഴകിയപ്പൊഴൊന്നും എനിക്കു് നല്ല അനുഭവമുണ്ടായിട്ടില്ല. പണ്ടുമില്ല, ഇപ്പൊഴുമില്ല.

2000-ലെ ഫൊക്കാന കണ്‍‍വെന്‍ഷനില്‍ പങ്കെടുത്തപ്പോഴുണ്ടായ അനുഭവം ഇവിടെ വിവരിച്ചിട്ടുണ്ടു്.

2001-ല്‍ കേരള അസ്സോസിയേഷന്‍ ഓഫ് വാഷിംഗ്ടന്‍റെ ഭാരവാഹിയായിരിക്കേയാണു് ഞാന്‍ ഫൊക്കാനയെ പിന്നീടു കണ്ടുമുട്ടുന്നതു്. ഫൊക്കാനയില്‍ ‘മെംബര്‍ അസ്സോസിയേഷന്‍’ ആവാന്‍ നൂറു ഡോളര്‍ ആണു് ഫീസ് ആയി നല്‍കേണ്ടുന്നതു്. ഈ തുക നല്‍കുന്നതിനു മുമ്പു്, ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി ഒന്നറിയാമല്ലോ എന്നു കരുതി ഫൊക്കാനാ ജെനറല്‍ സെക്രട്ടറിയെ ഫോണ്‍ ചെയ്തു. (ആളിന്‍റെ പേരും സ്ഥലവും മറന്നു പോയി.)

ഞാന്‍ ആരാണെന്നു പരിചയപ്പെടുത്തിയ ശേഷം, ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താല്പര്യമുണ്ടെന്നും, മെംബര്‍ അസ്സോസിയേഷനുകള്‍ക്കു് ഫൊക്കാനയില്‍ നിന്നും എന്തെല്ലാം പ്രതീക്ഷിക്കാം എന്നറിഞ്ഞാല്‍ കൊള്ളാമെന്നും അദ്ദേഹത്തോടു് പറഞ്ഞു.

‘ഫൊക്കാനയുടെ ന്യൂസ് ലെറ്റര്‍ കിട്ടുന്നില്ലേ?’ അദ്ദേഹം ആരാഞ്ഞു.
‘ഇല്ല.’
‘ഇനി മുതല്‍ അയച്ചു തരാം. അതില്‍ ഫൊക്കാനയെപ്പറ്റിയും അതിന്‍റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും പറയുന്നുണ്ടു്. അഡ്രസ് പറയൂ.’

ഞാന്‍ അഡ്രസ് പറഞ്ഞു തുടങ്ങി. പേരും സ്റ്റ്രീറ്റും പറഞ്ഞു കഴിഞ്ഞ് അപാര്‍ട്മെന്‍റ് നമ്പര്‍ പറഞ്ഞപ്പോള്‍ അതു് തടസ്സപ്പെടുത്തിക്കൊണ്ടു് ഫൊക്കാന ഭാരവാഹി പറഞ്ഞു:
‘അപ്പാര്‍ട്ടുമെന്‍റിലാണോ, വീടില്ലേ? ഞങ്ങളു് അപ്പാര്‍ട്ടുമെന്‍റിലുള്ളവര്‍ക്കു് ന്യൂസ് ലെറ്റര്‍ അയയ്ക്കാറില്ല.’
‘അങ്ങനെയാണോ? അതെന്താ?’
‘അപ്പാര്‍ട്ടുമെന്‍റിലുള്ളവര്‍ ഇടയ്ക്കിടയ്ക്കു് താമസം മാറും. അപ്പോഴൊക്കെ അഡ്രസ് അപ്ഡേറ്റ് ചെയ്യാന്‍ ആര്‍ക്കാ നേരം?’

അല്പം കല്ലുകടി തോന്നിയെങ്കിലും ഫൊക്കാനയില്‍ അംഗമായി തുടരാനുള്ള നൂറു ഡോളര്‍ അയച്ചു കൊടുത്തു. കാരണം അതു് എന്‍റെ തീരുമാനമല്ല; അസ്സോസിയേഷന്‍റെ തീരുമാനമാണല്ലോ.

മൂന്നാമതായി, കേരള അസ്സോസിയേഷന്‍ ഓഫ് വാഷിംഗ്ടണ്‍, എറണാകുളം ചെല്ലാനം വില്ലേയ്ജില്‍ സുനാമിമൂലം വീടു നഷ്ടപ്പെട്ട അഞ്ചു കുടുംബങ്ങള്‍ക്കു വേണ്ടി വീടുവച്ചു കൊടുക്കുവാന്‍ ധനസമാഹരണം നടത്തിയിരുന്നു. ആ പണം, പരസ്യവും പത്രസമ്മേളനവും ആളാകലുമില്ലാതെ വീടു വയ്പിന്‍റെ മേല്‍നോട്ടക്കാര്‍ക്ക് എത്തിക്കാനൊരുങ്ങിയപ്പോളതാ ഫൊക്കാന രംഗത്തു വരുന്നു. സുനാമിമൂലം വീടു നഷ്ടപ്പെട്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ ഫൊക്കാനയ്ക്കു് ബൃഹത്തായ പദ്ധതിയുണ്ടെന്നും അവരോടൊപ്പം ചേര്‍ന്നാല്‍ അനാവശ്യ ചെലവുകള്‍ ഒഴിവാക്കാമെന്നും അവര്‍ ഉറപ്പു തരുന്നു. എന്നിട്ടെന്തായി? യാതൊരു ‘ബൃഹദ്പദ്ധതി’യുമില്ലാതെ, കേരള അസ്സോസിയേഷന്‍ ഓഫ് വാഷിംഗ്ടണ്‍ കൊടുത്ത തുകമാത്രം ആഘോഷത്തോടും പരസ്യഘോഷങ്ങളോടും കൂടി സംഭാവനചെയ്യുന്നു. പിന്നീടു് ഇക്കൂട്ടര്‍ ആ വഴിക്കു് തിരിഞ്ഞു നോക്കിയോ എന്നു എനിക്കുറപ്പില്ല.

ഫൊക്കാനക്കാര്‍ തങ്ങള്‍ സ്വരൂപിച്ചയച്ചെന്നു പറഞ്ഞ ആധുനിക മെഡിക്കല്‍ ഉപകരണങ്ങളുടെ ഗതി ഇവിടെ വായിച്ചിട്ടുണ്ടാവുമല്ലോ. എന്തൊരു പരസ്യകോലാഹലമായിരുന്നു അതിനും!

എല്ലാം പഴയ കഥ. അങ്ങനെയിരിക്കുമ്പോഴാണു് ഈ മാര്‍ച്ച് ആറാം തീയതി ഫൊക്കാന പ്രസിഡന്‍റ് ശശിധരന്‍ നായരില്‍ നിന്നും എനിക്കൊരു ഈ-മെയില്‍ കിട്ടുന്നതു്.

2000-ലെ ഫൊക്കാന കണ്‍‍വെന്‍ഷനിലെ എന്‍റെ അനുഭവം വായിച്ചെന്നും അതില്‍ ഖേദമുണ്ടെന്നും എന്നാല്‍, ഫൊക്കാനയുടെ പതിമൂന്നാം ജൂബിലി ആഘോഷിക്കുന്ന സമയമായതിനാല്‍ ധാരാളം പേര്‍ ഓണ്‍ലൈന്‍ രെജിസ്റ്റ്രേഷന്‍ നടത്തുന്ന സമയത്തു്, ഗൂഗിളിലും മറ്റു സേര്‍ച് എന്‍‍ജിനുകളിളും ഫൊക്കാന എന്നു് സേര്‍ച് ചെയ്യുമ്പോള്‍ ഒന്നാമതായി കിട്ടുന്ന ലിങ്ക് എന്‍റെ അനുഭവം വിവരിക്കുന്ന പേയ്ജായതിനാല്‍ അതു് നീക്കാം ചെയ്യാമോ എന്നുമായിരുന്നു ഈ-മെയിലിന്‍റെ ഉള്ളടക്കം.

ഇതു് എനിക്കു് നേരിട്ടുണ്ടായ അനുഭവമാണെന്നും എനിക്കുണ്ടായ അനുഭവം ഒരു ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാന്‍ പ്രയാസമാണെന്നും ഞാന്‍ സൂചിപ്പിച്ചു. ഫൊക്കാനയ്ക്കുള്ള ഇത്തരമൊരു ഇമേയ്ജ് മാറ്റുവാന്‍ പുതിയ ഭാരവാഹികള്‍ക്കാവട്ടെ എന്നും ഞാന്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഏറെ ആലോചനയ്ക്കുശേഷം ആ പേയ്ജ് മാറ്റാമെന്നും ഞാന്‍ ശശിധരന്‍ നായര്‍ക്ക് എഴുതി.

അതേത്തുടര്‍ന്നു്, രണ്ടുമൂന്നു ദിവസം കൂടുമ്പോള്‍ FOKANA NEWS എന്ന പേരില്‍ ഫൊക്കാന കണ്‍‍വെന്‍ഷനെപ്പറ്റി വിവിധ പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഈ-മെയിലായി കിട്ടിത്തുടങ്ങി. ഒരാളുടേതൊഴികെയുള്ള എല്ലാ ഈ-മെയിലും bcc-യില്‍ ആയതിനാല്‍, ഇതു് വലിയ പ്രശ്നം സൃഷ്ടിച്ചില്ല.

അങ്ങനേയിരിക്കേയാണു്, ഏപ്രില്‍ 3-നു് FOKANA NEWS 7 എന്ന ഈ-മെയിലെത്തിയതു്. ഇത്തവണ, മെയില്‍ ഐഡികള്‍ bcc-യില്‍ വയ്ക്കുന്നതിനു പകരം 401 ഈ-മെയിലുകളും To ഫീല്‍ഡില്‍ തന്നെയാണുണ്ടായിരുന്നതു്. നമുക്കു് ഒട്ടും താല്പര്യമില്ലാത്ത ഒരു ഗ്രൂപ്പില്‍ നമ്മുടെ ഈ-മെയില്‍ ഐഡി പുറത്താക്കപ്പെട്ടിരിക്കുന്നു. പ്രതീക്ഷിച്ചതു പോലെ, കുറച്ചുപേര്‍ (ശശിധരന്‍ നായരുടെ അനുകൂലികളും എതിരാളികളും) അങ്ങോട്ടുമിങ്ങോട്ടും മെയില്‍ യുദ്ധം ആരംഭിച്ചു.

എന്‍റെ ഈ-മെയില്‍ ഈ ലിസ്റ്റില്‍ നിന്നും ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥന പാലിക്കാതെ വീണ്ടും മെയിലയയ്ക്കരുതു് എന്നു പറഞ്ഞപ്പോള്‍ ശശിധരന്‍ നായരുടെ ചുവന്ന വലിയ അക്ഷരത്തിലുള്ള മറുപടി:

My eyes are perfectly OK. You don’t have to shout at me in large red color. എന്നു പ്രതികരിച്ച എനിക്കു കിട്ടിയ മറുപടി:

ഞാനാരാണു് എന്ന ചോദ്യത്തിനു് എമിലി ഡിക്കിന്‍സന്‍ പറഞ്ഞ ഈ വാക്കുകളല്ലാതെ മറ്റൊന്നും എനിക്കു് മറുപടിയായി മനസ്സില്‍ വരുന്നില്ല:

I’m nobody! Who are you?
Are you nobody, too?
Then there’s a pair of us — don’t tell!

ഇതിനിടയില്‍ ശശിധരന്‍ നായര്‍ക്കു് അനുകൂലമായും പ്രതികൂലമായും ‘എന്നെ ഈ ലിസ്റ്റില്‍ നിന്നും മാറ്റണേ’ എന്നു പറഞ്ഞുകൊണ്ടും ഒക്കെ ഈ-മെയിലുകള്‍ ഇപ്പോഴും പാറി നടക്കുന്നു. ആയിരത്തിലധികം മലയാളി കുടുംബങ്ങളുള്ള സീയാറ്റിലില്‍ നിന്നും 2006-ല്‍ ഫ്ലോറിഡയില്‍ നടന്ന ഫൊക്കാന കണ്‍‍വെന്‍ഷനു പങ്കെടുത്ത കുടുംബങ്ങളുടെ എണ്ണം മുപ്പത്തേഴാണു്. ഈ കണക്കിനു പ്രാതിനിധ്യ സ്വഭാവമുണ്ടെങ്കില്‍ ഫൊക്കാനയുടെ ഈ-മെയില്‍ കിട്ടിയ 401 പേരില്‍ ആ സംഘടനയെക്കുറിച്ചു താല്പര്യമുള്ളവര്‍ പതിനഞ്ചോളം പേര്‍ മാത്രമാനെന്നു കരുതേണ്ടി വരും. എന്നുവച്ചാല്‍ 401-ല്‍ 386 പേര്‍ക്കു് മറ്റെന്തോ വരാനിരുന്നതാണു്; അതു് ഇങ്ങനെ കുറേ ചവറു മെയിലുകളില്‍ ഒതുങ്ങിയെന്നു കരുതാം.

Published in:  on April 6, 2008 at 10:56 pm Comments (11)

പണം തരൂ, സ്ഥലം വിടൂ

ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളുടെ അവസാനം പവര്‍ഹൌസ് ജങ്ഷന്‍റെ മൂലയ്ക്കുണ്ടായിരുന്ന ‘മഹാരാജാ’യില്‍ നിന്നും 60 രൂപയ്ക്ക് ‘റെഡീമെയ്ഡ്’ ഷര്‍ട്ട് വാങ്ങിയിറങ്ങുമ്പോള്‍ നേരേ എതിരേ പലനിലകളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പാര്‍ത്ഥാസിലേയ്ക്ക് ഇരുന്നൂറ്റമ്പതും മുന്നൂറും രൂപയ്ക്ക് ഷര്‍ട്ട് വാങ്ങാന്‍ കയറുന്നവരോടെനിക്ക് അസൂയയായിരുന്നു. പിന്നീട്, ചുവന്നുലഞ്ഞ സമത്വസുന്ദരമനോഹരലോകം മനസ്സില്‍ നിറഞ്ഞ നാളുകളിലെന്നോ അസൂയ പുച്ഛമായി മാറി.

പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്, പാര്‍ത്ഥാസ് എന്ന കട നല്‍കുന്ന സൌകര്യം ഞാന്‍ ഉപയോഗപ്പെടുത്തിത്തുടങ്ങിയത്. ഓണത്തിനും ആണ്ടറുതിയ്ക്കും വാങ്ങുന്ന അത്യാവശ്യം തുണി ആഡംബരമല്ലെന്നും അതിന് പാര്‍ത്ഥാസ് നല്‍കുന്ന സൌകര്യം ഉപയോഗപ്പെടുത്താമെന്നും അങ്ങനെ ചെയ്യുന്നത് മൂലം ഞാന്‍ കരുതിയിരുന്നമാതിരി വിപത്തൊന്നും ഇഹലോകത്തില്‍ സംഭവിക്കാന്‍ പോകുന്നില്ലെന്നും എനിക്ക് ബോധ്യമായി.

ഞാനും കുടുംബവും പാര്‍ത്ഥാസിന്‍റെ വിശ്വസ്ത ഉപഭോക്താക്കളായി കഴിയവേയാണ് താഴെപ്പറയുന്ന സംഭവം അരങ്ങേറുന്നത്.

അതൊരു തിങ്കളാഴ്ചയായിരുന്നു. ‘എന്തരടേ അണ്ണാ, ഇത്രയും വലിയ ക്യൂകള്’ എന്ന ചോദ്യത്തിന് മറുപടി പറയണോ എന്നു ശങ്കിച്ചിരിക്കവേ, വന്നൂ ഉത്തരം: ‘നാളെ ക്രിസ്മസാണല്ലേ… അവധിയായതുകൊണ്ട് കുടിച്ചു തീര്‍ക്കാനാണണ്ണാ!’

ദേശീയ ഉപഭോക്തൃദിനം. പത്രങ്ങളായ പത്രങ്ങളിലൊക്കെ ഫുള്‍പേജ് പരസ്യം. പണമുള്ളവനാണ് രാജാവ്. വല്ലതും വന്നു വാങ്ങൂ, എന്നും വാങ്ങുന്നവന്‍ രാജാധിരാജന്‍.

ഇന്നത്തെ സാധാരണ ജൌളിവില വച്ചു നോക്കുമ്പോള്‍ 6000 രൂപ വെറും കപ്പലണ്ടി. എന്നാലും തെറ്റു തെറ്റാണല്ലോ.

‘സാര്‍, ഇത് തെറ്റാണല്ലോ? ഇങ്ങനെ അല്ലല്ലോ ഇവിടെ പതിവ്?’

പതിവുകാരനായാല്‍ പോരാ. 6000 രൂപയുടെ ബില്ലെവിടെ, ലക്ഷങ്ങളുടെ ബില്ലെവിടെ? 6000 രൂപ ചെലവാക്കുന്ന പതിവുകാരനോട് മതിപ്പു പോര.

‘നിങ്ങള്‍ക്കെന്തു വേണം?’ സ്വരം കനക്കുന്നു.
‘മാനേജരെ ഒന്നു കാണണം,’ ഉപഭോക്താവ് ആരായുന്നു.
‘മാനേജര്‍ ഇല്ല.’

പകരക്കാരനും ഇല്ല. ഇപ്പോള്‍ നാഥനില്ലാക്കളരി. വരും. ചിലപ്പോള്‍ പത്തു മിനിറ്റിനുള്ളില്‍, ചിലപ്പോള്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ്. ചിലപ്പോള്‍ ഇന്ന് വന്നില്ലെന്നും വരാം.

‘എങ്കില്‍ പരാതി ആരോടു പറയും?’
‘ആരോടു വേണമെങ്കിലും പറയാം. ഗവണ്മന്‍റില്‍ പരാതിപ്പെടൂ! ഇവിടെ ആളില്ല. ഇത് പരാതി എടുക്കുന്ന സ്ഥലമല്ല. ആളുകള്‍ വരുന്നു, തുണി വാങ്ങുന്നു, പൈസ തരുന്നു, പോകുന്നു.’
‘അപ്പോള്‍ ഇതുപോലുള്ള പ്രശ്നങ്ങള്‍?’

ഇന്നു വരെ ഉണ്ടായിട്ടില്ല. ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നെ ആരും പറഞ്ഞിട്ടുമില്ല.

‘നിങ്ങള്‍ മാത്രമാണ് ഇതിത്ര വലിയ കാര്യമാക്കുന്നത്. മറ്റുള്ളവര്‍ക്ക് ഇതിനു പിറകേ നടക്കാന്‍ സമയം കാണില്ല. കുമാര്‍ സാര്‍ വരുമ്പോള്‍ പറഞ്ഞു നോക്കൂ. പക്ഷേ ഇതില്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല.’
‘കുമാര്‍ സാര്‍ ആണോ മാനേജര്‍?’
‘എനിക്ക് നിങ്ങളോട് സംസാരിക്കാന്‍ സമയമില്ല. മാറി നില്‍ക്കൂ. നിങ്ങള്‍ക്കു വേറേ പണിയില്ലേ?’
‘ഇല്ല, ഇന്ന് ദേശീയ ഉപഭോക്തൃദിനമാണ്!’
‘ഒന്നു പോടോ…’

സംസാരം ശ്രദ്ധിച്ച് മറ്റു ‘സാധാരണക്കാര്‍’ ഞങ്ങള്‍ക്കു ചുറ്റും കൂടുന്നു. എന്തരടേ അപ്പികളേ? ഞങ്ങളുടെ വിവരണം കേട്ട് ചുറ്റും കൂടുന്നവരുടെ എണ്ണം അല്പാല്പമായി വര്‍ദ്ധിക്കുന്നു.

അപ്പോളതാ, കുമാര്‍ പ്രത്യക്ഷനാവുകയായി, ആരെടാ, എന്തെടാ സ്റ്റൈലില്‍ത്തന്നെ.

‘സര്‍, ദാ…’
‘എനിക്കൊന്നും കേള്‍ക്കണ്ട. നിങ്ങളെ ഉദ്ദേശിച്ചല്ല ഈ കട നടത്തുന്നത്.’

സുഹൃത്തുക്കളേ, കേട്ടില്ലേ? നമ്മള്‍ തുണി വാങ്ങാന്‍ വരുന്നവരെ ഉദ്ദേശിച്ചല്ലത്രേ ഈ കട!

‘എന്നാലൊരു കാര്യം ചെയ്യ്, കടയ്ക്കു പുറത്തിറങ്ങി നിന്ന് വിളിച്ചു പറയ്, ആള്‍ക്കാരിവിടെ കയറാതിരിക്കുമോ എന്നു നോക്കട്ടെ!’

ഞാന്‍ വിന്‍ഡോസ് മീഡിയ റ്റീമില്‍ ആയിരുന്നപ്പോള്‍ ഞങ്ങളുടെ Wall of Fame -ല്‍ സ്ഥിരമായി സ്ഥാപിച്ചിട്ടുണ്ടായിരുന്ന ഈ വാചങ്ങള്‍ ഞാന്‍ ഓര്‍ത്തുപോയി:

A customer is the most important visitor on our premises. He is not dependent on us. We are dependent on him. He is not an interruption on our work. He is the purpose of it. He is not an outsider on our business. He is a part of it. We are not doing him a favor by serving him. He is doing us a favor by giving us an opportunity to do so.
Mahatma Gandhi

അങ്ങനെ ഞാന്‍ അവസാനമായി പാര്‍ത്ഥാസില്‍ പോയി. പാര്‍ത്ഥാസിന്‍റെ മാനേയ്ജുമെന്‍റില്‍ ‘പിടിപാടുള്ള’ ശ്രീമതി. ലതയോട് പറയണോ എന്ന് ആലോചിച്ചു. ഒരു പുനരാലോചനയില്‍, കുമാര്‍ ആവശ്യപ്പെട്ടതു പോലെ, കടയ്ക്കു പുറത്തിറങ്ങി നിന്ന് വിളിച്ചു പറയുന്നതില്‍ തെറ്റില്ല എന്നു കരുതി അങ്ങനെ ചെയ്യുന്നു.

പണം മുടക്കുന്നവര്‍ക്ക് സേവനമേന്മ പ്രശ്നമല്ലാതാവുമ്പോള്‍ ചെലവഴിക്കുന്നതില്‍ മടികാണിക്കാത്ത മലയാളിയ്ക്ക് നഷ്ടമാവുന്നത് അനുകരണീയമായ ഉപഭോക്തൃസംസ്കാരമാണ്.

(ഈ കഥയും കഥാപാത്രങ്ങളും സാങ്കല്പികമല്ല.)

Published in:  on January 12, 2008 at 8:56 am Comments (19)