വരും, വരാതിരിക്കുമോ!

പലര്‍ പറഞ്ഞ ശേഷവും, വിഷാദമോടെയെങ്കിലും
സ്ഥിരം വരുന്ന ചാനല്‍ ‘താരസിംഗറു’ള്ളതാക്കി ഞാന്‍:
ഹരം തരുന്ന പാട്ടുകള്‍, സുഖം തരുന്ന കാഴ്ചയും
വരും വരാതിരിക്കുമോ, പ്രതീക്ഷമാത്രമാശ്രയം!

(കൈരളിയും സൂര്യയുമുപേക്ഷിച്ചു് ഞങ്ങളും ഏഷ്യാനെറ്റിലേയ്ക്കു് ചേക്കേറി. “വരും വരാതിരിക്കുമോ, പ്രതീക്ഷമാത്രമാശ്രയം” എന്ന എവിടെയൊക്കെയോ കേട്ടിട്ടുള്ള സമസ്യയ്ക്കു് ഒരു ശീഘ്രപൂരണമിതാ. വൃത്തം പഞ്ചചാമരം.)

Published in: on June 23, 2008 at 5:26 am Comments (12)

നടക്കാത്ത സ്വപ്നം

തെല്ലൊട്ടുമില്ല രുചി, തോരനു, മോലനൊന്നും
വല്ലാത്ത ഗന്ധമൊഴുകുന്ന പുളിങ്കറിക്കും
ഉല്ലാസമോടശനമാകണമോ? സ്വപത്നീ-
തല്ലാണു നല്ലവഴിയെന്നതു തീര്‍ച്ചയല്ലേ?

വൃത്തം: വസന്തതിലകം.

(ഗുരുകുലത്തിലെ തല്ലാണു നല്ലവഴിയെന്നു തീര്‍ച്ചയല്ലേ? എന്ന സമസ്യയുടെ പൂരണം.
സ്വമേധയാ കേയ്സെടുക്കുന്ന കോടതികളോടു്: ഞാന്‍ ഇന്നേവരെ ഭാര്യയെ തല്ലിയിട്ടില്ല. മാത്രമല്ല, ദിവ്യ സാമാന്യം നന്നായി പാചകം ചെയ്യുന്നവളുമാണു്.)

Published in: on March 11, 2008 at 6:02 pm Comments (3)

ചായയുടെ പാചകക്രമം

ബ്ലോഗ് എന്ന അതീവ നൂതനമായ മാധ്യമത്തിലൂടെപ്പോലും വിവരിക്കാനും വിശദമാക്കാനും പ്രയാസമേറിയ ഒരു ‘പ്രത്യേക രാഷ്ട്രീയ സാഹചര്യം’ ഈ അടുത്ത കാലത്ത് ഈയുള്ളവന്‍റെ ഗൃഹത്തില്‍ സംജാതമായി. അതേത്തുടര്‍ന്ന്, വളരെക്കാലത്തിനു ശേഷം സ്വന്തമായി, പരസ്സഹായമില്ലാതെ, ചായയിടേണ്ടുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങി.

പല പാചക സൈറ്റുകളും/ബ്ലോഗുകളും കയറിയിറങ്ങിയെങ്കിലും നല്ല ചായ പോയിട്ട്, വെറും ചായ പോലും (വെറുഞ്ചായയല്ല. നമ്മുടെ നാട്ടില്‍ കട്ടന്‍ ചായയ്ക്ക് വെറുഞ്ചായ എന്ന് പറയാറുണ്ട്) ഉണ്ടാക്കുന്നതെങ്ങനെ എന്ന് കണ്ടെത്താനായില്ല. പല പാചകക്കാരും ചായയിടല്‍ അത്ര വലിയ കാര്യമാണെന്ന് കരുതിയിട്ടില്ല എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.

ചായയുണ്ടാക്കാനറിയാത്തവര്‍ക്ക് ഇനി നിരാശരാവേണ്ട കാര്യമില്ല. ‘മിനി സ്ക്രീനില്‍ ആദ്യമായി ഇതാ’ എന്നൊക്കെ ചില ചാനലുകാര്‍ അലറും പോലെ, ‘ബ്ലോഗില്‍ ആദ്യമായി’ ഇതാ ചായയുടെ പാചകക്രമം പ്രസിദ്ധീകരിക്കുന്നു. ഭാവി തലമുറ പറയാനിരിക്കുന്ന അസംഖ്യം നന്ദികള്‍ ഞാന്‍ വിനയാന്വിതനായി ഏറ്റുവാങ്ങുകയാണ്.

പച്ചവെള്ളമൊരരത്തുടം പതിയെ വച്ചു തീയടിയിലിട്ടു, പി-
ന്നൊച്ചയോടതു തിളച്ചിടുമ്പൊഴതിലിറ്റു തേയില പകര്‍ത്തണം,
മെച്ചമാം പുതിയ പാലു, മൊട്ടു രുചികിട്ടുവാന്‍ സിതയൊരല്പവും
സ്വച്ഛമിങ്ങനെ പചിക്ക ചായ, യിനി, യിച്ഛയോടതു കുടിക്കുവിന്‍!

അയ്യേ, ചായയില്‍ ഏലയ്ക്ക ഇടേണ്ടേ എന്നൊക്കെ ചോദിക്കുന്നവരോട്: വേണ്ട. ഏലയ്ക്ക, ഇഞ്ചി തുടങ്ങിയവയിട്ട് എത്രയെത്ര കറികളാണ് നാം ഉണ്ടാക്കി വിടുന്നത്? ചായയെയെങ്കിലും വെറുതേ വിട്ടുകൂടേ?

ശ്ലോകം തിരുത്തി വെടിപ്പാക്കിത്തന്ന ഉമേഷ് മറ്റൊരു ചായക്കാര്യം പറയുകയുണ്ടായി (അതും നല്ല ചായയാണ്, കേട്ടോ!). അതിനാലാണ് ‘ഇന്‍റര്‍നെറ്റില്‍ ആദ്യമായി’ എന്നുപയോഗിക്കാതെ ‘ബ്ലോഗില്‍ ആദ്യമായി’ എന്ന് ഉപയോഗിച്ചിരിക്കുന്നത്.

വൃത്തം: കുസുമമഞ്ജരി.

Published in: on September 9, 2007 at 6:10 pm Comments (13)

നൂറ്!

നൂറു ‘കാലറി’യുഷസ്സിലും, പകലു നൂറൊഴിഞ്ഞ1 കറി, ചോറതും
നൂറു കാര്യമതു ചായയൊപ്പ; മില നൂറു2 കൂട്ടിയതു സന്ധ്യയില്‍
നൂറു3 മാറിയതു പൂരിയാകു വരെ നൂറു മില്ലിയതു മോന്തണം
നൂറുതന്‍ ഗുണമറിഞ്ഞ മാനുഷനു നൂറുവട്ടമഭിവന്ദനം!

1. സ്റ്റാര്‍ച്ചില്ലാത്ത
2. ചുണ്ണാമ്പ്
3. മാവ്

[ചിന്ത്യത്തിലെ നൂറാമത്തെ പോസ്റ്റ്.]

Published in: on July 20, 2007 at 7:01 am Comments (11)

രമണി പറഞ്ഞത്

കല്യാണം കഴിക്കാതെ, സര്‍വ്വതന്ത്രസ്വതന്ത്രരെന്ന് സ്വയം പ്രഖ്യാപിച്ച്, ലൌകിക ജീവിതത്തിന്‍റെ സുഖമോ പൊരുളോ മനസ്സിലാക്കാന്‍ നാളിതുവരെ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത അവിവാഹിതര്‍ ഈ പോസ്റ്റ് തുടര്‍ന്നു വായിക്കരുത്. അവര്‍ ആത്മഹര്‍ഷത്തിനായി ഇവിടെയോ, അതുമല്ലെങ്കില്‍ ഇവിടെയോ സ്വമനസ്സാലെ പോകുന്നതാണ് നല്ലത്.

വിവാഹിതരില്‍ തന്നെ, ഒരു കൂട്ടരെക്കൂടി ആട്ടിയോടിക്കാനുണ്ട്. ഒന്നാം തീയതി പെണ്ണുകണ്ട്, നാലാം തീയതി കല്യാണ നിശ്ചയം കഴിഞ്ഞ് ഏഴാം തീയതി പുടവ കൊടുത്തവരും തുടര്‍ന്ന് വായിച്ചിട്ട് യാതൊരു കാര്യവുമില്ല. നിങ്ങള്‍ക്കു പോകാന്‍ നല്ലൊരിടം നിര്‍ദ്ദേശിക്കാനുമാവുന്നില്ലല്ലോ ഭഗവാനേ!

ചുരുക്കിപ്പറഞ്ഞാല്‍ നിശ്ചയത്തിനും കല്യാണത്തിനും ഇടയ്ക്ക് കുറഞ്ഞത് ആറുമാസമെങ്കിലും തൃശങ്കു സ്വര്‍ഗ്ഗത്തിലായിരുന്നവരോ, ആറുമാസമെങ്കിലും പ്രേമിച്ച ശേഷം കല്യാണം കഴിച്ചവരോ മാത്രം വായിക്കേണ്ടുന്ന പോസ്റ്റാകുന്നു ഇത്.

ഇനിയും തുടര്‍ന്നു വായിക്കുന്നവരേ, അഭിനന്ദനങ്ങള്‍! നിങ്ങള്‍ക്കാണല്ലോ, നടക്കാന്‍ സാധ്യതയില്ലാത്ത ഒരുപാട് സ്വപ്നങ്ങള്‍ പ്രിയതമയോടൊപ്പം ഓര്‍ത്തുകൂട്ടാനായത്. ഒരുമിച്ചു കണ്ട പൈങ്കിളി സിനിമയിലെ നായകനും നായികയും നോക്കെത്താദൂരത്തുള്ള വയലേലകളുടെ അങ്ങേത്തലയ്ക്കുള്ള കൊച്ചു വീട്ടില്‍ കാല്പനികതയുടെ മണ്ണപ്പം ചുട്ടു നിരത്തുന്ന രംഗം കണ്ട് മതിമറന്ന്, “കളകളാരവത്താല്‍ ഒഴുകിയൊളിക്കുന്ന കുഞ്ഞരുവിയുടെ കരയില്‍ ഒരു ചെറിയ വീട്. അതില്‍ നമ്മള്‍ രണ്ടാള്‍ മാത്രം. പിന്നെ, പതിയെപ്പതിയെ, നമുക്കു ചുറ്റും പാടിപ്പറന്നു നടക്കുന്ന ആറ് കുട്ടികള്‍…” എന്നു നിങ്ങളും, “ഞാന്‍ റെഡി!” എന്ന് അവളും പറഞ്ഞു കൂട്ടിയത്.

അനുഭവിക്കുക!

കനവുകളേറും ദിനമതിലൊന്നില്‍ പ്രണയിനി ചൊന്നിതു പോലെ:
‘ചെറിയൊരു വീടും, വിപിനവുമാറും, പുരുഷ കുലോത്തമരാറും!’
പരിണയ ശേഷം പല കഥ മാറീ, ‘ബഹുനില വീടതു വേണം,
നഗരസുഖങ്ങള്‍, മകനവനൊന്നും’, രമണി പറഞ്ഞതു കാര്യം.

[ഈ ശ്ലോകം കളത്രം എന്ന വൃത്തത്തിലാണ്. മദിര എന്ന വൃത്തത്തില്‍ മദിരയെപ്പറ്റി അതിമനോഹരമായ ശ്ലോകം ചമച്ച രാജേഷ് വര്‍മ്മയ്ക്ക് സമര്‍പ്പണം.]

Published in: on May 9, 2007 at 4:25 am Comments (71)

ആദിത്യന്…

എപ്പാരും കല്ലും കുപ്പിച്ചില്ലും ധാരാളം കണ്ടീടു-
മപ്പുത്തന്‍ പന്ഥാവില്‍ യാത്രയ്ക്കായ് പോകുന്നെന്നാദിത്യാ,
എപ്പോഴും നിന്‍ സംസാരത്തില്‍ സ്വപ്നങ്ങള്‍ പെയ്യിച്ചീടാന്‍
ക്ഷിപ്രത്തില്‍ തൃപ്തിപ്പെട്ടീടും ദേവാ, പ്രാര്‍ഥിക്കുന്നൂ, ഞാന്‍!

(ഏപ്രില്‍ 21-ന് വിവാഹിതരാവുന്ന ആദിത്യനും ശമയ്ക്കും ആശംസകള്‍. വൃത്തസഹായി ഉപയോഗിച്ചും അല്ലാതെയും ഇതിന്‍റെ വൃത്തം കണ്ടു പിടിക്കുന്നവര്‍ പുറത്തു പറയരുതെന്നപേക്ഷ.)

Published in: on April 18, 2007 at 5:09 am Comments (18)

Yahoo’s Content Theft: A Protest (ചോരസാമ്രാജ്യം)

കക്കുമ്പോള്‍ ഒരു തരിനാണവും നടിക്കാ-
തൊക്കും പോല്‍ കഥ, വര, പാചകം; ചമയ്ക്കൂ!
കയ്യോടേയിതുപിടികൂടിലോ ക്ഷമിക്കും,
പയ്യന്മാര്‍ പലവഴിയായതെന്‍ മിടുക്കും.

Despite many a call for a public apology (1, 2, and more) for lifting blog posts from a number of Malayalam blogs (1, 2, 3), Yahoo maintains that the subcontractor who provided content is at fault. The subcontractor, on the other hand, has already demonstrated its unprofessionalism in handling the issue (1, 2, 3).

The issue, at the moment, remains unresolved.

I protest against Yahoo’s unethical business practices in what is arguably one of the largest of its markets and demand an apology for violating bloggers’ copyrights.

പുലിവേട്ട

പുപ്പുലിയായ ജ്യോതി എഴുതിയ കിം ലേഖനം വായിച്ച ശേഷമാണ് ഞാന്‍ പുലി വേട്ടയ്ക്കിറങ്ങിയത്. സാമാന്യം തരക്കേടില്ലാത്ത വേട്ടയായിരുന്നു. പത്തമ്പത് വമ്പന്മാരെ കിട്ടി. ഉണ്ട തീര്‍ന്നു പോയതുകൊണ്ടു മാത്രം അമ്പതില്‍ ഒതുക്കിയതാണ്. പിന്നെയാണോര്‍ത്തത് അങ്ങനെ ചെയ്തത് നന്നായെന്ന്. വെടിവച്ചിട്ട പുലികളെയെല്ലാം സൂക്ഷിച്ചുവയ്ക്കാനുള്ള കോപ്പ് എന്‍റെ കയ്യിലില്ല. മഴ നനഞ്ഞാല്‍ കുളമാകും. സീയാറ്റിലിലാണെങ്കില്‍ ഒരാഴ്ചയായി നിര്‍ത്താതെ മഞ്ഞു വീഴ്ചയും. എന്തു ചെയ്യും എന്നാലോചിച്ച് ഏ. ആറിനെ സമീപിച്ചു. നല്ല കാര്യ വിവരമുള്ള ആളാണ്, അദ്ദേഹം ഒരു വഴികാണിച്ചു തരാതിരിക്കില്ല. തെറ്റിയില്ല. ഓച്ഛാനിച്ചു നിന്ന എന്നെ നോക്കി അദ്ദേഹം പറഞ്ഞു:

“ശംഭുനടനം!”
“എന്തോ?” ഞാന്‍ ചോദിച്ചു.
“ജകാരസനഭത്തൊടു ജകാരസനഭം ലഘുഗുരുക്കളിഹ ശംഭുനടനം” അല്പം നീരസം കലര്‍ന്ന മറുപടി.

എനിക്ക് സമാധാനമായി. ഞാന്‍ തിരിഞ്ഞോടി. വീര്യമുള്ള മദ്യം മോന്തിയിട്ട് കയ്യാഫാസിനെപ്പോലെ ഞാന്‍ അലറി:

“എനിക്ക് തൃപ്തിയായി! ആ പുലിക്കൂട്ടങ്ങളെ ഞാന്‍ തറച്ചു! എന്‍റെ ശത്രുവിനെയും. ഈ മദ്യം എന്‍റെ സന്തോഷം കൂട്ടും!”

കാലാവസ്ഥയില്‍ എന്തോ മാറ്റം പോലെ. പട്ടാപ്പകല്‍ സൂര്യന്‍ മറയുന്നു. കൊടുങ്കാറ്റടിക്കുന്നു. ഏയ്, തോന്നിയതാവണം. അല്ല, ഇവിടെ ഇതൊക്കെ പതിവുള്ളതല്ലേ?

പുലിക്കൂട്ടങ്ങളെ വാരിയടുക്കി. മൂന്നു നിര കഴിഞ്ഞപ്പോള്‍ ആകെ തളര്‍ന്നു. മദ്യം മനുഷ്യനെ ശക്തനാക്കില്ല. അവന്‍റെ ദൌര്‍ബല്യത്തെ മറച്ചു പിടിക്കുകയേയുള്ളൂ. പുലികള്‍ ഇനിയും നിരന്നു കിടക്കുന്നു. എന്നു മാത്രമോ, തീര്‍ച്ചയായും കളയാന്‍ വയ്യാത്ത ചില വന്‍ പുലികള്‍ അറയ്ക്കുള്ളില്‍ കൊള്ളുന്നുമില്ല.

“നീ മദ്യപിച്ചിട്ടുണ്ടോ?”
നടുവ് പരമാവധി വളച്ചുകൊണ്ട് ബോധിപ്പിച്ചു: “കാലിക്കുപ്പിയില്‍ അല്പം വെള്ളം കലക്കി മണപ്പിച്ചു. അത്രേയുണ്ടായിട്ടുള്ളൂ. മാടന്‍ തമ്പുരാനാണെ…”
“നിറുത്ത്!”

ഞാന്‍ നിറുത്തി. കള്ളയാണയിടാതെ രക്ഷപ്പെട്ടു. സുകൃതം.

“പുലികള്‍ പലതും പുറത്തായി, അല്ലേ?”
“അതെ, പ്രഭോ…”
“എട്ടുഭകാരമിരണ്ടുഗുരുക്കളുമായ് വരുകില്‍ കരുതീടതു ചന്ദനസാരം”
“വീണ്ടും ഇരുപത്താറ്?”
“ഇരുപത്താറിലധികമായാല്‍ ദണ്ഡകമാവും. മണത്തതിന്‍റെ വിഷമിറങ്ങും മുമ്പ് ശ്രമിച്ചു നോക്ക്.”

ശ്രമിച്ചു. എന്നിട്ടും പല പുലികളും പുറത്ത്.

ആദി, യതുല്യ, യുമേഷു, കുമാറു, നിഷാദു, വിശാല, ദിവാ, സിബു, ദില്‍ബനു, മിഞ്ചീം
ബിന്ദു, സു, ഡാലി, യമുല്ലയുമങ്ങനെ, ബെന്നി, മൊഴീ, മിടിവാള, രവിന്ദതു, സാക്ഷീ,
ലാപുട, വിശ്വ, മനൂ, കുറുമാ, നനിലും, ശനിയന്‍, പെരിയോന്‍, ഷിജു, ദേവ‍, മനു, ശ്രീ,
ജ്യോതി, കരിത്തലയന്‍, നള, നെന്നിവരൊക്കെ ബുലോഗ വനത്തിലെ പുപ്പുലികള്‍ താന്‍!

പുലികള്‍ക്ക് പേരിടുമ്പോള്‍ ആലോചിക്കണമായിരുന്നു. ഈ രക്തത്തില്‍ എനിക്ക് പങ്കില്ല.

Published in: on January 18, 2007 at 5:22 am Comments (85)

പഞ്ചേന്ദ്രിയാകര്‍ഷണം

ഇത് സമസ്യാപൂരണത്തിന്‍റെ ഉത്സവകാലം. വെളുത്തു പോമെന്നിഹ തോന്നിടുന്നു എന്ന സമസ്യയുടെ പൂരണങ്ങളാല്‍ ബ്ലോഗുലകം നിറഞ്ഞുകവിഞ്ഞതു കണ്ട്, രാജേഷ് വര്‍മ്മയ്ക്ക് തല്ലും നല്‍കി, അടുത്ത സമസ്യയുമായി ഉമേഷ് രംഗത്തിറങ്ങി. “ദിസ് വില്‍ സെപറേയ്റ്റ് മെന്‍ ഫ്രം ബോയ്സ്” എന്ന് അദ്ദേഹം ആകാശവാണിക്കു നല്‍കിയ അഭിമുഖത്തില്‍ അവകാശപ്പെട്ടില്ലെങ്കിലും, അങ്ങനെ ഒരു ധാരണയുണ്ടായിരുന്നവരെ നിരാശരാക്കി ശാര്‍ദ്ദൂലവിക്രീഡിതത്തിലും ശ്ലോകങ്ങള്‍ ചമയ്ക്കാന്‍ ധാരാളം പേര്‍ രംഗത്തെത്തി.

പന്ത്രണ്ടാല്‍ മസജം സതംത ഗുരുവും ശാര്‍ദ്ദൂലവിക്രീഡിതം എന്നാണ് വൃത്തലക്ഷണം.

എന്‍റെ പൂരണം:

കണ്ണിന്നുത്സവമേകി ഗന്ധമൊഴുകും കാര്‍കൂന്തലോടിങ്ങിതാ
പെണ്ണുങ്ങള്‍ വരവായ്, പതുക്കെയറിവൂ പഞ്ചാരതന്‍സ്വാദു ഞാന്‍,
സൂചിത്തുമ്പവരേറ്റി, ‘നിര്‍ത്തു കെളവാ!’ യെന്നാട്ടിയോ, രെങ്കിലും
കാലത്തുള്ളൊരുയാത്ര വേദനയിലും പഞ്ചേന്ദ്രിയാകര്‍ഷണം!

വയസ്സാകുന്തോറും മറ്റിന്ദ്രിയങ്ങളൊന്നും നന്നായി പ്രവര്‍ത്തിക്കുന്നില്ലെങ്കിലും, പഞ്ചാരയുടെ മധുരം നാവില്‍ നിന്നു വിട്ടുപോവതെങ്ങനെ?

Published in: on October 18, 2006 at 4:48 am Comments (9)

വെളുത്തുപോകും എന്നൊരു തോന്നല്‍

ഉപേന്ദ്രവജ്രയിലോ ഉപജാതിയിലോ പടയ്ക്കൂ എന്ന വെല്ലുവിളിയുമായി ഉമേഷ് ഒരു സമസ്യാപൂരണം അവതരിപ്പിച്ചപ്പോള്‍ പിടിപ്പതുള്ള പണി മാറ്റി വച്ച് ശ്ലോകം ചമയ്ക്കാനിരുന്നതിന്‍റെ ഫലമാണ് ഇക്കാണുന്നവ.

കറുത്ത കാന്തന്‍ നഗരൂര്‍ക്കു പോകേ
കറുത്ത ഭാര്യയ്ക്കറിയാതെ ഗര്‍ഭം!
കണക്കു നോക്കി, ശ്ശിശുവന്നുവെന്നാല്‍
വെളുത്തുപോമെന്നിഹ തോന്നിടുന്നു.

നഗരൂര്‍ എന്‍റെ നാടിനടുത്തുള്ള ഒരു ഗ്രാമമാണ്. കിളിരൂര്‍, പരവൂര്‍, തവനൂര്‍, മടവൂര്‍, നിലമേല്‍ [അവസാനം പറഞ്ഞ രണ്ടെണ്ണവും എന്‍റെ നാടിനടുത്താണ്] എന്നീ സ്ഥലനാമങ്ങളും നഗരൂര്‍ക്കു പകരം ഉപയോഗിക്കാവുന്നതാണ്. നഗരൂരില്‍ എന്‍റെ അടുത്ത പരിചയക്കാരാരുമില്ലാത്തതിനാല്‍ ആര്‍ക്കും സംശയമുണ്ടാവില്ല എന്നതിനാലാണ് നഗരൂര്‍ ഉപയോഗിച്ചിരിക്കുന്നത്. നഗരൂര്‍ പ്രയോഗം ഇഷ്ടമായെന്നോതിയ കൂമനും, ശ്ലോകം തന്നെ തരക്കേടില്ല എന്നു പറഞ്ഞ പാപ്പാനും എന്നെ വികാരാധീനനാക്കി. പ്രേക്ഷകര്‍ അംഗീകരിക്കുന്നതിലും വലിയ അവാര്‍ഡുണ്ടോ എന്ന് ഞാന്‍ ഇത്തരുണത്തില്‍ അവാര്‍ഡു കമ്മറ്റിയോട് ചോദിച്ചുപോകയാണ്.

കൂട്ടത്തില്‍ പറയട്ടെ, ഉമേഷ് മൂന്നാം വരി ഒന്നുകൂടി മിനുക്കി (രഹസ്യമായി) ഇങ്ങനെ പറഞ്ഞു:

കറുത്ത കാന്തന്‍ നഗരൂര്‍ക്കു പോകേ
കറുത്ത ഭാര്യയ്ക്കറിയാതെ ഗര്‍ഭം!
കൊനഷ്ടു നോക്കൂ, ഇനിയുള്ള കുഞ്ഞും
വെളുത്തുപോമെന്നിഹ തോന്നിടുന്നു.

അതെനിക്ക് പെരുത്തിഷ്ടപ്പെടുകയും ചെയ്തു.

കാറ്റുള്ളപ്പോള്‍ തൂറ്റണമെന്നല്ലേ. അതിനാല്‍ എഴുതാനെളുപ്പമുള്ള ഉപേന്ദ്രവജ്ര കണ്ടപ്പോള്‍ ഒരെണ്ണത്തില്‍ നിര്‍ത്തുന്നതെങ്ങനെ എന്നൊരു സന്ദേഹം. ഒരു വരിയില്‍ത്തന്നെ ഇരുപത്തിമൂന്നക്ഷരമുള്ള മത്താക്രീഡയില്‍ (മത്താക്രീഡയ്ക്കെട്ടേഴെട്ടായ് മമതനനമൊടു നന ലഘു ഗുരുവിഹ) പൂരിപ്പിക്കാനുള്ള അടുത്ത സമസ്യയുമായിറങ്ങും മുമ്പ്, സമസ്യാപൂരണക്കൊതി തീരണമല്ലോ!

അങ്ങനെയാണ് കൊഴുകൊഴുത്ത ദ്രാവകങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടുമൊഴിച്ചു കളിക്കുന്ന വക്കാരിയെ മനസ്സില്‍ ധ്യാനിച്ച് ഇങ്ങനെ കുറിച്ചു വച്ചത് (അല്ലാ, ആളെവിടെപ്പോയി, കാണാനേയില്ലല്ലോ):

നിറങ്ങളില്ലാത്ത ദ്രവങ്ങള്‍ ലാബില്‍
കലര്‍ത്തി വീണ്ടും ക്ഷമകെട്ടു മെല്ലേ,
ചുവന്നു കിട്ടേണ്ട പരീക്ഷണം, ദേ-
വെളുത്തുപോമെന്നിഹ തോന്നിടുന്നു!

പാവം, ഇങ്ങനെയാണെങ്കില്‍ വര്‍ഷങ്ങളായി റിസര്‍ച്ചു നടത്തുന്നവരെന്തു ചെയ്യും? അതു പറഞ്ഞപ്പോഴാണ് ഓര്‍ത്തത്, പണ്ടൊരിക്കല്‍ വായിച്ചതാണ്. ലാബുകള്‍ക്ക് ആസിഡും മറ്റും വിതരണം ചെയ്യുന്ന കടക്കാരന്‍ സള്‍ഫ്യൂരിക് ആസിഡിലോ മറ്റോ മായം ചേര്‍ത്തകാരണം യൂണിവേഴ്സിറ്റിയുടെ ലാബ് പരീക്ഷയ്ക്ക് കുട്ടികള്‍ക്ക് ആര്‍ക്കും ഫുള്‍മാര്‍ക്ക് കിട്ടിയില്ലത്രേ! ആസിഡില്‍ വെള്ളം ചേര്‍ത്തിട്ടുണ്ടോ എന്ന് കുടിച്ചു നോക്കിയിട്ട് പറയാനാവില്ലല്ലോ.

അങ്ങനെ പറഞ്ഞു വന്നപ്പോള്‍ ഇഞ്ചിയ്ക്കൊരു സംശയം. എനിക്ക് എത്ര ബാല്യകാല സഖികളുണ്ട്? (അവരാരെങ്കിലും ഈ ബ്ലോഗ് വായിക്കുന്നുണ്ടെങ്കില്‍ ഇവിടെ വന്ന് ഹാജര്‍ വയ്ക്കണമെന്നില്ല.) ആര്‍ക്കും മനസ്സിലാകാത്ത കഥകള്‍ എഴുതുന്നതിന്നിടയ്ക്ക് അദ്ദേഹം എന്‍റെ മുന്‍പോസ്റ്റുകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം വച്ചിട്ടു “അമ്പതുണ്ടാവുമോ?” എന്ന് സന്ദേഹിച്ചു. ഇഞ്ചിയോടെന്നല്ല, ആരോടും ഞാന്‍ ഉത്തരം പറയാന്‍ പോകുന്നില്ല.

ഇഞ്ചിയാരെന്നറിയാത്തവര്‍ക്ക് ഒരു ലിങ്ക് കൊടുക്കാമെന്ന് വച്ചാല്‍, സ്വന്തം ബ്ലോഗും കത്തിച്ച് അതിന്‍റെ ചാരവും നെറ്റിയിലിട്ട് “എന്‍റെ വര്‍ക്കിച്ചോ, ഇനി ഞാനെന്തിനു ജീവിക്കണം” എന്ന് നിലവിളിച്ച് നടക്കുകയല്ലേ ആയമ്മ.

കഴിഞ്ഞ കാര്യങ്ങളൊരിക്കലും ഞാന്‍
പറഞ്ഞു വീണ്ടും ഞെളിയാതിരിപ്പൂ!
കളത്രമെങ്ങാനുമറിഞ്ഞിടുന്നാള്‍
വെളുത്തുപോമെന്നിഹ തോന്നിടുന്നു.

രസകരങ്ങളായ സമസ്യാപൂരണങ്ങള്‍ വായിക്കുവാന്‍ ഗുരുകുലത്തിലേയ്ക്ക് പോവുക.

Published in: on October 13, 2006 at 11:38 pm Comments (12)