ഭൂമി ഇങ്ങനെയല്ല

(ചിത്രത്തിനു് odt.org-നോടു് കടപ്പാടു്)

ങേ, ഇതെന്തൊരു ഭൂമി? ഭൂമി ഇങ്ങനെയല്ല. ഭൂമി ഇപ്രകാരം കീഴ്മേല്‍ മറിഞ്ഞിരുന്നാല്‍ ഇവിടെ ജീവിക്കുന്നവര്‍ക്കു് ആകെ ചിത്തഭ്രമം വരും. ഇതു് ഒരു വന്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണെന്നതു് നിസ്തര്‍ക്കമല്ലേ? വരൂ, നമുക്കു സമരം ചെയ്യാം. എന്നുമാത്രമോ, വരും തലമുറ ഈ തെറ്റുകള്‍ കണ്ടുപഠിക്കാതിരിക്കാന്‍ നമുക്കു് അവരുടെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കാം.

Published in: on July 2, 2008 at 9:53 pm Comments (6)

മലയാളമെഴുതാന്‍ കീമാന്‍ വെബും

റ്റെക്നികല്‍ കാര്യങ്ങള്‍ എന്തെങ്കിലും ഒരു വരി എഴുതിപ്പോയാല്‍ ഇരുപതു ശതമാനം വായനക്കാരെ (അതായതു് ഒരാള്‍!) നഷ്ടമാവുമെന്നു കൂട്ടിയാല്‍ മതി എന്നു നല്ലപാതി നിര്‍ദ്ദേശിച്ചതനുസരിച്ചാണു് ഈയിടെയായി ഞാന്‍ ആ ദിശയിലേയ്ക്കു തിരിയാത്തതു്. ഉമേഷ് എഴുതിയ കമന്‍റിടാന്‍ ഒരു പുതിയ വഴി എന്ന ലേഖനം വായിച്ചപ്പോള്‍ കമന്‍റായി പറഞ്ഞതിനു പുറമേ, ഇത്രയും കൂടി പറഞ്ഞുവയ്ക്കണമെന്നു തോന്നി.

റ്റ്രാന്‍സ്‍ലിറ്ററേഷന്‍ കീബോഡുകള്‍ക്കു് ഇന്നിക്കാണുന്ന ‘ജനപ്രീതി’ കിട്ടാനുള്ള ഒരു കാരണം റ്റവള്‍റ്റുസോഫ്റ്റ് എന്ന കമ്പനിയുടെ കീമാന്‍ എന്ന ഉല്പന്നമാണു്. ഈ അടുത്തകാലത്തു് വെബ്-മാത്രമായ ഒരു കീമാന്‍ വേര്‍ഷന്‍ റ്റവള്‍റ്റുസോഫ്റ്റ് ലഭ്യമാക്കുകയുണ്ടായി. മലയാളമുള്‍പ്പടെ നാനൂറോളം ഭാഷകള്‍ ഇങ്ങനെ വെബ് ഇന്‍റര്‍ഫേയ്സിലൂടെ ഇപ്പോള്‍ കീമാന്‍ വെബ് എന്ന പേരില്‍ ലഭ്യമാണു്.

കീമാന്‍ വെബിന്‍റെ ബീറ്റ ആര്‍ക്കും സൌജന്യമായി ഉപയോഗിക്കാവുന്ന തരത്തില്‍ ഇവിടെ ലഭിക്കും. നിങ്ങള്‍ നിങ്ങളുടെ സൈറ്റില്‍ ഒരു മലയാളം കീബോഡ് സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ ചെയ്യേണ്ടതു് ഇത്രമാത്രം:

  1. ആദ്യമായി ഇവിടെ ചെന്നു് പേരും നാളുമൊക്കെ കൊടുത്തു് ഒരു പുതിയ അകൌണ്ട് തുടങ്ങുക.
  2. അതുകഴിഞ്ഞു്, നിങ്ങളുടെ ഈ-മെയിലിലേയ്ക്കു വരുന്ന ഓഥറൈസേയ്ഷന്‍ കോഡ് ഉപയോഗിച്ചു് നിങ്ങളുടെ സൈറ്റിനുവേണ്ടി കീബോഡ് സംസ്ഥാപിക്കുക.
  3. മലയാളത്തില്‍ മൂന്നുതരം കീബോഡുകള്‍ കീമാന്‍ വെബില്‍ ഉണ്ടു് (Mozhi, Inscript, ISIS). നിങ്ങള്‍ക്കനുയോജ്യമായതു തെരഞ്ഞെടുക്കുക.
  4. കീബോഡിന്‍റെ പ്രദര്‍ശനം തുടങ്ങിയ മറ്റു സെറ്റിംഗുകള്‍ തീരുമാനിക്കുക.
  5. കീമാന്‍ വെബ് തരുന്ന HTML കോഡ്/ജാവാസ്ക്രിപ്റ്റ് കോപി ചെയ്തു നിങ്ങളുടെ ബ്ലോഗില്‍ കൂട്ടിച്ചേര്‍ക്കുക.
  6. ഇത്രയുമായാല്‍ പിന്നെ നിങ്ങളുടെ ബ്ലോഗിലുള്ള റ്റെക്സ്റ്റ് ഏരിയയ്ക്കടുത്തു് കീമാന്‍ ബട്ടണ്‍ പ്രത്യക്ഷപ്പെടുകയായി.
  7. ഇനി തീരുമാനിക്കേണ്ടതു് ഇത് ഫലപ്രദമായി എങ്ങനെ ബ്ലോഗ്സ്പോട്ട് ബ്ലോഗുകളില്‍ ഉപയോഗിക്കാം എന്നതാണു്. കമന്‍റുകള്‍ ബ്ലോഗര്‍ എന്ന ഡൊമൈന്‍ വഴിയാണു് സ്വീകരിക്കുന്നതെന്നതിനാലും, സാധാരണ ബ്ലോഗ്പോസ്റ്റുകളില്‍ റ്റെക്സ്റ്റ് ഏരിയ (textarea) ഉണ്ടാവില്ല എന്നതിനാലും ഈ സം‌യോജനം ശ്രമകരമാണു്. രണ്ടുവഴികള്‍ ഇവിടെ നിര്‍ദ്ദേശിക്കുന്നു:
    • ഒരു പോസ്റ്റില്‍, കമന്‍റെഴുതാന്‍ തക്ക വലിപ്പത്തില്‍ ഒരു റ്റെക്സ്റ്റ് ഏരിയ ഉണ്ടാക്കി (താഴെക്കാണുന്ന വിധം), ആ പോസ്റ്റ് കമന്‍റെഴുതാനുള്ളവര്‍ക്കു് എളുപ്പം കാണത്തക്ക വിധം ബ്ലോഗില്‍ സ്ഥിരം ലിങ്കായി സ്ഥാപിക്കുക.
    • കമന്‍റെഴുതാന്‍ തക്ക വലിപ്പത്തില്‍ ഒരു റ്റെക്സ്റ്റ് ഏരിയ ഒരു പുതിയ പേയ്ജ് എലമെന്‍റായി ബ്ലോഗില്‍ ചേര്‍ക്കുക. ഇതായിരിക്കും കമന്‍റെഴുത്തുകാര്‍ക്കു് കൂടുതല്‍ സൌകര്യപ്രദമായ മാര്‍ഗ്ഗം.
  8. പിന്നെ, ഇതുപോലുള്ള മുട്ടുപോക്കു ന്യായങ്ങള്‍ക്കു് ഇടമില്ലാതാവും!

കീമാന്‍ വെബ് ഉപയോഗിക്കുന്ന ഉദാഹരണം (താഴെക്കാണുന്ന റ്റെക്സ്റ്റ് ഏരിയയില്‍ ക്ലിക് ചെയ്യുമ്പോള്‍ അതിന്‍റെ വലതുവശത്തു് കീമാന്‍ വെബ് ബട്ടണുകള്‍ തെളിയുന്നതു് ശ്രദ്ധിക്കുക:

റ്റെക്സ്റ്റ് ഏരിയയില്‍ ക്ലിക് ചെയ്യുമ്പോള്‍ കാണുന്ന കീമാന്‍ വെബ് ബട്ടണുകളില്‍ കീബോഡ് ബട്ടണ്‍ ക്ലിക് ചെയ്യുക. അപ്പോള്‍ ഇത്തരം ഒരു കീബോഡ് പ്രത്യക്ഷമാവും. (ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു് മൈക്രോസോഫ്റ്റിന്‍റെ മലയാളം കീബോഡ് ഉപയോഗിക്കുന്നവര്‍ക്കു പരിചിതമായ Inscript കീബോഡാണു്. ഈ ലേഖനം പ്രസിദ്ധീകരിച്ചതിനു ശേഷം റ്റവള്‍റ്റുസോഫ്റ്റ് മൊഴി കീബോഡുകൂടി ചേര്‍ത്തിട്ടുണ്ടു്.)

ബാക്കിയുള്ള അക്ഷരങ്ങള്‍ ഉപയോഗിക്കാന്‍ ഷിഫ്റ്റ് ക്ലിക് ചെയ്താല്‍ മതി.

(സ്പഷ്ടമാക്കല്‍: റ്റവള്‍റ്റുസോഫ്റ്റിന്‍റെ ഒരു എക്സിക്യൂട്ടീവുമായി സംസാരിക്കാനും അദ്ദേഹം നല്‍കിയ ഡെമോ കാണാനും എനിക്കു് അവസരമുണ്ടായിട്ടുണ്ടു്. അതല്ലാതെ റ്റവള്‍റ്റുസോഫ്റ്റുമായി മറ്റു ബിസിനസ് ബന്ധമോ കീമാന്‍ വെബിനോടു് പ്രത്യേകാഭിമുഖ്യമോ എനിക്കില്ല.)

ജൂണ്‍ 25: ഈ പോസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം റ്റവള്‍റ്റുസോഫ്റ്റിന്‍റെ പ്രവര്‍ത്തകരുമായി സംസാരിക്കാന്‍ അവസരമുണ്ടായി. അവര്‍ മലയാളത്തിനു വേണ്ടി മൊഴി കീബോഡു കൂടി ലഭ്യമാക്കിയിട്ടുണ്ടു്. ഈ പോസ്റ്റിലെ റ്റെക്സ്റ്റ് ഏരിയ ഇപ്പോള്‍ മൊഴി കീബോഡാണു് ഉപയോഗിക്കുന്നതു്.

അക്കക്രമീകരണം മലയാളത്തില്‍

ഓഫീസില്‍ നിന്നിറങ്ങാറാവുമ്പോള്‍ വീട്ടില്‍ നിന്നും ഫോണ്‍ വിളി വന്നാല്‍ ഒന്നുറപ്പിക്കാം: ഇന്നും ഇന്ത്യന്‍ സ്റ്റോറില്‍ നിന്നും എന്തോ വാങ്ങാനുണ്ടു്!

“എന്താ?” ഞാന്‍ സ്നേഹത്തോടെ ആരായും.
“തിരിച്ചു വരുന്ന വഴിയ്ക്കു് ഇന്ത്യന്‍ സ്റ്റോറില്‍ ഒന്നു കേറാമോ?”
“തീര്‍ച്ചയായും. ഇന്നു കണ്ടില്ലല്ലോ എന്നു് കടക്കാരനു തോന്നരുതല്ലോ!”
“ഓ, തമാശ കളഞ്ഞിട്ടു് ഇതൊന്നു എഴുതി എടുക്കൂ.”
“പറഞ്ഞോളൂ…”

സാധാരണ ഗതിയില്‍ ഒന്നോ രണ്ടോ സാധനത്തിലൊതുങ്ങുന്ന ലിസ്റ്റു് നീണ്ടു നീണ്ടു പോകുന്നതു കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു: “അതൊരു മെയിലായിട്ടു് അയച്ചു തന്നാല്‍ മതി.”

മലയാളത്തില്‍ വന്ന ലിസ്റ്റിന്‍റെ നീളം കണ്ടു് ഒന്നു ഞെട്ടിയ ശേഷം, മൊത്തം എത്ര സാധനം ഉണ്ടെന്നറിയാന്‍ ലിസ്റ്റെടുത്തു് വേഡിലിട്ടൂ് ഓട്ടോമാറ്റിക് നമ്പറിംഗ് (സ്വയപ്രേരിത അക്കക്രമീകരണം?) ഇട്ടു നോക്കി. ഒന്നും രണ്ടുമല്ല, 11 ഐറ്റംസ്‌!

ലിസ്റ്റു കണ്ടപ്പോഴാണു് പലപ്പോഴും തോന്നിയിട്ടുള്ള, എന്നാല്‍ ഇതുവരെ ശ്രദ്ധിക്കാന്‍ സമയം കിട്ടാതിരുന്ന, ഒരു കാര്യം ശ്രദ്ധിച്ചതു്: മലയാളം ലിസ്റ്റായിരുന്നിട്ടു കൂടി അക്കക്രമീകരണത്തിനു് അറബിക് അക്കങ്ങള്‍ (1, 2, 3, തുടങ്ങിയവ) ആണു് ഉപയോഗിച്ചിരിക്കുന്നതു്.

എന്തായിരിക്കും ഇതിന്‍റെ കാരണം? ഒരു പക്ഷേ, ഇതു് വേഡിന്‍റെ ലീലാവിലാസമാവാമെന്നു ശങ്കിച്ചു്, പണ്ടു ചെയ്തതുപോലെ വേഡിന്‍റെ കീബോഡ് മലയാളമാക്കി നോക്കി.

എന്നിട്ടുണ്ടോ വല്ല മാറ്റവും?

ഈ പരീക്ഷണത്തില്‍ നിന്നും അക്കക്രമീകരണത്തിനുപയോഗിക്കുന്ന അക്കങ്ങള്‍ ഏതുരീതിയിലുള്ളതാവണമെന്ന തീരുമാനത്തില്‍ വേഡിനു വലിയ പങ്കില്ലെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നു. അപ്പോള്‍ പിന്നെ ഇതു നിയന്ത്രിക്കുന്നതു് വിന്‍ഡോസ് തന്നെയാവും. “നമുക്കു കണ്ടുപിടിക്കാം” എന്ന പഴയ മൂന്നാം ക്ലാസ് സയന്‍സ് പുസ്തകത്തിലെ വാചകം വീണ്ടും ഓര്‍ത്തു. എന്നാല്‍ പിന്നെ, കണ്ടുപിടിച്ചു കളയാം.

വിന്‍‍ഡോസില്‍, യൂസര്‍ ലൊകായ്ല്‍ (user locale) സെറ്റിംഗ് ആണു് സമയത്തിനും തീയതിക്കും അക്കക്രമീകരണങ്ങള്‍ക്കും നാണയമൂല്യത്തിനും മറ്റും മറ്റും എന്തൊക്കെ രീതികള്‍ ഉപയോഗിക്കണം എന്നു തീരുമാനിക്കുന്നതു്.

The user locale determines which default settings a user wants to use for formatting dates, times, currency, and large numbers. The user locale is not the language. The only influence the user locale has on the language is on the names of the days and months. For example, if you use the long date format to display “November 25, 1998,” the “November” string will change based on the user locale.

- MSDN KB Article

ആഹാ! അപ്പോള്‍ അവനാണു വില്ലന്‍. എന്നാല്‍ പിന്നെ യൂസര്‍ ലൊകായ്ല്‍ മാറ്റി നോക്കാം എന്നു കരുതിയതും, ഫോണ്‍ വന്നല്ലോ!

“ഹലോ കടയിലെത്തിയോ? ഒരു സാധനം കൂടി വാങ്ങാനുണ്ടു്.”
“അതേ, ഞാന്‍ കുറച്ചു കഴിഞ്ഞേ ഇറങ്ങുകയുള്ളൂ. കടയിലെത്തുമ്പോള്‍ വിളിക്കാം.”
“ഉടനേ ഇറങ്ങുന്നെന്നു പറഞ്ഞതാണല്ലോ. ആശാരിപ്പണിയാണോ?”
“ഹേയ് അല്ല. കസ്റ്റമര്‍ എസ്കലേയ്ഷന്‍ കേയ്സാണു്. വീപി ഇന്‍‍വോള്‍വ്ഡ്, ഹൈ വിസിബിലിറ്റി.”
“ഇന്നു വരുന്നില്ലേ?”
“കോണ്‍ഫറന്‍സ് കോള്‍ നടക്കുന്നു. എന്നാലും ഞാന്‍ പെട്ടെന്നു് ഇറങ്ങാന്‍ നോക്കാം!”

അങ്ങനെ, സംഭാഷണം ഒരു വഴിക്കാക്കി, ഞാന്‍ വീണ്ടും സ്വയപ്രേരിത അക്കക്രമീകരണം മലയാളത്തിലാക്കാനുള്ള പ്രവൃത്തി തുടര്‍ന്നു.

Control Panel തുറന്നു്, Clock, Language, and Region എന്ന വിഭാഗത്തില്‍ നിന്നും Change Keyboards or other input methods എന്ന ലിങ്കില്‍ ക്ലിക് ചെയ്തു. അപ്പോള്‍ Regional and Language Options എന്ന ഡയലോഗ് പൊന്തി വന്നു. നേരേ Formats എന്ന റ്റാബിലേയ്ക്കു വിട്ടു. അവിടെ Current format ആയി ഉണ്ടായിരുന്ന English (United States) മാറ്റി Malayalam (India) ആക്കി.

(വിന്‍‍ഡോസ് XP ആണു് ഉപയോഗിക്കുന്നതെങ്കില്‍, Control Panel-ല്‍ നിന്നും Regional and Language Options എടുക്കുക. Regional Options റ്റാബില്‍ ഫോര്‍മാറ്റ് Malayalam (India) ആക്കുക.)

അതിനു ശേഷം വീണ്ടും പഴയ ലിസ്റ്റു നോക്കാന്‍ ചെന്നു. ഒരു വ്യത്യാസവുമില്ല!

ശ്ശെടാ, ഇതെന്തൊരു മറിമായം? അപ്പോഴാണു് മറ്റൊരു സൂത്രപ്പണിയെപ്പറ്റി ഓര്‍മ്മ വന്നതു്. ഒരു ചെറിയ കാര്യം കൂടി ചെയ്യാനുണ്ടു്. വീണ്ടും Regional and Language Options ഡയലോഗ് എടുത്തു് Formats റ്റാബിലേയ്ക്കു പോയി. അവിടെ ഇപ്പോള്‍ Current format Malayalam (India) ആണു്. ഈ ഡയലോഗിലുള്ള Customize this format… എന്ന ബട്ടണ്‍ അമര്‍ത്തി. തുടര്‍ന്നു വന്ന ഡയലോഗില്‍ Numbers റ്റാബില്‍ Use native digits എന്നതിന്‍റെ സെറ്റിംഗ് Never എന്നതില്‍ നിന്നും National എന്നാക്കി മാറ്റി.

വീണ്ടും പഴയ ലിസ്റ്റിലേയ്ക്കു്. ഹായ്, ഹായ്!

ഓട്ടോമാറ്റിക് നമ്പരുകള്‍ മാത്രമല്ല, സകല അക്കങ്ങളും മാറ്റി വേഡ് പ്രത്യക്ഷമായിരിക്കുന്നു. ചിത്രത്തില്‍ നോക്കിയാല്‍, ഫോണ്ട് വലിപ്പം, പേയ്ജ് എണ്ണം, വാക്കുകളുടെ എണ്ണം, സൂം ശതമാനം, ഡോക്യുമെന്‍റിന്‍റെ പേരിലെ അക്കം എന്നിവയെല്ലാം മലയാളത്തിലായതായി കാണാം. വെളുക്കാന്‍ തേച്ചതു പാണ്ടായതു പോലെ. ഈ മാറ്റം നടത്തിയാല്‍, വേഡു മാത്രമല്ല, അക്കങ്ങള്‍ കാണിക്കുന്ന മിക്ക പ്രോഗ്രാമുകളും സകല അക്കങ്ങളും ഈ രീതിയില്‍ പ്രദര്‍ശിപ്പിക്കും. ശ്രമിച്ചു നോക്കൂ!

(പിന്‍‍കുറിപ്പു്: ഈ പരീക്ഷണം നടത്തിയതിന്‍റെ ഫലമായാണു് ഞാന്‍ ഈ ബഗ്ഗ് ശ്രദ്ധിക്കുന്നതു്.)

അവാര്‍ഡ്

(കരഘോഷം)

താങ്ക്യൂ, താങ്ക്യൂ!

(വീണ്ടും കരഘോഷം)

[...] ഈ അവാര്‍ഡിനു് അര്‍ഹമാകാന്‍ എനിക്കു് അവസരം നല്‍കിയ എന്‍റെ റ്റീം ക്യാപ്റ്റനു് ഞാന്‍ നന്ദി പറയുന്നു. എന്നെ ഓപണറാക്കാനുള്ള അദ്ദേഹത്തിന്‍റെ തീരുമാനം ധീരോദാത്തവും അഭിനന്ദനീയവും സമയോചിതവുമായിരുന്നു.

വിജയം നേടുന്ന ഏതൊരു പുരുഷനു പിന്നിലും ഒരു സ്ത്രീ ഉണ്ടെന്നു പറയുന്നതു് എത്ര ശരിയാണു്! ഈ നേട്ടത്തിനു പിന്നില്‍ എന്‍റെ ഭാര്യയ്ക്കും മകനുമുള്ള പങ്കു് വിസ്മരിക്കാനാവില്ല. വേറേ പണിയുള്ളതിനാല്‍ അവര്‍ക്കും ഈ അവാര്‍ഡു ദാനത്തിനു് എത്തിച്ചേരാനായിട്ടില്ല. എന്നാലും അവരോടുമുള്ള നന്ദിയും കടപ്പാടും ഞാന്‍ രേഖപ്പെടുത്തുന്നു. [...]

(വീണ്ടും കരഘോഷം)

പത്രലേഖകന്‍: അങ്ങയുടെ നേട്ടത്തിനു പിന്നില്‍ ഭാര്യയും മകനുമാണു് എന്നു പറഞ്ഞതു് വിശദീകരിക്കാമോ?
അവാര്‍ഡ് ജേതാവു്: തീര്‍ച്ചയായും. ഈ ലീഗ് നടന്ന സമയം അവര്‍ രണ്ടു പേരും നാട്ടിലായിരുന്നു.
പത്രലേഖകന്‍: എന്നു വച്ചാല്‍? അവരുടെ ശല്യമില്ലായിരുന്നു എന്നാണോ?
അവാര്‍ഡ് ജേതാവു്: ഹ ഹ ഹ…

* * *

ഭാര്യ: ഇതെന്തിനാ രാത്രി ഇങ്ങനെ കിടന്നു് അട്ടഹസിക്കുന്നതു്?
ഞാന്‍: അല്ല, ഈ ഇന്‍റര്‍വ്യൂവറിന്‍റെ…
ഭാര്യ: ഇന്‍റര്‍വ്യൂ? പാതിരാത്രി പിച്ചു പേയും പറയാതെ ഉറങ്ങാന്‍ നോക്കു് മനുഷ്യാ!

Published in: on April 17, 2008 at 2:58 am Comments (5)

ബ്ലോഗര്‍ കമന്‍റ് ഫോളോ അപ്

ബ്ലോഗറിലേയ്ക്കു/ഗൂഗിളിലേയ്ക്കു ലോഗിന്‍ ചെയ്യാതെ കമന്‍റിടാനെത്തിയാല്‍ നിങ്ങള്‍ക്കു് ഫോളോ അപ് ഈ-മെയിലിനുള്ള ഓപ്ഷന്‍ കാണാന്‍ സാധിക്കില്ല. പലരും ഇതിനു പ്രതിവിധിയായി ആദ്യം Google/Blogger ഐഡന്‍റിറ്റി ഉപയോഗിച്ചു് ഒരു കമന്‍റിടുകയും പിന്നീടു് ഈ-മെയിലില്‍ കമന്‍റുകള്‍ കിട്ടാനുള്ള ചെക്ബോക്സ് ചെക്കു ചെയ്തുകൊണ്ടു് രണ്ടാമതൊരു ‘ശൂന്യകമന്‍റ്’ ഇടുകയും ചെയ്യുന്നു.

ഇങ്ങനെ രണ്ടു കമന്‍റുകള്‍ ഒഴിവാക്കാനായി ഇത്തരം അവസരത്തില്‍ ഞാന്‍ ചെയ്യുന്നതു് ഇതാണു്:

കമന്‍റ് റ്റൈപ്പു ചെയ്ത ശേഷം പബ്ലിഷ് ചെയ്യുന്നതിനു പകരം പ്രിവ്യൂ ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ നിങ്ങള്‍ക്കു് കമന്‍റ് പ്രിവ്യൂ ദൃശ്യമാവും.

ഇപ്പോള്‍ പബ്ലിഷ് അമര്‍ത്തുന്നതിനു പകരം, പഴയ കമന്‍റു വിന്‍ഡോ നോക്കിയാല്‍ നിങ്ങള്‍ ലോഗിന്‍ ആയതായിക്കാണാം. ഇനി, ഈ-മെയില്‍ ഫോളോ അപിനുള്ള ചെക്ബോക്സ് ചെക്കു ചെയ്ത ശേഷം കമന്‍റ് പബ്ലിഷ് ചെയ്യാം.

എന്നാല്‍ പിന്നെ, ഒരു ഈ-മെയില്‍ ഫീല്‍ഡുകൂടി ഈ യൂസര്‍ ഇന്‍റര്‍ഫേയ്സില്‍ ഉള്‍പ്പെടുത്തിക്കൂടേ എന്നു ചോദിക്കുന്നവരുണ്ടാവാം. ഈ പ്രശ്നം, പക്ഷേ, ഏവര്‍ക്കും സ്വീകാര്യമായ രീതിയില്‍ പരിഹരിക്കുന്നതു് ശ്രമകരമാണു്.

കല്പാന്തകാലത്തോളം

എവിടേയ്ക്കെങ്കിലും പോകാന്‍ തുടങ്ങുന്നതിനു മുമ്പ് ധൃതി പിടിച്ച് എന്തെങ്കിലും ചെയ്യാന്‍ നോക്കുമ്പോള്‍ ഇങ്ങനെ തുടങ്ങിയാലോ?

101 വര്‍ഷം കാത്തിരിക്കാമോ എന്നാണ് ചോദ്യം. അതായത്, ഈ പണി ഇന്നു തീരണമായിരുന്നെങ്കില്‍ 1906 ഡിസംബര്‍ 24-ന് തുടങ്ങേണ്ടിയിരുന്നു പോലും.

മറക്കുന്നില്ല ഞാന്‍

‘ഞാന്‍ മറന്നേ പോയി!’ എന്ന പരിഭവ വാചകത്തിന് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഓര്‍മ്മപ്പെടുത്തലുകളുടെ ഇക്കാലത്ത്, സന്ദര്‍ഭത്തിനൊത്ത് സൌകര്യപൂര്‍വ്വമോ, അഥവാ സത്യമായും അറിയാതെയോ മറന്നു പോകുമ്പോള്‍ കിട്ടുന്ന ആ സുഖാനുഭൂതിക്ക് ഇനി നാമെവിടെപ്പോവും?

കാല്‍കുലേയ്റ്ററുകളുടെ ഉപയോഗം വ്യാപകമായതോടെ മാനവരാശിയുടെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുന്നതിന് അറുതിയായി. GPS കണ്ടു പിടിച്ചതോടെ അപഥസഞ്ചാരവും നിലച്ചു. മറവിയുടെ വേരറുക്കുന്ന ഈ കടന്നുകയറ്റമെങ്കിലും നാം കണ്ടില്ലെന്ന് നടിച്ചുകൂടാ.

(ഫോണിന്‍റെ സ്ക്രീന്‍ഷോട് സോറ്റി പോകറ്റ് കണ്‍‍ട്രോളര്‍ പ്രൊ. ഉപയോഗിച്ച് എടുത്തത്.)

ദ റ്റിപിംഗ് പോയ്ന്‍റ്

അത്യധികം ഉപയോഗപ്രദമായ, ഏകദേശം മുക്കാല്‍ മണിക്കൂര്‍ നേരം നീണ്ടു നിന്ന, സംഭാഷണത്തിനൊടുവില്‍ ഒരു ചടങ്ങുപോലെ ഞാന്‍ എന്‍റെ പുതിയ മെന്‍ററായ ഫ്രാങ്കിനോട് ചോദിച്ചു: ‘If you are to recommed that I read one book, and only one book because I don’t read a lot of books, what will that be?’

‘ഞാനും വലിയ വായനക്കാരനൊന്നുമല്ല,’ ഫ്രാങ്ക് ചിരിച്ചു കൊണ്ടു പറഞ്ഞു. ‘എന്നാലും റ്റിപിംഗ് പോയ്ന്‍റ് വായിച്ചു നോക്കൂ’.


(ചിത്രത്തിനു കടപ്പാട്: ആമസോണ്‍.കോം)

മാല്‍കം ഗ്ലാഡ്‍വെല്‍ എഴുതിയ The Tipping Point: How Little Things Can Make a Big Difference എന്ന പുസ്തകത്തെപ്പറ്റി ഇതിനു മുമ്പും കേട്ടിട്ടുണ്ട്. ഏതായാലും എന്‍റെ ഉപദേഷ്ടാവിനെ ഇം‍പ്രസ് ചെയ്യാനുള്ള അവസരം പാഴാക്കേണ്ട എന്നു കരുതി അന്നു തന്നെ പുസ്തകം ലൈബ്രറിയില്‍ നിന്നും വരുത്തി.

The Tipping Point is the biography of an idea, and the idea is very simple. It is that the best way to understand the emergence of fashion trends, the ebb and flow of crime waves, or, for that matter, the transformation of unknown books into best sellers, or the rise of teenage smoking, or the phenomena of word of mouth, or any number of the other mysterious changes that mark everyday life is to think them as epidemics. Ideas and products and messages and behaviors spread just like viruses do.

മുകളില്‍ പറഞ്ഞ ആശയത്തിന്‍റെ വിശ്വസനീയമായ വിശദീകരണമാണ് ഈ പുസ്തകം. തന്‍റെ മനസ്സിലുള്ള കാര്യം വായനക്കാരനിലേയ്ക്ക് സംഗ്രഹിപ്പിക്കുന്നതില്‍ ലേഖകന്‍ അന്യാദൃശമായ കഴിവ് കാട്ടിയിട്ടുണ്ട്. ഒതുക്കിപ്പറയേണ്ട കാര്യങ്ങള്‍ കാടുകയറാതിരിക്കാന്‍ കാണിച്ചിരിക്കുന്ന ശ്രദ്ധയും എടുത്തു പറയേണ്ടുന്നതു തന്നെ.

എന്താണ് റ്റിപിംഗ് പോയ്ന്‍റ് എന്നാല്‍? ലേഖകന്‍റെ തന്നെ വാക്കുകളില്‍,

[...] epidemics can rise or fall in one dramatic moment [...]. The name given to that one dramatic moment in an epidemic when everything can change all at once is the Tipping Point.

ഏതു മഹാസംഭവത്തിനും (epidemic എന്നതിന് മഹാവ്യാധി എന്ന സുപരിചതമായ അര്‍ഥത്തിലുപരി, പെട്ടെന്നുണ്ടാവുന്ന വളര്‍ച്ചയുടേയോ വികസനത്തിന്‍റേയോ ഉല്പന്നമായ സംഭവം എന്നതാണ് ഇവിടെ അര്‍ഥമാക്കിയിരിക്കുന്നത്) മൂന്ന് പൊതുസ്വഭാവങ്ങളാണുള്ളതെന്ന് ലേഖകന്‍ പറയുന്നു:

പകര്‍ന്നു പിടിക്കാനുള്ള കഴിവ്: ഈ വിഷയം പറയുമ്പോള്‍ സ്വാഭാവികമായും ഏതെങ്കിലും അസുഖം ആയിരിക്കും നിങ്ങളുടെ മനസ്സില്‍ വരിക. എന്നാല്‍, തികച്ചും വ്യത്യസ്തമായ മറ്റൊരു കാഴ്ചപ്പാടില്‍ നോക്കിയാല്‍ മാത്രമേ ലേഖകന്‍ പറയുന്നത് പൂര്‍ണ്ണമായും ഗ്രഹിക്കാനാവൂ. കോട്ടുവായിടുന്നത് അതിന്‍റെ കാഴ്ചക്കാരിലേയ്ക്കോ കേള്‍വിക്കാരിലേയ്ക്കോ പകര്‍ന്നു പിടിക്കുന്നത് നോക്കൂ. ഒരു കാലത്ത് ജയന്‍ തരംഗവും ഷക്കീല തരംഗവും കേരളത്തില്‍ പകര്‍ന്നു പിടിച്ചില്ലേ?

ചെറിയ കാരണങ്ങള്‍ മൂലമുണ്ടാവുന്ന വലിയ ആഘാതങ്ങള്‍ (മാറ്റങ്ങള്‍): തികച്ചും നിര്‍ദ്ദോഷമെന്നു പറയാവുന്ന ചില ചെറിയ കാരണങ്ങള്‍ ചില വലിയ മാറ്റങ്ങള്‍ക്കുദാഹരണമാവുന്നത് ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അമ്പലപ്പുഴ പാല്‍പായസത്തിന്‍റെ കഥ പഠിച്ചിട്ടില്ലേ; ഒരു ചതുരംഗക്കളത്തില്‍ കൊള്ളിക്കാന്‍ ചെറിയൊരുപാധിയോടെ രാജാവിനോട് നെന്മണി ആവശ്യപ്പെട്ട കഥ?

നൈമിഷികമായുണ്ടാവുന്ന സ്ഥൂല വ്യതിയാനങ്ങള്‍: നൈമിഷികമാറ്റമാണ് റ്റിപിംഗ് പോയ്ന്‍റിന്‍റെ ജീവാത്മാവും പരമാത്മാവും. നാട്ടുമ്പുറങ്ങളില്‍ ഫോണ്‍ കണക്ഷനുകള്‍ കിട്ടിത്തുടങ്ങിയ കാലം ഓര്‍മ്മയുണ്ടോ? നിങ്ങളുടെ ബന്ധുക്കള്‍ക്കോ നിങ്ങള്‍ക്ക് ഫോണ്‍ വിളിച്ച് ‘അവിടെ ഇന്നെന്താ മീന്‍?’ എന്ന് ചോദിക്കേണ്ടുന്നവര്‍ക്കോ ഫോണ്‍ കിട്ടിയപ്പോഴാവും നിങ്ങള്‍ക്കും ആ ഉപകരണത്തോട് താല്പര്യം കൂടിയത്. നിങ്ങളുടെ ‘നെറ്റ്‍വര്‍കില്‍’ അധികം പേര്‍ ഫോണ്‍ ഉപയോക്താക്കളായില്ലായിരുന്നുവെങ്കില്‍, ഒരു പക്ഷേ, നിങ്ങളും ഫോണെടുക്കുന്നത് വൈകിച്ചേനെ. പറഞ്ഞുവന്നത്, ഈ ‘നെറ്റ്‍വര്‍കിംഗ്’ കാരണം ഫോണ്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ കുറഞ്ഞകാലയളവില്‍ വമ്പന്‍ കുതിച്ചു കയറ്റമുണ്ടായെന്ന വസ്തുതയാണ്.

ഈ ലേഖനത്തില്‍ മുമ്പു സൂചിപ്പിച്ചതു പോലെ, ഒരു സംഭവത്തിലോ പെരുമാറ്റത്തിലോ സ്വഭാവ രൂപീകരണത്തിലോ സ്ഥൂല വ്യതിയാനങ്ങളുണ്ടാക്കുന്ന വളരെ ചെറിയ കാലയളവിനെയാണ് യഥാക്രമം ആ സംഭവത്തിന്‍റെയോ പെരുമാറ്റത്തിന്‍റെയോ സ്വഭാവ രൂപീകരണത്തിന്‍റെയോ റ്റിപിംഗ് പോയ്ന്‍റ് എന്ന് വിളിക്കുന്നത്.

റ്റിപിംഗ് പോയ്ന്‍റിന്‍റെ സ്വഭാവങ്ങള്‍ സസൂക്ഷ്മം പരിശോധിക്കുകയാണ് പുസ്തകത്തില്‍. ഏതൊരു റ്റിപിംഗ് പോയ്ന്‍റിനും മൂന്ന് നിയമങ്ങളുണ്ടെന്ന് ലേഖകന്‍ പറയുന്നു. അവ ഇതാണ്:

The Law of the Few
മനുഷ്യ വര്‍ഗ്ഗത്തെ മുഴുവനായോ ഒരു പ്രദേശത്തെ ജനതയെ മാത്രമായോ സ്വാധീനിച്ചിട്ടുള്ള ഏതു സംഭവത്തിനും അതിന്‍റെ നേതൃരംഗത്ത് എണ്ണത്തില്‍ വളരെച്ചെറുതായ ഒരു പറ്റം ‘അമാനുഷ’രുണ്ടാവും. അവര്‍ തങ്ങളുടെ അറിവോ ഉത്സാഹമോ സ്വാധീനമോ ഉപയോഗിച്ച് ഒരു ജനാവലിയെത്തന്നെ തങ്ങള്‍ക്കൊപ്പം ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തയ്യാറാക്കുന്നു. ചരിത്രത്തിന്‍റെ ഭാഗമായ ഒരു വര്‍ഗ്ഗത്തിനും ഉദാഹരണമന്വേഷിച്ച് അധികം പോകേണ്ടി വരില്ല. ഈ അമാനുഷരെ മൂന്നു വര്‍ഗ്ഗമായി തിരിക്കുകയും (connectors-നാനാതുറകളിലുള്ളവരെ അറിയുന്നവനും ആ സൌഹൃദങ്ങള്‍ വര്‍ഷങ്ങളോളം നിലനിറുത്തുന്നവനും, mavens-ഏതെങ്കിലും വിഷയത്തെപ്പറ്റിയോ വിഷയങ്ങളെപ്പറ്റിയോ സകലതും അറിയുന്നവനും ആ അറിവ് സമ്മര്‍ദ്ദരൂപേണയല്ലാതെ മറ്റുള്ളവരുമായി പങ്കു വയ്ക്കുന്നവനും, and salesman-നാമറിയാതെ നമ്മുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നവനും നമുക്ക് ആശയങ്ങള്‍ ‘വില്‍ക്കുന്നവ’നും) ഓരോ വര്‍ഗ്ഗവും നിര്‍വഹിക്കുന്ന ഭാഗം (role) വിശദീകരിക്കുകയും ചെയ്യുന്നുണ്ട്, പുസ്തകത്തില്‍.

The Stickiness Factor
ഒരു പ്രവര്‍ത്തിയുടേയോ പ്രതികരണത്തിന്‍റേയോ ആശയത്തിന്‍റേയോ ആവശ്യകത, അത് എത്ര വ്യക്തമായിരുന്നാല്‍ പോലും, വീണ്ടും മനസ്സിലേയ്ക്ക് കൊണ്ടു വരാനുള്ള കഴിവിനെയാണ് അതിന്‍റെ Stickiness Factor കൊണ്ടുദ്ദേശിക്കുന്നത്. Stickiness Factor ഇല്ലാത്ത പ്രചരണങ്ങള്‍ക്ക് (campaigns) നൈമിഷികമായ വ്യതിയാനങ്ങള്‍ വരുത്താനുള്ള കഴിവ് കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്നു. പരസ്യങ്ങളെത്ര കണ്ടുമറന്നാലും ‘Moods, please’ ഓര്‍ത്തിരിക്കുന്നത് ഈ Stickiness Factor കൊണ്ടാണ് (no pun intended).

The Power of Context
നമ്മുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന ഏതൊരു സംഭവത്തോടും നാം പ്രതികരിക്കുന്നത് ചുറ്റുപാടുകള്‍ക്കനുസൃതമാണ്. ഇത് തെളിയിക്കാന്‍ ലേഖകന്‍ ഒന്നിലധികം ഉദാഹരണങ്ങള്‍ പറയുന്നുണ്ട്. 1964-ല്‍ ന്യൂയോര്‍ക്കില്‍ മുപ്പത്തിയെട്ടു അയല്‍ക്കാരുടെ മുന്നില്‍ വച്ച് ഒരു വനിത കുത്തിക്കൊല ചെയ്യപ്പെട്ട സംഭവമാണ് അതിലൊന്ന്. ഒരു പക്ഷേ ആ സംഭവത്തിന് ഒരേ ഒരാള്‍ മാത്രമാണ് സാക്ഷിയായുണ്ടായിരുന്നതെങ്കില്‍ അയാള്‍ പൊലീസിനെ വിളിക്കുമായിരുന്നെന്നും അതു വഴി ആക്രമിക്കപ്പെട്ടവള്‍ രക്ഷപ്പെടുമായിരുന്നെന്നും ലേഖകന്‍ യുക്തിയുക്തം കാണിച്ചു തരുന്നു. ആള്‍ക്കാര്‍ ഒരു കൂട്ടത്തിലാവുമ്പോള്‍ തങ്ങളുടെ മുന്നില്‍ നടക്കുന്ന സംഭവങ്ങളോടുള്ള വ്യക്തിപരമായ ഉത്തരവാദിത്തം വളരെയധികം കുറയുന്നു എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൂട്ടത്തിലുള്ള ഓരോരുത്തരും ‘ഇത് മറ്റേയാള്‍ക്ക് ചെയ്താലെന്താ?’ എന്ന ചിന്തയിലേയ്ക്ക് താനറിയാതെ വഴുതിവീഴുന്നു. 1989-ല്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ച എന്‍റെ ഹതഭാഗ്യരായ സുഹൃത്തുക്കളെ ഓര്‍മ്മ വരുന്നു. ഒരു വേള, നീന്തലറിയാവുന്ന ഒരാള്‍ മാത്രമായിരുന്നു അതു കണ്ടിരുന്നതെങ്കില്‍ അവര്‍ ഇന്നും ജീവിക്കുമായിരുന്നു.

മറ്റൊരു അതിശയകരമായ വിശേഷവും മാല്‍കം ഗ്ലാഡ്‍വെല്‍ പറയുന്നുണ്ട്. ഏതൊരു സംഗതിയും റ്റിപു ചെയ്യുന്നതിന് അനന്തമായ ജനക്കൂട്ടമാവശ്യമില്ലത്രേ. 150 എന്നൊരു മാന്ത്രിക നമ്പര്‍ അദ്ദേഹം പറയുന്നു. ഏതൊരു കൂട്ടത്തിലും നൂറ്റമ്പതോ അതില്‍ കുറവോ അംഗങ്ങളേയുള്ളൂവെങ്കില്‍ ആ കൂട്ടം കൂടുതല്‍ അടുപ്പവും പ്രവര്‍ത്തനക്ഷമതയും പരസ്പരാശ്രയത്വവും കാണിക്കുമെന്നാണ് ലേഖകന്‍റെ വാദം.

മനുഷ്യസഹജമായ ചില ചേഷ്ടകളുടെ രസകരമായ വിശകലനവും നടത്തുന്നുണ്ട് ഗ്രന്ഥകര്‍ത്താവ്. തെളിവുകളായി നിരത്തുന്ന പല പരീക്ഷണഫലങ്ങളും അനുബന്ധരേഖകളും രസകരങ്ങളാണ്. മുന്നൂറോളം പേയ്ജുകളുള്ള ഈ പുസ്തകം ആയാസരഹിതമായ വായനയായിരിക്കുമെന്നതില്‍ സംശയമില്ല.

അച്ചുവിന് മൂന്നു വയസ്സ്

ഒന്നല്ല, രണ്ടല്ല, മൂന്നാണു നിന്‍ പ്രായ‍-
മെന്നൊത്തു കണ്ടിട്ടു മൊഞ്ചത്തികള്‍ കൂടി,
നിന്നങ്ങു ചുറ്റിത്തിരിഞ്ഞെന്നു വന്നാലെ-
നിന്നാണെ, യച്ഛന്നു കോപം ശമിക്കില്ല!

ആരും കാണാത്ത തക്കത്തിന് തരക്കാരായ പെണ്‍കുട്ടികളെ ‘ഹഗ്ഗും’ ‘കിസ്സും’ ചെയ്യുന്ന, പ്രായത്തിനു ചേരാത്ത ഒരു സ്വഭാവം നിനക്കു വന്നു ചേര്‍ന്നതായി അച്ഛന്‍ അറിയുന്നു. സൂക്ഷിച്ചാല്‍ എന്‍റെ കയ്യിലിരിക്കുന്നതു (പെണ്ണുങ്ങളുടെ കയ്യിലിരിക്കുന്നതും) വാങ്ങിക്കൂട്ടാതെ കഴിക്കാം!

ഈ വിഷയത്തിലുള്ള പഴയൊരു പോസ്റ്റ്: അച്ചുവിന് രണ്ടു വയസ്സ്.

പിന്നെഴുത്ത്: എന്നോടുള്ള ദേഷ്യം തേങ്ങയോട് കാട്ടണമെന്നില്ല.

അഞ്ജലി

അഞ്ജലി എന്നു പേരുള്ള ഒരകന്ന ബന്ധു എനിക്കുണ്ട്.

അവളെ എനിക്കത്ര മതിപ്പുണ്ടായിരുന്നില്ല. മറ്റൊന്നും കൊണ്ടല്ല. അവള്‍ എന്നേക്കാള്‍ മിടുക്കിയായിരുന്നു. പഠിക്കാനും സംസാരിക്കാനും ആളുകളോട് ഇടപഴകാനും വരയ്ക്കാനും നൃത്തം ചെയ്യാനും അവള്‍ക്കുള്ള നൈപുണ്യം എനിക്ക് അന്നുമില്ല, ഇന്നുമില്ല. അസൂയ കാരണം ആരംഭിച്ച മതിപ്പില്ലായ്മ ഇല്ലാതാക്കാന്‍ ഞങ്ങള്‍ക്കിരുവര്‍ക്കും ഇന്നേ വരെ അവസരവുമുണ്ടായിട്ടില്ല.

അഞ്ജലി എന്ന ആ മിടുക്കിയെ ഞാന്‍ വീണ്ടുമോര്‍ക്കുന്നു. അതിനു കാരണമായതോ ഏതോ ഒരു അഞ്ജലി മൈക്രോസോഫ്റ്റിലേയ്ക്ക് എഴുതിയ കത്താണ്. ഇതാണ് അഞ്ജലിയുടെ പരാതി: മൈക്രോസോഫ്റ്റ് വേഡ്, ഹോട്മെയ്‍ല്‍ തുടങ്ങിയവ ഉപയോഗിക്കുന്ന സ്പെല്‍ ചെക്കറില്‍ അവളുടെ പേരിന്‍റെ സജഷന്‍ ആയി ഒരു വാക്ക് വരുന്നത് മാറ്റുക. ന്യായമായ ആവശ്യം. പരിഗണിക്കപ്പെടുമെന്നു തന്നെയാണ് എന്‍റെ വിശ്വാസം.

(കെവിന്‍റെ അഞ്ജലി ഓള്‍ഡ് ലിപിയോട് എനിക്ക് മതിപ്പാണ്.)