ഭൂമി ഇങ്ങനെയല്ല

(ചിത്രത്തിനു് odt.org-നോടു് കടപ്പാടു്)

ങേ, ഇതെന്തൊരു ഭൂമി? ഭൂമി ഇങ്ങനെയല്ല. ഭൂമി ഇപ്രകാരം കീഴ്മേല്‍ മറിഞ്ഞിരുന്നാല്‍ ഇവിടെ ജീവിക്കുന്നവര്‍ക്കു് ആകെ ചിത്തഭ്രമം വരും. ഇതു് ഒരു വന്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണെന്നതു് നിസ്തര്‍ക്കമല്ലേ? വരൂ, നമുക്കു സമരം ചെയ്യാം. എന്നുമാത്രമോ, വരും തലമുറ ഈ തെറ്റുകള്‍ കണ്ടുപഠിക്കാതിരിക്കാന്‍ നമുക്കു് അവരുടെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കാം.

Published in: on July 2, 2008 at 9:53 pm Comments (6)

പണം തരൂ, സ്ഥലം വിടൂ

ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളുടെ അവസാനം പവര്‍ഹൌസ് ജങ്ഷന്‍റെ മൂലയ്ക്കുണ്ടായിരുന്ന ‘മഹാരാജാ’യില്‍ നിന്നും 60 രൂപയ്ക്ക് ‘റെഡീമെയ്ഡ്’ ഷര്‍ട്ട് വാങ്ങിയിറങ്ങുമ്പോള്‍ നേരേ എതിരേ പലനിലകളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പാര്‍ത്ഥാസിലേയ്ക്ക് ഇരുന്നൂറ്റമ്പതും മുന്നൂറും രൂപയ്ക്ക് ഷര്‍ട്ട് വാങ്ങാന്‍ കയറുന്നവരോടെനിക്ക് അസൂയയായിരുന്നു. പിന്നീട്, ചുവന്നുലഞ്ഞ സമത്വസുന്ദരമനോഹരലോകം മനസ്സില്‍ നിറഞ്ഞ നാളുകളിലെന്നോ അസൂയ പുച്ഛമായി മാറി.

പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്, പാര്‍ത്ഥാസ് എന്ന കട നല്‍കുന്ന സൌകര്യം ഞാന്‍ ഉപയോഗപ്പെടുത്തിത്തുടങ്ങിയത്. ഓണത്തിനും ആണ്ടറുതിയ്ക്കും വാങ്ങുന്ന അത്യാവശ്യം തുണി ആഡംബരമല്ലെന്നും അതിന് പാര്‍ത്ഥാസ് നല്‍കുന്ന സൌകര്യം ഉപയോഗപ്പെടുത്താമെന്നും അങ്ങനെ ചെയ്യുന്നത് മൂലം ഞാന്‍ കരുതിയിരുന്നമാതിരി വിപത്തൊന്നും ഇഹലോകത്തില്‍ സംഭവിക്കാന്‍ പോകുന്നില്ലെന്നും എനിക്ക് ബോധ്യമായി.

ഞാനും കുടുംബവും പാര്‍ത്ഥാസിന്‍റെ വിശ്വസ്ത ഉപഭോക്താക്കളായി കഴിയവേയാണ് താഴെപ്പറയുന്ന സംഭവം അരങ്ങേറുന്നത്.

അതൊരു തിങ്കളാഴ്ചയായിരുന്നു. ‘എന്തരടേ അണ്ണാ, ഇത്രയും വലിയ ക്യൂകള്’ എന്ന ചോദ്യത്തിന് മറുപടി പറയണോ എന്നു ശങ്കിച്ചിരിക്കവേ, വന്നൂ ഉത്തരം: ‘നാളെ ക്രിസ്മസാണല്ലേ… അവധിയായതുകൊണ്ട് കുടിച്ചു തീര്‍ക്കാനാണണ്ണാ!’

ദേശീയ ഉപഭോക്തൃദിനം. പത്രങ്ങളായ പത്രങ്ങളിലൊക്കെ ഫുള്‍പേജ് പരസ്യം. പണമുള്ളവനാണ് രാജാവ്. വല്ലതും വന്നു വാങ്ങൂ, എന്നും വാങ്ങുന്നവന്‍ രാജാധിരാജന്‍.

ഇന്നത്തെ സാധാരണ ജൌളിവില വച്ചു നോക്കുമ്പോള്‍ 6000 രൂപ വെറും കപ്പലണ്ടി. എന്നാലും തെറ്റു തെറ്റാണല്ലോ.

‘സാര്‍, ഇത് തെറ്റാണല്ലോ? ഇങ്ങനെ അല്ലല്ലോ ഇവിടെ പതിവ്?’

പതിവുകാരനായാല്‍ പോരാ. 6000 രൂപയുടെ ബില്ലെവിടെ, ലക്ഷങ്ങളുടെ ബില്ലെവിടെ? 6000 രൂപ ചെലവാക്കുന്ന പതിവുകാരനോട് മതിപ്പു പോര.

‘നിങ്ങള്‍ക്കെന്തു വേണം?’ സ്വരം കനക്കുന്നു.
‘മാനേജരെ ഒന്നു കാണണം,’ ഉപഭോക്താവ് ആരായുന്നു.
‘മാനേജര്‍ ഇല്ല.’

പകരക്കാരനും ഇല്ല. ഇപ്പോള്‍ നാഥനില്ലാക്കളരി. വരും. ചിലപ്പോള്‍ പത്തു മിനിറ്റിനുള്ളില്‍, ചിലപ്പോള്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ്. ചിലപ്പോള്‍ ഇന്ന് വന്നില്ലെന്നും വരാം.

‘എങ്കില്‍ പരാതി ആരോടു പറയും?’
‘ആരോടു വേണമെങ്കിലും പറയാം. ഗവണ്മന്‍റില്‍ പരാതിപ്പെടൂ! ഇവിടെ ആളില്ല. ഇത് പരാതി എടുക്കുന്ന സ്ഥലമല്ല. ആളുകള്‍ വരുന്നു, തുണി വാങ്ങുന്നു, പൈസ തരുന്നു, പോകുന്നു.’
‘അപ്പോള്‍ ഇതുപോലുള്ള പ്രശ്നങ്ങള്‍?’

ഇന്നു വരെ ഉണ്ടായിട്ടില്ല. ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നെ ആരും പറഞ്ഞിട്ടുമില്ല.

‘നിങ്ങള്‍ മാത്രമാണ് ഇതിത്ര വലിയ കാര്യമാക്കുന്നത്. മറ്റുള്ളവര്‍ക്ക് ഇതിനു പിറകേ നടക്കാന്‍ സമയം കാണില്ല. കുമാര്‍ സാര്‍ വരുമ്പോള്‍ പറഞ്ഞു നോക്കൂ. പക്ഷേ ഇതില്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല.’
‘കുമാര്‍ സാര്‍ ആണോ മാനേജര്‍?’
‘എനിക്ക് നിങ്ങളോട് സംസാരിക്കാന്‍ സമയമില്ല. മാറി നില്‍ക്കൂ. നിങ്ങള്‍ക്കു വേറേ പണിയില്ലേ?’
‘ഇല്ല, ഇന്ന് ദേശീയ ഉപഭോക്തൃദിനമാണ്!’
‘ഒന്നു പോടോ…’

സംസാരം ശ്രദ്ധിച്ച് മറ്റു ‘സാധാരണക്കാര്‍’ ഞങ്ങള്‍ക്കു ചുറ്റും കൂടുന്നു. എന്തരടേ അപ്പികളേ? ഞങ്ങളുടെ വിവരണം കേട്ട് ചുറ്റും കൂടുന്നവരുടെ എണ്ണം അല്പാല്പമായി വര്‍ദ്ധിക്കുന്നു.

അപ്പോളതാ, കുമാര്‍ പ്രത്യക്ഷനാവുകയായി, ആരെടാ, എന്തെടാ സ്റ്റൈലില്‍ത്തന്നെ.

‘സര്‍, ദാ…’
‘എനിക്കൊന്നും കേള്‍ക്കണ്ട. നിങ്ങളെ ഉദ്ദേശിച്ചല്ല ഈ കട നടത്തുന്നത്.’

സുഹൃത്തുക്കളേ, കേട്ടില്ലേ? നമ്മള്‍ തുണി വാങ്ങാന്‍ വരുന്നവരെ ഉദ്ദേശിച്ചല്ലത്രേ ഈ കട!

‘എന്നാലൊരു കാര്യം ചെയ്യ്, കടയ്ക്കു പുറത്തിറങ്ങി നിന്ന് വിളിച്ചു പറയ്, ആള്‍ക്കാരിവിടെ കയറാതിരിക്കുമോ എന്നു നോക്കട്ടെ!’

ഞാന്‍ വിന്‍ഡോസ് മീഡിയ റ്റീമില്‍ ആയിരുന്നപ്പോള്‍ ഞങ്ങളുടെ Wall of Fame -ല്‍ സ്ഥിരമായി സ്ഥാപിച്ചിട്ടുണ്ടായിരുന്ന ഈ വാചങ്ങള്‍ ഞാന്‍ ഓര്‍ത്തുപോയി:

A customer is the most important visitor on our premises. He is not dependent on us. We are dependent on him. He is not an interruption on our work. He is the purpose of it. He is not an outsider on our business. He is a part of it. We are not doing him a favor by serving him. He is doing us a favor by giving us an opportunity to do so.
Mahatma Gandhi

അങ്ങനെ ഞാന്‍ അവസാനമായി പാര്‍ത്ഥാസില്‍ പോയി. പാര്‍ത്ഥാസിന്‍റെ മാനേയ്ജുമെന്‍റില്‍ ‘പിടിപാടുള്ള’ ശ്രീമതി. ലതയോട് പറയണോ എന്ന് ആലോചിച്ചു. ഒരു പുനരാലോചനയില്‍, കുമാര്‍ ആവശ്യപ്പെട്ടതു പോലെ, കടയ്ക്കു പുറത്തിറങ്ങി നിന്ന് വിളിച്ചു പറയുന്നതില്‍ തെറ്റില്ല എന്നു കരുതി അങ്ങനെ ചെയ്യുന്നു.

പണം മുടക്കുന്നവര്‍ക്ക് സേവനമേന്മ പ്രശ്നമല്ലാതാവുമ്പോള്‍ ചെലവഴിക്കുന്നതില്‍ മടികാണിക്കാത്ത മലയാളിയ്ക്ക് നഷ്ടമാവുന്നത് അനുകരണീയമായ ഉപഭോക്തൃസംസ്കാരമാണ്.

(ഈ കഥയും കഥാപാത്രങ്ങളും സാങ്കല്പികമല്ല.)

Published in: on January 12, 2008 at 8:56 am Comments (19)

മിസ്ഡ് കോള്‍

“ഹലോ, 329 xxxx അല്ലേ?” ഞാന്‍ ആരാഞ്ഞു.
“അതെ!” മറുതലയ്ക്കല്‍ നിന്നും സ്ത്രീശബ്ദം.
“എന്‍റെ പേര് സന്തോഷ്. കുറച്ചു നേരം മുമ്പ് ഈ നമ്പറില്‍ നിന്ന് എന്‍റെ മൊബൈല്‍ ഫോണിലേയ്ക്ക് ഒരു മിസ്ഡ് കോള്‍ കണ്ടു?”
(മകന്‍ സതീശനോടാവണം) “എടാ സതീശോ, ദേണ്ട നോക്കടാ, ആരാണ്ടാ വിളിച്ച് എന്താണ്ടാ പറേണ്!”
“ഹലോ,” സതീശന്‍ ഫോണെടുത്തു.
“ഹലോ, എന്‍റെ പേര് സന്തോഷ്. കുറച്ചു നേരം മുമ്പ് ഈ നമ്പറില്‍ നിന്ന് എന്‍റെ മൊബൈല്‍ ഫോണിലേയ്ക്ക് ഒരു മിസ്ഡ് കോള്‍ കണ്ടു. തെറ്റിദ്ധരിക്കരുത്, ഇത്രമാത്രമേ ഞാന്‍ അമ്മയോടും പറഞ്ഞിട്ടുള്ളൂ.”

* * *

“ഹലോ സുരേഷ് ചേട്ടനാണോ?” മറുതലയ്ക്കല്‍ നിന്നും ഹലോ കേട്ടയുടനെ ഞാന്‍ ചോദിച്ചു.
“അല്ല, രാമചന്ദ്രനാണ്.”
“ക്ഷമിക്കണം, റോംഗ് നമ്പര്‍.”
“ഇതാരാണ്? ആരെയാണ് വേണ്ടത്?”

റോംഗ് നമ്പര്‍ കറക്കി വിളിക്കുന്നവരോടും സംസാരിക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നവരുണ്ടെന്നത് പുതിയ അറിവ്‍!

* * *

“വണ്ടി ഇന്നലെ കൊല്ലത്തിനു പോയിരുന്നോ?” ഫോണെടുത്തയുടന്‍ വന്നൂ, മറുവശത്തു നിന്നു ചോദ്യം.
“ഇല്ല, കൊല്ലത്തിനു പോയില്ലല്ലോ.” ഞാന്‍ പറഞ്ഞു.
“അതു വെറുതേ, ഞാന്‍ പാരിപ്പള്ളിയില്‍ വച്ച് കണ്ടല്ലോ!”
“ഓ, അതോ? ഇന്നലെ ചാത്തന്നൂര്‍ പോയിരുന്നു.” വീട്ടാവശ്യത്തിനുള്ള ചില ചില്ലറ സാധനങ്ങള്‍ വാങ്ങാന്‍ ചാത്തന്നൂരുള്ള ഒരു ഹാര്‍ഡ്‍വെയര്‍ കടയില്‍ പോയത് ശരിയാണ്.
“അതു പറ! ലോഡ് കിട്ടിയോ?”
“വാങ്ങാന്‍ പോയതെല്ലാം കിട്ടിയില്ല. പക്ഷേ ബാക്കിയുള്ളത് അവര്‍ കൊണ്ടു വന്നു തരും.”
“അപ്പോള്‍ എന്‍റെ കാശ്?”
“ങേ? എന്തു കാശ്? ഇത് ആരാണ്?”
“ഇത് 265 xxxx അല്ലേ?”
“അല്ല, ഇത് 268 xxxx ആണ്.”

* * *

“എടാ, നീ പോയില്ലേ?” ഫോണെടുത്ത് ഹലോ പറഞ്ഞയുടന്‍ ചോദ്യം വന്നു.
“ഇല്ല, ഞാന്‍ അടുത്തയാഴ്ചയാ പോകുന്നത്.”
“ഞാനിപ്പോള്‍ വന്നാല്‍ നീ അവിടെ കാണുമോ?”
ഇത്രയുമായപ്പോള്‍ എനിക്കൊരു സംശയം: “ഡേയ്, നീ വിനോദാഡേയ്?” ഞാന്‍ ആരാഞ്ഞു.
“നിനക്കെന്നെ മനസ്സിലായില്ലേടാ പട്ടീ?” അടുത്ത ബന്ധുവാണെങ്കിലും ഇതുവരെ ശത്രുതയൊന്നുമില്ലാതെ കഴിഞ്ഞിരുന്ന വിനോദില്‍ നിന്നും ഇങ്ങനെ ഒന്നു പ്രതീക്ഷിക്കാത്തതിനാല്‍ ഞാനല്പം വിഷണ്ണനായ് ചമഞ്ഞു.
“എനിക്കു നിന്നെ മനസ്സിലായി, പക്ഷേ നിനക്ക് എന്നെ മനസ്സിലായോ എന്ന് സംശയം…”
ഒരു നിമിഷം നിശ്ശബ്ദത. അതിനു ശേഷം വന്നു മറുപടി: “അണ്ണാ, അണ്ണനായിരുന്നാണ്ണാ? അണ്ണന്‍റേം അഭിലാഷിന്‍റേം ഒച്ച ഒരുപോലിരുക്കുന്നണ്ണാ!”

* * *

ഈ അടുത്ത കാലത്ത് കേരളത്തിലായിരുന്നപ്പോളുണ്ടായ ചില ഫോണ്‍ സംഭാഷണങ്ങളാണിവ. ഫോണ്‍ കോളുകള്‍ വഴി ഈ ലേഖകനു പറ്റിയ ചില അമളികള്‍ ‘എഴുത്തുകാരന്‍റെ സ്വാതന്ത്ര്യം’ എന്ന സൌകര്യം ഉപയോഗിച്ച് ഇവിടെ വെളിപ്പെടുത്തുന്നില്ല. ഒന്നുണ്ട്: മുന്‍‍പരിചയമില്ലാത്തവരോട് സംസാരിക്കുമ്പോള്‍ പോലും ഫോണ്‍ ചെയ്യുന്നയാള്‍ താന്‍ ആരാണെന്നതും തനിക്ക് ആരോടാണ് സംസാരിക്കേണ്ടതെന്നതും വെളിപ്പെടുത്തുന്നതിനു മുമ്പ് സംഭാഷണം ആരംഭിച്ച് അവസാനിപ്പിക്കുന്നതാണ് എന്‍റെ പ്രദേശത്ത് പൊതുവില്‍ കണ്ട രീതി.

Published in: on January 10, 2008 at 2:05 am Comments (17)

ശുപാര്‍ശക്കത്ത്

സ്നേഹം നിറഞ്ഞ ശ്രീജയ്ക്ക്,

നിന്നെ എനിക്ക് നേരിട്ട് പരിചയമില്ല; നിനക്ക് എന്നെ അറിയാമായിരിക്കും. ഞാന്‍ ജയചന്ദ്രന്‍റെ സുഹൃത്താണ്.

ജയനെ നീ പ്രേമിക്കാത്തതെന്താണെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. അതൊന്നു മനസ്സിലാക്കാനാണ് ഈ കത്ത്.

അവന് സൌന്ദര്യമുണ്ട്. ക്ഷണക്കത്തിലെ നായകനും ജയനും ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോ അവന്‍ നിന്നെക്കാണിച്ചില്ലേ? നീ തന്നെ പറയൂ, ആര്‍ക്കാണ് സൌന്ദര്യം കൂടുതല്‍? ഞങ്ങള്‍ സുന്ദരന്മാരുടെ gang-ല്‍ ഏറ്റവും സൌന്ദര്യമുള്ളവരിലൊരാള്‍ ജയന്‍ തന്നെ.

College day-യ്ക്ക് ജയന്‍ പാടിയ ‘മീനാരത്തോണിയില്‍’ എന്ന ഉദാത്ത പ്രേമഗാനം അവന്‍ തന്നെ സംഗീതസം‌വിധാനം ചെയ്തതാണ്. അത് പാടുമ്പോഴും അതിന്‍റെ ഈണങ്ങള്‍ ഗിറ്റാറില്‍ മീട്ടുമ്പോഴും മനസ്സില്‍ നീയാണ് എന്നാണ് ജയന്‍ പറയാറ്. (ആ പാട്ടെഴുതിയത് ഞാനാണ്, പക്ഷേ അതിനിവിടെ വലിയ പ്രസക്തിയില്ല.)

സത്യം പറഞ്ഞാല്‍,

രജനിതന്‍ മേട്ടിലെ പുല്‍പ്പരപ്പില്‍
രാവേറെച്ചെന്നിട്ടുറങ്ങിടും നാം,
ഈ ഗാന മന്ത്രങ്ങള്‍ ചൊല്ലിടും നാം
ഈറനണിഞ്ഞെത്തും പൈങ്കിളിയേ!

എന്ന വരികള്‍ വീണ്ടും മൂളുമ്പോഴും വല്ലപ്പോഴുമൊക്കെ പാടിക്കേള്‍ക്കുമ്പോഴും ഇപ്പോള്‍ ഞാനും ശ്രീജയെ ഓര്‍ക്കാറുണ്ട്!

അവന് എന്നെപ്പോലെ അനവധി നല്ല സുഹൃത്തുക്കളുണ്ട്. എന്നാലും ഇങ്ങനെയൊരു ശുപാര്‍ശക്കത്തെഴുതാന്‍ ജയന്‍ എന്നെത്തന്നെ ചുമതലപ്പെടുത്തിയത് ഞാനൊരു സാഹിത്യകാരനായതുകൊണ്ടു മാത്രമല്ല, എന്‍റെ കയ്യക്ഷരം അവനേക്കാള്‍ വളരെ ഭേദപ്പെട്ടതാണെന്നതു കൊണ്ടു കൂടിയാണ്.

ജയനെ പ്രേമിക്കാതിരിക്കാന്‍ നീ പറയുന്ന ന്യായങ്ങള്‍ക്ക് ഒട്ടും വിശ്വാസ്യതയില്ല.

എല്ലാവരും പഠനത്തില്‍ ഒന്നാമതായിരിക്കണമെന്ന് ശഠിക്കരുത്. ഉദാഹരണത്തിന്, ജയന്‍ ഏതെങ്കിലും വിഷയത്തില്‍ ഒന്നാമതായാല്‍ നീ എന്തു ചെയ്യും? നീ ഒന്നാം സ്ഥാനത്തു നിന്ന് പിന്തള്ളപ്പെടില്ലേ? ഈ ഞാന്‍ തന്നെ, മിക്ക വിഷയത്തിലും എന്‍റെ ബാച്ചില്‍ ഒന്നാമതാണെങ്കിലും ചില കാര്യങ്ങളില്‍ രണ്ടാമതോ മൂന്നാമതോ ആയിപ്പോവാറുണ്ട്.

വാരാന്ത്യങ്ങളില്‍ ബീയര്‍ നുണയുന്നത് ഇന്നത്തെക്കാലത്ത് മദ്യപാനമായി കണക്കാക്കാന്‍ പറ്റില്ല. രാജീവ്ഗാന്ധി വരെ കുടിക്കുന്നുണ്ടെന്നാണ് എന്‍റെ അറിവ്. ജയന്‍ ഒരിക്കലും ഓവറാക്കാറില്ല എന്ന് എനിക്ക് ഉറപ്പു തരാന്‍ പറ്റും. മദ്യപാനം ശീലമില്ലാത്ത ഞാനാണ് പലപ്പോഴും അവനെ ഹോസ്റ്റലില്‍ തിരിച്ചെത്തിക്കുന്നത്.

ജയന്‍ ധനികകുടുംബത്തില്‍ പിറന്നയാളാണ്. അത് എങ്ങനെയാണ് ഒരു കുറ്റമാവുന്നത്? നീ ഒരു സാധാരണ വീട്ടിലെ കുട്ടിയാണ് എന്ന് ജയന്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ചേരേണ്ടവര്‍ ചേര്‍ന്നാലേ ചേര്‍ച്ചയുണ്ടാവൂ എന്നോ മറ്റോ നീ ഇടയ്ക്കിടെ പറയാറുണ്ടെന്നും ജയന്‍ പറയുന്നു. എനിക്കിതേ പറയാനുള്ളൂ: പണമുള്ളവരെയെല്ലാം ഒഴിവാക്കി അനാഥാലയത്തില്‍ നിന്നും കല്യാണം കഴിക്കാനാണോ ഉദ്ദേശിക്കുന്നത്? ഞങ്ങള്‍ ധനവാന്മാരാണെങ്കിലും ആദര്‍ശവാന്മാരാണ്. ഞങ്ങള്‍ പലപ്പോഴും പറയും, ഏതെങ്കിലും പാവപ്പെട്ട വീട്ടിലെ കുട്ടിയെ രക്ഷിക്കാനായാല്‍ ഞങ്ങളുടെ ജീവിതം ധന്യമാവുമെന്ന്.

നീയൊരു പട്ടത്തിയും അവന്‍ ഈഴവനുമാണെന്നുള്ള വാദമാണ് എനിക്ക് ഏറ്റവും അവിശ്വസനീയമായി തോന്നിയത്. നിങ്ങള്‍ രണ്ടും മനുഷ്യരല്ലേ? ഞാനൊരു നായരാണെന്ന കാരണം കൊണ്ട്, അവന്‍റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍, ഒരു പക്ഷേ, നീ എന്നോടും ഇതു തന്നെ പറയുമായിരുന്നല്ലോ?

പിന്നെ ഒരു രഹസ്യം കൂടി പറയാം. നീ പറഞ്ഞതു കൊണ്ടു മാത്രമാണ് ജയന്‍ കൃഷ്ണകുമാറിനു വേണ്ടി രഹസ്യമായി പ്രവര്‍ത്തിച്ചത്. ഒരു SFI പ്രവര്‍ത്തകനു ചേരുന്ന പണിയായിരുന്നില്ല അത്. ഞാനും എന്‍റെ മറ്റു സുഹൃത്തുക്കളും കൂടി ഉത്സാഹിച്ചു പ്രവര്‍ത്തിച്ചതു കൊണ്ടാണ് ഇന്ന് കൃഷ്ണകുമാര്‍ ചെയര്‍മാനായി നടക്കുന്നത്. ഞാന്‍ പുറമേ SFI-ക്കാരനായി ഭാവിക്കുന്നുണ്ടെങ്കിലും ഉള്ളില്‍ നിന്നെപ്പോലെ ABVP അനുഭാവമുള്ള ആളാണ് (ഇത് ആരോടും പറയരുത്).

ഇതു കൂടി നീ മനസ്സിലാക്കണം. നിന്‍റെ കാമുകനെന്ന് വീമ്പിളക്കി നടക്കുന്ന രഞ്ജിത്തില്ലേ? അവനേക്കാള്‍ നിനക്ക് യോജിച്ച മറ്റാരുമില്ലെന്ന് നീ കരുതുന്നുണ്ടെങ്കില്‍ അത് സത്യമല്ല.

ശ്രീജയില്‍ നിന്നും അനുകൂലമായ ഒരു മറുപടി ഞാന്‍ പ്രതീക്ഷിക്കുന്നു. മറുപടി എഴുതുമ്പോള്‍ അക്കാര്യം ജയനോട് പറയേണ്ട. കത്ത് കിട്ടിയ ശേഷം ജയനെ കാണിക്കാനുള്ളതു മാത്രം ഞാന്‍ അവനെ കാണിച്ചുകൊള്ളാം.

ഏറ്റവും സ്നേഹത്തോടെ,
രാജേഷ് പി. കെ.

Published in: on November 4, 2007 at 1:00 am Comments (22)

ഇന്നു കടം, നാളെ രൊക്കം!

സീയാറ്റിലിലെ കേരള അസോസിയേഷന്‍ വര്‍ഷാവര്‍ഷം ജൂലൈ മാസത്തില്‍ അംഗങ്ങള്‍ക്കായി പിക്നിക് നടത്താറുണ്ട്. ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഈ സംഗമത്തില്‍ വച്ചാണ് സാധാരണയായി പുതുതായി സീയാറ്റിലില്‍ വന്നവര്‍ സൌഹൃദങ്ങള്‍ തുടങ്ങുകയും പഴമക്കാര്‍ സൌഹൃദങ്ങള്‍ പുതുക്കുകയും ചെയ്യുന്നത്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ദിവസം മുഴുവന്‍ ഉല്ലസിക്കുവാന്‍ തക്കവിധം സൌഹൃദസല്ലാപങ്ങളും മത്സരങ്ങളും മത്സരേതര കായിക വിനോദങ്ങളും സംഘടിപ്പിക്കാനും, വിജയിക്കുന്ന എല്ലാവര്‍ക്കുമെന്നപോലെ, പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സമ്മാനങ്ങളും മറ്റും വാരിക്കോരി കൊടുക്കുവാനും സംഘാടകര്‍ ശ്രദ്ധിക്കാറുണ്ട്. മലയാളം മാത്രമേ സംസാരിക്കാവൂ തുടങ്ങിയ ചെറിയ ചെറിയ നിഷ്കര്‍ഷകളിലൂടെ മലയാളത്തോട് കുട്ടികള്‍ക്കുള്ള പ്രതിപത്തി നിലനിറുത്താനും പിക്നിക് ഉപകരിക്കുന്നു. ഇതിനെല്ലാമുപരി, പങ്കെടുക്കുന്ന എല്ലാ അംഗങ്ങള്‍ക്കും ഉച്ചഭക്ഷണവും മറ്റു ലഘു ഭക്ഷണ/പാനീയങ്ങളും അസോസിയേഷന്‍റെ ചെലവില്‍ നല്‍കാറുമുണ്ട്.

ഭക്ഷണം സൌജന്യമായി നല്‍കുന്നു എന്നു പറഞ്ഞെങ്കിലും, അതിലൊരു ചെറിയ ഫുട്നോട്ട് കൂടി ഉള്‍പ്പെടുത്തണം എന്ന് പറയേണ്ടതില്ലല്ലോ. ദിവസം മുഴുവന്‍ നിറയുന്ന ആഹ്ലാദത്തിനും ആരവങ്ങള്‍ക്കും മൂകസാക്ഷിയായി, ഒരു സംഭാവനപ്പെട്ടി, പിക്നിക് നടക്കുന്ന പാര്‍ക്കിന്‍റെ ഒരു മൂലയിലുണ്ടാവും. പിക്നിക് സംഘടിപ്പിക്കുന്നതിന്‍റെ ചെലവുകള്‍ (പാര്‍ക് റിസര്‍വു ചെയ്യുക, മത്സരങ്ങള്‍ സംഘടിപ്പിക്കുക, സമ്മാനങ്ങള്‍ വാങ്ങുക, ഭക്ഷണം തരപ്പെടുത്തുക) സ്വമേധയായുള്ള സംഭാവനകളിലൂടെ അംഗങ്ങളില്‍ നിന്ന് പിരിഞ്ഞു കിട്ടണമെന്നതാണ് അസോസിയേഷന്‍ ആഗ്രഹിക്കുന്നത്.

ഇക്കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, പലവട്ടം അസോസിയേഷന്‍ ഭാരവാഹിയായ അനുഭവം വച്ച്, ഈ മാതൃക ഒരിടത്തും വിജയിക്കില്ല എന്ന സ്വാഭാവികമായ അനുമാനത്തില്‍ ഞാന്‍ എത്തിയിരുന്നു. മൊത്തം ചെലവിന്‍റെ പത്തു മുതല്‍ ഇരുപത് ശതമാനം വരെ മാത്രമേ സംഭാവന എന്ന രീതിയില്‍ അസോസിയേഷനു ലഭിച്ചിരുന്നുള്ളൂ. അതില്‍ തന്നെ, പകുതിയിലധികവും ഭാരവാഹികള്‍ തന്നെ നല്‍കുന്ന സംഭാവനയത്രേ!

അങ്ങനെയിരിക്കവേയാണ് ഞാന്‍ റ്റെറാ ബൈറ്റിനെക്കുറിച്ച് കേള്‍ക്കുന്നത്. എസ്പ്രസോയും, സാന്‍ഡ്‍വിചുകളും, ഡിസേര്‍ടുകളും, കോഫിയും സൌജന്യമായി കൊടുക്കുന്ന കട! പൂര്‍ണ്ണമായും സൌജന്യം എന്നു പറഞ്ഞുകൂട: മനസ്സുണ്ടെങ്കില്‍ പണം കൊടുത്താല്‍ മതി. അവരുടെ സൈറ്റു പ്രകാരം,

Terra Bite Lounge is an upscale voluntary payment cafe/deli. Patrons choose what to pay, and are encouraged to pay what they would elsewhere. We also cheerfully serve those who cannot pay, in a non-stigmatizing customer setting, with no political or religious message, and with full-time availability.

ഫ്രീ കിട്ടിയാല്‍ ഫീനോളും കുടിക്കുന്ന തരക്കാരെ ഈ വരികളിലൂടെയാണ് അവര്‍ അകറ്റി നിറുത്തുന്നത്:

We exclude those who ruin the experience for others.

ഇതു മാത്രമോ, ഈ കടയ്ക്കുള്ളില്‍ വയര്‍ലെസ് ഇന്‍റര്‍നെറ്റ്, X-Box/PS3 ഗെയിം ഖണ്‍സോളുകള്‍ എന്നിവ ഉപഭോക്താക്കള്‍ക്ക് സൌജന്യമായി ലഭിക്കും. അവരുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിവരിക്കുന്ന പേജില്‍, ഈ സം‌വിധാനം കുറ്റമില്ലാതെ പ്രവര്‍ത്തിക്കുന്നതായി സാക്ഷ്യപ്പെടുത്തുന്നു.

ലോകത്തിന്‍റെ ഏതോ കോണിലല്ല ഇതു നടക്കുന്നത്, ഞാന്‍ താമസിക്കുന്നതിനടുത്തു തന്നെ. അതിനാല്‍, ഇപ്പറഞ്ഞതെല്ലാം സത്യമാണെന്ന് സ്ഥിരീകരിക്കാന്‍ എനിക്കു സാധിക്കുന്നു. ഇത്തരം സം‌വിധാനം മറ്റെവിടെയെങ്കിലും നിലവിലുള്ളതായി അറിയുമോ?

എന്‍റെ നാട്, നിങ്ങളുടെയും

മുന്‍‍മന്ത്രി ഗണേഷ്കുമാര്‍ ഒരു താരമായി തിളങ്ങി നിന്ന കാലം. അഭിമുഖ സംഭാഷണത്തിനിടയില്‍ ചോദ്യകര്‍ത്താവ് ചോദിക്കുന്നു (ചോദ്യം അപ്പടിയല്ല താഴെക്കൊടുക്കുന്നത്, ആശയം മാത്രം):

വണ്‍‍വേ നിയമം തെറ്റിച്ചു സ്കൂട്ടറോടിച്ച യുവാവിന് താങ്കള്‍ നേരിട്ട് പിഴകൊടുക്കുന്ന വാര്‍ത്തയും ചിത്രവും പത്രങ്ങളില്‍ വന്നല്ലോ. വര്‍ഷങ്ങള്‍ക്കു മുമ്പ് താങ്കള്‍ ഒരു കോളജ് വിദ്യാര്‍ഥിയായിരുന്നപ്പോള്‍ വണ്‍‍വേ നിയമം തെറ്റിച്ചു വാഹനമോടിച്ചതായും പോലീസ് തടഞ്ഞു നിറുത്തിയതായും പഴയ രേഖകളില്‍ കാണുന്നുണ്ട്. സ്വയം തെറ്റു ചെയ്തിട്ടുള്ള താങ്കള്‍ക്ക് ഇപ്പോള്‍ ഇങ്ങനെയൊക്കെ ആത്മാര്‍ഥമായി ചെയ്യാന്‍ കഴിയുമോ?

ഗണേഷ്കുമാറിന്‍റെ മറുപടി (ഇവിടെയും ആശയം മാത്രം):

വളരെ ബാലിശമായ ചോദ്യം. വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരാള്‍ തെറ്റുചെയ്തിട്ടുണ്ട് എന്നുവിചാരിച്ച് അതേ തെറ്റ് ആവര്‍ത്തിക്കുന്നവരെ അതില്‍നിന്ന് വിലക്കാന്‍ പാടില്ല എന്ന് പറയുന്നത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. വിദേശങ്ങളിലും മറ്റും പോകുമ്പോള്‍ അവര്‍ എത്ര നല്ല രീതിയിലാണ് അവരുടെ പൊതു സ്വത്തുക്കള്‍ സൂക്ഷിക്കുന്നത് എന്നതും നിയമം അനുസരിക്കുന്നത് എന്നതും എന്നെ ചിന്തിപ്പിച്ചിട്ടുണ്ട്. എന്തുകൊണ്ട് അത് നമ്മുടെ നാട്ടില്‍ നടക്കുന്നില്ല എന്ന് വിചാരിച്ചുപോയിട്ടുണ്ട്. അതിലേയ്ക്കായി ഞാന്‍ എന്നാലാവുന്നതു ചെയ്യുന്നു എന്നു മാത്രം.

രാഷ്ട്രീയക്കാര്‍ ഇങ്ങനെ വേണം എന്നൊക്കെ ഞാന്‍ ആശിച്ചുപോയി.

നാം എപ്പോഴും മറ്റുള്ളവര്‍ നന്നാവാത്തതില്‍ നീരസപ്പെടുന്നവരാണ്. കേരളത്തിനു വെളിയില്‍ ജീവിക്കുന്ന എന്നെപ്പോലുള്ളവരാണ് ഈ മനോഭാവം കൂടുതല്‍ വച്ചു പുലര്‍ത്തുന്നതെന്ന് തോന്നുന്നു. കേരളത്തിലെത്തിയാല്‍ നമുക്ക് പിന്നെ കുറ്റമേ പറയാനുള്ളൂ.

  • ഇവരെന്താ ക്യൂ പാലിക്കാത്തത്? [അവിടെ—നിങ്ങള്‍ ഇപ്പോള്‍ ജീവിക്കുന്ന നാട് ഇവിടെ ചേര്‍ത്തു വായിക്കുക] ഇതൊന്നും നടക്കില്ല. എല്ലാവര്‍ക്കും എന്തു ചിട്ടയാണെന്നോ!
  • സേര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ കൈക്കൂലി കൊടുക്കണമെന്നോ? [അവിടെ] ഇതൊന്നും നടക്കില്ല. കൈക്കൂലി വാങ്ങിയാല്‍ വാങ്ങുന്നവന്‍/അവള്‍ അപ്പോള്‍ അകത്താവും.
  • മൂത്രപ്പുരയ്ക്ക് ഒരു വൃത്തിയുമില്ല. [അവിടുത്തെ] മൂത്രപ്പുര കാണണം. കിടന്ന് ഉറങ്ങാന്‍ തോന്നും.
  • ഗവണ്മെന്‍റ് എന്താണ് ഈ റോഡൊന്നും ശരിയാക്കാത്തത്? [അവിടുത്തെ] ആറു ലെയ്ന്‍ റോഡാണു മോനേ, റോഡ്.
  • ഹും, ബാങ്കിലും ആശുപത്രിയിലും മറ്റും സെല്‍‍ഫോണ്‍ ഉപയോഗിക്കരുതെന്നറിയില്ലേ, എന്നിട്ടും… കഷ്ടം. [അവിടെ] ആരും ഇങ്ങനെ ബോധമില്ലാത്തവരെപ്പോലെ പെരുമാറില്ല.

എത്ര വേഗമാണ് നാം വിധികര്‍ത്താക്കളാവുന്നതെന്ന് നോക്കുക. ഞാനുള്‍പ്പെടുന്ന ഈ വിധികര്‍ത്താക്കളുടെ പക്ഷം ചേര്‍ന്ന് ചിന്തിച്ചാലോ? കഴിവതും ഞാന്‍ മുന്‍‍പറഞ്ഞ നല്ലനടപ്പൊക്കെ കേരളത്തിലും പിന്തുടരാറുണ്ട്. കഴിവതും എന്ന് പറഞ്ഞത് മനഃപൂര്‍വ്വവും സൂക്ഷ്മതയോടുമാണ്. ഗണേഷ്കുമാര്‍ പറഞ്ഞതുപോലെ, വിദേശത്തു നിന്ന് പഠിച്ചെടുത്ത പല നല്ല ചിട്ടകളും പാലിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഇലക്ട്രിസിറ്റി ബില്ലടയ്ക്കുന്നിടത്തും പെട്രോള്‍ പമ്പിലും ക്യൂ നില്‍ക്കുന്നത് വൃഥാവിലാണെന്നും തള്ളിക്കയറുകയാണ് അംഗീകൃതരീതിയെന്നും ഞാന്‍ സ്വാനുഭവത്തിലൂടെ മനസ്സിലാക്കി (ചിട്ടകള്‍ പഠിക്കുന്നതിനു മുമ്പ് അതായിരുന്നു എന്‍റെ സ്വാഭാവിക രീതിയെന്ന് മറക്കുന്നില്ല). അതേസമയം, നമുക്ക് പൂര്‍ണനിയന്ത്രണമുള്ള ചില ചിട്ടകള്‍ മറ്റുള്ളവയേക്കാള്‍ പാലിക്കുവാന്‍ എളുപ്പമായവയാണ്. മൊബൈല്‍ ഫോണുകള്‍ ഔചിത്യപൂര്‍വം ഉപയോഗിക്കുക എന്ന പ്രക്രിയ തന്നെ ഉദാഹരണം.

നാടു ശരിയല്ല എന്നു പറയുമ്പോഴും, നാട്ടാര്‍ ‘ചിട്ടകള്‍’ പഠിക്കാത്തതില്‍ അമര്‍ഷം കൊള്ളുമ്പോഴും പലപ്പോഴും നാം എത്ര അനായാസമായാണ് ഈ ‘ദുരവസ്ഥ’യ്ക്ക് കാരണക്കാരാവുന്നത് എന്ന് നേരിട്ടറിയാന്‍ എനിക്ക് അവസരമായിട്ടുണ്ട്.

മലയാളികള്‍ക്ക് മാത്രമായി ഒരു ഇ-മെയില്‍ ലിസ്റ്റ് ഉണ്ട് എന്‍റെ കമ്പനിയില്‍. ഒരാള്‍ അതിലേയ്ക്ക് മെയിലയച്ചു:

എന്‍റെ കല്യാണം ആറാം തീയതി ഗുരുവായൂരില്‍ വച്ചാണ്. പതിമൂന്നാം തീയതിയാണ് അമേരിക്കയിലേയ്ക്കു വരാനുള്ള വിസ ഇന്‍റര്‍വ്യൂവിന്‍റെ തീയതി. വിവാഹ സേര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ എത്ര നാളെടുക്കും എന്ന് ആര്‍ക്കെങ്കിലും അറിയാമോ?

അദ്ദേഹത്തിനു കിട്ടിയ മറുപടികളില്‍ ചിലത്:

  • സാധാരണ ഗതിയില്‍ ഒന്നുരണ്ടാഴ്ചയെങ്കിലും എടുക്കും വിവാഹ സേര്‍ട്ടിഫിക്കറ്റ് കിട്ടാന്‍. എന്നാല്‍, താങ്കള്‍ താമസിക്കുന്ന/അമ്പലത്തിനടത്തുള്ള ഹോട്ടലുകാരോട് അന്വേഷിക്കൂ. രജിസ്ട്രേഷന്‍ ഓഫീസിലെ ആരെയെങ്കിലും അവര്‍ക്ക് പരിചയമുണ്ടാവാന്‍ വഴിയുണ്ട്.
  • ഞാന്‍ ഇതേ കടമ്പ കടന്നവനാണ്. രീതി എല്ലായിടവും ഒന്നു തന്നെ. അപേക്ഷ കൊടുക്കുക. അല്പം കൈക്കൂലിയും കരുതുക.

ഒരാള്‍ പോലും കൈക്കൂലി ഉള്‍പ്പെടാത്ത ഒരു വഴി പറയാനുണ്ടായില്ല. ഒരു വേള, അങ്ങനെ ഒരു വഴി ഇല്ലാത്തതാവാം കാരണം. എന്നാലും രാഷ്ട്രീയക്കാരുടെ അഴിമതിയും കൈക്കൂലി വളര്‍ന്നു മൂടിയ ‘സിസ്റ്റ’ത്തെയും നമുക്കെല്ലാര്‍ക്കും എന്തു പുച്ഛമാണെന്നോ!

അദ്യമായി അമേരിക്കയിലേയ്ക്ക് വന്നപ്പോള്‍ ഇന്‍‍കം റ്റാക്സ് എല്ലാം അടച്ചു തീര്‍ത്തു എന്ന ഒരു കടലാസ് എനിക്ക് വേണമായിരുന്നു. ഇത് അറിയുന്നത് വിസ ഇന്‍റര്‍വ്യൂവിന് പോകുന്നതിന് രണ്ടു ദിവസം മുമ്പ്. സേര്‍ട്ടിഫിക്കറ്റിന് ഒരാഴ്ച കാലതാമസമുണ്ട്. 2500 രൂപ യാതൊരു മടിയുമില്ലാതെ ബാംഗ്ലൂര്‍ ഇന്‍‍കം റ്റാക്സ് ഓഫീസിലെ പ്യൂണിന്‍റെ കയ്യില്‍ കൊടുത്തു, സേര്‍റ്റിഫിക്കറ്റ് അന്നു തന്നെ കിട്ടി.

ഈ രാജ്യത്ത് എത്തിപ്പെട്ടപ്പോള്‍ അഴിമതിയും കൈക്കൂലിയും ഇല്ലെങ്കില്‍ എങ്ങനെയൊക്കെയാകാം എന്നത് സ്വപ്നത്തില്‍ നിന്ന് യാഥാര്‍ഥ്യമായി മാറി. ഈ മാറ്റവും രീതികളും ഇഷ്ടപ്പെടാന്‍ തുടങ്ങി. “കാര്യസാധ്യത്തിന്” കാലുപിടിക്കേണ്ട എന്നത് വലിയ ആശ്വാസമായിരുന്നു. പിന്നെ കൈക്കൂലിയോട് അലര്‍ജിയായി. അഴിമതിയില്ലാത്ത ഇന്ത്യയെന്ന സ്വപ്നം മോഹമായി മാറി. ആര്‍ക്കും കൈക്കൂലി കൊടുക്കില്ലെന്ന് ഉറച്ചു. ഇടയ്ക്ക് നാട്ടില്‍ ചെന്നപ്പോള്‍ നാട്ടിലെ ഡ്രൈവിംഗ് ലൈസന്‍സ് ലാമിനേയ്റ്റ് ചെയ്തുകിട്ടാന്‍ 500 രൂപ കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥനോട്, ഒരു ചെറിയ സ്റ്റഡി ക്ലാസ് എടുത്ത ശേഷം, തരാന്‍ പറ്റില്ല എന്നു പറഞ്ഞു. വിമാനത്താവളത്തില്‍ കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥനോടും അതേ മറുപടി. പിന്നെയും രണ്ടു മൂന്ന് അനുഭവങ്ങള്‍. കൈക്കൂലി കൊടുക്കാത്തവനായതില്‍ ഞാന്‍ അഭിമാനിച്ചു.

കല്യാണം കഴിഞ്ഞ് വിവാഹ സേര്‍ട്ടിഫിക്കറ്റ് വേണം. രണ്ടു ദിവസത്തിനുള്ളില്‍ വേണമെങ്കില്‍ കൈക്കൂലിയല്ലാതെ ശരണമില്ല. കൊടുക്കില്ല എന്ന് വാശിപിടിച്ചാല്‍ നഷ്ടപ്പെടാന്‍ ഏറെയുള്ള അവസരം. പതിയെ, ഞാന്‍ പ്രായോഗിക രീതിക്കാരനായി. പുനരവലോകനത്തില്‍, പണ്ട് കൈക്കൂലി കൊടുക്കില്ല എന്ന് വാശിപിടിച്ച—കൊടുക്കാത്തതില്‍ അഭിമാനിച്ച—കാര്യങ്ങളൊക്കെ, ഒന്നുകില്‍ എനിക്ക് വളരെ അത്യാവശ്യമില്ലാത്ത കാര്യങ്ങളോ അല്ലെങ്കില്‍ നിയമപ്രകാരം എനിക്ക് ദോഷകരമായി ഭവിക്കാത്തതോ ആയിരുന്നു എന്നു മനസ്സിലാക്കി. നമുക്ക് അത്യാവശ്യമില്ലാത്ത കാര്യങ്ങളില്‍ മാത്രമേ കൈക്കൂലി കൊടുക്കില്ല എന്ന വാശിക്ക് സ്ഥാനമുള്ളൂ.

ഇത്തരം കൈക്കൂലി ഒഴിവാക്കാന്‍ ഒരു മാര്‍ഗമേ ഞാന്‍ കാണുന്നുള്ളൂ. ഏതു കാര്യ സാധ്യത്തിനും പല വിധ ചാനലുകള്‍ ഉണ്ടാക്കുക. അത് നിയമപ്രകാരമാക്കി, കൈക്കൂലിക്കാര്‍ വാങ്ങുന്ന പണം ഗവണ്മെന്‍റ് വാങ്ങുക.

ഉദാഹരണം:
വിവാഹ സേര്‍ട്ടിഫിക്കറ്റ് കാലാവധി:
സാധാരണ ഫീസോടുകൂടി: 14 ദിവസം
അധിക ഫീസ് (250 രൂപ അധികം): 7 ദിവസം
അക്രമ ഫീസ് (1000 രൂപ അധികം): 1 ദിവസം

(ഈ പരിപാടി അമേരിക്കയില്‍ പാസ്പോര്‍ട് ആപ്ലിക്കേഷന്‍ ഉള്‍പ്പെടെയുള്ള പല സെര്‍വീസുകള്‍ക്കും കാണാം. വിമാന റ്റിക്കറ്റ് നേരത്തേ റിസര്‍വ് ചെയ്താലുള്ള വിലക്കുറവ് ഇതുമായി താരതമ്യപ്പെടുത്താവുന്നതേയുളൂ. എനിക്കറിയാത്ത മറ്റുദാഹരണങ്ങളും നാട്ടിലുണ്ടാവും.)

ഇങ്ങനെ ചിട്ട വരുമ്പോള്‍, ഈ സമയക്രമം പാലിച്ചാല്‍, കൈക്കൂലി കൊടുക്കാന്‍ അധികം പേരുണ്ടാവില്ല. ഇനി, ഈ സമയം പാലിക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ പ്രശ്നം പഴയതില്‍ നിന്നും മോശമാവുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇത് നടപ്പാക്കാന്‍ ഒരു സര്‍ക്കാരിനും ധൈര്യമുണ്ടാവാന്‍ വഴിയില്ല. രണ്ടും മൂന്നും തരം പൌരന്മാരെ സൃഷ്ടിക്കും എന്നു പറഞ്ഞ് കൊടിപിടിക്കുന്നവരെ ആരാണ് ഭയക്കാതിരിക്കുക?

[Cheaters Always Prosper: 50 Ways to Beat the System Without Being Caught എന്ന അത്യന്തം ഉപയോഗശൂന്യമായ പുസ്തകം വായിച്ചപ്പോള്‍ തോന്നിയത്. തന്ത്രങ്ങള്‍ പഠിക്കാനായി പുസ്തകം കാശുകൊടുത്തു വാങ്ങിയതൊന്നുമല്ല. ഒരു സഹപ്രവര്‍ത്തകന്‍ തന്നതാണ്.]

Published in: on November 9, 2006 at 5:17 am Comments (24)

ക്രൂരത കുഞ്ഞുങ്ങളോടും

ജില്‍ ഗ്രീന്‍‍ബര്‍ഗ്ഗിന്‍റെഎന്‍‍ഡ് റ്റൈംസ്’ എന്ന സീരീസിലെ ഫോട്ടോകള്‍ എന്നെ വേദനിപ്പിക്കുന്നു, മനസ്സിനെ മുറിവേല്പിക്കുന്നു. ഈ ബ്ലോഗ് പ്രകാരം, ജില്‍ ഗ്രീന്‍‍ബര്‍ഗ്ഗ് മൂന്നു വയസ്സില്‍ താഴെയുള്ള കുട്ടികളെ അക്ഷരാര്‍ഥത്തില്‍ പീഡിപ്പിച്ചാണത്രേ കുട്ടികള്‍ വേദനിക്കുന്നതിന്‍റെയും കരയുന്നതിന്‍റെയും ദേഷ്യപ്പെടുന്നതിന്‍റെയും ഫോട്ടോകള്‍ എടുക്കുന്നത്. ക്രൂരത കുഞ്ഞുങ്ങളോടും!

Published in: on June 27, 2006 at 1:13 am Comments (86)

വിരാജിനൊപ്പം, തളരാതെ

ഇക്കഴിഞ്ഞ മാര്‍ച്ചുമാസാവസാനമാണ് സീന സ്വയം പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒരു മെയില്‍ സീയാറ്റിലിലെ കേരള അസ്സോസിയേഷന് അയയ്ക്കുന്നത്. തങ്ങള്‍ സീയാറ്റിലില്‍ പുതിയതായി വന്നവരാണെന്നും ഇവിടെ പരിചയക്കാരാരുമില്ലെന്നും ഇവിടെയുള്ള മറ്റ് മലയാളികളെ പരിചയപ്പെടാന്‍ താല്പര്യമുണ്ടെന്നുമായിരുന്നു മെയിലിലെ ഉള്ളടക്കം.

തന്‍റെ മകന്‍ വിരാജിന്‍റെ ചികിത്സാര്‍ത്ഥം, അച്ഛന്‍ വിപിനും, അമ്മ സീനയും, അച്ഛന്‍റെ അച്ഛനും അടങ്ങുന്ന കുടുംബം ഫീനിക്സില്‍ നിന്നും താല്കാലികമായി സീയാറ്റിലിലേയ്ക്ക് വന്നതാണെന്നും മെയിലില്‍ പറഞ്ഞിരുന്നു.

മെയില്‍ കിട്ടി അധികം വൈകാതെ, ഞാന്‍ വിപിനുമായി സംസാരിച്ചു.

2003 മാര്‍ച്ച് 3-നാണ് വിരാജ് ജനിച്ചത്. 2005 ഓഗസ്റ്റ് 29 വരെ വിരാജ്, കാര്യമായ അസുഖമൊന്നുമില്ലാതെ, ആരോഗ്യവാനായ കുട്ടിയായിരുന്നു. ഒരാഴ്ചയോളമായി ചെറിയ ഛര്‍ദ്ദിയും മറ്റും അനുഭവപ്പെട്ടിരുന്ന വിരാജിന്, ഓഗസ്റ്റ് 29-ന് ലുഖേമിയ ആണെന്ന രോഗനിര്‍ണയം നടന്നു. രോഗ നിര്‍ണയം വൈകിയതു കാരണം ലുഖേമിക് കോശങ്ങള്‍ മസ്തിഷ്കത്തെ ബാധിച്ചു തുടങ്ങിയിരുന്നതിനാല്‍, രണ്ടരക്കൊല്ലം കൊണ്ട് പഠിച്ചെടുത്തതെല്ലാം ആ കുരുന്നിന് നഷ്ടപ്പെട്ടിരുന്നു.

ഈ അവസ്ഥയില്‍ ജീവന്‍ നിലനിറുത്തുവാന്‍ വിരാജിന് ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്‍റ് ആവശ്യമായിരുന്നു. അതിനുള്ള സൌകര്യങ്ങള്‍ ഫീനിക്സിനേക്കാള്‍ മെച്ചമായതിനാലാണ് ആ കുടുംബം സീയാറ്റിലിലേയ്ക്ക് വന്നത്. സീയാറ്റിലിലെ ചില്‍ഡ്രെന്‍സ് ഹോസ്പിറ്റലിലും ഫ്രെഡ് ഹച്ചിന്‍സണ്‍ ക്യാന്‍സര്‍ കെയര്‍ സെന്‍ററിലുമായാണ് ചികിത്സ. വിപിനും കുടുംബവും ആശുപതിയ്ക്കടുത്തുള്ള റൊണാള്‍ഡ് മക്ഡോണാള്‍ഡ് ഹോമിലാണ് താമസം.

ഏപ്രില്‍ പകുതിയോടു കൂടി വിരാജിന്‍റെ ട്രാന്‍സ്പ്ലാന്‍റ് പ്രക്രിയ ആരംഭിച്ചു. ഏപ്രില്‍ 15-ന് വിരാജിന് നല്‍കേണ്ടുന്ന ഖീമോ തെറാപ്പി ചികിത്സയുടെ അവസാന റൌണ്ടും കഴിഞ്ഞു. ഏപ്രില്‍ 17 മുതല്‍ നാലു ദിവസം, ദിവസം രണ്ടു നേരം, റ്റോറ്റല്‍ ബോഡി ഇറാഡിക്കേഷന്‍ പ്രക്രിയയിലൂടെ വിരാജ് കടന്നു പോയി. ഒരു മൂന്നു വയസ്സുകാരന് താങ്ങാവുന്നതിലുമധികമാണ് ഈ ചികിസകളെന്ന് ഓര്‍ക്കണം. വിരാജ് അതീവ ധൈര്യശാലിയാണ്. ചികിത്സാ ക്ഷീണം കഠിനമാണെങ്കിലും അത് സഹിക്കാനുള്ള കരുത്ത് ഈ കുരുന്നിനുണ്ട്. ഈ വേദനയ്ക്കിടയിലും, അവന്‍റെ മുന്നില്‍ വരുന്നവര്‍ക്ക് ഒരു ചിരി സമ്മാനിക്കാന്‍ അവന്‍ മറക്കാറില്ല.

റ്റോറ്റല്‍ ബോഡി ഇറാഡിക്കേഷന്‍ കഴിഞ്ഞതോടു കൂടി വിരാജ് തീര്‍ത്തും ക്ഷീണിതനായി. അവന്‍ ഭക്ഷണം കഴിക്കാതാവുകയും, IV-യെ മാത്രം ആശ്രയിക്കുകയും ചെയ്തു. റേഡിയേഷന്‍ മൂലം വിരാജിന്‍റെ നിറം മങ്ങി. ചികിത്സാ സമയത്ത് ഉപയോഗിക്കുന്ന മുഖംമൂടി ഉരഞ്ഞ് ആ മുഖത്ത് പാടുകള്‍ വന്നു തുടങ്ങി.

ഏപ്രില്‍ 21-ന്, സ്പെയിനില്‍ നിന്നും കൊണ്ടുവന്ന ഖോര്‍ഡ്ബ്ലഡ് ഉപയോഗിച്ച്, വിരാജിന് ട്രാന്‍സ്പ്ലാന്‍റ് നടന്നു. ഏകദേശം ഇരുപത് മിനുട്ട് മാത്രമേ ഈ പ്രക്രിയ നീണ്ടു നിന്നുള്ളൂ. ഈ സമയം വിരാജ് ഉറക്കമായിരുന്നു.

ട്രാന്‍സ്പ്ലാന്‍റ് കഴിഞ്ഞ ദിവസം മുതല്‍, വിരാജിന്‍റെ ശ്വാസോച്ഛ്വാസ നിരക്ക് കൂടുതലായിരുന്നു. ജലദോഷ വൈറസ് ആണ് ഇതിനു കാരണമെന്ന് കണ്ടെത്തി. ഇത് ഒരു പ്രശ്നം തന്നെയാണ്. ഫീനിക്സിലായിരിക്കുമ്പോള്‍ അതിശക്തനായ റെസ്പിറേറ്ററി സിന്‍സിഷ്യല്‍ വൈറസിനെ (RSV) പ്രതിരോധിച്ചവനാണ് വിരാജ്. ചികിത്സയുടെ പ്രധാനപ്പെട്ട ഈ ഘട്ടത്തില്‍ ഇങ്ങനെ ഒരു തടസ്സം ഉണ്ടാവുമെന്ന് കരുതിയതല്ല.

ദീര്‍ഘമായ ഒരാഴ്ച കടന്നു മേയ് 1 ആകുമ്പോഴേയ്ക്കും വിരാജിന് മുടിയെല്ലാം നഷ്ടപ്പെട്ടു. ചുണ്ടുകള്‍ വരണ്ട്, നീരുവന്നതു പോലെയായി. അസഹനീയമായ വേദനയാണത്രേ ഈ ഘട്ടത്തില്‍. മോര്‍ഫീന്‍ കൊടുത്ത് മയക്കിയാണ് അവനെ വേദനയില്‍ നിന്നും രക്ഷിക്കുന്നത്. ഈ സമയത്തെ വൈറസ് ചികിത്സയും കഠിനമാണ്: ഒരു ചെറിയ പ്ലാസ്റ്റിക് കൂടിനുള്ളില്‍ രണ്ടുമണിക്കൂര്‍ നേരം ഇരുത്തി ഒരുതരം പുക കടത്തിയാണ് ചികിത്സ. ഇങ്ങനെ ദിവസം മൂന്നു നേരമുണ്ട്. അച്ഛനുമമ്മയും ഈ സമയം കുഞ്ഞിനോടൊപ്പം കൂടിനുള്ളിലിരുന്ന് അവനെ ആശ്വസിപ്പിക്കണം.

മറ്റൊരു ദുരന്ത വാര്‍ത്തയുമായാണ് മേയ് 3 പുലര്‍ന്നത്. സീനയുടെ അമ്മ, നാട്ടില്‍ വച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു. സീന ഒറ്റമകളാണ്. എങ്കിലും വിരാജിനെ ഈയവസ്ഥയില്‍ വിട്ട് നാട്ടില്‍ പോകാന്‍ ഡോക്ടര്‍മാര്‍ സീനയെ അനുവദിച്ചില്ല. ഒന്നോ രണ്ടോ മാസം കഴിഞ്ഞ് അവര്‍ സീയാറ്റിലിലേയ്ക്ക് വരാനിരിക്കുകയായിരുന്നു. വിധിയെത്തടുക്കാന്‍ ആര്‍ക്കു കഴിയും?

ട്രാന്‍സ്പ്ലാന്‍റിന്‍റെ സൈഡ് ഇഫക്റ്റായി ഉണ്ടാകുന്ന ചില അസുഖങ്ങളുടെ ചികിത്സയിലാണ് വിരാജിപ്പോള്‍. അവന്‍റെ ദേഹം മുഴുവന്‍ ചൊറിച്ചിലുണ്ട്. പനിയും പിടിപെട്ടിരിക്കുന്നു. വിരാജിന് ഇപ്പോള്‍ നാല് അസുഖങ്ങള്‍ ഉണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്: RSV, സൈറ്റോ മെഗാലോ വൈറസ് (CMV), അഡെനോ, ഹെര്‍പസ് സിം‍പ്ലെക്സ് വൈറസ് (HSV).

വിരാജിന്‍റെ ചികിത്സയുടെ ഏറിയ പങ്കും ഇന്‍ഷുറന്‍സ് കമ്പനി കൊടുക്കുമെങ്കിലും, ധാരാളം ചെലവുകള്‍ ചികിത്സയുടെ ഭാഗമായി വന്നു ചേര്‍ന്നിരിക്കുന്നു. ഇന്‍ഷുറന്‍സിന്‍റെ പരിധി വളരെ വേഗം അടുത്തുകൊണ്ടിരിക്കുകയാണ്. ഒരു മില്യണ്‍ ഡോളറിനും മറ്റുമുള്ള ഇന്‍ഷുറന്‍സ് എന്ന് കേള്‍ക്കുമ്പോള്‍ അതൊരു വലിയ തുകയാണല്ലോ എന്ന് തോന്നുക സ്വാഭാവികമാണ്. എന്നാല്‍ ഈ സന്ദര്‍ഭത്തിലാണ് ഒരു മില്യന്‍റെ ചെറുപ്പം നാം മനസ്സിലാക്കുന്നത്. ഉദാഹരണമായി, ട്രാന്‍സ്പ്ലാന്‍റ് പ്രക്രിയയ്ക്ക് മാത്രം (ഏപ്രില്‍ 21-ന് നടന്ന പ്രക്രിയ‍) ആശുപത്രി ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും ഈടാക്കുന്നത് ഏകദേശം രണ്ടുലക്ഷത്തി അമ്പതിനായിരം ഡോളറാണത്രേ.

കേരള അസ്സോസിയേഷന്‍ ഓഫ് വാഷിംഗ്ടണും ഷിക്കാഗോയിലെ കെയര്‍ ആന്‍ഡ് ഷെയര്‍‍ എന്ന ചാരിറ്റി സംഘടനയും ചേര്‍ന്ന് വിരാജിന്‍റെ കുടുംബത്തിന് ധനസഹായം നല്‍കാനുള്ള പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നു. നമ്മുടെ ചെറിയ സഹായവും പ്രാര്‍ഥനയും പോലും ഈ കുടുംബത്തിന് വലിയ ആശ്വാസമാവും.

Published in: on May 23, 2006 at 2:52 am Comments (59)

കണ്ണേ മടങ്ങുക

2000 ജൂലൈ 13-ന് എ.ബി.വി.പി-ആര്‍.എസ്സ്.എസ്സ് സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ പൊതുമുതല്‍ നശിപ്പിക്കാന്‍ ശ്രമിച്ചവരെ തടഞ്ഞ ബസ്സ് കണ്ടക്ടര്‍ രാജേഷ് ആക്രമണത്തിനു വിധേയനാവുകയും കൊല്ലപ്പെടുകയും ചെയ്തിരുന്നു. കൊലയാളികളില്‍ ചിലര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചുകൊണ്ട് തിരുവനന്തപുരം “ഫാസ്റ്റ് ട്രാക്ക്” കോടതി ഉത്തരവായിരിക്കുന്നു. മൊത്തം 25 പേര്‍ക്ക് വിവിധ കാലയളവിലുള്ള ശിക്ഷകള്‍ വിധിച്ചിട്ടുണ്ട്.

നമ്മള്‍ പരാജയപ്പെടുന്നത് ഇവിടെയൊക്കെയാണ്. ചുരുങ്ങിയ പക്ഷം നാം ഇത്രയെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു:

  1. ഈ വിധിയോ കേസു നടത്തലോ മാതൃകാപരമല്ല. വിവിധ മലയാളം ചാനലുകളിലായി ഈ അക്രമത്തിന്‍റെ മിനിറ്റുകള്‍ (ചിലപ്പോള്‍ മണിക്കൂറുകളും) നീളുന്ന ദൃശ്യങ്ങള്‍ ലഭ്യമായിരുന്നു. ഇതെല്ലാം ക്രോഡീകരിച്ച് കണ്ടാലറിയാവുന്നവര്‍ക്കെതിരെയെല്ലാം കേസെടുത്ത് വിചാരണ ചെയ്താലേ, ഇനിയും ഇത്തരം നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുന്നവര്‍ രണ്ടാവര്‍ത്തി ആലോചിക്കയുള്ളൂ.
  2. അക്രമികളെ പന്ത്രണ്ടോ പതിന്നാലോ വര്‍ഷം “ജീവപര്യന്തം” തീറ്റിപ്പോറ്റിയിട്ട് എന്തു നേടാന്‍? ഇവരെ, നല്ല കായികാധ്വാനം ആവശ്യമുള്ളതും എന്നാല്‍ സാധാരണ ഗതിയില്‍ പണിക്കാരെ ലഭ്യമല്ലാത്തതുമായ ജോലിക്കായി നിയോഗിക്കുക. (മനുഷ്യത്വ ഹീനമായ ജോലി ചെയ്യിപ്പിക്കണമെന്നല്ല ഉദ്ദേശിച്ചത്.) ജയിലിനകത്ത് ആരുമറിയാതെ പണിയെടുപ്പിക്കരുത്: അകമ്പടിക്കാരോടു കൂടിയാണെങ്കിലും, ഇവരെ പരസ്യമായി പൊതുജനമധ്യത്തില്‍ ജോലിയെടുപ്പിക്കുക. (ഇങ്ങനെയുള്ളവര്‍ക്ക് നല്‍കാനായി ഏറ്റവും കുറവ് അപേക്ഷകര്‍ ഉള്ള ജോലികളുടെ ഒരു ലിസ്റ്റ് ജയില്‍ വകുപ്പിനു കരുതാവുന്നതാണ്.)
  3. ഈ അക്രമികളെ, അക്രമങ്ങള്‍ക്കെതിരായി ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്ന “ഞാന്‍ അക്രമി” എന്ന പരമ്പരയില്‍ ഒരു എപ്പിസോഡില്‍ ഒന്ന് എന്ന രീതിയില്‍ അവതരിപ്പിക്കുക. ആക്രമണത്തിനു വിധേയരായവരെയോ അവരുടെ കുടുംബത്തേയൊ, അവര്‍ക്കു സമ്മതമാണെങ്കില്‍ ഈ പരിപാടിയിലുള്‍പ്പെടുത്തി പ്രസ്തുത ക്രൂരകൃത്യം അവരുടെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ പൊതുജനത്തെ അറിയിക്കാവുന്നതാണ്. ഈ പരമ്പര “പ്രൈം റ്റൈമില്‍” സംപ്രേഷണം ചെയ്യുകയും വേണം.
  4. ഫാസ്റ്റ് ട്രാക്കിലൂടെ പരിഹാരം കാണാനാണ് അഞ്ചിലധികം വര്‍ഷം കാത്തിരുന്നതെന്നോര്‍ക്കണം. പൊതുമുതല്‍ നശീകരണം, അഴിമതി മുതലായ സമൂഹത്തെയാകെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ഒരു വര്‍ഷത്തിനകം തീര്‍പ്പാക്കാനുള്ള ഏര്‍പ്പാടുണ്ടാക്കണം.
  5. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത കര്‍മ്മമാണെങ്കില്‍ (ഈ കേസിലേതുപോലെ), അക്രമികളുടെ മേല്‍ ചുമത്തപ്പെടുന്ന പിഴ രാഷ്ട്രീയപ്പാര്‍ട്ടികള്‍ കെട്ടണമെന്ന വ്യവസ്ഥ കൊണ്ടുവരിക. ഇനി അക്രമികള്‍ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ തന്നെ ആണെങ്കില്‍ (അതും ഈ കേസിലേതുപോലെ) അവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ആജീവനാന്തം വിലക്കുക.
  6. ഇത്തരം കേസുകള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിക്കാതിരിക്കുക. സര്‍ക്കാരിന്‍റെ താല്പര്യങ്ങള്‍ക്കല്ല, ജനങ്ങളുടെ താല്പര്യങ്ങള്‍ക്കാവണം മുന്‍‍ഗണന.

ഈ ലിസ്റ്റ് ഇങ്ങനെ നീണ്ടുപോകുന്നു. ഗാന്ധിജി പറഞ്ഞത് ഇക്കാര്യത്തില്‍ എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്ന ആലോചനയിലാണു ഞാന്‍.

You must be the change you wish to see in the world.

മൂര്‍ത്തിമാരാരെങ്കിലും ഒരു ക്ലൂ തരുമോ?

Published in: on February 16, 2006 at 7:35 am Comments (21)

വേണ്ടാ വേണ്ടാന്ന് വയ്ക്കുമ്പോള്‍

അല്ലാ, ഞങ്ങള്‍ക്ക് മനസ്സിലാകാണ്ട് ചോദിക്ക്വാ… എന്താ നിങ്ങളുടെ ഉദ്ദേശം?

ഞങ്ങള്‍ പൊതുവേ സമാധാനപ്രിയരായ ഒരു കൂട്ടമാണ്. ഞങ്ങളില്‍ ചിലരുടെ കയ്യില്‍ ശൂലവും കുന്തവുമൊക്കെയിരിപ്പുണ്ടെങ്കിലും, അവയൊക്കെ ഞങ്ങള്‍ അറ്റകൈക്കേ ഉപയോഗിക്കാറുള്ളൂ. അതുതന്നെ, പലപ്പോഴും, നിങ്ങളാകുന്ന അശുക്കളുടെ രക്ഷയ്ക്കാണു താനും. കഴിഞ്ഞയാഴ്ചയിലെ ‘ഓള്‍ ഹാന്‍ഡ്സ് മീറ്റിംഗി’ല്‍ ഈ പ്രശ്നം ഞങ്ങള്‍ ചര്‍ച്ച ചെയ്തെങ്കിലും, നിങ്ങളുടെ ഈ പുറപ്പാടിന് സര്‍വ്വസമ്മതമായ ഒരു കാരണം കണ്ടെത്താനായില്ല. അതുകൊണ്ട് ചോദിക്ക്വാ… എന്താ നിങ്ങളുടെ ഉദ്ദേശം?

ഞങ്ങളിവിടെ വളരെ ബിസിയായി ഓരോ പരാതിയും പരിഭവവും കേട്ടും ചിലതിനൊക്കെ നിങ്ങളാവശ്യപ്പെട്ട പരിഹാരം സമ്മതിച്ചും മറ്റുചിലതിന് ഞങ്ങളുടേതായ പരിഹാരമാര്‍ഗ്ഗം തേടിയും ആരേയുമുപദ്രവിക്കാതെ അടങ്ങിയൊതുങ്ങി നാളുകഴിക്കവേയാണ് നിങ്ങളുടെ പ്രകോപനം എന്നോര്‍ക്കണം. ഞങ്ങളായതുകൊണ്ട് ക്ഷമിച്ചും സഹിച്ചും അങ്ങനെ പോകുന്നെന്നേയുള്ളൂ. അല്ല, വല്ലവരും നിങ്ങളുടെ തോളില്‍ക്കേറിയിങ്ങനെ നിരങ്ങിയാല്‍ നിങ്ങള് സഹിക്കുമോ?

ഒരു കാര്യം നിങ്ങള്‍ മനസ്സിലാക്കണം: ഈ ആധുനിക യുഗത്തിലും ഞങ്ങളോരോരുത്തരും അവരവരുടെ വ്യക്തിത്വം സൂക്ഷിക്കുന്നവരാണ്. (നിങ്ങളില്‍ പലരേയും പോലെ നിമിഷം തോറും നിറം മാറുന്നവരല്ലന്നു സാരം, മനസ്സിലാകുന്നുണ്ടോ?) വളരെ ശക്തമായ ഇഷ്ടാനിഷ്ടങ്ങളുള്ളവരാണ് ഞങ്ങള്‍. അതത്ര രഹസ്യമൊന്നുമല്ല. ഉദാഹരണത്തിന്, ചിലര്‍ക്ക് താടിയും മുടിയും നീട്ടി വളര്‍ത്തുന്നതാണിഷ്ടം. മറ്റു ചിലര്‍ക്ക് ക്ലീന്‍ ഷേവത്രേ സുഖപ്രദം. ഇനി വേറേ ചിലര്‍ക്ക് സദാ കണ്ണടച്ചിരിക്കാനാണ് താല്പര്യം. ചിലര്‍ റീസന്‍റ് ഫോട്ടോയിലൊന്നും വിശ്വസിക്കാതെ ഇപ്പോഴും തന്‍റെ ഒന്നരവയസ്സിലെ ഫോട്ടോ വിതരണം ചെയ്ത് രസിക്കുന്നവരാണ്. ഇനി മറ്റു ചിലരാവട്ടെ, ഫോട്ടോ എടുക്കുന്നതുപോലും ഇഷ്ടമല്ലാത്തവരാണ്.

പാമ്പും ചുറ്റി, കരിയും പൂശി നടക്കാനിഷ്ടമുള്ളയാളിനെ കുന്തവും കൊടുത്ത് കുതിരപ്പുറത്തു കേറുന്നവനായി ചിത്രീകരിക്കുന്നത് ശരിയാണോ? അമ്മയും കുഞ്ഞുമിരിക്കുന്ന പടമെടുത്ത് കുഞ്ഞിനു പകരം കുഞ്ഞാറ്റയെ മോര്‍ഫു ചെയ്തു വയ്ക്കുന്നത് നല്ലതാണോ? വീണയേന്തും കൈകളില്‍ വാളേല്‍പ്പിക്കുന്നതക്രമമല്ലേ?

നിങ്ങളുടെ കൂട്ടത്തിലെ പല സാഹിത്യനായകന്മാരും വെള്ളമടിക്കാരാവാം. എന്നാലും ഈ പടം ഉചിതമായോ?

പടം എടുക്കാന്‍ സമ്മതമല്ലാത്ത ഒരാളിന്‍റെ രേഖാചിത്രം നിങ്ങള്‍ വരച്ചു. അതും പോരാഞ്ഞ്, ആ സമാധാനപ്രിയന്‍റെ കയ്യില്‍ ആയുധവും പിടിപ്പിച്ചു, അല്ലേ? എന്താ അടുത്ത പടി?

ഞങ്ങള്‍ക്ക് മനസ്സിലാകാണ്ട് ചോദിക്ക്വാ… എന്താ നിങ്ങളുടെ ഉദ്ദേശം? വേണ്ടാ വേണ്ടാന്ന് വയ്ക്കുമ്പോള്‍…

Published in: on February 9, 2006 at 7:06 am Comments (29)