അടയാളമൂര്‍ത്തി പറഞ്ഞുതന്നത്

പകലുമുഴുവന്‍ ഉച്ചീലച്ചോര ഉള്ളങ്കാലിലാക്കി പണിയെടുത്ത്, കിട്ടിയ കാശിനു വെള്ളമടിക്കാതെ ഏഴുമണിയോടെ വീട്ടില്‍ ചെന്നപ്പോള്‍ ഭാര്യ സ്ഥലത്തില്ല. പതിനഞ്ചു മാസം മാത്രം പ്രായമുള്ള മകന്‍ തൊട്ടിലില്‍ ചാരിക്കിടന്ന് സ്വയം കുപ്പിപ്പാലു കുടിക്കുന്നു. “നിന്‍റെ തള്ള എവിടെ?” എന്ന് ചോദിക്കാമെന്നു വച്ചാല്‍ അവനൊരു പിണ്ണാക്കും പറയാനറിയില്ല.

ക്ണീം, ക്ണീം, ക്ണീം…

ഈ എഴു മണിക്ക് എന്തിനാണാവോ അലാം അലറുന്നത്? പുതിയ വല്ല സ്ത്രീജന്മങ്ങളോ ചുടലയക്ഷിയോ ഈ സമയത്ത് ഇറങ്ങുന്നുണ്ടോ?

മണികിലുക്കത്തിന്‍റെ അടിയില്‍ നിന്ന് കിട്ടിയ കുറിപ്പ്: “സന്തോഷേട്ടാ, ഈ വിന്‍ഡോസ് മുഴുവന്‍ ബഗ് ആണ് എന്ന് ഞാന്‍ എപ്പോഴും പറയാറുള്ളതോര്‍ക്കുമല്ലോ. ഇനിയും ഇങ്ങനെ കണ്ടില്ല എന്ന് നടിക്കാന്‍ വയ്യ. എന്നാലാവുന്നതൊക്കെ ഫിക്സ് ചെയ്തിട്ട് ഞാന്‍ ഒരു പത്തു പത്തരയാകുമ്പോള്‍ എത്താം.”

ങേ! ആ പേരും പറഞ്ഞാണല്ലോ എന്നും ഞാന്‍ ആപ്പീസിലേയ്ക്ക് എഴുന്നള്ളുന്നത്. യൂ റ്റൂ…?

എന്തോ പന്തികേടുണ്ടല്ലോ. അതോ ഇതൊക്കെ എന്‍റെ തോന്നലോ? കുന്ത്രാണ്ടമെടുത്ത് കറക്കി നാട്ടിലേയ്ക്ക് ഒന്ന് വിളിക്കാന്‍ തീരുമാനിച്ചു. അങ്ങേത്തലയ്ക്കല്‍ മറ്റേമ്മ!

അതെ, ദീര്‍ഘനാളായി വാര്‍ദ്ധക്യ സഹജമായവയകളെയും പേറി, പരസഹായത്താലല്ലാതെ എഴുന്നേല്‍ക്കാനാവാതെ, കിടപ്പിലായിരുന്ന മറ്റേമ്മ എന്ന് ഞങ്ങള്‍ വിളിക്കുന്ന അമ്മേടമ്മ. എന്തെങ്കിലും ചോദിക്കുന്നതിനുമുമ്പ് മറ്റേമ്മയുടെ സ്വരം: “അവള് കൊല്ലം-കടയ്ക്കല്‍ റൂട്ടില്‍ മരണപ്പാച്ചില്‍ നടത്തുന്ന ‘ഇളം തെന്നല്‍’ ഇല്ലേ, അതില് ഡ്രൈവറായി പോയിരിക്ക്യാ. വണ്ടി പതുക്കെ ഓടിച്ചു കാണിച്ചിട്ടേ വീട്ടില്‍ കേറൂന്ന് പറഞ്ഞാ പോയത്. നീ വൈയുന്നേരം വിളി.”

“ദാറ്റ് ഡസിന്‍റ് മേക്ക് എനി സെന്‍സ്” എന്ന് രണ്ടും കല്പിച്ച് ഇംഗ്ലീഷില്‍ത്തന്നെ മറ്റേമ്മയ്ക്കിട്ടൊന്നു കാച്ചി.

ഇത്രയുമായപ്പോള്‍ വാതില്‍ക്കല്‍ ഒരു മുട്ട്. ഭാര്യയുടെ തിരിച്ചുവരവാണെന്ന് ശങ്കിച്ച്, വായില്‍ കിടക്കുകയായിരുന്ന ലഡ്ഡു വലിച്ചെറിഞ്ഞ്, കൊളസ്റ്ററോളിന്‍റെ സിദ്ധൌഷധമായ വെളുത്തുള്ളിയെടുത്ത് ചവച്ചു കൊണ്ട് ഓടിച്ചെന്ന് വാതില്‍ തുറന്നു. “മല മറിക്കാന്‍ പോയിട്ടെന്തായി? ഓരോരുത്തര്‍ക്ക് ഓരോന്നു പറഞ്ഞിട്ടുണ്ട്” എന്നു തുടങ്ങി നല്ല നാല് ഡയലോഗ് പറയാമെന്ന സന്തോഷത്തില്‍‍.

“ഒരെണ്ണമാണല്ലോ ഓര്‍ഡര്‍ ചെയ്തത്. ദാ പിടിക്കൂ” എന്നായി മുന്നില്‍ നില്‍ക്കുന്ന അപരിചിതന്‍. “പോകാന്‍ ധൃതിയുണ്ട്, ഗുഡ് ലക്ക്!” ഞാന്‍ കവര്‍ വെളിച്ചമുള്ളിടത്തേയ്ക്ക് മാറ്റിപ്പിടിച്ചു പൊട്ടിച്ചു.

“നീ കിട്ടണമെന്നു പ്രാര്‍ത്ഥിച്ച ഒരു ക്ലൂ ഞാന്‍ കൊടുത്തയയ്ക്കുകയാണ്. ആവശ്യമെങ്കില്‍ ഇനിയും പ്രാര്‍ത്ഥിക്കാന്‍ മടിക്കുകയോ മറക്കുകയോ ചെയ്യരുത്. ഇന്നത്തെ ക്ലൂ ‘അടയാളം അഥവാ സൈന്‍’ എന്നതാണ്. എന്ന്, സ്വന്തം ദൈവം (ഒപ്പ്).”

ഇതൊക്കെ ഓരോ അടയാളങ്ങളാണ്.

പിന്നെ മറ്റൊന്നുമാലോചിച്ചില്ല. അടയാളമൂര്‍ത്തിയെ മനസ്സില്‍ ധ്യാനിച്ച്, കണ്ണുകള്‍ മുറുകെയടച്ച്, ആദ്യം മനസ്സില്‍ തോന്നിയ ഏഴുവരിക്കും ഏഴക്ഷരത്തിനും പകരം http എന്ന നാലക്ഷരം അഡ്രസ്സ് ബാറിലേയ്ക്ക് പകര്‍ന്നു. ബാക്കിയക്ഷരങ്ങള്‍ സ്വയം തെളിഞ്ഞുവന്ന് എന്നെ ഈ സൈറ്റിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. അദ്ഭുതം!

IIT-യില്‍ നിന്നും പഠനം കഴിഞ്ഞിറങ്ങിയ അഞ്ച് പയ്യന്‍സ് ‘പരിത്രാണ’ എന്ന പേരില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുണ്ടാക്കുന്നത്രേ. രാഷ്ട്രീയക്കാര്‍ സാധാരണക്കാര്‍ക്കുവേണ്ടി നിലകൊള്ളാത്ത ഇന്നത്തെ സാഹചര്യത്തില്‍ തൃണമൂലത്തില്‍ പ്രവര്‍ത്തിക്കാനാണ് ഇക്കൂട്ടര്‍ രാഷ്ട്രീയത്തിലേയ്ക്ക് മുണ്ടും പറിച്ച് എടുത്തു ചാടുന്നത്. അവര്‍ നമ്മളെപ്പോലെയുള്ള പാവപ്പെട്ടവര്‍ക്കു വേണ്ടി ഉപേക്ഷിക്കുന്നതെന്തൊക്കെയാണെന്നറിയേണ്ടേ? അവരുടെ തന്നെ വാക്കുകളില്‍: “മനോഹരങ്ങളായ ശമ്പള പായ്ക്കേജുകള്‍, കുടുംബ സുഖം, സുഹൃത്തുക്കളുടെ പിന്തുണ…”

കൊള്ളാം, മനോഹരമായിരിക്കുന്നു ഈ പ്രകടനം. ഏകദേശം അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തില്‍ വന്ന കണക്കനുസ്സരിച്ച് IIT ബോംബേ അഞ്ച് ലക്ഷം രൂപയോളമാണ് ഒരു വിദ്യാര്‍ഥിയുടെ നാലു വര്‍ഷത്തെ പഠനത്തിന് സബ്സിഡിയായി നല്‍കുന്നത്. അതോ, പഠിച്ചു മിടുക്കനായി നമ്മുടെ രാജ്യത്തിനു വേണ്ടി “എന്തെങ്കിലും” ചെയ്യുമെന്ന പ്രതീക്ഷയില്‍. മിടുക്കരില്‍ മിടുക്കരെത്തന്നെ തെരഞ്ഞെടുത്ത് ഇങ്ങനെ ആറ്റുനോറ്റു പഠിപ്പിക്കുന്നത് നൂറുമേനി കൊയ്യാമെന്ന അതിമോഹം കൊണ്ടുകൂടിയാണ്. ഈ രാജ്യത്തിന്‍റെ പ്രതീക്ഷമുഴുവന്‍ നിങ്ങളെപ്പോലുള്ളവരിലായിരിക്കവേ, ഈ ചതി ഭാരതാംബയോടു വേണമായിരുന്നോ?

ഓരോരുത്തര്‍ക്ക് ഓരോന്നു പറഞ്ഞിട്ടില്ലേ? രാഷ്ട്രീയക്കാര്‍ ശരിയല്ലെന്ന് പറഞ്ഞ്, അറിയാത്ത കാര്യത്തിനിറങ്ങിത്തിരിക്കാതെ, ശരിയല്ലാത്ത രാഷ്ട്രീയക്കാരെ നമുക്കെല്ലാം ചേര്‍ന്നങ്ങു ശരിയാക്കിയാല്‍ പോരേ? വേണോ ഇനിയുമഞ്ച് രാജു നാരായണ സ്വാമിമാര്‍?

Published in:  on February 2, 2006 at 5:30 am Comments (13)

കല്‍ക്കട്ട വിളിക്കുന്നു

വടക്കേ അമേരിക്ക (യു. എസ്. എ) യില്‍ സ്ഥിരതാമസമല്ലാത്ത പല ഇന്ത്യാക്കാര്‍ക്കും അമേരിക്കന്‍ ന്യൂസ് എന്നാല്‍ CNN എന്നാണ് ധാരണ. CNN-ന്‍റെ അമേരിക്കന്‍ ന്യൂസ് ഡെസ്ക് വല്ലപ്പോഴുമവതരിപ്പിക്കുന്ന ഇന്ത്യാ വിശേഷങ്ങള്‍ ഏറിയവയും പക്ഷപാതത്തിന്‍റെ കടുത്ത നിറക്കൂട്ടില്‍ ചാലിച്ചതായിരിക്കും. അമേരിക്കന്‍ മാധ്യമങ്ങളുടെ ഈ തോന്നിവാസത്തില്‍ അനല്പമായ അരിശത്തോടെ പ്രതികരിക്കാനും ഈ ചാനലുകളെ ബഹിഷ്കരിക്കാനും ഇത്തലമുറയിലെ അമേരിക്കന്‍വാസികളായ ഇന്ത്യാക്കാര്‍ (ഈയുള്ളവനുള്‍പ്പടെ) ശ്രദ്ധിക്കാറുണ്ട്.

ഈ സാഹചര്യത്തിലാണ് “കേള്‍ക്കാന്‍ കൊള്ളാവുന്ന” മാധ്യമങ്ങളായ Public Broadcasting Service (PBS)-ന്‍റെയും National Public Radio (NPR)-യുടെയും പ്രസക്തി വര്‍ദ്ധിക്കുന്നത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനങ്ങള്‍ സാധാരണഗതിയില്‍ വാര്‍ത്തകള്‍ സ്പിന്‍ ചെയ്യാറില്ല. PBS ഏതാനും മാസങ്ങള്‍ക്കു മുമ്പ് സംപ്രേഷണം ചെയ്ത ഒരു മണിക്കൂര്‍ നീണ്ട അമിതാഭ് ബച്ചനുമായുള്ള അഭിമുഖം ഒരു ഇന്ത്യക്കാന് ലഭിച്ച ഏറ്റവും നല്ല മീഡിയ കവറേജ് ആയിരുന്നു എന്ന് പറയാം. (ഓപ്പറ വിന്‍ഫ്രി ഷോയിലും ഡേവിഡ് ലെറ്റര്‍മാന്‍ ഷോയിലും ഐശ്വര്യാ റായ്-ക്ക് കിട്ടിയ “സ്ലോട്ട്” ഓര്‍ത്തുകൊണ്ട് തന്നെയാണ് ഞാനിതു പറയുന്നത്.)

കല്‍ക്കട്ടയിലെ ഒരു അനാധാലയത്തില്‍ ജനിച്ച്, അമേരിക്കന്‍ ദമ്പതികളാല്‍ ദത്തെടുക്കപ്പെട്ട മൂന്ന് പെണ്‍കുട്ടികള്‍ അവരുടെ വളര്‍ത്തച്ഛന്‍മാരോടും വളര്‍ത്തമ്മമാരോടുമൊപ്പം സ്വന്തം വേരുകള്‍ തേടി ഇന്ത്യയിലെത്തുന്ന കഥയാണ് “കല്‍ക്കട്ട വിളിക്കുന്നു” എന്ന 20 മിനിട്ടുമാത്രം ദൈര്‍ഘ്യമുള്ള ഡോക്യുമെന്‍ററിയിലൂടെ PBS അവതരിപ്പിക്കുന്നത്. സ്നേഹസമ്പന്നരായ മാതാപിതാക്കളാല്‍ “വെള്ളക്കാരന്‍റെ സംസ്കാരത്തില്‍” (തെറ്റായ അര്‍ഥത്തിലല്ല) വളര്‍ത്തപ്പെട്ട മൂന്നു പെണ്‍കുട്ടികള്‍ക്കും ചുറ്റുമുള്ള “ബന്ധുക്കളില്‍” നിന്നും തങ്ങള്‍ വ്യത്യസ്ഥരാണെന്ന് എന്നും തോന്നിയിരുന്നു. അവരോരോരുത്തരും തങ്ങളിലെ ഇന്ത്യക്കാരിയെ കണ്ടെത്തുകയാണ് യാത്രയ്ക്കൊടുവില്‍.

വായിക്കുക, കാണുക: http://www.pbs.org/frontlineworld/rough/2006/01/india_calcutta.html

Published in:  on January 26, 2006 at 7:28 am Comments (17)