സമയമായില്ലാ പോലും!

രംഗം ഒന്ന്

[ഒരു ഓഫീസ് മുറി. വൃത്തിയുള്ള മേശപ്പുറം. മേശപ്പുറത്ത് മൂന്നോ നാലോ മോണിറ്ററുകളും ഒരു ചെറിയ റ്റി. വി. യും മറ്റും നിരത്തി വച്ചിരിക്കുന്നു. വീഡിയോ കേബിളുകള്‍, ഗ്രാഫിക്സ് കാര്‍ഡുകള്‍, റ്റി. വി. റ്റ്യൂണര്‍ കാര്‍ഡുകള്‍ എന്നിവ ഒരു മൂലയില്‍ കാണാം. ഇത്രയും മാത്രം ഉയര്‍ത്തിക്കാട്ടുന്ന ലൈറ്റിംഗ് ആണ് ഉചിതം. കര്‍ട്ടന്‍ ഉയരുമ്പോള്‍ നായകന്‍ കമ്പ്യൂട്ടറില്‍ എന്തോ വായിച്ചിരിക്കുകയാണ്. രംഗപടത്തില്‍, ഒരു ജനാലയ്ക്കപ്പുറത്ത് തെരുവിലൂടെ വാഹനങ്ങളും കാല്‍ നടക്കാരും പോകുന്നുണ്ട്. സ്റ്റേജിന്‍റെ ഇടതു വശത്തുനിന്നും അലാം ക്ലോക്കിന്‍റെ രൂപം ധരിച്ച ഒരാള്‍ രംഗമധ്യം വരെ നടന്നു വന്ന് കാണികള്‍ക്കഭിമുഖമായി നില്‍ക്കുന്നു. നായകന്‍ ഈ രൂപത്തിനെ ശ്രദ്ധിക്കുന്നില്ല.]

സമയം (ദൃഢ സ്വരത്തില്‍): ഞാനാണ് സമയം. ഞാന്‍ ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കില്ല. ഇന്ന് ജൂണ്‍ അഞ്ച് തിങ്കളാഴ്ച. ഞാന്‍ കടന്നുപോകുകയാണ്…

[സമയം സ്റ്റേജിന്‍റെ ഇടതുവശത്തേയ്ക്കു തന്നെ നടന്നു മറയുന്നു. അല്പ സമയത്തിനു ശേഷം ആറടിയില്‍ കൂടുതല്‍ ഉയരമുള്ള ഒരു സായിപ്പ് സ്റ്റേജിന്‍റെ വലതു വശത്തു കൂടി രംഗത്തേയ്ക്ക് വരുന്നു.]

നായകന്‍ (സായിപ്പിനെ നോക്കി)‍: ഹായ്, ചാര്‍ളീ!
ചാര്‍ളി (കമ്പ്യൂട്ടറില്‍ നോക്കി): ഓ, വാട്സ് ദാറ്റ്?
നായകന്‍: ഇത് മലയാളത്തിലുള്ള ഒരു ബ്ലോഗ് ആണ്.
ചാര്‍ളി: ഇറ്റ് ലുക്സ് പ്രെറ്റി! ഇറ്റ്സ് അമേയ്സിംഗ് ദാറ്റ് യു കാന്‍ റീഡ് ആന്‍ഡ് റൈറ്റ് മള്‍ട്ടിപ്‍ള്‍ ലാംഗ്വേജസ്!
നായകന്‍: ഇന്‍ ഇന്‍ഡ്യ…
ചാര്‍ളി (ഇടയ്ക്കു കയറി): യു നോ, ഐ ഹാവ് ബീന്‍ തിങ്കിംഗ്… നീ ഈ പഠിച്ചുവച്ചിരിക്കുന്ന കാര്യങ്ങളൊക്കെ, നോട്ട് എബൌട്ട് ദിസ് ബ്ലോഗ്, ഐ മീന്‍ മീഡിയ സെന്‍റര്‍ കാര്യങ്ങള്‍, നമുക്ക് ഏഷ്യയിലെ കുഞ്ഞാടുകള്‍ക്ക് പറഞ്ഞു കൊടുത്താലോ? നീ ഇന്നു തന്നെ പോയി ജപ്പാന്‍ വിസ എടുത്തു വരൂ!
നായകന്‍: ജപ്പാന്‍? ഐ ഥോട്ട് വി പ്ലാന്‍ഡ് റ്റു ഗോ റ്റു യൂറൊപ്പ്…
ചാര്‍ളി: ഞാനും അതാ വിചാരിച്ചത്. പക്ഷേ, ഈ സോക്കര്‍ ഭ്രാന്തന്മാര്‍ കാരണം ഇപ്പോള്‍ യൂറൊപ്പില്‍ പോയിട്ട് ഒരു കാര്യവുമില്ല. ലെറ്റ്സ് ഗോ റ്റു ജപ്പാന്‍…
നായകന്‍: എല്ലാം അങ്ങു പറയുന്ന പോലെ പ്രഭോ!

[നായകനും ചാര്‍ളിയും ഒരുമിച്ച് സ്റ്റേജിന്‍റെ വലതു വശത്തു കൂടി പുറത്തേയ്ക്ക് പോകുന്നു]

രംഗം രണ്ട്

[നായകന്‍റെ വീട്. ഒരറ്റത്ത് ഒരു തീന്‍‍മേശകാണാം. അതിനടുത്ത് രണ്ടു കസേരകളും. കസേരകളിലൊന്നില്‍ ഇരുന്ന്, നായകന്‍റെ ഭാര്യ പച്ചക്കറി അരിഞ്ഞുകൊണ്ടിരിക്കുന്നു. രംഗത്ത് മറ്റൊന്നും ആവശ്യമില്ല. സ്റ്റേജിന്‍റെ ഇടതു വശത്തുനിന്നും സമയം രംഗമധ്യം വരെ വന്ന് കാണികള്‍ക്കഭിമുഖമായി നില്‍ക്കുന്നു. നായകന്‍റെ ഭാര്യ ഈ രൂപത്തിനെ ശ്രദ്ധിക്കുന്നില്ല.]

സമയം: ഞാനാണ് സമയം. ഞാന്‍ ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കില്ല. ഇന്ന് ജൂണ്‍ അഞ്ച് തിങ്കളാഴ്ച വൈകുന്നേരം. ഞാന്‍ കടന്നുപോകുകയാണ്…

[സമയം സ്റ്റേജിന്‍റെ ഇടതു വശത്തേയ്ക്കു തന്നെ കടന്നു പോയാലുടന്‍, ആ ഭാഗത്തു കൂടിത്തന്നെ നായകന്‍ രംഗത്തു വരുന്നു. കയലിയും ഷര്‍ട്ടുമാണ് വേഷം. കയ്യില്‍ പാസ്പോര്‍ട്ടുണ്ട്. ]

നായകന്‍: എടേ, എന്‍റെ പാസ്പോര്‍ട്ടിന്‍റെ കാലാവധി കഴിഞ്ഞു!
നായകന്‍റെ ഭാര്യ: അതിനു ഞാനെന്തു വേണം?

[പിന്നണിയില്‍ അനൌണ്‍സ്മെന്‍റ്. ഈ സമയം സ്റ്റേജിലെ വെളിച്ചം മങ്ങുന്നു.]

Four Passport size photos: $16
Next-Day delivery to US Consulate at SFO: $21
Getting the Passport renewed in time: Priceless

രംഗം മൂന്ന്

[ഒന്നാം രംഗത്തില്‍ കണ്ട ഓഫീസ് മുറി തന്നെ. നായകന്‍റെ വേഷത്തില്‍ മാറ്റമുണ്ട്. പതിവുപോലെ, സ്റ്റേജിന്‍റെ ഇടതു വശത്തുനിന്നും സമയം രംഗമധ്യം വരെ വന്ന് കാണികള്‍ക്കഭിമുഖമായി നില്‍ക്കുന്നു. നായകന്‍ സമയത്തിനെ ശ്രദ്ധിക്കുന്നില്ല.]

സമയം: അതെ, ഞാന്‍ സമയം തന്നെ. ഞാന്‍ ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കില്ല. ഇന്ന് ജൂണ്‍ ആറ് ചൊവ്വാഴ്ച. ഞാന്‍ കടന്നുപോകുകയാണ്…

[സമയം സ്റ്റേജിന്‍റെ ഇടതു വശത്തേയ്ക്കു കടന്നു പോകുന്നു.

കുറിപ്പ്: ഈ രംഗത്തില്‍ സമയം എപ്പോഴും സ്റ്റേജിന്‍റെ ഇടതു വശത്തുനിന്നും വരികയും ഇടതു വശത്തേയ്ക്കു തന്നെ പോകുകയും ചെയ്യുന്നു.

സ്റ്റേജില്‍ ഇ-മെയില്‍ സംഭാഷണം കാണിക്കുന്നത് ലോക നാടക സങ്കേതത്തില്‍ ആദ്യമായതിനാല്‍ സം‌വിധായകന് ഇവിടെ മനോധര്‍മം പോലെ അവതരിപ്പിക്കാവുന്നതാണ്. നായകന്‍ അയയ്ക്കുന്ന ഇ-മെയില്‍ നായകനെക്കൊണ്ടു തന്നെ വായിപ്പിച്ച ശേഷം അയാള്‍ ‘സെന്‍‍ഡ്’ ബട്ടന്‍ അമര്‍ത്തുന്നതായി അഭിനയിപ്പിക്കാം. ഇ-മെയില്‍ വരുമ്പോളാവട്ടെ, ‘You've got mail’ എന്ന പ്രശസ്തമായ ശബ്ദം പിന്നണിയില്‍ കേള്‍പ്പിച്ച ശേഷം അയച്ചയാളിന്‍റെ ശബ്ദത്തില്‍ വായിപ്പിക്കാം. ഇതെല്ലാം നിര്‍ദ്ദേശങ്ങള്‍ മാത്രം. സം‌വിധായന്‍റെ മനോധര്‍മമാണ് പ്രധാനം.]

നായകന്‍: വക്കാരീ, ഞാന്‍ ജപ്പാനിലേയ്ക്ക് വരുന്നു. ജൂണ്‍ 21 മുതല്‍ 24 വരെ ഞാന്‍ അവിടെയുണ്ടാവും.
വക്കാരി: നമുക്ക് നേരില്‍ കാണാമോ? എവിടെയാണ് താമസം? വിരോധമില്ലെങ്കില്‍ എന്‍റെ കൂടെ കൂടാം!
നായകന്‍: തീര്‍ച്ചയായും. നമുക്ക് 23 വെള്ളിയാഴ്ച കണ്ടാലോ? പിന്നെ, ഞാനല്പം നേരത്തേ ഇക്കാര്യം താങ്കളെ അറിയിച്ചോ എന്ന് സംശയം. എല്ലാം എന്‍റെ പാസ്പോര്‍ട്ടും വിസയും ശരിയായാല്‍ മാത്രം!

[നായകന്‍ കമ്പ്യൂട്ടറില്‍ ചെസ് ഗെയിം ആരംഭിക്കുന്നു. രണ്ടു മൂന്നു നീക്കങ്ങള്‍ക്കു ശേഷം, “You've been defeated. Do you want to play again?” എന്ന് കമ്പ്യൂട്ടര്‍ ശബ്ദം കേള്‍ക്കുന്നു. നായകന്‍ ചെസ് കളി നിറുത്തുന്നു. ഇത്രയുമാകുമ്പോള്‍ സ്റ്റേജിലെ വെളിച്ചം മങ്ങി, സാവധാനം പൂര്‍ണ്ണാന്ധകാരമാവുന്നു. ഈ തക്കത്തില്‍, നായകന്‍റെ ഷര്‍ട്ട് മാറാം. വീണ്ടും വെളിച്ചം വരുമ്പോള്‍, നായകന്‍, കമ്പ്യൂട്ടറിന്‍റെ മുന്നില്‍ത്തന്നെ. സമയം രംഗമധ്യം വരെ നടന്നു വന്ന് കാണികള്‍ക്കഭിമുഖമായി നില്‍ക്കുന്നു. നായകന്‍ സമയത്തിനെ ശ്രദ്ധിക്കുന്നില്ല.]

സമയം: ഞാന്‍ സമയം. ഞാന്‍ ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കില്ല. ഇന്ന് ജൂണ്‍ എട്ട് വ്യാഴാഴ്ച. ഞാന്‍ കടന്നുപോകുകയാണ്…

[സമയം കടന്നു പോകുന്നു. നായകന്‍ വീണ്ടും ഇ-മെയില്‍ സംഭാഷണത്തിലേയ്ക്ക്. ഇനിയുള്ള സംഭാഷണങ്ങളില്‍ സ്റ്റാറ്റസ് സെക്ഷനു വേണ്ടി വികാര രഹിതമായ ശബ്ദം ഉപയോഗിക്കുന്നത് അനുയോജ്യമായിരിക്കും.]

നായകന്‍: സാറേ, എന്‍റെ വഹ ഒരു അപേക്ഷ ഇതിനോടകം അവിടെ കിട്ടിക്കാണുമല്ലോ. അത് അത്യാവശ്യമായി പരിഗണിച്ച് രക്ഷിക്കുമാറാകണം. നിങ്ങളെ നേരിട്ട് വിളിച്ചപ്പോള്‍ ഇ-മെയില്‍ ഉപയോഗിക്കാന്‍ ഉപദേശിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഈ കത്ത്… എന്‍റെ പുതിയ പാസ്പോര്‍ട്ട് ജൂണ്‍ പതിന്നാലിനു മുമ്പ് എനിക്ക് തിരിച്ചു കിട്ടിയാല്‍ ഈ ജന്മം മുഴുവനും ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കും!
സ്റ്റാറ്റസ് സെക്ഷന്‍ (പതിഞ്ഞ ശബ്ദത്തില്‍‍): അന്വേഷണത്തിനു നന്ദി. നാളെ പരിശോധിക്കൂ. ഇന്‍ഡ്യന്‍ പാസ്പോര്‍ട്ടപേക്ഷകള്‍ ഈ സീസണില്‍ 20 ദിവസം എടുക്കാറുണ്ട്. നമ്മുടെ വെബ്സൈറ്റായ http://www.cgisf.org/ സന്ദര്‍ശിക്കൂ.
നായകന്‍: താങ്കളുടെ മറുപടിക്ക് വളരെ നന്ദിയുണ്ട്.
സ്റ്റാറ്റസ് സെക്ഷന്‍: INS-ല്‍ അന്വേഷിക്കൂ. നമ്മുടെ വെബ്സൈറ്റായ http://www.cgisf.org/ സന്ദര്‍ശിക്കൂ.
നായകന്‍: സാര്‍, മനസ്സിലായില്ല. ഞാന്‍ എന്തിനെപ്പറ്റിയാണ് INS-ല്‍ അന്വേഷിക്കേണ്ടത്?
സ്റ്റാറ്റസ് സെക്ഷന്‍ (തെല്ലിടവേളയ്ക്കു ശേഷം‍): ആ മെയില്‍ താങ്കള്‍ക്കുദ്ദേശിച്ചയച്ചതല്ല. ദയവായി അത് അവഗണിക്കൂ.
നായകന്‍ (ആത്മഗതം, ഇ-മെയിലില്‍ അല്ല): ശരി സാര്‍!

[നായകന്‍ കുറെ നേരം റ്റി. വി. കാണുന്നു. ലോകകപ്പ് ഫുട്ബോള്‍. നായകന്‍ ഒരു ഫുട്ബോള്‍ പ്രേമിയാണെന്ന് കളികാണുന്ന രീതിയില്‍ നിന്നും വെളിവാകും. ഇതിനിടയില്‍, സാവധാനം സ്റ്റേജിലെ വെളിച്ചം മങ്ങി, അവസാനം പൂര്‍ണ്ണാന്ധകാരമാവുന്നു. വീണ്ടും വെളിച്ചം വരുമ്പോള്‍, നായകന്‍, കമ്പ്യൂട്ടറിന്‍റെ മുന്നില്‍ത്തന്നെ. അപ്പോള്‍, സമയം രംഗമധ്യം വരെ വന്ന് കാണികള്‍ക്കഭിമുഖമായി നില്‍ക്കുന്നു. നായകന്‍ സമയത്തിനെ ശ്രദ്ധിക്കുന്നില്ല.]

സമയം: ഞാന്‍ സമയം. ഞാന്‍ ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കില്ല. ഇന്ന് ജൂണ്‍ പന്ത്രണ്ട് തിങ്കളാഴ്ച. ഞാന്‍ കടന്നുപോകുകയാണ്…

[സമയം കടന്നു പോകുന്നു. നായകന്‍ ഇ-മെയില്‍ സംഭാഷണത്തിലാണ്.]

നായകന്‍: അപേക്ഷയുടെ നിജസ്ഥിതിയറിയാനാണ് ഈ കത്ത്.
സ്റ്റാറ്റസ് സെക്ഷന്‍: താങ്കളുടെ അഡ്രസ് അയച്ചു തരൂ. നമ്മുടെ വെബ്സൈറ്റായ http://www.cgisf.org/ സന്ദര്‍ശിക്കൂ.
നായകന്‍: ഇതാ എന്‍റെ അഡ്രസ്… (എന്തൊക്കെയോ ടൈപ്പ് ചെയ്യുന്ന ശബ്ദം.)

[നായകന്‍ സ്റ്റാറ്റസ് സെക്ഷന്‍റെ മറുപടിക്കായി കാതോര്‍ക്കുന്നു. എങ്ങും നിശ്ശബ്ദത മാത്രം. അല്പ സമയം കഴിഞ്ഞ്, സമയം രംഗമധ്യം വരെ വന്ന് കാണികള്‍ക്കഭിമുഖമായി നില്‍ക്കുന്നു. നായകന്‍ ഇപ്പോള്‍ സമയത്തെ ശ്രദ്ധിക്കുന്നുണ്ട്.]

സമയം: ഞാന്‍ സമയം. ഞാന്‍ ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കില്ല. ഇന്ന് ജൂണ്‍ പതിമൂന്ന് ചൊവ്വാഴ്ച. ഞാന്‍ കടന്നുപോകുകയാണ്…

[സമയം കടന്നു പോകുന്നു. നായകന്‍ വാച്ചില്‍ നോക്കുന്നു. പിന്നെ ഇ-മെയില്‍ സംഭാഷണത്തിലേയ്ക്ക്.]

നായകന്‍: സാറേ, പാസ്പോര്‍ട്ട് നാളേയ്ക്കകം കിട്ടിയില്ല എന്നുണ്ടെങ്കില്‍ എനിക്ക് വിമാന ടിക്കറ്റും ഹോട്ടല്‍ ബുക്കിംഗും റദ്ദാക്കണം. ജപ്പാന്‍ വിസ കിട്ടാന്‍ മൂന്നു ദിവസം എടുക്കുമെന്നാണ് അവരുടെ കൌണ്‍സിലേറ്റിലെ വിസ ഓഫീസര്‍ എന്നോട് പറഞ്ഞിരിക്കുന്നത്. എനിക്ക് നാളെ പാസ്പോര്‍ട്ട് കിട്ടുമോ എന്ന് പറഞ്ഞു തരാമോ? ഞാന്‍ ‘പിറ്റേന്നു തന്നെ പുതിയ പാസ്പോര്‍ട്ട് തിരിച്ചയയ്ക്കാനുള്ള ഫീസ്’ എന്‍റെ അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.

[നായകന്‍ സ്റ്റാറ്റസ് സെക്ഷന്‍റെ മറുപടിക്കു വേണ്ടി കാത്തിരിക്കുന്നു. നിശ്ശബ്ദത. അല്പ സമയം കഴിഞ്ഞ്, സമയം രംഗമധ്യം വരെ വന്ന് കാണികള്‍ക്കഭിമുഖമായി നില്‍ക്കുന്നു. നായകന്‍ അസ്വസ്ഥനാണ്. സമയത്തെ ശ്രദ്ധിക്കുന്നുമുണ്ട്.]

സമയം: ഞാന്‍ സമയം. ഞാന്‍ ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കില്ല. ഇന്ന് ജൂണ്‍ പതിന്നാല് ബുധനാഴ്ച. ഞാന്‍ കടന്നുപോകുകയാണ്…

[സമയം കടന്നു പോകുന്നു. നായകന്‍ വാച്ചിലും സമയത്തേയും മാറി മാറി നോക്കുന്നു. പിന്നെ ഇ-മെയില്‍ സംഭാഷണത്തിലേയ്ക്ക്.]

സ്റ്റാറ്റസ് സെക്ഷന്‍: താങ്കളുമായി ബന്ധപ്പെടാനുള്ള വിവരങ്ങള്‍ അയയ്ക്കൂ. കഴിഞ്ഞ മെയിലില്‍ ഞാന്‍ താങ്കളുടെ അഡ്രസ് ചോദിച്ചിരുന്നു. നമ്മുടെ വെബ്സൈറ്റായ http://www.cgisf.org/ സന്ദര്‍ശിക്കൂ.
നായകന്‍ (നിരാശയോടെ): ഞാന്‍ താങ്കള്‍ക്ക് അഡ്രസ് തിങ്കളാഴ്ച തന്നെ അയച്ചു തന്നിരുന്നു. ഇതാ എന്‍റെ ഫോണ്‍ നമ്പരുകള്‍… എന്‍റെ പാസ്പോര്‍ട്ട് ഇന്നെങ്കിലും അയയ്ക്കാന്‍ പറ്റുമോ എന്നറിയിച്ചാല്‍ ഉപകാരമായിരുന്നു. അത് അസാധ്യമാണെങ്കില്‍ എന്‍റെ യാത്ര റദ്ദാക്കാനാണ്.

[നായകന്‍റെ ഫോണ്‍ ശബ്ദിക്കുന്നു. നായകന്‍ പെട്ടെന്ന് ഫോണ്‍ എടുക്കുന്നു.]

നായകന്‍: ഹലോ, ഇത് നായകനാണ്.
സ്ത്രീ ശബ്ദം: ഞാന്‍ സാന്‍ ഫ്രാന്‍സിസ്കോയിലെ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റില്‍ നിന്നാണ്. എന്താണ് നിങ്ങള്‍ക്കറിയേണ്ടത്?
നായകന്‍: എന്‍റെ പാസ്പോര്‍ട്ട് എന്ന് കിട്ടുമെന്നറിഞ്ഞാല്‍ കൊള്ളാം.
സ്ത്രീ ശബ്ദം: എന്നാണ് അപേക്ഷ അയച്ചത്?
നായകന്‍: അപേക്ഷ ജൂണ്‍ 7-ന് നിങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്.
സ്ത്രീ ശബ്ദം: ഞങ്ങള്‍ക്ക് ദിവസവും വളരെയധികം മെയിലുകള്‍ കിട്ടാറുണ്ട്. നിങ്ങളുടെ അപേക്ഷ അതില്‍ നിന്ന് കണ്ടുപിടിക്കേണ്ടതുണ്ട്.
നായകന്‍ (നിരാശയോടെ)‍: അപ്പോള്‍ അത് നാളെ തിരികെ എനിക്ക് കിട്ടാന്‍ ഒട്ടും സാധ്യത ഇല്ല, അല്ലേ?
സ്ത്രീ ശബ്ദം: എന്ന് തീര്‍ത്തുപറയാന്‍ പറ്റില്ലെ. അപേക്ഷ കണ്ടു പിടിച്ച്, ഓഫീസറെ കാണിച്ചാല്‍, മറ്റു പ്രശ്നമൊന്നുമില്ലെങ്കില്‍ ഇന്നു തന്നെ അയയ്ക്കാവുന്നതേയുള്ളൂ. താങ്കള്‍ അതിവേഗ കാര്യസാധ്യ ഫീസായ തൊണ്ണൂറു ഡോളര്‍ അപേക്ഷയോടൊപ്പം അയച്ചിട്ടില്ലേ?
നായകന്‍: അതിവേഗ കാര്യസാധ്യ ഫീസോ? അങ്ങനെ ഒരു കാര്യമുള്ളതായി എനിക്കറിവില്ലായിരുന്നു. നിങ്ങളുടെ വെബ്സൈറ്റിലും പറയുന്നില്ല. എന്നാലും പാസ്പോര്‍ട്ട് നാളെത്തന്നെ കിട്ടുമെങ്കില്‍ ഫീസ് ഞാന്‍ അടയ്ക്കാം.
സ്ത്രീ ശബ്ദം: ശരി, ഞാന്‍ തിരിച്ചു വിളിക്കാം.

[നായകന്‍ കുറേ നേരം ഫോണില്‍ നോക്കിയിരിക്കുന്നു. റിംഗ് ചെയ്യുന്നില്ലെങ്കിലും ഫോണ്‍ എടുത്ത് ചെവിയില്‍ വച്ച് ഹലോ എന്നു പറയുന്നു. സ്വന്തം സെല്‍‍ഫോണില്‍ നിന്നും ഓഫീസ് ഫോണിലേയ്ക്ക് വിളിച്ച് ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നു. കുറെ നേരം ഈ പ്രവൃത്തികളില്‍ മുഴുകിയ ശേഷം, പിന്നെ ഇ-മെയിലിലേയ്ക്ക് തിരിയുന്നു.]

നായകന്‍ (ദുഃഖിതനായി): വക്കാരീ, എന്‍റെ യാത്ര നടക്കുമെന്ന് തോന്നുന്നില്ല.

[നായകന്‍ മേശമേല്‍ തല വച്ചിരിക്കുന്നു. പിന്നണിയില്‍ പഞ്ചാബി ഹൌസിലെ, ‘എല്ലാം മറക്കാം നിലാവേ, എല്ലാം മറയ്ക്കാം കിനാവില്‍’ എന്ന ഗാനം വളരെ നേര്‍ത്ത ശബ്ദത്തില്‍ കേള്‍ക്കാം. പാട്ട് പതുക്കെ ഇല്ലാതാവുന്നതോടൊപ്പം, സമയം രംഗമധ്യം വരെ നടന്നു വന്ന് കാണികള്‍ക്കഭിമുഖമായി നില്‍ക്കുന്നു. നായകന്‍ തല ഉയര്‍ത്തുന്നില്ല.]

സമയം: ഞാന്‍ സമയം. ഞാന്‍ ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കില്ല. ഇന്ന് ജൂണ്‍ പതിനഞ്ച് വ്യാഴാഴ്ച. ഞാന്‍ കടന്നുപോകുകയാണ്…

[സമയം കടന്നു പോകുന്നു. നായകന്‍ തലയുയര്‍ത്തുന്നു. സമയത്തെ പ്രതീക്ഷ കൈവിട്ട കണ്ണുകളാല്‍ നോക്കുന്നു. അതു കഴിഞ്ഞ് ഇ-മെയില്‍ സംഭാഷണത്തിലേയ്ക്ക്.]

നായകന്‍: സാര്‍, എന്‍റെ അപേക്ഷയില്‍ തീരുമാനം വല്ലതും? ഇതാ എന്‍റെ ഒരു ലഘു ജീവചരിത്രം ഈ കത്തിനോടൊപ്പമുണ്ട്.

[നായകന്‍ വീണ്ടും ചെസ് കളിയിലേയ്ക്ക് മടങ്ങുന്നു. ഇത്തവണയും കമ്പ്യൂട്ടര്‍ നായകനെ തോല്‍പ്പിക്കുന്നു. സമയം രംഗമധ്യം വരെ വന്ന് കാണികള്‍ക്കഭിമുഖമായി നില്‍ക്കുന്നു. നായകന്‍ ശ്രദ്ധിക്കുന്നേയില്ല.]

സമയം: ഞാന്‍ സമയം. ഞാന്‍ ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കില്ല. ഇന്ന് ജൂണ്‍ പതിനാറ് വെള്ളിയാഴ്ച. ഞാന്‍ കടന്നുപോകുകയാണ്…

[സമയം കടന്നു പോകുന്നു. നായകന്‍ ഇ-മെയില്‍ സംഭാഷണത്തിലേയ്ക്ക്.]

വക്കാരി: എല്ലാറ്റിനും അതിന്റേതായ സമയമുണ്ടുദാസാ എന്നല്ലേ നാടോടിക്കാറ്റ്‌ സൂക്തം. പിന്നെ സമയമായില്ല പോലും സമയമായില്ലാ പോലും എന്ന ശ്ലോകവുമുണ്ട്.

നായകന്‍ (അല്പ സമയത്തെ ആലോചനയ്ക്കു ശേഷം): സാര്‍, ഇതു വരെ എന്‍റെ അപേക്ഷയുടെ സ്ഥിതി അറിയുവാന്‍ കഴിഞ്ഞിട്ടില്ല. ഒരു വര്‍ത്തമാനവുമില്ല എന്നത് നല്ല വര്‍ത്തമാനം അല്ലാത്തതിനാല്‍ ഞാന്‍ യാത്ര റദ്ദാക്കുന്നു. താങ്കള്‍ക്ക് ഒരു പക്ഷേ അപ്രധാനമെന്ന് തോന്നിയേക്കാവുന്ന ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ. ഞാന്‍ ജപ്പാന്‍ കോണ്‍സുലേറ്റില്‍ വിളിച്ച് വിസ ‘അതിവേഗ കാര്യസാധ്യ’ മാര്‍ഗത്തിലൂടെ ശരിയാക്കാന്‍ എത്ര നേരമെടുക്കുമെന്ന് ചോദിച്ചു. അവര്‍ 24 മണിക്കൂറില്‍ ശരിയാക്കിത്തരാമെന്നും അതിലും വേഗം ചെയ്യാന്‍ മാര്‍ഗമില്ലാത്തതില്‍ ഖേദിക്കുന്നുവെന്നും പറഞ്ഞു. അപേക്ഷകന് കൃത്യമായ സ്ഥിതി അറിയിക്കാന്‍ എന്‍റെ മാതൃരാജ്യത്തിന്‍റെ കോണ്‍സുലേറ്റിനായെങ്കില്‍ എന്ന് ഞാന്‍ ആശിച്ചുപോകുകയാണ്.
സ്റ്റാറ്റസ് സെക്ഷന്‍: താങ്കളുടെ ഇ-മെയില്‍ പാസ്പോര്‍ട്ട് സെക്ഷന് അയച്ചുകൊടുത്തിട്ടുണ്ട്.

[നായകന്‍ കുറെ നേരം കമ്പ്യൂട്ടറില്‍ എന്തൊക്കെയോ ചെയ്തു കൊണ്ടിരിക്കുന്നു. പിന്നണിയില്‍ ചില മലയാളം പാട്ടുകള്‍ കേള്‍ക്കാം. കുറച്ചു സമയം കഴിഞ്ഞ്, ‘ഇന്നിതു മതി’ എന്നു പറഞ്ഞ് എഴുനേല്‍ക്കുന്നു. പിന്നണിയില്‍ ‘have a nice weekend’ എന്ന് കേള്‍ക്കുന്നുണ്ട്. വെളിച്ചം മങ്ങുന്നു. നായകന്‍ സ്റ്റേജിന്‍റെ വലതു വശത്തുകൂടി പുറത്തേയ്ക്ക് പോകുന്നു.]

രംഗം നാല്

[രണ്ടാം രംഗത്തില്‍ കണ്ട നായകന്‍റെ വീട്. നായകന്‍ പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നു. നായകന്‍റെ ഭാര്യ രംഗത്തില്ല. സമയം സ്റ്റേജിന്‍റെ ഇടതുഭാഗത്തുനിന്നും രംഗമധ്യം വരെ നടന്നു വന്ന് കാണികള്‍ക്കഭിമുഖമായി നില്‍ക്കുന്നു. നായകന്‍ ശ്രദ്ധിക്കുന്നില്ല.]

സമയം: ഞാന്‍ സമയം. ഞാന്‍ ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കില്ല. ഇന്ന് ജൂണ്‍ ഇരുപത്തിയൊന്ന് ബുധനാഴ്ച. ഞാന്‍ കടന്നുപോകുകയാണ്…

[സമയം സ്റ്റേജിന്‍റെ ഇടതു വശത്തേയ്ക്കു കടന്നു പോകുന്നു. ഡോര്‍ ബെല്‍ മുഴങ്ങുന്ന ശബ്ദം കേള്‍ക്കുന്നു. പിന്നണിയില്‍ ഭാര്യയുടെ ശബ്ദം.]

ഭാര്യ (ആഹ്ലാദത്തോടെ): പാസ്പോര്‍ട്ടായിരിക്കും!

[നായകന്‍ പതുക്കെ കതക് തുറക്കുന്നു. പോസ്റ്റുമാന്‍ ഒരു പായ്ക്കറ്റ് കൊടുത്ത് ഒപ്പ് വാങ്ങി മടങ്ങുന്നു. പായ്ക്കറ്റ് പൊട്ടിച്ച് തന്‍റെ പുതിയ പാസ്പോര്‍ട്ട് പുറത്തെടുക്കുന്നു. പശ്ചാത്തലത്തില്‍ ‘സമയമായില്ല പോലും’ എന്ന പാട്ടിന്‍റെ ശീലുകള്‍ ഒഴുകി വരുകയും അനന്തതയിലേയ്ക്ക് കണ്ണുനട്ട് നായകന്‍ ഫ്രീസ് ആവുന്നതും ചെയ്യുന്നതോടെ കര്‍ട്ടന്‍ വീഴുന്നു.]

(ശുഭം)

അറിയിപ്പ്: ഈ നാടകം സ്റ്റേജില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് നാടകകൃത്തിന്‍റെ മുന്‍‍കൂട്ടിയുള്ള അനുവാദം രേഖാമൂലം നേടിയിരിക്കേണ്ടതാണ്.

Published in: on June 21, 2006 at 11:19 pm Comments (27)

ഉത്തമ ഭര്‍ത്താവ്

കള്ളിന്നോടു വിരക്തി, യെന്നുമിരുളും മുമ്പേ ഗൃഹം പൂകിടും,
തള്ളീടും വയറില്ല, നല്ല സരസന്‍, തല്ലില്ല, യെന്തേകിലും
കൊള്ളാമെന്നരുളും, പിശുക്കു മിതമായ് മാത്രം, സ്വയം പൊക്കലി,
ല്ലെള്ളോളം പൊളിയില്ല, യോര്‍ക്കിലിതു നല്‍ ഭര്‍ത്താവുതന്‍ ‍ലക്ഷണം!

Published in: on June 19, 2006 at 3:01 pm Comments (13)

അച്ഛന്‍റെ കത്തുകള്‍

പ്രീ-ഡിഗ്രി മുതല്‍ പോസ്റ്റ്-ഗ്രാജ്വേഷന്‍ വരെ ഹോസ്റ്റലില്‍ താമസിച്ചായിരുന്നു എന്‍റെ പഠനം. ഈ കാലത്ത് വര്‍ഷത്തില്‍ അഞ്ഞൂറിലധികം കത്തുകള്‍ ഞാന്‍ എഴുതുമായിരുന്നു. ഏകദേശം ഇത്രത്തോളം കത്തുകള്‍ എനിക്ക് ലഭിക്കാറുമുണ്ടായിരുന്നു. അതിമനോഹരമായി കത്തുകള്‍ എഴുതിയിരുന്ന അനവധി സുഹൃത്തുക്കള്‍ എനിക്കുണ്ടായിരുന്നു. ഇപ്പോഴും അവരില്‍ പലരും സുഹൃത്തുക്കളായി തുടരുന്നുണ്ടെങ്കിലും, എന്നെപ്പോലെ അവരും കത്തെഴുത്ത് പൂര്‍ണമായിത്തന്നെ ഉപേക്ഷിച്ചിരിക്കുന്നു.

ഒരു സ്നേഹോപദേശം പോലെ, മുടങ്ങാതെ എത്തുമായിരുന്ന അച്ഛന്‍റെ കത്തുകള്‍ ഞാന്‍ നിധിപോലെ സൂക്ഷിച്ചു വച്ചിരിക്കുന്നു. അപ്രിയങ്ങളെന്ന് എനിക്ക് തോന്നിയേക്കാവുന്ന കാര്യങ്ങള്‍ അച്ഛന്‍ എഴുതാറില്ലായിരുന്നു. ചില ചെറുകഥകളിലൂടെയോ മറ്റോ ആശയം സം‌വേദനം ചെയ്യുകയായിരുന്നു പതിവ്. അതുപോലെ, അച്ഛനോ അമ്മയ്ക്കോ അനിയന്മാര്‍ക്കോ സുഖമാണെന്നോ അല്ലെന്നോ ഉള്ള വാചകവും കത്തുകളില്‍ കാണില്ല. എന്നാല്‍ വരികള്‍ക്കിടയില്‍ നിന്നും അതു മനസ്സിലാക്കിയെടുക്കാന്‍ പ്രയാസമുണ്ടാവാറില്ല.

സുഹൃത്തുക്കള്‍ക്കു പലര്‍ക്കും സമയമെടുത്ത് ഓരോ വരിയും ശ്രദ്ധിച്ച് കത്തെഴുതുമായിരുന്ന ഞാന്‍, പക്ഷേ, അച്ഛന് കാര്യമാത്രപ്രസക്തങ്ങളായ കത്തുകള്‍ മാത്രമാണ് അയച്ചിരുന്നത്. ഞാന്‍ കുത്തിക്കുറിക്കുമായിരുന്ന വരികളിലൊന്നുപോലും അച്ഛന്‍ കണ്ടിട്ടുണ്ടെന്ന് തോന്നുന്നില്ല. (അതിനൊരപവാദം, മാര്‍ ഈവാനിയോസ് കോളജ് മാഗസിനില്‍, മനസ്സില്ലാമനസ്സോടെ എഴുതിക്കൂട്ടിയ ‘അത്യന്താധുനികത മലയാള കവിതയില്‍’ എന്ന ലേഖനമായിരിക്കണം. നന്നായില്ല എന്നതിനു പകരം, ‘ധൃതിയിലെഴുതിയതാണല്ലേ’ എന്നു മാത്രം ചോദിച്ചൂ, അച്ഛന്‍.)

1987 നവമ്പര്‍ 6-ന് എഴുതി, നവമ്പര്‍ 9-ന് എന്‍റെ കയ്യില്‍ കിട്ടിയതാണ് അച്ഛന്‍ എനിക്കയച്ച ആദ്യത്തെ കത്ത്. അദ്ദേഹത്തിന്‍റെ മൌനാനുവാദത്തോടുകൂടി അത് ഞാനിവിടെ പകര്‍ത്തുന്നു.

6/11/87

സന്തോഷിന്1,

ഞാന്‍ ഇന്നലെ വന്നപ്പോള്‍ പലതും ചോദിക്കാന്‍ വിട്ടുപോയി.

നല്ലവണ്ണം പഠിക്കണം. ആ വിവരം എപ്പോഴും നല്ല ഓര്‍മ്മയില്‍ വേണം. ഞാന്‍ പലപ്പോഴും പറയാറുള്ള ആ വാചകം നീ ഓര്‍ക്കുന്നുണ്ടാവും. ബസ് പോയിട്ട് കൈ കാണിച്ചതുകൊണ്ട് ഒരു പ്രയോജനവുമില്ല. ഇന്ത്യ ജയിക്കുമെന്നായിരുന്നല്ലോ നാം കരുതിയിരുന്നത്2.

പ്രയത്നിക്കുക. ഫലം ദൈവം തരും. അലസതയാണ് നമ്മുടെ ഏറ്റവും വലിയ ശത്രു. ശ്രമിച്ചാല്‍ കഴിയാത്തതായി ഒന്നും ഇല്ലെന്നാണ് മഹാന്മാരുടെ വചനങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. ഒന്നും നിസ്സാരമായി തള്ളിക്കളയരുത്. അഹങ്കാരവും വിദ്വേഷവും അകറ്റാന്‍ ശ്രമിക്കണം. മനുഷ്യന്‍റെ ഏറ്റവും വലിയ വിജയം അവന്‍റെ വിനയമാണ്.

മഹാകവി ഭാരവി അച്ഛനെ കൊല്ലാന്‍ തീരുമാനിച്ച കഥ അറിയാമല്ലോ. തെറ്റുമനസ്സിലാക്കിയ ഭാരവി ശിക്ഷയ്ക്കുവേണ്ടി അച്ഛനെ സമീപിച്ചു. അദ്ദേഹം ഉപദേശിച്ചു: വിവരമുള്ളവന്‍ ചെയ്ത തെറ്റിനു പശ്ചാത്തപിക്കുക. വിവരമില്ലാത്തവന്‍ ഭാര്യവീട്ടില്‍ പോയി ആറു മാസം താമസിക്കുക3.

ദൈവം അനുഗ്രഹിക്കട്ടെ!

എന്ന്,
പിതാവ്.

1. വീട്ടുകാരും, ബന്ധുക്കളും, നാട്ടുകാരുമെല്ലാം എന്നെ ‘വീട്ടില്‍ വിളിക്കുന്ന പേര്’ ആയിരുന്നു വിളിച്ചിരുന്നതെങ്കിലും അച്ഛന്‍ കത്തുകളില്‍ എപ്പോഴും സന്തോഷ് എന്നോ മോനേ എന്നോ മാത്രം സംബോധന ചെയ്തിരുന്നു.
2. 1987-ലെ ക്രിക്കറ്റ് ലോകകപ്പ് സെമിയില്‍ ഇന്ത്യ പരാജയപ്പെട്ടു.
3. പത്താം ക്ലാസ് പരീക്ഷയാണ് ‘തെറ്റ്’. തെറ്റു മനസ്സിലാക്കി തിരുത്തുകയാണ് ഏക പോം‍വഴി എന്ന് ധ്വനി.

Published in: on June 8, 2006 at 12:27 am Comments (28)

മൈക്രോസോഫ്റ്റില്‍ ഏഴു വര്‍ഷം

ഞാന്‍ മൈക്രോസോഫ്റ്റില്‍ ചേര്‍ന്നിട്ട് ഇന്ന് ഏഴ് വര്‍ഷം തികയുന്നു. അഞ്ചു വര്‍ഷം തികയുമ്പോള്‍ തരുന്ന ക്ലോക്ക് ഏഴാം വര്‍ഷത്തിലില്ല. ഏഴു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍, പക്ഷേ, വര്‍ഷാവര്‍ഷം കിട്ടുന്ന അവധി മൂന്നാഴ്ചയില്‍ നിന്ന് നാലാഴ്ചയായി കൂടും. ഓരോ വര്‍ഷത്തിനും ഒരു പൌണ്ട് M&M എന്നതാണ് ഇവിടുത്തെ ആഘോഷങ്ങളുടെ കണക്ക്. അതു പ്രകാരം ഇന്ന് ഏഴു പൌണ്ട് (ഏകദേശം 3.175 കിലോ) M&M വാങ്ങി എന്‍റെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വിതരണം ചെയ്യണം.

ഇക്കഴിഞ്ഞ ഏഴു വര്‍ഷത്തില്‍ ഞാന്‍ നാലു പ്രാവശ്യം ടീം മാറി. പലകാലങ്ങളിലായി പത്ത് മാനേജര്‍മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒമ്പത് തവണ ഓഫീസും മാറി.

മാനേജരുടെ ആശംസാ വാചകം:

This is one of the big ones… you now start accruing four weeks of vacation per year, instead of three, starting with this next pay period. Thanks for sticking around all these years. :) Looking forward to many more.

എനിക്കു ചുറ്റുമുള്ള എണ്ണമറ്റ പ്രതിഭാശാലികളോടൊപ്പം പ്രതിദിനം ജോലിചെയ്യാന്‍ സാധിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. അതിലുമുപരി, നേരിട്ടും അല്ലാതെയും ഒട്ടനവധി ഉപയോക്താക്കളെ (പ്രധാനമായും സോഫ്റ്റ്വെയര്‍ ഡെവലപ്പേഴ്സിനെ) സഹായിക്കാനാവുന്നതില്‍ എനിക്ക് നിസ്സീമമായ സംതൃപ്തിയുമുണ്ട്.

Published in: on June 1, 2006 at 10:40 am Comments (39)

സ്ട്രൂപ്പ് ഇഫക്ട്

രാവിലെ ഒരു മീറ്റിംഗ്. യൂസര്‍ ഇന്‍റെര്‍ഫെയ്സ് റിവ്യൂ ആണ്. കൂലങ്കഷമായ റിവ്യൂ. ബില്‍ ബക്സ്റ്റനേയും, ജേക്കബ് നീത്സനേയും, അലന്‍ കൂപ്പറേയും ആള്‍ക്കാര്‍ തലങ്ങും വിലങ്ങും എടുത്ത് പ്രയോഗിക്കുന്നു. ഞാന്‍ ഈ ദേശക്കാരനല്ല എന്ന മട്ടില്‍ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തലയാഴ്ത്തി ഈയുള്ളവനും.

“അത് സ്ട്രൂപ്പ് ഇഫക്ട് പോലെയാണ്.”

മുമ്പ് കേട്ടിട്ടില്ലാത്ത ഈ ഇഫക്ട് എന്തെന്ന ആലോചനയിലായി ഞാന്‍. ദാ, താഴെക്കാണുന്ന വാക്കുകള്‍ ഏത് കളറിലാണ് എഴുതിയിരിക്കുന്നതെന്ന് വേഗത്തില്‍ പറയാന്‍ ശ്രമിക്കൂ:

പച്ച മഞ്ഞ കറുപ്പ് ചുവപ്പ് നീല

ഒരു ചെറിയ പ്രയാസം നേരിടുന്നില്ലേ? ഇതാണ് സ്ട്രൂപ്പ് ഇഫക്ട്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെയുണ്ട്. പിന്നെ ഇവിടെയും.

Published in: on May 26, 2006 at 11:21 am Comments (14)

മാരിപെയ്യിക്ക!

ഇടവപ്പാതി കൊട്ടും ഘോഷവുമായി ആര്‍ത്തലച്ചു പെയ്തുകൊണ്ടിരുന്ന ഒരു ജൂണ്‍‍മാസ രാവിലാണ് ഈ വരികള്‍ കുറിക്കുന്നത്. മഴയ്ക്ക് അതിപ്രശസ്തമായ സീയാറ്റിലില്‍ വന്നു ചേരുന്നതിനും വളരെ മുമ്പ്. ഇവിടെ ഇങ്ങനെ മഴകണ്ടിരിക്കുമ്പോള്‍ ദൈവം എന്‍റെ പ്രാര്‍ഥന അറിഞ്ഞു നിറവേറ്റിയപോലെയുണ്ട്.

മാനസത്തില്‍ ഞാനോര്‍ത്തു ജപിക്കുന്നു
മാര്‍ഗദര്‍ശിയാം ദേവനേ, കേള്‍ക്കുക:
ഭൂയിഷ്ഠമാകും മണ്ണൊലിപ്പിക്കാതെ
ഭൂതലത്തിലെ തിന്മകള്‍ നീക്ക, നീ.
രാഷ്ട്രദ്രോഹങ്ങള്‍ കാട്ടി വാണീടുന്ന
രാവണന്മാരെയാകെ നടുക്കണേ!
മാരിപെയ്യിച്ചു മാനവരാശിക്കു-
മാനസോല്ലാസമേകണേ, കൈതൊഴാം!

Published in: on May 23, 2006 at 10:40 pm Comments (10)

വിരാജിനൊപ്പം, തളരാതെ

ഇക്കഴിഞ്ഞ മാര്‍ച്ചുമാസാവസാനമാണ് സീന സ്വയം പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒരു മെയില്‍ സീയാറ്റിലിലെ കേരള അസ്സോസിയേഷന് അയയ്ക്കുന്നത്. തങ്ങള്‍ സീയാറ്റിലില്‍ പുതിയതായി വന്നവരാണെന്നും ഇവിടെ പരിചയക്കാരാരുമില്ലെന്നും ഇവിടെയുള്ള മറ്റ് മലയാളികളെ പരിചയപ്പെടാന്‍ താല്പര്യമുണ്ടെന്നുമായിരുന്നു മെയിലിലെ ഉള്ളടക്കം.

തന്‍റെ മകന്‍ വിരാജിന്‍റെ ചികിത്സാര്‍ത്ഥം, അച്ഛന്‍ വിപിനും, അമ്മ സീനയും, അച്ഛന്‍റെ അച്ഛനും അടങ്ങുന്ന കുടുംബം ഫീനിക്സില്‍ നിന്നും താല്കാലികമായി സീയാറ്റിലിലേയ്ക്ക് വന്നതാണെന്നും മെയിലില്‍ പറഞ്ഞിരുന്നു.

മെയില്‍ കിട്ടി അധികം വൈകാതെ, ഞാന്‍ വിപിനുമായി സംസാരിച്ചു.

2003 മാര്‍ച്ച് 3-നാണ് വിരാജ് ജനിച്ചത്. 2005 ഓഗസ്റ്റ് 29 വരെ വിരാജ്, കാര്യമായ അസുഖമൊന്നുമില്ലാതെ, ആരോഗ്യവാനായ കുട്ടിയായിരുന്നു. ഒരാഴ്ചയോളമായി ചെറിയ ഛര്‍ദ്ദിയും മറ്റും അനുഭവപ്പെട്ടിരുന്ന വിരാജിന്, ഓഗസ്റ്റ് 29-ന് ലുഖേമിയ ആണെന്ന രോഗനിര്‍ണയം നടന്നു. രോഗ നിര്‍ണയം വൈകിയതു കാരണം ലുഖേമിക് കോശങ്ങള്‍ മസ്തിഷ്കത്തെ ബാധിച്ചു തുടങ്ങിയിരുന്നതിനാല്‍, രണ്ടരക്കൊല്ലം കൊണ്ട് പഠിച്ചെടുത്തതെല്ലാം ആ കുരുന്നിന് നഷ്ടപ്പെട്ടിരുന്നു.

ഈ അവസ്ഥയില്‍ ജീവന്‍ നിലനിറുത്തുവാന്‍ വിരാജിന് ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്‍റ് ആവശ്യമായിരുന്നു. അതിനുള്ള സൌകര്യങ്ങള്‍ ഫീനിക്സിനേക്കാള്‍ മെച്ചമായതിനാലാണ് ആ കുടുംബം സീയാറ്റിലിലേയ്ക്ക് വന്നത്. സീയാറ്റിലിലെ ചില്‍ഡ്രെന്‍സ് ഹോസ്പിറ്റലിലും ഫ്രെഡ് ഹച്ചിന്‍സണ്‍ ക്യാന്‍സര്‍ കെയര്‍ സെന്‍ററിലുമായാണ് ചികിത്സ. വിപിനും കുടുംബവും ആശുപതിയ്ക്കടുത്തുള്ള റൊണാള്‍ഡ് മക്ഡോണാള്‍ഡ് ഹോമിലാണ് താമസം.

ഏപ്രില്‍ പകുതിയോടു കൂടി വിരാജിന്‍റെ ട്രാന്‍സ്പ്ലാന്‍റ് പ്രക്രിയ ആരംഭിച്ചു. ഏപ്രില്‍ 15-ന് വിരാജിന് നല്‍കേണ്ടുന്ന ഖീമോ തെറാപ്പി ചികിത്സയുടെ അവസാന റൌണ്ടും കഴിഞ്ഞു. ഏപ്രില്‍ 17 മുതല്‍ നാലു ദിവസം, ദിവസം രണ്ടു നേരം, റ്റോറ്റല്‍ ബോഡി ഇറാഡിക്കേഷന്‍ പ്രക്രിയയിലൂടെ വിരാജ് കടന്നു പോയി. ഒരു മൂന്നു വയസ്സുകാരന് താങ്ങാവുന്നതിലുമധികമാണ് ഈ ചികിസകളെന്ന് ഓര്‍ക്കണം. വിരാജ് അതീവ ധൈര്യശാലിയാണ്. ചികിത്സാ ക്ഷീണം കഠിനമാണെങ്കിലും അത് സഹിക്കാനുള്ള കരുത്ത് ഈ കുരുന്നിനുണ്ട്. ഈ വേദനയ്ക്കിടയിലും, അവന്‍റെ മുന്നില്‍ വരുന്നവര്‍ക്ക് ഒരു ചിരി സമ്മാനിക്കാന്‍ അവന്‍ മറക്കാറില്ല.

റ്റോറ്റല്‍ ബോഡി ഇറാഡിക്കേഷന്‍ കഴിഞ്ഞതോടു കൂടി വിരാജ് തീര്‍ത്തും ക്ഷീണിതനായി. അവന്‍ ഭക്ഷണം കഴിക്കാതാവുകയും, IV-യെ മാത്രം ആശ്രയിക്കുകയും ചെയ്തു. റേഡിയേഷന്‍ മൂലം വിരാജിന്‍റെ നിറം മങ്ങി. ചികിത്സാ സമയത്ത് ഉപയോഗിക്കുന്ന മുഖംമൂടി ഉരഞ്ഞ് ആ മുഖത്ത് പാടുകള്‍ വന്നു തുടങ്ങി.

ഏപ്രില്‍ 21-ന്, സ്പെയിനില്‍ നിന്നും കൊണ്ടുവന്ന ഖോര്‍ഡ്ബ്ലഡ് ഉപയോഗിച്ച്, വിരാജിന് ട്രാന്‍സ്പ്ലാന്‍റ് നടന്നു. ഏകദേശം ഇരുപത് മിനുട്ട് മാത്രമേ ഈ പ്രക്രിയ നീണ്ടു നിന്നുള്ളൂ. ഈ സമയം വിരാജ് ഉറക്കമായിരുന്നു.

ട്രാന്‍സ്പ്ലാന്‍റ് കഴിഞ്ഞ ദിവസം മുതല്‍, വിരാജിന്‍റെ ശ്വാസോച്ഛ്വാസ നിരക്ക് കൂടുതലായിരുന്നു. ജലദോഷ വൈറസ് ആണ് ഇതിനു കാരണമെന്ന് കണ്ടെത്തി. ഇത് ഒരു പ്രശ്നം തന്നെയാണ്. ഫീനിക്സിലായിരിക്കുമ്പോള്‍ അതിശക്തനായ റെസ്പിറേറ്ററി സിന്‍സിഷ്യല്‍ വൈറസിനെ (RSV) പ്രതിരോധിച്ചവനാണ് വിരാജ്. ചികിത്സയുടെ പ്രധാനപ്പെട്ട ഈ ഘട്ടത്തില്‍ ഇങ്ങനെ ഒരു തടസ്സം ഉണ്ടാവുമെന്ന് കരുതിയതല്ല.

ദീര്‍ഘമായ ഒരാഴ്ച കടന്നു മേയ് 1 ആകുമ്പോഴേയ്ക്കും വിരാജിന് മുടിയെല്ലാം നഷ്ടപ്പെട്ടു. ചുണ്ടുകള്‍ വരണ്ട്, നീരുവന്നതു പോലെയായി. അസഹനീയമായ വേദനയാണത്രേ ഈ ഘട്ടത്തില്‍. മോര്‍ഫീന്‍ കൊടുത്ത് മയക്കിയാണ് അവനെ വേദനയില്‍ നിന്നും രക്ഷിക്കുന്നത്. ഈ സമയത്തെ വൈറസ് ചികിത്സയും കഠിനമാണ്: ഒരു ചെറിയ പ്ലാസ്റ്റിക് കൂടിനുള്ളില്‍ രണ്ടുമണിക്കൂര്‍ നേരം ഇരുത്തി ഒരുതരം പുക കടത്തിയാണ് ചികിത്സ. ഇങ്ങനെ ദിവസം മൂന്നു നേരമുണ്ട്. അച്ഛനുമമ്മയും ഈ സമയം കുഞ്ഞിനോടൊപ്പം കൂടിനുള്ളിലിരുന്ന് അവനെ ആശ്വസിപ്പിക്കണം.

മറ്റൊരു ദുരന്ത വാര്‍ത്തയുമായാണ് മേയ് 3 പുലര്‍ന്നത്. സീനയുടെ അമ്മ, നാട്ടില്‍ വച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു. സീന ഒറ്റമകളാണ്. എങ്കിലും വിരാജിനെ ഈയവസ്ഥയില്‍ വിട്ട് നാട്ടില്‍ പോകാന്‍ ഡോക്ടര്‍മാര്‍ സീനയെ അനുവദിച്ചില്ല. ഒന്നോ രണ്ടോ മാസം കഴിഞ്ഞ് അവര്‍ സീയാറ്റിലിലേയ്ക്ക് വരാനിരിക്കുകയായിരുന്നു. വിധിയെത്തടുക്കാന്‍ ആര്‍ക്കു കഴിയും?

ട്രാന്‍സ്പ്ലാന്‍റിന്‍റെ സൈഡ് ഇഫക്റ്റായി ഉണ്ടാകുന്ന ചില അസുഖങ്ങളുടെ ചികിത്സയിലാണ് വിരാജിപ്പോള്‍. അവന്‍റെ ദേഹം മുഴുവന്‍ ചൊറിച്ചിലുണ്ട്. പനിയും പിടിപെട്ടിരിക്കുന്നു. വിരാജിന് ഇപ്പോള്‍ നാല് അസുഖങ്ങള്‍ ഉണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്: RSV, സൈറ്റോ മെഗാലോ വൈറസ് (CMV), അഡെനോ, ഹെര്‍പസ് സിം‍പ്ലെക്സ് വൈറസ് (HSV).

വിരാജിന്‍റെ ചികിത്സയുടെ ഏറിയ പങ്കും ഇന്‍ഷുറന്‍സ് കമ്പനി കൊടുക്കുമെങ്കിലും, ധാരാളം ചെലവുകള്‍ ചികിത്സയുടെ ഭാഗമായി വന്നു ചേര്‍ന്നിരിക്കുന്നു. ഇന്‍ഷുറന്‍സിന്‍റെ പരിധി വളരെ വേഗം അടുത്തുകൊണ്ടിരിക്കുകയാണ്. ഒരു മില്യണ്‍ ഡോളറിനും മറ്റുമുള്ള ഇന്‍ഷുറന്‍സ് എന്ന് കേള്‍ക്കുമ്പോള്‍ അതൊരു വലിയ തുകയാണല്ലോ എന്ന് തോന്നുക സ്വാഭാവികമാണ്. എന്നാല്‍ ഈ സന്ദര്‍ഭത്തിലാണ് ഒരു മില്യന്‍റെ ചെറുപ്പം നാം മനസ്സിലാക്കുന്നത്. ഉദാഹരണമായി, ട്രാന്‍സ്പ്ലാന്‍റ് പ്രക്രിയയ്ക്ക് മാത്രം (ഏപ്രില്‍ 21-ന് നടന്ന പ്രക്രിയ‍) ആശുപത്രി ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും ഈടാക്കുന്നത് ഏകദേശം രണ്ടുലക്ഷത്തി അമ്പതിനായിരം ഡോളറാണത്രേ.

കേരള അസ്സോസിയേഷന്‍ ഓഫ് വാഷിംഗ്ടണും ഷിക്കാഗോയിലെ കെയര്‍ ആന്‍ഡ് ഷെയര്‍‍ എന്ന ചാരിറ്റി സംഘടനയും ചേര്‍ന്ന് വിരാജിന്‍റെ കുടുംബത്തിന് ധനസഹായം നല്‍കാനുള്ള പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നു. നമ്മുടെ ചെറിയ സഹായവും പ്രാര്‍ഥനയും പോലും ഈ കുടുംബത്തിന് വലിയ ആശ്വാസമാവും.

Published in: on May 22, 2006 at 7:52 pm Comments (17)

മേയ് പത്തൊമ്പത്: ഒരു ഓര്‍മ

അടുക്കും ചിട്ടയും ശ്രദ്ധയും ആവശ്യമുള്ള ഭര്‍ത്താവുദ്യോഗം കിട്ടുന്നതിനുമുമ്പ്, അന്നദാതാവായ ഓഫീസ് ജോലിയാണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് വിശ്വസിച്ചിരുന്ന കാലം നിങ്ങളില്‍ പലരേയും പോലെ എനിക്കുമുണ്ടായിരുന്നു. താമസിച്ചാണ് ഓഫീസിലെത്തുന്നതെങ്കിലും പലപ്പോഴും ഉച്ചയൂണുപോലും ഉപേക്ഷിച്ച്, രാത്രി വിശപ്പു കാരണം കണ്ണില്‍ ഇരുട്ട് കയറിത്തുടങ്ങുന്നതുവരെ പണിയെടുത്ത് കമ്പനിയെ സേവിച്ചിരുന്ന സുദിനങ്ങളില്‍ ഒന്നിലാണ് ഈ സംഭവ കഥ നടക്കുന്നത്.

ഒലേ, കോം, ഡീകോം എന്നിത്യാദികളുടെ വാലും തലയും അറിയാത്തവര്‍ക്കും അറിയുമെന്ന് വെറുതേ നടിക്കുന്നവര്‍ക്കും അതു പറഞ്ഞുകൊടുക്കലായിരുന്നു എന്‍റെ ജോലി. എന്‍റെ കമ്പനി, ഇന്നത്തെപ്പോലെ അന്നും പണക്കാര്‍ക്ക് പ്രത്യേക സൌജന്യങ്ങള്‍ നല്‍കുന്നതില്‍ ശ്രദ്ധവച്ചിരുന്നു. കാശുകൂടുതല്‍ കൊടുത്തവര്‍ക്ക് എന്നോട് നേരിട്ട് സംസാരിക്കാനുള്ള ദുര്യോഗം ലഭിച്ചിരുന്നപ്പോള്‍, പാവപ്പെട്ടവര്‍ക്ക് എന്‍റെ വാക്കുകളും വരികളും ഈമെയിലില്‍ വായിച്ച് സായുജ്യമടയാനേ കഴിഞ്ഞിരുന്നുള്ളൂ. എഴുതിയതിനെത്തന്നെ തിരിച്ചും മറിച്ചും ഉദാഹരിച്ചും എഴുതിയാലും മനസ്സിലാക്കാന്‍ പ്രയാസപ്പെടുമാറാണ് മേല്‍പറഞ്ഞ വകയൊക്കെ ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നതിനാല്‍, എഴുതി കൈകഴയ്ക്കുമ്പോള്‍, മറുതലയ്ക്കല്‍ പാവപ്പെട്ടവാനാണോ എന്നു നോക്കാതെ നേരില്‍ സംസാരിച്ച് കാര്യം ഒതുക്കിത്തീര്‍ക്കുകയായിരുന്നു പതിവ്.

പതിവിലും നേരത്തേ ഓഫീസിലെത്തി, ഒരു പാവപ്പെട്ടവനോട് ഏകദേശം ഒന്നൊന്നരെ മണിക്കൂര്‍ ഫോണില്‍ ചെലവഴിച്ചിട്ടും കപ്പലെന്നു പറയുമ്പോള്‍ കപ്പലണ്ടി എന്നു മനസ്സിലാക്കുന്ന മാന്യന് നേര്‍ബുദ്ധി തോന്നണേ എന്‍റെ കീഴ്പേരൂര്‍ ഭഗവതീ എന്ന് പ്രാര്‍ഥിച്ച്, ഒരു ചായ കുടിച്ച ശേഷമാവാം ബാക്കി എന്നു കരുതി തിരിഞ്ഞപ്പോളതാ, സഹപ്രവര്‍ത്തകര്‍ ചുറ്റും കൂടി നില്‍ക്കുന്നു. മാനേജരമ്മച്ചി പതിവില്ലാതെ വെളുക്കെ ചിരിക്കുന്നു.

“സ്മാര്‍ട്ട് ഡോഗ്, യൂ ആര്‍ ഏര്‍ളി! ബിഗ് പാര്‍ട്ടി ഇന്‍ ദ ഈവ്നിംഗ്?”

ഒരു ചുക്കും മനസ്സിലായില്ല. വെള്ളിയാഴ്ച സാധാരണ ഒരു ഭരണിപ്പാട്ട് പാര്‍ട്ടി ഉള്ളതാണ്. പക്ഷേ, അക്കാര്യം ഞാന്‍ ഇവരോടൊന്നും പറഞ്ഞിട്ടില്ലല്ലോ. എന്നു മാത്രമല്ല, ആ പാര്‍ട്ടിക്കുവേണ്ടി നേരത്തേ വന്ന് പണിയെടുക്കേണ്ട കാര്യമൊന്നുമില്ല.

“ഓ, വെല്‍, നോട്ട് റീയലി… വില്‍ ജെസ്റ്റ് ഗെറ്റ് റ്റുഗദര്‍ വിത് കപ്‍ള്‍ ഓഫ് മൈ ഫ്രെണ്ട്സ്…” വൈകുന്നേരത്തെ കപ്പ, കള്ള്, കവിത പാര്‍ട്ടിയെ ഒന്ന് ഡൌണ്‍പ്ലേ ചെയ്തു. ഇതത്ര വലിയ ആനക്കാര്യമാണോ, എല്ലാ വെള്ളിയാഴ്ചയും ഉള്ളതല്ലേ?

“ഓള്‍ റൈറ്റ്, സോ, വീ ആര്‍ നോട്ട് ഇന്‍‍വൈറ്റഡ്…”

മധുസൂദനന്‍ നായരോടും കൊടുങ്ങല്ലൂര്‍ ഭരണിയോടും സായിപ്പിന് എന്നുമുതലാണ് താല്പര്യം വന്നു തുടങ്ങിയത്? ഇനി ‘ഡൈവേഴ്സിറ്റി’യുടെ ലേബലിലുള്ള ഞാനറിയാത്ത എന്തെങ്കിലും കുരിശ്ശാണോ?

മാനേജരും മറ്റുള്ളവരും എന്താണ് പറഞ്ഞു വരുന്നതെന്ന് എനിക്ക് മനസ്സിലായേയില്ല. എന്നാല്‍ ഒന്നും പിടി കിട്ടിയില്ല എന്ന് വിചാരിച്ചിരിക്കുന്നതില്‍ അര്‍ഥമില്ലാത്തതിനാല്‍, ഞാന്‍ വെറുതെ ചിരിച്ചുകൊണ്ടിരുന്നു. അപ്പോളതാ, നമ്മുടെ പ്രിയങ്കരിയായ ഗ്രൂപ്പ് അസിസ്റ്റന്‍റ്, ഐവി, ഒരു കേയ്ക്കുമായി വരുന്നു. കേയ്ക്ക് എന്‍റെ മുന്നില്‍ കൊണ്ടു വച്ചു. അതില്‍ എഴുതിയിരിക്കുന്നത് ഞാന്‍ വായിച്ചു:

“ഹാപ്പി ബര്‍ത് ഡേ, സന്തോഷ്!”

ഇന്ന് മേയ് പത്തൊമ്പതാണ്. അമ്മയുടെ ഒഫിഷ്യല്‍ ഇംഗ്ലീഷ് ജന്മദിനം. സീമന്ത പുത്രനായ എന്‍റേയും!

എല്ലാരും ചേര്‍ന്ന് എനിക്ക് ഹാപ്പി ബര്‍ത് ഡേ ആശംസിക്കാന്‍ വന്നതാണ്. കേയ്ക്കിനു പുറമേ, ടീമിലുള്ള എല്ലാവരും ഒപ്പിട്ട ഒരു ബര്‍ത് ഡേ കാര്‍ഡുമുണ്ട്.

മധുരമുള്ള സാധനങ്ങള്‍ അധികനേരം മുന്നില്‍ വയ്ക്കുന്നത് ഇഷ്ടമല്ലാത്തതിനാല്‍, ഞാന്‍ വേഗം കേയ്ക്ക് മുറിച്ചു. സഹപ്രവര്‍ത്തകര്‍ ചുറ്റും നിന്ന് “ഹാപ്പി ബര്‍ത് ഡേ റ്റു യൂ” പാടി. കേയ്ക്ക് അകത്താക്കിക്കഴിഞ്ഞ് ഞാന്‍ പറഞ്ഞു:

“മേയ് പത്തൊമ്പത് എന്‍റെ ഒഫിഷ്യല്‍ ജന്മദിനം മാത്രമാണ്. എന്‍റെ ആക്ച്വല്‍ ജന്മദിനം ജനുവരിയില്‍ കഴിഞ്ഞു പോയി.”

“ഓ!” , “വാട്ട്?”, “ബട്ട്, ഹൌ”, “വൈറ്റ് എ മിനിറ്റ്”, തുടങ്ങിയ ദീനരോദനങ്ങളാല്‍ അവിടം മുഖരിതമായി.

ആര്‍ക്കും അപ്പറഞ്ഞതിന്‍റെ ഗുട്ടന്‍സ് മനസ്സിലായില്ല. ഒരു വിധം കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കാന്‍ ഞാന്‍ ശ്രമിച്ചു. കൂടുതല്‍ പറയുന്തോറും സായിപ്പന്മാര്‍ക്ക് കൂടുതല്‍ സംശയങ്ങളുണ്ടായി. നല്ലൊരു ദിവസമായിട്ട്, ഏതു നേരത്താണ് സത്യവാനാവാന്‍ തോന്നിയതെന്നോര്‍ത്ത് ഞാന്‍ എന്നെത്തന്നെ ശപിച്ചു. (ഉമേഷിന്‍റെ ഈ ലേഖനം അന്നുണ്ടായിരുന്നെങ്കില്‍ അത് പരിഭാഷപ്പെടുത്തി എല്ലാര്‍ക്കും ഓരോ കോപ്പി കൊടുക്കാമായിരുന്നു.)

“അപ്പോള്‍, എന്‍റെ ലിസ്റ്റില്‍, സന്തോഷിന്‍റെ ജന്മദിനം ഞാന്‍ ജനുവരിയിലെ ആ ദിവസമാക്കി തിരുത്തട്ടേ?” ഐവി ചോദിച്ചു.
“സന്തോഷ് ആഘോഷിക്കുന്നത് ജനുവരിയിലാണെങ്കില്‍ ആ ഡേയ്റ്റ് തിരുത്തൂ, ഐവീ”, മാനേജരുടെ ഉത്തരവ്.

“തീയതി ജനുവരിയിലേയ്ക്കാക്കി തിരുത്തിക്കോളൂ”, ഞാന്‍ പറഞ്ഞു. “പക്ഷേ, എന്‍റെ വീട്ടുകാരൊക്കെ ജന്മദിനം ‘ആഘോഷിക്കുന്നത്’ മറ്റൊരു കലണ്ടര്‍ പ്രകാരമാണ്. ഈ വര്‍ഷം അത് ഡിസംബറിലായിരുന്നു. ഓരോ വര്‍ഷവും ഓരോ തീയതി മാറി വരും!”

പിന്നെ അവിടെ നടന്നത് എന്തെന്ന് വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല. ഒരാള്‍ക്ക് ഒരാണ്ടില്‍ മൂന്ന് ജന്മദിനം എങ്ങനെയുണ്ടാവും എന്ന വാദത്തോടൊപ്പം, മാനേജര്‍, തന്നില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച്, ടീമിന് അന്ന് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചതാണെന്നും, അതല്ല, ടീമംഗങ്ങള്‍ തങ്ങളില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് പണിയെടുക്കാതിരുന്നതാണെന്നുമുള്ള വാദവും കുറേക്കാലം നീണ്ടു നിന്നു.

Published in: on May 19, 2006 at 12:09 pm Comments (53)

ഫൊക്കാന

ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത് അമേരിക്ക (FOKANA) യെക്കുറിച്ച് അമേരിക്കന്‍ ഐക്യനാടുകള്‍ക്ക് പുറത്ത് ജീവിക്കുന്ന മലയാളികള്‍ അധികം കേട്ടിരിക്കാനിടയില്ല. ഫൊക്കാന നിലവില്‍ വരാനിടയായ സാഹചര്യങ്ങളെക്കുറിച്ച് അവരുടെ വെബ്സൈറ്റ് പറയുന്നത് കാണുക:

The first recorded arrival of an Indian visitor to America (Salem, Massachusetts) was on December 29, 1790. Ever since, people from India have settled in United States. The immigration Act of 1960 gave an impetus to this. According to the latest census, there are 13 million Indian Americans in the U.S of which around 300,000 are Keralites. Several of these sons and daughters of Kerala have been recognized in American public life for their outstanding professional excellence. It was during the seventies that Malayali organizations started sprouting up all over the U.S. and Canada. As a manifestation of the nostalgic but creative Malayali mind, these organizations very soon became the golden chariots for the unique values of Kerala culture and heritage. Before long the need for the formulation of an umbrella organization bringing all the Kerala cultural organizations found an expression.

തെന്നിയും തെറിച്ചുമുണ്ടായ കേരള അസ്സോസിയേഷനുകളെ ഒരു കുടക്കീഴിലാക്കാന്‍ വേണ്ടിയുണ്ടായ FOKANA രണ്ട് വര്‍ഷത്തിലൊരിക്കല്‍, രണ്ടുമൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ‘കണ്‍‍വെന്‍ഷന്‍’ നടത്തി പുതിയ ഭാരവാഹികളെ വാശിയേറിയ തെരഞ്ഞെടുപ്പിനൊടുവില്‍ നിശ്ചയിക്കാറുണ്ട്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരമൊരു കണ്‍‍വെന്‍ഷനില്‍ പങ്കെടുത്ത അനുഭവക്കുറിപ്പുകള്‍ ഞാന്‍ ഇവിടെ കുറിച്ച് വച്ചിട്ടുണ്ട്. (ഇത് വായിച്ച പഴയതും പുതിയതുമായ ചില FOKANA ഭാരവാഹികള്‍ അവരവരുടെ മാന്യതയ്ക്കനുസരിച്ച് പ്രതികരിക്കാന്‍ ശ്രദ്ധിച്ചിട്ടുമുണ്ട്.)

ഇതൊക്കെ ഇപ്പോ തെകിട്ടി വരാന്‍ എന്തു ന്യായം എന്നല്ലേ?

കേരളാ എക്സ്പ്രസ് എന്ന പേരില്‍ ആഴ്ച തോറും പ്രസിദ്ധീകരിക്കുന്ന മലയാളം വാര്‍ത്താമാധ്യമത്തില്‍ ഈയാഴ്ച കണ്ട കുറിപ്പാണ് എന്‍റെ ഓര്‍മകളെ തൊട്ടുണര്‍ത്തിയത്:

ഫൊക്കാനാ കണ്‍‍വന്‍ഷനില്‍ ഏറ്റവും ആകര്‍ഷകമായ ഇനമായ ഫൊക്കാനാ സുന്ദരി മത്സരത്തിന്‍റെ രജിസ്ട്രേഷന്‍ ഫോം ലഭിക്കേണ്ട അവസാന ദിവസം മെയ് മുപ്പതാം തീയതിയാണെന്ന് ബ്യൂട്ടി പേജന്‍റിന്‍റെ ചെയര്‍പേഴ്സണ്‍ ക്ലാരാ ജോബ് അറിയിച്ചു. 16 വയസ്സിനും 23 വയസ്സിനുമിടയിലുള്ള മലയാളിയായ അവിവാഹിതയും സിംഗിളുമായ യുവതികള്‍ക്കായാണ് ഈ മത്സരം നടത്തുന്നത്.

ചുമ്മാതല്ല, 1970-കളില്‍ സീയാറ്റിലില്‍ എത്തിയ ഒരു മാന്യവ്യക്തി FOKANA-യെപ്പറ്റി ഇങ്ങനെ പറഞ്ഞത്: “എടാ പിള്ളാരേ, FOKANA എന്നാല്‍ ചെറുപ്പക്കാര്‍ക്ക് ****-നും, വയസ്സന്മാര്‍ക്ക് പൊക്കാനും, ഇതിനു രണ്ടിനും പറ്റാത്തവര്‍ക്ക് നക്കാനും (അച്ചാറാണേ!) പറ്റിയ വേദി. അത്രേയുള്ളൂ.”

ആറുവര്‍ഷം കൊണ്ട് ഇതൊക്കെ മാറുമോ? ആവോ, ആര്‍ക്കറിയാം? ഏതായാലും അവര്‍ക്ക് ആ സൈറ്റ് ഒന്നു അപ്ഡേറ്റ് ചെയ്യാന്‍ നേരം കിട്ടിയിട്ടില്ല, അത് തീര്‍ച്ച.

This historic meeting was chaired by the then Indian Ambassador to United States and the present Vice President of India, His Excellency K.R Narayanan.

എന്നെത്തല്ലണ്ടമ്മാവാ, ഞാന്‍ നന്നാവൂല്ല.

Published in: on May 16, 2006 at 10:03 pm Comments (8)

എന്നാലും എന്‍റെ സ്പീല്‍ബര്‍ഗ്ഗേ!

സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്ഗിന്‍റെ പടമല്ലേ, അയ്യേ, കണ്ടിട്ടില്ലേന്ന് പ്രായമേറെച്ചെല്ലുമ്പോള്‍ ആരെങ്കിലും ചോദിച്ചാലോ എന്നു കരുതിയാണ്, അദ്ദ്യേം 2004-ല്‍ പടച്ച ‘ദ റ്റെര്‍മിനല്‍’ എന്ന സിനിമ, ഇല്ലാത്ത നേരം ഉണ്ടാക്കി, കാണാനിരുന്നത്.

സിനിമയുടെ ദൈര്‍ഘ്യം രണ്ട് മണിക്കൂര്‍ എട്ട് മിനിട്ട് എന്നു കണ്ട് ഞെട്ടിയെങ്കിലും, സ്പീല്‍ബര്‍ഗ്ഗിന്‍റെ മാന്ത്രികത ഇന്നെങ്കിലും പുറത്തു വരുമെന്ന് വിശ്വസിച്ച് നീളം സഹിക്കാമെന്നു വച്ചു. നായിക, കൊല്ലങ്ങള്‍ക്കുമുമ്പ് നല്ലകാലം കഴിഞ്ഞുപോയ കാറ്ററീന്‍ സീറ്റ ജോണ്‍സ്. മൈക്കല്‍ ഡഗ്ലസിനെക്കെട്ടി തടിച്ചിയായ ശേഷം അവളുടെ അഭിനയശേഷിയില്‍ എനിക്ക് വിശ്വാസമില്ലാതായിത്തുടങ്ങിയിരുന്നു (അവളിനി എങ്ങനെ ജീവിക്കുമോ ആവോ?). നായകനാണെങ്കില്‍ റ്റോം ഹാങ്ക്സും. തെറ്റില്ലാതെ അഭിനയക്കുന്ന ഈ മാന്യന്‍, കഴിഞ്ഞ കുറേക്കാലമായി തല്ലിപ്പൊളിപ്പടങ്ങള്‍ അടങ്കലെടുത്തിരിക്കുന്ന വ്യക്തിയാണ്. എന്നാലും സ്പീല്‍ബര്‍ഗ്ഗല്ലേ, ക്രിയേറ്റിവിറ്റിയുടെ സ്പാര്‍ക്കല്ലേ, കുന്തമല്ലേ, കുടച്ചക്രമല്ലേ, എന്നൊക്കെപ്പറഞ്ഞ് ഒരു ധൈര്യത്തില്‍ പടം കാണല്‍ ആരംഭിച്ചു.

തുടക്കം തെറ്റില്ലല്ലോ. റ്റോം ഹാങ്ക്സ്, മാനറിസങ്ങള്‍ മാറ്റിവച്ച് അല്പാല്പമായി തിളങ്ങാന്‍ തുടങ്ങുന്നു. ‘യാരടേ എവള്’ എന്ന് ചോദിപ്പിക്കുമാറ്, സ്ലിം ബ്യൂട്ടിയായി കാറ്ററീന്‍ സീറ്റ ജോണ്‍സും സ്റ്റേജില്‍. അല്പം തമാശയും അടക്കമുള്ള റൊമാന്‍സുമായി പടം മുന്നേറുന്നു.

ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍, പടത്തിന്‍റെ നിലവാരം മൈക്രോസൊഫ്റ്റിന്‍റെ സ്റ്റോക്ക് പോലെ താഴോട്ടുള്ള പ്രയാണം ആരംഭിച്ചു. നായകനും നായികയും, സം‌വിധായകന്‍റെ വരുതിയില്‍ നില്‍ക്കാതെ എങ്ങോട്ടോ പോകുന്നു. സീന്‍ റ്റോണുകള്‍ അടിക്കടി മാറി കണ്ണിന് ആയാസമുണ്ടാവുന്ന വിധമാവുന്നു. ഡയലോഗുകള്‍ കൃത്രിമമാവുന്നു. സീനുകള്‍ ഏച്ചുകെട്ടിയപോലെ മുഴച്ചിരിക്കുന്നു. റ്റോം ഹാങ്ക്‍സ് നെറ്റി ചുഴിക്കുന്നു. കാറ്ററീന്‍ സീറ്റ ജോണ്‍സ് ചുണ്ടറ്റം മുകളിലേയ്ക്കാക്കി മലര്‍ത്തിയിട്ട റ പോലെ പിടിച്ച് ചിരിച്ചെന്നു വരുത്തുന്നു. എല്ലാം കഴിഞ്ഞ് കൈമാക്സ് അതിലും വിചിത്രം. കൂടുതല്‍ പറയുന്നില്ല.

പ്രിയദര്‍ശന്‍ സം‌വിധാനം ചെയ്ത്, മോഹന്‍ലാലും സ്വപ്നയും അഭിനയിച്ച ‘കടത്തനാടന്‍ അമ്പാടി’ കാണണോ, സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്ഗ് സം‌വിധാനം ചെയ്ത്, റ്റോം ഹാങ്ക്സും കാറ്ററീന്‍ സീറ്റ ജോണ്‍സും അഭിനയിച്ച ‘ദ റ്റെര്‍മിനല്‍’ കാണണോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ അറച്ചു നില്‍ക്കാതെ, മടിച്ചു നില്‍ക്കാതെ പറഞ്ഞോളൂ, ‘കടത്തനാടന്‍ അമ്പാടി’ കാണണമെന്ന്: ഒന്നുമില്ലെങ്കിലും പാട്ടെങ്കിലും ഫോര്‍വേഡ് ചെയ്യാമല്ലോ.

Published in: on May 10, 2006 at 11:29 am Comments (9)